Monday, January 31, 2011

രമേശാ... കുറിയടിച്ചു

എടാ രമേശാ... നിനക്കാടാ ഈ മാസത്തെ കുറി അടിച്ചത്.

മുഷിഞ്ഞ മണ്ണിന്റെ നിറമായ കുപ്പായവുമായി നിസ്സാന്‍ പിക്കപ്പില്‍ നിന്നും ഇറങ്ങിയ രമേശന്റെ മുഖത്ത് ആ വാര്‍ത്ത വലിയ മാറ്റമൊന്നും ഉണ്ടാക്കിയില്ല.

ഇന്ന് നിന്നെ വിടൂല മോനേ... പറഞ്ഞോ എവിടുന്നാ ചിലവ്?

ഒരു ചെറുപുഞ്ജിരിയോടെ രമേശന്‍ ദേവനോട് വണ്ടിയെടുക്കാന്‍ പറഞ്ഞു.

ദേവന്‍: നീയാണെടാ യഥാര്‍ഥ സ്നേഹിതന്‍... അല്ല നമ്മളെ ചെക്കന്മാരെകൂടെ വിളിക്കണ്ടെടാ... മോശല്ലേ..?

രമേശന്‍: നീ വണ്ടിയെടിക്കെടാ ദേവാ... ചെക്കന്മാരെ നമുക്ക് പിന്നെ വിളിക്കാം.

ദേവന്‍: അപ്പോ ഇന്ന് രണ്ട് ചിലവ് കിട്ടി... ഇപ്പോ ഒന്നും രാത്രി ചെക്കന്മാരെ കൂടെ വേറൊന്നും. സന്തോഷായി മോനേ... ഇങ്ങനാണേല്‍ എന്നും നിനക്ക് തന്നെ കുറി അടിക്കണേ...

നേരെ കുറി നടത്തുന്ന റഹീംക്കാനെ കണ്ട് ഇരുപതിനായിരം രൂപയും വാങ്ങി ബൈക്ക് ദേവനേയും രമേശനേയും കൊണ്ട് അങ്ങാടിയിലേക്ക് നീങ്ങി.

മുന്നില്‍ കണ്ട ജ്വല്ലറിയുടെ മുന്നില്‍ വണ്ടി നിര്‍ത്താന്‍ രമേശനാവശ്യപ്പെട്ടു.

ഇരുപതിനായിരവും അവിടെ കൊടുത്ത് രമേശന്‍ 10 ഗ്രാം സ്വര്‍ണ്ണം വാങ്ങിച്ചു.

ചിലവ് കിട്ടില്ലെന്ന് മനസ്സിലായി മുഖം വീര്‍പ്പിച്ചിരിക്കുന്ന ദേവനോട് രമേശന്‍ പറഞ്ഞു

എടാ.. നീ പേടിക്കണ്ട... വാ നമുക്കോരോ ബിരിയാണി കഴിക്കാം. അതിനുള്ള കാശെന്റെ കയ്യിലുണ്ട്.

ബിരിയാണി കഴിക്കുന്നതിനിടയില്‍ രമേശന്‍ സംസാരിച്ചുതുടങ്ങി.

എടാ... ഇത് 10 ഗ്രാം സ്വര്‍ണ്ണമുണ്ട്. നിനക്കറിയോ? ഒരു പെങ്ങളെകൂടെ കെട്ടിച്ചയക്കാനുണ്ട്. രണ്ടാളുടേത് ഭംഗിയായിതന്നെ നടത്തി. ഇപ്പൊ ഈ കൂട്ടിവെക്കുന്നത് അവള്‍ക്ക് വേണ്ടിയാണ്. 24 വയസ്സ് കഴിഞ്ഞു അവള്‍ക്ക്. ഞാനെന്റെ മുഷിഞ്ഞ കുപ്പായം മാറാന്‍ വരെ പോവാഞ്ഞതെന്താണെന്നറിയോ നിനക്ക്? വീട്ടില്‍ പോയാല്‍ കാശിന് എന്തെങ്കിലും ആവശ്യം കാണും. ഈ പൈസ തൊട്ടാല്‍ പിന്നെ തീരുന്നതറിയൂല. അതാ വേഗം വന്ന് സ്വര്‍ണ്ണം വാങ്ങിച്ചത്.

രമേശന്‍ തുടര്‍ന്നു...

എടാ നിങ്ങളൊക്കെ പറയാറില്ലെ ഞാന്‍ നിസ്സാനുമായി മരണപ്പച്ചിലാണെന്ന്. ശരിയാടാ... മരണപ്പാച്ചില്‍ തന്നാ... രണ്ട് ട്രിപ്പ് കൂടുതല്‍ അടിക്കാന്‍ പറ്റിയാല്‍ അത്രേം കാശ് കൂടുതല്‍ കിട്ടും. ഞാന്‍ മരണപ്പാച്ചില്‍ പായുകയാണ്, എന്റെ പെങ്ങമ്മാരെ ജീവിപ്പിക്കാന്‍ വേണ്ടി...

പാരഗണിലെ രുചികരമായ ബിരിയാണി അന്നാദ്യമായി അവര്‍ രണ്ടുപേരും പാതി കഴിച്ച് നിര്‍ത്തി.

Sunday, January 30, 2011

നിറജലം



എനിക്കുതരൂ ഒരു കവിള്‍ നിറജലം...
എനിക്കുതരൂ ഒരു കവിള്‍ പുക...

നുരയട്ടെ നിറജലമെന്‍ സിരകളില്‍...
പുകയട്ടെയെന്‍ ആന്തരാവയവങ്ങള്‍...

ഓടട്ടെ ക്ഷമയും സഹനവുമെന്നില്‍നിന്നും...
അന്ധകാരം നിറക്കുക നീയെന്‍ ഹൃദയത്തില്‍...

എടുത്തുകളയുക നീയെന്‍ മനുഷ്യത്വം...
കറുപ്പിക്കുക നീയെന്‍ ചിന്തകളെ....

ഞാന്‍ തന്നെ കൊളുത്തിയിരിക്കുന്നു എന്‍ ചിതയ്ക്ക് തീ...
വെണ്ണ പകരല്ലേ ആക്കം കൂട്ടാന്‍, ആവോളമുണ്ടെന്‍ സിരകളില്‍...

Thursday, January 27, 2011

'തിരിച്ചിലാന്‍... പേര് മാറ്റല്‍'

അതെ ഞാന്‍ തീരുമാനിച്ചു... ബ്ലോഗിന്റെ പേര്‍ മാറ്റുക തന്നെ. രണ്ട് വയസ്സ് മുതല്‍ തിരിച്ചിലങ്ങാടിയുടെ വിരിമാറിലൂടെ തലതിരിഞ്ഞ് നടന്നവന്‍ 'തിരിച്ചിലാന്‍' അല്ലാതെ മറ്റാരാണ്.

വാസുവേട്ടന്റെ ചായക്കടയും, ശിവേട്ടന്റെ പലചരക്ക് കടയും ഒരു ലേഡീസ് ടൈലറിംഗ് ഷോപ്പും പിന്നെ മുടി ചീകുവാനും പത്രം വായിക്കുവാനുമായി ആള്‍ക്കാര്‍ കയറുന്ന ഒരു ബാര്‍ബര്‍ ഷോപ്പിലും ഒതുങ്ങുന്നു എന്റെ തിരിച്ചിലങ്ങാടി.

പ്രകൃതിയാല്‍ അലങ്കരിക്കപ്പെട്ട ഗ്രാമം. ഒരു ഭാഗത്ത് ചാലിപ്പാടത്തിന്റെ വശ്യമനോഹാരിതയും മറുഭാഗത്ത് വെള്ളശ്ശേരി പാടത്തിന്റെ മാടിവിളിക്കും സൗന്ദര്യവും. ഗ്രാമത്തിന്റെ അഴക് കൂട്ടാന്‍ പടുകൂറ്റന്‍ ആല്‍മരം കാവല്‍ നില്‍ക്കുന്ന പാലക്കോട്ട് ഭഗവതി ക്ഷേത്രം. ഫെബ്രുവരു 19ന് നടക്കാറുള്ള ക്ഷേത്രത്തിലെ ഉത്സവദിവസം ഞാന്‍ തികച്ചും ഒരു കൊച്ചുകുട്ടിയായി മാറികഴിഞ്ഞിട്ടുണ്ടാവും.

നാഷണല്‍ ഹൈവേയില്‍ നിന്നും ഫാറൂഖ് കോളേജിലേക്കുള്ള പ്രധാന വഴിയിലാണ് തിരിച്ചിലങ്ങാടി എന്നതിനാല്‍ രാവിലേയും വൈകിട്ടും തരുണീമണികളെ വഹിച്ചുകോണ്ട് പോകുന്ന പച്ച നിറത്തിലുള്ള സിറ്റി ബസ്സുകളാലും, കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളാര്‍ക്ക് അവരാവശ്യപ്പെടുന്ന സ്ഥലങ്ങളൊക്കെ ബസ്സ് സ്റ്റോപ്പാക്കി മാറ്റുന്ന മിനി ബസ്സുകളാലും, നിവൃത്തിയില്ലാതെ ജീപ്പിന്റെ പുറകിലെ വാതിലില്‍ ഇരുക്കുന്ന നിതംബത്തില്‍ അവകാശം സ്ഥാപിച്ചിരിക്കുന്ന കിളികളാലും, കുഞ്ഞു കൂട്ടുകാരുടെ പാട്ടും ചിരിയുമായി പോകുന്ന ഓട്ടോറിക്ഷകളാലും, കാമ്പസിലേക്ക് നടന്ന് പോകുന്ന പലതരം യൂനിഫോര്‍മുകളാലും സമ്പന്നമായിരിക്കും തിരിച്ചിലങ്ങാടി.

തിരിച്ചിലങ്ങാടിയില്‍ കളിച്ചും, വഴക്കിട്ടും, പഞ്ജാരയടിച്ചും, പറയിപ്പിച്ചും നടന്നത് പോരാഞ്ഞ് ബ്ലോഗറിനെകൂടെ പറയിപ്പിച്ചേ അടങ്ങൂ എന്ന വാശിയില്‍ ഇതാ പുതിയ പേരില്‍...

ചൂരലും കല്ലുകളുമെടുക്കൂ... ആശിര്‍വദിക്കൂ...

Wednesday, January 26, 2011

ബ്ലോഗാണുപോലും ബ്ലൊഗ്... പ്പ്ഫാ...

എന്താടാ നിനക്ക് പറ്റിയത്?... രണ്ട് ദിവസായിട്ട് ഒരു ഉഷാറില്ലല്ലോ?...

നാഫിയുടെ ചോദ്യം കേട്ടാണ് ആലോചനയില്‍ നിന്നും ഉണര്‍ന്നത്...

പ്രശ്നം വല്ലതും ഉണ്ടോ?... പെണ്ണിനോട് വഴക്കിട്ടോ?

ഇല്ലെടാ... പെണ്ണിനോട് വഴക്കിടാന്‍ അവളോട് ശരിക്കും സംസാരിക്കാന്‍ തുടങ്ങിയിട്ട് വേണ്ടേ... പരിചയപെട്ടുവരുന്നല്ലേ ഉള്ളൂ...


പിന്നെന്താ നിന്റെ പ്രശ്നം... ബാസിക്ക പറഞ്ഞല്ലോ ഖുബ്ബൂസിനോടൊന്നും ഒരു താല്പര്യവുമില്ലെന്ന്?

ഏത്? നമ്മളെ റ്ഫീസിന്റെ ഖുബ്ബൂസോ?

എന്തോന്ന്? ഇതിനെടക്ക് അങ്ങനേയും ഒരു സാധനം ഇറങ്ങിയോ? എടാ.. ഞാന്‍ പറഞ്ഞത് മൊഡേര്‍ണ്‍ ബേക്കറിയുടെ ഖുബ്ബൂസാണ്.

ഞാന്‍ വിചാരിച്ചു റഫീസിന്റെ ഖുബ്ബൂസ് ബ്ലോഗാണെന്ന്.

ബ്ലോഗോ?

ആടാ... ബ്ലോഗ്... ഞാനും ഒരു ബ്ലൊഗ് തുടങ്ങി അളിയാ... അതാണിപ്പോ എന്റെ പ്രശ്നം.

ഹാ... ഹാ... ഹാ...

ചിരിക്കല്ലെ... ചിരിക്കല്ലെ...

എങ്ങനെ ചിരിക്കാതിരിക്കും... പഠിക്ക്ണകാലത്ത് ഒരു ലൗ ലെറ്റര്‍ പോലും എഴുതാത്ത ചെക്കനാ... ബ്ലോഗ് തുടങ്ങി പോലും...

ഇതാ പറഞ്ഞത്... എന്റെ ഉറ്റ കൂട്ടുകാരനായ നീ പോലും എന്നെ സപ്പോര്‍ട്ട് ചെയ്യുന്നില്ല. പിന്നെ മറ്റുള്ളവരെ പറഞ്ഞിട്ടെന്താകാര്യം... ലൗ ലെറ്റര്‍ എഴുതിയില്ലെങ്കിലെന്താ... എല്ലാ പരീക്ഷ കഴിഞ്ഞാലും എസ്സേ 5 പ്രാവശ്യം ഇമ്പൊസിഷന്‍ എഴുതാറുണ്ടല്ലോ... തോറ്റതിന്ന് മോഹന്‍ മാഷെ വക.

ഇതൊക്കെ തലക്കകത്ത് വല്ലതും ഉള്ളവര്‍ക്ക് പറഞ്ഞിട്ടുള്ള പണിയാണ്. സ്കൂളില്‍ പഠിക്ക്ണ കാലത്ത് മലയാളം സെക്കന്‍ഡില്‍ വന്ന പാത്തുമ്മയുടെ ആടും, ബാല്യകാലസഖിയും മാത്രം വായിച്ച് നീ എന്ത് ബ്ലോഗാനാടാ?

നിന്നോട് പറഞ്ഞിട്ട് കാര്യമില്ല. നീ സ്ഥലം കാലിയാക്ക്. ഞാന്‍ ഭാവന വരുന്നുണ്ടോന്ന് നോക്കട്ടെ...

ടിവി തുറന്ന് നോക്ക്... ഭാവനയോ നയന്‍ താരയോ ആരെങ്കിലും വരാണ്ടിരിക്കില്ല.

വളിച്ച കോമഡിക്ക് ഒരു ക്ഷാമവുമില്ലല്ലേ...?

പോടാ... എന്നിട്ട് പറ... എന്താ നിന്റെ പ്രശ്നം...?

ഇല്ല... നിന്നോട് പറഞ്ഞാല്‍ ശരിയാവൂല.

അല്ലെടാ... കാര്യായിട്ട്... നീ പറ...ബ്ലോഗ് തുടങ്ങീട്ട്?

ബ്ലോഗ് തുടങ്ങീട്ട് എന്താടാ... ഒരെണ്ണം തിരിഞ്ഞുനൊക്കുന്നില്ല. ആരും കമന്റടിക്കുന്നില്ല... ആകെ അഞ്ജോ പത്തോ കമന്റാ കിട്ടിയത്. ബൊസ്സ് എപ്പഴും കമ്പനി വെബ്സൈറ്റിന് തീരെ വിസിറ്റേര്‍സ് ഇല്ല എന്നെന്നെ ചീത്ത പറയുന്നതിന്റെ കാരണം എനിക്കിപ്പഴല്ലേ മനസ്സിലായത്.

ആട്ടെ...നിന്റെ ബ്ലോഗിന്റെ പേരെന്താ?

'Losing Hero'

വെറുതേയല്ല ആരും തിരിഞ്ഞുനോക്കാത്തത്. വല്ല കേള്‍ക്കാന്‍ സുഖമുള്ള പേരും ഇടെടാ...

എടാ... എല്ലാരും ഇങ്ങനെയുള്ള പേരുകളാ ബ്ലൊഗിന് ഇടുന്നത്. തല്‍ക്കാലം ഇതുതന്നെ കിടക്കട്ടെ. വേണമെങ്കില്‍ നമുക്ക് പിന്നീട് മാറ്റാം...

പേര് മാറ്റി വല്ല പെണ്ണിന്റേം പേരൊന്ന് വച്ചുനോക്ക്... അപ്പോ കാണാം കമന്റിന്റേം വിസിറ്റിന്റേം പൂരം.

അത് നീ പറഞ്ഞത് നേരാ നാഫീ... ഇവളുമ്മാരോട് ബസ്റ്റാന്‍ഡില്‍നിന്ന് കമ്മന്റ് അടിക്കുന്ന പോലെയല്ലെ പയ്യന്മാര്‍ കമ്മന്റ് അടിക്കുന്നത്. അവളുമ്മാര് 'തറ.. പറ' എന്ന് പോസ്റ്റിയാലും നൂറ് കമന്റ് കിട്ടും. 'തറ എന്നെഴുതിയത് വളരെ നന്നായിരിക്കുന്നു. എന്നെ ഒന്നാം ക്ലാസ്സിലെ ബെഞ്ജില്‍ കൊണ്ടെത്തിച്ചു' എന്നൊക്കെ പറഞ്ഞ്.

നീ വിഷമിക്കാതിരി... നിന്റെ സമയം വരും...

നെഞജത്ത് മീസാന്‍ കല്ല് വച്ചിട്ടാവരുതേ പടച്ചോനേ...

ഈ പോക്ക് പോവാണേല്‍ അധികൊന്നും വേണ്ടിവരില്ല മീസാന്‍ കല്ല് വെക്കാന്‍...

എന്തേ?

അല്ല... ലേഡീ ബ്ലോഗര്‍മാരെ പറ്റി പറഞ്ഞത് കേട്ടാല്‍ അവര് തന്നെ കൊണ്ട്
വച്ച് തരും മീസാന്‍ കല്ല് നെഞ്ജത്ത്.

അതിന് ലേഡീ ബ്ലോഗര്‍മാരെ ആര് പറഞ്ഞു... അവരെ ഇമ്പ്രസ് ചെയ്യാന്‍ നോക്കുന്ന പൊട്ടന്മാരെയല്ലെ പറഞ്ഞത്.

അപ്പോ നീ അവളുമ്മാര്‍ക്ക് കമന്റ് അടിക്കാറില്ലെ?

ഫാറൂക്ക് കോളേജിന്റെ അടുത്ത് താമസിക്കുന്ന എന്നോട് നീ ആ ചോദ്യം ചോദിക്കാന്‍ പാടുണ്ടോ? അണ്ണാന്‍ മൂത്താലും മരം കേറ്റം മറക്കോ അളിയാ... അങ്ങനെയെങ്കിലും ഞാന്‍ ഈ ബ്ലൊഗ് ലോകത്തില്‍ ഉണ്ടെന്ന് ആരെങ്കിലും അറിയട്ടെ എന്നൊരു ദുരുദ്ദേശവുമുണ്ടെന്ന് കൂട്ടിക്കോ...

കമന്റടിച്ച് നാലാളെ അറിയിക്കാണല്ലെ?

ഉം... എടാ നിനക്കറിയോ ഓരോരുത്തര് പുതിയ പൊസ്റ്റ് ഇടുംബോള്‍ അവിടെ തേങ്ങാ ഉടക്കലും, നമ്മളെ കുട്ടിപ്പെരേട്ടന്റെ പോലെ അമിട്ട് പൊട്ടിച്ചുമൊക്കെയാ ആള്‍ക്കാര്‍ ആഘോഷിക്കുന്നത്.

ആ... അതാണ് ആണ്‍കുട്ട്യേളെ പോസ്റ്റ്... കണ്ട് പഠിക്ക്...

എടാ... എനിക്കും കാണില്ലെ എന്റെ പോസ്റ്റില്‍ ആരെങ്കിലും തേങ്ങ ഉടക്കണം എന്നൊക്കെ ഒരു പൂതി. ഒരു കമെന്റ് കാണുംബോ നോമ്പ് 29ന് മാസം കണ്ട പോലത്തെ സന്തോഷാടാ... അറിയോ?...

നീ വിഷമിക്കണ്ടെടാ... ഇനിമുതല്‍ നിന്റെ എല്ലാ പോസ്റ്റിനും തേങ്ങ ഉടക്കുന്ന കാര്യം ഞാനേറ്റു...

മുത്തേ... ചക്കരേ... ഉമ്മ.... നീയാണെടാ യഥാര്‍ഥ സ്നേഹിതന്‍...

വൈകീട്ട് വരുംബോള്‍ KFC dinner meal ആയിട്ടുവന്നാല്‍ മതി.

ഛെ... വെറുതേ ഒരു ഉമ്മ വെയിസ്റ്റായി... dinner meal ആക്കണ്ട... ബക്കറ്റ് തന്നെ നിന്റെ തലയില്‍ കൊണ്ട് കമിഴ്തി തരാം.. എന്തെ?

ബക്കറ്റായാലും കുഴപ്പമില്ല...

എങ്ങോട്ടാടാ ഈ തിന്നുകയറ്റുന്നത്?... നിന്റെ ബെല്‍റ്റ് കുറേ കഷ്ടപ്പെടുന്നുണ്ട് ആ വയറിനെ തളയ്ക്കാന്‍... കുറച്ചോ മോനേ... അല്ലെങ്കില്‍ രണ്ട് തലയാണ പോരാതെവരും...

കളിച്ചുണ്ടാക്കിയ വയറാ മോനേ...

ശരിയാ... ഭക്ഷണത്തോട് കളിച്ചുണ്ടാക്കിയ വയറ്...

പോടാ അവിടുന്ന്... ഞാന്‍ പോണു...

അതെന്ത് പോക്കാ അളിയാ... എന്റെ ബ്ലോഗൊന്ന് വായിച്ചിട്ട് പോ...

പിന്നെ വായിക്കാം...

എന്നാ ഈ ലിങ്ക് ഒന്ന് എഴുതിയെടുക്കെടാ...

ഓ... അത് നീ മെയില്‍ അയച്ചാല്‍ മതി.

****

നിങ്ങള്‍ കണ്ടില്ലേ...? ഉറ്റ സ്നേഹിതനാണ് ആ പോകുന്നത്... പിന്നെ നിങ്ങളെ പറഞ്ഞിട്ടെന്താ കാര്യം? വയിച്ച് നോക്കി ഇഷ്ടപ്പെട്ടില്ലെങ്കില്‍ രണ്ട് തെറി പറഞ്ഞാലും കുഴപ്പമില്ലായിരുന്നു.

അല്ല... നിങ്ങളും പോവാണോ?... നിങ്ങളും അവന്റെ ഗ്രൂപ്പാണല്ലേ...?

സില്ലി ബോയ്...

നാട്ടിലെ ഫൂട്ട്ബോള്‍ കളിക്കിടെ സാരമായ പരിക്ക് പറ്റിയിട്ടുള്ള രണ്ടുപേരാണ് വിനുവേട്ടനും, ഹാഫിസും. വിനുവേട്ടന്‍ നല്ല ഗോളിയായിരുന്നു. അറിയപ്പെടുന്ന കളിക്കാരന്‍. കളിക്കിടെ തലയ്ക്ക് കാലുകൊണ്ട് അടികിട്ടി ഞരമ്പ് പൊട്ടിപ്പോയി. കുറേകാലം വിനുവേട്ടന്‍ കിടപ്പിലായിരുന്നു. ഇപ്പൊ ഉഷാറാണ്. ഇടക്കിടെ നമ്മുടെ കൂടെ കളിക്കാന്‍ കൂടാറുണ്ട്.

ഹാഫിസിന്റെ കാര്യം പറയുകയാണെങ്കില്‍ എന്നെ കൊന്നാലും ഫൂട്ട്ബോള്‍ കളിക്കാന്‍ ഞാനില്ല എന്നും പറഞ്ഞ് കളികണ്ടിരിക്കുന്ന ആളാണ്. കളിക്കാന്‍ ആള്‍ കുറവുള്ള ദിവസങ്ങളില്‍ പേരിന് ഒരാളായി അവിടെ എവിടെയെങ്കിലും നിര്‍ത്താം. വല്ലപ്പോഴുമേ അതിനുള്ള അവസരം ഞങ്ങള്‍ക്കും കിട്ടൂ. അങ്ങനെയിരിക്കെയാണ് കളിക്കാന്‍ ആള്‍ കുറവുള്ള ഒരു ദിവസം ഹാഫിസിനെ പിടിച്ചിറക്കിയത്. ബോളിനുപകരം കളിക്കാന്‍ ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കുകയാണ് അവന്‍, ആരെങ്കിലും വന്നാല്‍ പിന്നെ അവന് ജോലിനിര്‍ത്തി കളികണ്ടിരിക്കാമല്ലോ...

'ഹാഫിസേ... ബോള്‍...'

പെട്ടെന്നാണവന്‍ വിളി കേട്ടത്. എനിക്ക് ബോള്‍ വേണ്ട എന്ന ഭാവത്തില്‍ ഗ്രൗണ്ടിന്റെ ഒരു മൂലയില്‍ നില്‍ക്കുന്ന അവന്‍ ഒരു വെപ്രാളത്തില്‍ ബോള്‍ എടുക്കാനോ ബോളിനെ ഭയെന്നോ ഓടി. ഓടുന്നതിനിടയില്‍ ഇലക്ട്രിക്ക് പോസ്റ്റില്‍നിന്നും വലിച്ചുകെട്ടിയ എര്‍ത്ത് കമ്പി അവന്‍ കണ്ടില്ല. എര്‍ത്ത് കമ്പിയില്‍ കാല്‍ തടഞ്ഞ് വീണ് ഹാഫിസ് ഫ്ലാറ്റ്. കളിക്കാന്‍ പിടിച്ചിറക്കിയ ആരൊക്കെയോ തുറിച്ച്നോക്കികൊണ്ട് അവന്‍ ഗ്രൗണ്ടിന് പുറത്തേക്ക് നടന്നു.

ആ സമയത്ത് അതൊരു സാധാരണ വീഴ്ച്ചയായേ ഞങ്ങള്‍ക്ക് തോന്നിയുള്ളൂ. ക്രമേണ ഹാഫിസിന്റെ വേദന കൂടിവന്നു. മെഡിക്കല്‍ കോളേജില്‍ കാണിച്ചപ്പോള്‍ ഡോക്ടര്‍ക്കത്ഭുതം.
'ഇതെങ്ങനെ സംഭവിച്ചു?'
ഫൂട്ട്ബോള്‍ കളിച്ചതാണ് സാര്‍...
ഫൂട്ട്ബോള്‍ കളിച്ചാല്‍ കാലിലെ ഞരമ്പെങ്ങനെ മുറിയും?
അത് സാര്‍... കളിക്കിടെ എര്‍ത്ത് കമ്പിയില്‍ കാല്‍ കുടുങ്ങിയതാണ്.
സാരമില്ല. ചെറിയൊരു സര്‍ജറി വേണ്ടിവരും. സര്‍ജറിയുടെ ഡേറ്റും വാങ്ങി തിരിച്ചുപോന്നു.

സര്‍ജറിയുടെ തലേദിവസം അഡ്മിറ്റായി. ഡോക്റ്ററോടൊപ്പം പരിശോധിക്കാന്‍ വന്ന മെഡിക്കല്‍ വിദ്ദ്യാര്‍ത്ഥികള്‍ക്കെല്ലാം ഭയങ്കര ആവേശം.

ഈ കുട്ടിയുടെ സര്‍ജറിക്ക് ഞങ്ങളേയും വിളിക്കണേ... പ്ലീസ്....

അവര്‍ക്ക് അപൂര്‍വ്വമായെ ഇത്തരം കേസ് കാണാന്‍ പറ്റൂ.

രാത്രി ഹെഡ് നേഴ്സ് വാങ്ങിക്കാനുള്ള സാധനങ്ങളുടെ ലിസ്റ്റ് കൊടുത്തു. രാവിലെ ആറ്മണിക്ക് എല്ലാവരും ഒരുങ്ങിനില്‍ക്കണം എന്നും പറഞ്ഞു. രാത്രിതന്നെ സാധനങ്ങളെല്ലാം വാങ്ങി റെഡിയാക്കി വച്ചു. മെഡിക്കല്‍ കോളേജിലെ വരാന്ദയില്‍ കിടന്ന് ഉറങ്ങാന്‍ ശ്രമിച്ചു. മയങ്ങുംബോഴേക്കും ആരുടേയെങ്കിലും കുളമ്പടി നാദം ഉണര്‍ത്തിയിരിക്കും. ഹാഫിസ് സര്‍ജറിയെ പറ്റി ഓര്‍ത്ത് കുറച്ചോരു ടെന്‍ഷനിലാണ്.

നേരത്തെ തന്നെ എണീറ്റ് അവന്‍ വെള്ള മുണ്ടും വെള്ള ഷര്‍ട്ടും ഇട്ട് പുയ്യാപ്ലായി നില്‍ക്കുന്നുണ്ടായിരുന്നു. ഹെഡ് നഴ്സ് വന്ന് ഓരോരുത്തരുടെ പേര്‍ വിളിക്കാന്‍ തുടങ്ങി. കല്ല്യാണവീട്ടിലേക്ക് അറക്കാനുള്ള ബ്രോയിലര്‍ കോഴികള്‍ വരിവരിയായി നില്‍ക്കുന്നപോലെ അവരെല്ലാവരും നില്‍ക്കാന്‍ തുടങ്ങി.

'മന്‍സൂര്‍'..... മന്‍സൂര്‍...... മന്‍സൂറുണ്ടോ?....

ഹെഡ് നഴ്സ് ഉറക്കെ വിളിച്ച് ചോദിക്കുകയാണ്. വരാന്ദയില്‍ ഒരാളൊഴികെ മറ്റെല്ലാവരും എണീറ്റു.

എണീക്കാത്ത ആളെ നഴ്സ് വിളിച്ചുണര്‍ത്തി ചോദിച്ചു...

മന്‍സൂറാണോ?

ആ...ആ... ആ.... (വായില്‍നിന്നും ഒലിച്ചുവരുന്ന വെള്ളം കൈകൊണ്ട് തുടച്ച് മന്‍സൂര്‍)

എടോ... ഞാന്‍ നിന്നെ എത്രനേരമായെടോ വിളിക്കുന്നു. നിന്റെ ഓപറേഷനാടോ ഇപ്പൊ... (മന്‍സൂര്‍ നഴ്സിനോട് സൈക്കിളില്‍നിന്നും വീണ ചിരി പാസ്സക്കി)

എവിടെ? വാങ്ങിക്കാന്‍ പറഞ്ഞ സാധനം എവിടെ?

എന്ത് സിസ്റ്ററേ?

എടോ... ഇന്നലെ ഒരു ലിസ്റ്റ് തന്നില്ലായിരുന്നോ... ആ സാധനം എവിടെ?

ഓ... അത്... ഇപ്പൊ കൊണ്ടേരും...

ആര്?

ഇക്കാക്ക പോയിക്ക്ണ്... ഇപ്പോ കൊണ്ടേരും... ഒരു അഞ്ജിന്റ്...

ഇത്രേം കാലത്തെ സര്‍വീസിനിടക്ക് ആദ്യായിട്ടാ ദൈവമേ ഇങ്ങനെ ഒന്നിനെ കാണുന്നത്. '

അതിനും നമ്മുടെ സൈക്കിളില്‍നിന്നും വീണ ചിരി തന്നെ.

ഓപറേഷന്‍ തീയറ്ററിലേക്ക് ടെന്‍ഷനോടെ പോകാനിരുന്ന എല്ലാവരേയും ചിരിപ്പിച്ചിട്ടാണ് അവന്‍ വിട്ടത്.

***************************************************

എനിക്കിപ്പോഴും മനസ്സിലാവിനില്ല, അടുത്ത ദിവസം ഓപറേഷന്‍ ഉള്ള അവനെങ്ങനെ ഇത്ര ശാന്തമായി ഉറങ്ങി? അതും മെഡിക്കല്‍ കോളേജിലെ വരാന്ദയില്‍. അതൊ എല്ലാവരുടേയും ടെന്‍ഷന്‍ കുറയ്ക്കാനാണോ പടച്ചോന്‍ അവനെ ഉറക്കികളഞ്ഞത്?

Tuesday, January 25, 2011

കല്ല്യാണമുടക്കങ്ങള്‍

ഏതൊരു നാടിന്റേയും അവകാശമാണ് കുറച്ച് കല്ല്യാണം മുടക്കികള്‍ അവിടെ ഉണ്ടായിരിക്കുക എന്നത്. ഈ വിഭാഗത്തില്‍ ഉന്നത ബിരുദം നേടിയവര്‍ വരെയുണ്ട് എന്റെ നാട്ടില്‍‍. പലരുടേയും രീതി വളരെ വിചിത്രമാണ്. എന്റെ നാട്ടില്‍ നടന്ന രസകരമായ ഏതാനും കല്ല്യാണമുടക്കങ്ങളിലേക്ക് നിങ്ങളെ കൂട്ടികൊണ്ടുപോവുകയാണ് ഞാന്‍...

എന്റെ നാട്ടില്‍ ചായക്കട നടത്തുന്ന കുട്ടേട്ടന്‍ കല്ല്യാണം മുടക്കാന്‍ മിടുമിടുക്കനാണ്. ചായക്കടയായതുകൊണ്ട് അന്വേഷണം പൊതുവേ അവിടെയേ വരുള്ളൂ. അന്വേഷണത്തിന് വരുന്നവരോട് മൂപ്പരുടെ രീതി ഇങ്ങനെയാണ്.

അന്വേഷി: 'ഏട്ടാ... ഈ ഖാലിദ്ക്കന്റെ മോന്‍ ഷബീറെങ്ങനാ ആള്?

കുട്ടേട്ടന്‍: ഓനാള് ഉഷാറാണല്ലോ... എന്തേ?

അന്വേഷി: ഒന്നുല്ല്യ... ഒരു കല്ല്യാണക്കാര്യാണേ...

കുട്ടേട്ടന്‍: ആഹാ... കല്ല്യാണക്കാര്യാണല്ലെ...? എന്നാലിങ്ങള് ഒന്നുംകൂടെ ഒന്ന്
ശരിക്കും അന്വേഷിച്ചേക്ക്ട്ടോ...

പോരേ? കല്ല്യാണം മുടങ്ങാന്‍ വേറെ വല്ലതും പറയണോ?

****************************************

പ്രേമേട്ടന്റെ കല്ല്യാണാലോചനകള്‍ ഉഷാറായി നടക്കുകയാണ്. കുറച്ചാലോചനകള്‍ മുടങ്ങി ഇരിക്കുകയാണ് കക്ഷി. ഒരെണ്ണം എങ്ങനെയോ കഷ്ടിച്ച് ഉറപ്പിച്ചിരിക്കുകയാണ്. ഒരു ദിവസം കുട്ടേട്ടന്റെ കടയില്‍ ചായ കുടിക്കന്‍ വന്ന പ്രേമനോട്...

എടാ പ്രേമാ... അന്റെ കല്ല്യാണം ഒറച്ചെന്ന് കേട്ടല്ലോ...
പ്രേമന്‍: ഇന്റെ വീട്ടാര്‍ക്കും സമ്മതം, ഓളെ വീട്ടാര്‍ക്കും സമ്മതം. ഇനി കുട്ടേട്ടന്റെ സമ്മതം കൂടെ അറിഞ്ഞാല്‍ കല്ല്യാണങ്ങ് നടത്തേനി...

കുട്ടേട്ടന്റെ മുഖം മൂപ്പരുടെ അടുപ്പിലെ കനല്‍ പോലെ ചുവന്നിരുന്നു അപ്പോള്‍.

****************************************

ഒരന്വേഷണം എത്തിയത് ഓട്ടോ ഡ്രൈവറായ രാജന്റെയടുത്ത്. അന്വേഷിക്കാന്‍ വന്ന കക്ഷികളെ ഓട്ടോയില്‍ കയറ്റി രാജന്‍ നേരെ പോയത് ഫറോക്ക് പുതിയ പാലത്തില്‍. പുതിയ പാലത്തിന്റെ മുകളില്‍ വണ്ടി നിര്‍ത്തി അന്വേഷിക്കാന്‍ വന്നവര്‍ക്ക് ചാലിയാര്‍ പുഴ കാണിച്ചുകൊടുത്തിട്ട് രാജന്‍ പറഞ്ഞു...

'ഇങ്ങക്കിങ്ങളെ മോളെ വേണ്ടെങ്കില്‍ ഈ പൊഴേല്‍ക്ക് അങ്ങട്ട് ഇട്ടേക്കി'

എങ്ങനുണ്ട്...? രാജന്‍ ആള്‍ പുലിതന്നെയല്ലെ?

മറ്റൊരാലോചന രാജന്റെ അടുത്തെത്തിയപ്പോള്‍

'അല്ല ചേട്ടാ... ഈ ഷുക്കൂറെങ്ങനാ ആള്?

രാജന്‍: ഏത്... ഞമ്മളെ ബീരാനിക്കാന്റെ മോനോ?

ആ... അതെന്നെ...

രാജന്‍: ഓന്‍.... (പോക്കറ്റില്‍നിന്ന് ഹാന്‍സിന്റെ പാക്കറ്റെടുത്ത് കുറച്ച് കയ്യിലിട്ട് തിരുമ്മി ചുണ്ടിനടിയില്‍ വച്ചിട്ട്) ഞമ്മളെ കമ്പനിയല്ലേ... നല്ല ചെക്കനാ....'

വന്നവര്‍ പിന്നെ ഒന്നും ചൊദിക്കാന്‍ നിന്നില്ല.

****************************************

കല്ല്യാണം മുടങ്ങിയിട്ട് ആദ്യമായി സന്തോഷിച്ചുകണ്ടത് എന്റെ ഒരു കൂട്ടുകാരനെയാണ്. അവന്‍ പെണ്ണ് കാണാന്‍ പോയി, അവനൊഴികെ എല്ലാര്‍ക്കും ഇഷ്ടാവേം ചെയ്തു. ഇഷ്ടമായില്ല എന്ന് പറയത്തക്ക കുഴപ്പങ്ങളൊന്നും ആ കുട്ടിക്കില്ലതാനും. ഇഷ്ടക്കേട് അവന്‍ മനസ്സില്‍ തന്നെ വച്ചു.

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അവനുണ്ട് ആവേശത്തോടെ ഓടി വരുന്നു.
' രക്ഷപ്പെട്ടെടാ... ആ കല്ല്യാണം മൊടങ്ങി, അന്വേഷണത്തില്‍ പൊട്ടി... ഞാന്‍ ചുങ്കത്ത് അടിണ്ടാക്ക്യതൊക്കെ ഓരറിഞ്ഞ്. ഇപ്പളാ മോനേ സമാധാനായത്'

****************************************

നിങ്ങളിലെല്ലാവരിലും ഒരു കല്ല്യാണം മുടക്കി ഓളിച്ചിരിപ്പില്ലേ?
ആശിച്ചതിനെ മറ്റൊരുവന്‍ അല്ലെങ്കില്‍ അവള്‍ സ്വന്തമാക്കാനൊരുങ്ങുംബോള്‍ ' എങ്ങനാ റബ്ബെ അതൊന്ന് മൊടക്കാന്‍ പറ്റാ...' എന്ന് ചിന്തിക്കാത്തവരെങ്കിലും ഉണ്ടാവുമോ...?

Thursday, January 20, 2011

എന്തിനാ ഉമ്മാ.....?

ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഞാനും കൂടെയുള്ള ബഷീര്‍ക്കയും സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉമ്മയുടെ ഫോണ്‍ വന്നു. പതിവുപോലെ സലാം ചൊല്ലി. ശബ്ദ കോലാഹലങ്ങള്‍ കേട്ടപ്പോള്‍ ഉമ്മ 'ഹറമില്‍' (മക്കയിലെ പള്ളി) ആണെന്ന് മനസ്സിലായി. ഇനി നാലോ അഞ്ജോ മാസമേ ഉമ്മയും ഉപ്പയും മക്കയില്‍ ഉണ്ടാവൂ. അതു കഴിഞ്ഞാല്‍ നാട്ടില്‍ സ്ഥിരമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അവിടെ ബാക്കിയുള്ള ദിവസങ്ങള്‍ ഉംറയും, തവാഫും ഒക്കെ ആയി ആത്മീയമാക്കുകയാണ് ഉമ്മ.

എല്ലാം കഴിഞ്ഞ് ഉപ്പയെ ഫോണില്‍ വിളിച്ചാല്‍ ഉപ്പ ഉമ്മയെ കൂട്ടികൊണ്ട് പോവാന്‍ വണ്ടിയുമായി വരും. ഉപ്പയെ കാത്തിരിക്കുന്ന സമയത്താണ് ഉമ്മ എന്നെ വിളിക്കാറ്.

ഉമ്മയോട് ഞാന്‍ ചോദിച്ചു...

ഹറമിലാല്ലേ?

ഉം

ഫുള്‍ടൈം ഹറമില്‍ തന്നാണെല്ലോ ഇപ്പോ...

മരിക്കാനായില്ലെടാ... അതോണ്ട് ഉള്ള സമയം ഇബാദത്ത് ചെയ്യാന്‍ നോക്കാനല്ലാണ്ടെ...

ഓഹോ... അപ്പൊ ഇങ്ങള് മരിക്കാനുള്ള ടൈമും ഫിക്സ് ചെയ്തോ?

ആ... അന്റെ കല്ല്യാണം കഴിഞ്ഞിട്ടേ ഉള്ളൂ... അന്നെ അങ്ങനെ ഒറ്റക്കാക്കിട്ട് പോവാന്‍ പറ്റൂലല്ലോ...

പിന്നെയും എന്തൊക്കെയോ ചോദിച്ചു... പറഞ്ഞു... ഒന്നും തലയില്‍ കയറിയില്ല. സാധാരണ ഞാന്‍ തമാശ പറഞ്ഞാല്‍ ഉമ്മയാണ് കാര്യമായെടുത്ത് എന്നെ ചീത്ത പറയാറ്. ഈ പ്രാവശ്യം മറിച്ചായിപ്പോയി.

ഉമ്മ അങ്ങനെ പറയേണ്ടിയിരുന്നില്ല. ആര്തന്നെ എന്റെ ജീവിതത്തില്‍ വന്നാലും എന്റെ ഉമ്മക്ക് പകരമാവില്ലല്ലോ... അല്ലെങ്കിലും 50 വയസ്സായപ്പോഴേക്കും മരിക്കാനായെന്ന് പറയാന്‍ പാടുണ്ടോ?

ഉമ്മയോടൊപ്പം ഉണ്ടായിരുന്ന കുറേ നല്ല നിമിഷങ്ങള്‍ മനസ്സിലേക്ക് കടന്നുവരാന്‍ തുടങ്ങി. കണ്ണില്‍നിന്നും വെള്ളം ഒലിച്ചുകൊണ്ടേയിരുന്നു. ബഷീര്‍ക്ക കാണാതിരിക്കാന്‍ പുതപ്പ് കൊണ്ട് തല മുഴുവന്‍ മൂടി.

ഉമ്മ ആവശ്യപ്പെട്ട ഒരു ചായ വാങ്ങികൊടുക്കാന്‍ കഴിയാതിരുന്നത് മനസ്സിലേക്ക് കയറി വന്നു.

ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നും എന്റെ പെങ്ങള്‍ക്ക് ഒരു സര്‍ജറി നടക്കുകയാണ്. കോമ്പ്ലിക്കേറ്റടായ ഒരു സര്‍ജറിയായിരുന്നു അത്. പെങ്ങള്‍ ചെറുതായിരിന്നപ്പോള്‍ ചെവിയില്‍ ഇട്ട എന്തോ ഒരു സാധനം ചെവിയിലെ എല്ലിനോട് കൂടിച്ചേര്‍ന്ന് ആ ചെവിയുടെ കേള്‍വി നഷ്ടപ്പെട്ടിരിക്കുകയാണ്. മെഡിക്കല്‍ കോളേജിലെ ഡോക്റ്ററെ കാണിച്ചപ്പോള്‍ മൂന്ന് മാസം ഈ രോഗത്തെ പറ്റി പഠിക്കാന്‍ സമയം വേണമെന്നാവശ്യപ്പെട്ടു. അപ്പോള്‍ നിങ്ങള്‍ക്കൂഹിക്കാം സര്‍ജറി എത്രമാത്രം വലുതാണെന്ന്.

ഈ സര്‍ജറി കഴിഞ്ഞാല്‍ ചിലപ്പോള്‍ ഒരു കവിള്‍ തൂങ്ങാന്‍ സാധ്യതയുണ്ടെന്ന് ഡോക്റ്റര്‍ പറഞ്ഞിരുന്നു. ഓപറേഷന്‍ തീയറ്ററില്‍നിന്നും പുറത്തേക്ക് കൊണ്ടുവന്ന പെങ്ങളുടെ ഒരു കവിള്‍ വല്ലാതെ തൂങ്ങിയിരുന്നു. ഞങ്ങള്‍ പ്രതീക്ഷിച്ചതിലും എത്രയോ കൂടുതലായിരുന്നു അത്.

പെങ്ങളെ കണ്ടതും ഉമ്മ ബോധം കെട്ട് താഴെ വീണു. മുഖത്ത് വെള്ളം കുടഞ്ഞ് ഉമ്മയെ എഴുനേല്‍പ്പിച്ച് എന്റെ മേല്‍ ചാരിയിരുത്തി. വെള്ളം കൊടുത്തു. ആ സമയം ഉമ്മ എന്നോട് ഒരു ചായ വേണമെന്നാവശ്യപ്പെട്ടു. ഓപറേഷന്‍ തീയറ്ററില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റുന്ന പെങ്ങള്‍ ഒരുവശത്ത്, ആകെ തളര്‍നിരിക്കുന്ന ഉമ്മ മറുവശത്ത്. രണ്ടുപേരേയും അവിടെ വിട്ട് ചായക്കായി ഓടാന്‍ മനസ്സനുവദിച്ചില്ല. ഉമ്മയോട് ഡോക്ടര്‍ വന്നു പറഞ്ഞു 'പേടിക്കാനൊന്നുമില്ല, കവിള്‍ തൂങ്ങിയത് ചെവി വികസിക്കാന്‍ പുരട്ടിയ മരുന്നിന്റെ എഫക്ടാണ്. അത് മൂന്ന് മണിക്കൂര്‍ കഴിയുംബോള്‍ സാധാരണ രീതിയിലാവും. അത് കേട്ടപ്പോള്‍ ഉമ്മക്ക് സമാധാനമായി. ഉമ്മ തന്നെ അപ്പോള്‍ 'അല്ലെങ്കില്‍ ചായ വേണ്ട' എന്ന് പറഞ്ഞു. ഉമ്മക്ക് മനസ്സിലായിക്കാണും എന്റെ അവസ്ഥ. എന്റെ തോളില്‍ ചാരി ക്ഷീണത്തോടെ നടക്കുംബോഴും പെങ്ങള്‍ കിടക്കുന്ന സ്ട്രച്ച്ചര്‍ തള്ളുന്ന വാര്‍ഡന് കൊടുക്കാനുള്ള ചില്ലറ പേഴ്സില്‍നിന്നുമെടുത്ത് കയ്യില്‍ ചുരുട്ടി വെക്കുന്നുണ്ടായിരുന്നു.

****************************************************

ഈ സംഭവം ഉമ്മക്ക് ചിലപ്പോള്‍ ഓര്‍മതന്നെ കാണില്ല. പക്ഷേ എന്തോ, എനിക്ക് മറക്കാനാവുന്നില്ല.

റബ്ബേ... ഞങ്ങളുടെ രക്ഷിതാക്കള്‍ക്ക് നീ ദീര്‍ഘായുസ്സ് കൊടുക്ക്... ആമീന്‍...

Tuesday, January 18, 2011

ബാച്ച്ലര്‍ ലൈഫ്...ഭാഗം II

പല ബാച്ച്ലര്‍ റൂമിലേയും ആഘോഷങ്ങള്‍ മദ്ധ്യസേവക്ക് വേണ്ടി മാത്രമുള്ളതാണ്. പല ആഘോഷങ്ങളും മദ്ധ്യമയമായിരിക്കും. 'മദ്ധ്യം ഹറാമാണ് എന്നത് പലരും മദ്ധ്യം ഹരമാണെന്ന് മാറ്റിക്കഴിഞ്ഞു.' ഒരു ഭാഗത്ത് പാട്ടാണെങ്കില്‍ മറുഭാഗത്ത് അടിയും വാളുവെപ്പും എല്ലാം അരങ്ങേറുന്നുണ്ടാവും. ചിലര്‍ക്ക് രണ്ടെണ്ണം അങ്ങ് ഉള്ളില്‍ ചെന്നാല്‍ ആരോടെങ്കിലും മനസ്സില്‍ ഒളിപ്പിച്ചുവച്ചിട്ടുള്ള വെറുപ്പ് പുറത്തേക്ക് വരാന്‍ തുടങ്ങും. കൂടെയുള്ളവനെ കാത്തുനില്‍ക്കാതെ ഭക്ഷണം കഴിച്ചതോ തുടര്‍ച്ചയായി രണ്ട് പ്രാവശ്യം സാമ്പാര്‍ തന്നെ വച്ചതോ മറ്റോ ആയിരിക്കും അപ്പോഴത്തെ ഭൂലോക പ്രശ്നം.

ജോലിയില്‍ പ്രവേശിച്ച് ആദ്യ ശമ്പളം കിട്ടിയ പപ്പു എന്ന എന്റെ സഹമുറിയനെ അവന്റെ മാനേജര്‍ ചിലവ് വേണമെന്നാവശ്യപ്പെട്ട് ബാറില്‍ കൊണ്ടുപോയി. അധികം കഴിച്ച് പരിചയമില്ലാത്ത പപ്പു രാത്രി രണ്ട്മണിക്ക് വഴിനീളെ മുള്ളികൊണ്ടാണ് നടന്നുവരുന്നത്. ഇവിടെ പൊതുസ്ഥലത്ത് കാര്യം സാധിച്ചാല്‍ പോലീസ് പിടിക്കില്ല, മറിച്ച് എഴുതും, ഫൈന്‍ 150 ദിര്‍ഹംസ്. പപ്പുവിന്റെ ഭാഗ്യത്തിന് ആരും കണ്ടില്ല. ഞാനും മറ്റൊരു സഹമുറിയനും പുറത്ത് സംസാരിച്ചുനില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും പപ്പു ഭയങ്കര കരച്ചില്‍.
'ഞാന്‍ നശിച്ചെടാ ഇല്ല്യാസേ... ഞാന്‍ നശിച്ചു'. രണ്ട് ബിയറിന്റെ കുപ്പി ഒരുമിച്ചെടുക്കാന്‍ വയ്യാത്ത ചെക്കനാ... മാനേജറുടെ മുന്നില്‍ മോശക്കാരനാവേണ്ട എന്നുകരുതി അടിച്ചതാണ്. എതായാലും ഞങ്ങള്‍ രണ്ടാളുംകൂടെ അവനെ പൊക്കി ബെര്‍ത്തിന് മുകളില്‍ കൊണ്ടിട്ടു. മുള്ളാനൊന്നും കാണില്ല. അത് ഞങ്ങളെ മുന്നില്‍നിന്നും ഇപ്പൊ സാധിച്ചതല്ലേയുള്ളൂ...

പക്ഷേ രാത്രി പപ്പു പണിപറ്റിച്ചു. ഉഗ്രശേഷിയുള്ള ഒരു വാള്‍ പണിതു. ഉഗ്രശേഷിയെന്ന് പറയാന്‍ കാരണമുണ്ട്, ആ വാളിന്റെ മണമടിച്ച് ആ റൂമിലെ ഒരാളൊഴികെ എല്ലാരും എണീറ്റു. അവന്റെ കട്ടിലിന്റെ താഴെ ബെര്‍ത്തില്‍ കിടക്കുന്നവന്റെ മേലേക്കാണ് വാള് വച്ചത്. ആ ഒരാളാണ് എണീക്കാതിരുന്നത്. വാളിന്റെ ഉഗ്രശേഷി കാരണം ബോധം നഷ്ടപ്പെട്ടതുകൊണ്ടാണ് പുള്ളി എണീക്കാതിരുന്നത്.

രാവിലെ ജോലിക്ക് പോകാന്‍ കഴിയാതെ തലവേദനയെടുത്ത് കട്ടിലില്‍ ഇരിക്കുന്ന പപ്പുവിനോട് മറ്റൊരു സഹമുറിയന്‍ പറഞ്ഞതിങ്ങനെ.
' ഇന്നലത്തെ കട്ടിറങ്ങിയില്ലല്ലേ പപ്പു?.. രണ്ടെണ്ണം കൂടെ അടിച്ചാല്‍ ശരിയായിക്കൊള്ളും'

പരിചയസമ്പത്തുള്ളവരുടെ ഉപദേശം.

ബാച്ചിലര്‍ ലൈഫ് - ഭാഗം1
ബാച്ചിലര്‍ ലൈഫ് - ഭാഗം3

Thursday, January 13, 2011

ബാച്ച്ലര്‍ ലൈഫ്...

ത്യാഗം, സഹനം, അഡ്ജസ്റ്റ്മെന്റ്, ക്ഷമ... ഇതെല്ലാം ബാച്ച്ലര്‍ ലൈഫിന്റെ പര്യായങ്ങളാണ്. പലരും പറയും ഇത് ഭയങ്കര രസമുള്ള ലൈഫ് ആണെന്ന്. ശരിയാണ്, ചിലര്‍ക്ക് മാത്രം. സമാന ചിന്താഗതിക്കാരായ ഒരു പറ്റം ആള്‍ക്കാരാണെങ്കില്‍ രസം തന്നെയാണ്.

ബാച്ച്ലര്‍ ലൈഫ് എന്നത് കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് വിവാഹത്തിന് മുന്‍പുള്ള ജീവിതം എന്നല്ല. നാട് വിട്ട് ജോലിചെയ്യുന്ന ഒരുപറ്റം ആള്‍ക്കാര്‍ ഒരുമിച്ച് താമസിക്കുന്നതാണ് ഇവിടുത്തെ ബാച്ച്ലര്‍ ലൈഫ്. അതില്‍ ബാച്ച്ലറായിട്ട് വിവാഹം കഴിയാത്തവരും കഴിഞ്ഞവരും എന്തിന് മുത്തച്ഛനായവര്‍ വരെ കാണും.

എന്റെയും എന്റെ കൂട്ടുകാരുടേയും ബാച്ച്ലര്‍ ലൈഫിലെ രസകരമായ കുറേ അനുഭവങ്ങള്‍ ഞാന്‍ ഇവിടെ പങ്കുവെക്കുകയാണ്.

**************************************

2007 July 9 നാണ് ഞാന്‍ ദുബായില്‍ എത്തുന്നത്. ആദ്യമായി വിമാനത്തില്‍ കയറിയ ഞാന്‍ എന്റെ നാടിന്റെ സൗന്ദര്യം ആസ്വദിച്ച് (മഴക്കാലമായതിനാല്‍ സൗന്ദര്യം കൂടുതലായിരുന്നു എന്റെ നാടിന്) ഒന്നു മയങ്ങി എണീറ്റ് പുറത്തേക്ക് നോക്കിയപ്പോള്‍ ഒന്നും മനസ്സിലാകുന്നില്ല. മഴക്കാലത്ത് കെട്ടികിടക്കുന്ന വെള്ളത്തിന്റെ നിറം താഴെയാകെ. ഞാന്‍ അടുത്തുള്ള ആളോട് ചോദിച്ചു 'എന്താ ഈ കാണുന്നത്? പുറത്തേക്ക് നോക്കാതെ തന്നെ അയാള്‍ പറഞ്ഞു 'ഇതാണ് നീ വരുന്ന മരുഭൂമി'. ആദ്യ കാഴ്ച്ചയില്‍ തന്നെ എന്റെ പ്രതീക്ഷകളെല്ലാം തകര്‍ന്നു. പച്ചപ്പിന്റെ സൗന്ദര്യം കണ്ണില്‍ നിന്ന് മറഞ്ഞ്പോയല്ലോ എന്ന് സങ്കടപ്പെട്ടു. നട്ടുച്ചനേരം അബൂദാബി എയര്‍പോര്‍ട്ടില്‍ ഇറങ്ങി. ഫ്ലൈറ്റില്‍നിന്നും പുറത്തേക്കിറങ്ങിയപ്പോള്‍ അപ്രതീക്ഷിതമായി പുറത്ത് അടികിട്ടിയപോലെയായിരുന്നു ചൂട് ശരീരത്തില്‍ അടിച്ചത്. July & Auguste മാസത്തിലെ ചൂടിന്റെ സുഖമറിയാത്തവരായി ആരും കാണില്ല ഇവിടെ. ഈ മാസങ്ങളില്‍ വെള്ളത്തിന് പൊള്ളുന്ന ചൂടായിരിക്കും. ഈ സമയത്ത് ആദ്യമായി ഗള്‍ഫില്‍ എത്തുന്നവര്‍ ബാത്ത് റൂമില്‍ പോയാല്‍ ഒരു അലര്‍ച്ച കേള്‍ക്കാം. വെള്ളം ചൂടുള്ള കാര്യമുണ്ടോ പുതിയ ആള്‍ക്കാരറിയുന്നു.

ഏതായാലും നനഞ്ഞില്ലെ, ഇനി കുളിച്ച് കയറാം എന്ന് തീരുമാനമെടുത്തു. ആദ്യം അബൂദാബി, പിന്നെ ഷാര്‍ജ അതുകഴിഞ്ഞ് എന്റെ സ്വപ്ന നഗരിയായ ദുബായിലെത്തി.

സ്വാഭാവികമായും ചിലവ് കുറക്കാന്‍ വേണ്ടി വാടക കുറഞ്ഞ റൂം തന്നെ തിരഞ്ഞെടുത്തു. റൂമില്‍ 12 പേര്‍. സാരമാക്കിയില്ല. നില്‍ക്കാന്‍ തന്നെ തീരുമാനിച്ചു. പരിചിതമല്ലാത്ത വീട്ടില്‍ പുതുമണവാട്ടി ഇരിക്കുന്നപോലെയാണ് ആദ്യ ദിവസങ്ങളില്‍. പുതുമണവാട്ടിയെ സ്നേഹിക്കാനും എന്തെങ്കിലുമൊക്കെ സംസാരിക്കാനും പുതുമണവാളനെങ്കിലും കാണും. ഇവിടെ അതുമുണ്ടാവില്ല എന്നതാണ് കഷ്ടം. വരുന്നവര്‍ ഓരോരുത്തരായി പേര് ചോദിക്കും എവിടെയാ ജോലി എന്നും. ഈ രണ്ട് ചോദ്യങ്ങള്‍ വെറും ഒരു ഫോര്‍മാലിറ്റി മാത്രമാണ്. ശരിക്കും അവര്‍ക്കറിയേണ്ട ചോദ്യം വരുന്നതേയുള്ളൂ. ' രാവിലെ എപ്പഴാ പോണ്ടെ?'
ബാത്ത്റൂം ടൈമിംഗ് അറിയാനാണ് ഈ ചോദ്യം. തന്റെ സമയമല്ലെങ്കില്‍ അവന് സമാധാനമായി. അഥവാ അവന്റെ സമയത്താണെങ്കില്‍ പിന്നെ അവിടെ ഒരു ചര്‍ച്ചയാണ്. എല്ലവരും കൂടെ സമയം ക്രമീകരിച്ച് ഒരു പത്ത് മിനുറ്റ് അനുവദിച്ചുകിട്ടും. അതില്‍ ആവണം എല്ലാം. രണ്ട് മിനുറ്റ് കൂടുതലെടുത്താല്‍ വാതിലില്‍ മുട്ട് തുടങ്ങും. ഒരു ഇളിഞ്ഞ ചിരിയോടെ പുറത്തേക്കിറങ്ങുമ്പോള്‍ ചോദ്യം വന്നിട്ടുണ്ടാവും. 'എന്തായിരുന്നെടോ പരിപാടി? കുറേ നേരമായല്ലോ കയറിയിട്ട്?' നമുക്കല്ലെ അറിയൂ, സോപ്പ് ഒന്ന് താഴെവീണപ്പോള്‍ അതെടുത്തൊന്നു കഴുകി. ആ സമയം കൂടിപ്പോയതാണ് ഇവിടുത്തെ പ്രശ്നം. ( ഒരു മൂന്ന് മാസം കഴിഞ്ഞിട്ടാണ് അവന്‍ ഈ ചോദ്ദ്യം ചോദിക്കുന്നതെങ്കില്‍ എന്റെ മുഖത്ത് കണ്ട അതേ ഇളിഞ്ഞ ചിരി അവന്റെ മുഖത്ത് കാണാം, മറുപടി അത്രക്ക് നിലവാരമുള്ളതാവും)

കഷ്ടകാലമെന്ന് പറയട്ടെ, എല്ലാ റൂമിലും ആ റൂം വാടകക്കെടുത്ത ആളോ അല്ലെങ്കില്‍ അയാളുടെ ഒരു ബന്ധുവോ ഉണ്ടായിരിക്കും. അവരുടെ ഭാവം കണ്ടാല്‍ ദുബായ് മുഴുവനും അവരുടെ ഉള്ളം കയ്യിലാണെന്ന് തോന്നും. റൂമിലെ നിയമങ്ങളും ബാത്ത് റൂം സമയക്രമങ്ങള്‍ ഒന്നും അവര്‍ക്ക് ബാധകമല്ല. ഏത് സമയത്ത് വേണമെങ്കിലും എന്തും ആവാം. ബാക്കിയുള്ളവന്‍ ബുദ്ധിമുട്ടുമോ എന്നൊന്നും ചിന്തിക്കില്ല. കഷ്ടകാലത്തിന് വല്ലതും പറഞ്ഞുപോയാല്‍ അടുത്തമാസം മുതല്‍ വേറെ റൂം നോക്കിക്കൊ എന്ന് പറയും. പുതിയ റൂമില്‍ വീണ്ടും പുതുമണവാട്ടി ആവേണ്ട കാര്യം ആലോചിക്കുമ്പോള്‍ അങ്ങ് സഹിക്കും. ഇത്തരം റൂം ഓണേര്‍സിന് അപമാനമായി എവിടെയൊക്കെയോ നല്ല ആള്‍ക്കാരും ഉണ്ടെന്ന് പറഞ്ഞ് കേള്‍ക്കുന്നു. കാണാനുള്ള ഭാഗ്യം ഇതുവരെ ഉണ്ടായിട്ടില്ല.

പുതിയ ആള്‍ക്കാരെകൊണ്ട് റൂമും ബാത്ത്റൂമും ക്ലീന്‍ ചെയ്യിക്കാന്‍ ചിലര്‍ക്ക് ഭയങ്കര ആവേശമാണ്. ചിലര്‍ വന്ന് പേരൊക്കെ ചോദിച്ച് നല്ലോണം സംസാരിക്കും. പോകുന്ന വഴിക്ക് പേര് ഒന്നുകൂടെ ചോദിക്കും. ആ ചോദ്യം ഒരു പണിയാണ്. അടുത്ത ദിവസം തന്നെ ബാത്ത്റൂമിന്റെ ഡോറിലോ അടുക്കളയിലോ ആയി ഒട്ടിച്ചുവച്ചിരിക്കുന്ന ക്ലീനിങ് ടേബിള്‍ ഒന്നുമാറും. തലേദിവസം പേര് രണ്ട് പ്രാവശ്യം ചോദിച്ചവന്‍ വന്ന് പറയും ' എടാ... അടുത്ത ആഴ്ച്ച നിന്റെ ക്ലീനിങാണേ... പേര് ഇട്ടിട്ടുണ്ട്'. പോയിനോക്കിയാല്‍ കാണാം പുത്തന്‍ പേപ്പറില്‍ അച്ചടിച്ചുവച്ചിരിക്കുന്ന സ്വന്തം പേര്. അവന്‍ ഇന്നലെ രണ്ട് പ്രാവശ്യം പേര് ചോദിച്ചത് ഇതിനായിരുന്നല്ലേ എന്ന് മനസ്സില്‍ തൊന്നും.

ഇതുപോലെ പണികിട്ടിയ എന്റെ ഒരു കൂട്ടുകാരന്റെ അനുഭവം പറയാം.
ആള്‍ പുതുതായി റൂമില്‍ വന്നിട്ടേയുള്ളു. ഇതുപോലെ ക്ലീനിങ് പണി കിട്ടി. മൂന്ന് റൂമിലായി പതിനേഴ്പേര്‍ താമസിക്കുന്നുണ്ട്. ഈ പതിനേഴ്പേര്‍ക്കും കൂടെ ഒരൊറ്റ ബാത്ത്റൂമേ അവിടുള്ളൂ. ശനി ലീവായതിനാല്‍ ക്ലീനിങ് അന്നത്തേക്ക് മാറ്റി ഇഷ്ടന്‍. എല്ലാരും ജോലിക്കുപോയിട്ട് പണിതുടങ്ങാം എന്നുകരുതി അല്പ്പം വൈകിയെണീറ്റു. എണീറ്റപ്പോഴാണ് കാണുന്നത് ശനി ലീവുള്ള വേറെ കുറേ ആളുകളും ആ റൂമിലുണ്ട്. അവരും വൈകി എണീറ്റ് ഓരോരുത്തരായി അലക്കലും കുളിയും ഒക്കെ കഴിഞ്ഞപ്പോഴേക്കും ഊണ്‍ കഴിക്കാറായി. പിന്നീട് കടകളില്‍ ജോലിചെയ്യുന്നവര്‍ ഓരോരുത്തരായി വരാന്‍ തുടങ്ങി. അവര്‍ക്ക് ളുഹര്‍ മുതല്‍ അസര്‍ വരെ (ഒരുമണി മുതല്‍ നാലര വരെ) റെസ്റ്റ് ടൈമാണ്. വന്ന് കുളിച്ച് ഭക്ഷണം കഴിച്ച് ചെറുതായൊന്നു മയങ്ങും. നാലുമണിയാവുംബോള്‍ എണീറ്റ് വീണ്ടും കുളിച്ച് ജോലിക്ക് പോകും. ഇതാണ് അവരുടെ രീതി. നമ്മുടെ പുള്ളിക്കുണ്ടോ ബാത്ത്റൂം ഒന്ന് കാലിയായി കിട്ടുന്നു. എല്ലരുടേയും കുളിയും ഉണ്ണലും എല്ലാം കഴിഞ്ഞു. ഇവന്‍ കുളിച്ചിട്ടുമില്ല, ഉണ്ടിട്ടുമില്ല. അവസാനം സഹികെട്ട് അവന്‍ മയത്തില്‍ ഒരാളോട് ചോദിച്ചു.

' എന്നോട് ഇന്ന് ബാത്ത്റൂം ക്ലീന്‍ ചെയ്യാന്‍ പറഞ്ഞിരുന്നു. ബാത്ത്റൂം എപ്പഴാ ഒന്ന് ഫ്രീ ആവുക?'
'നാലരയ്ക്ക് എല്ലാരും വീണ്ടും ജോലിക്ക് പോയിക്കഴിയുമ്പോള്‍ അര മണിക്കൂര്‍ ഫ്രീയാകും, അപ്പൊ കഴുകിക്കോ... ആ പിന്നേ... പെട്ടെന്ന് തീര്‍ത്തേക്കണം, അഞ്ജ്മണിയാവുംമ്പോഴേക്കും ആള്‍ക്കാര്‍ വരാന്‍ തുടങ്ങും'

ഇതൊന്നുമല്ല രസം. ക്ലീനിങും കുളിയും ലോണ്ട്രിയില്‍ കൊടുക്കാന്‍ പറ്റാത്ത അത്യാവശ്യകാര്യങ്ങളും അലക്കി കഴിഞ്ഞപ്പോള്‍ പത്ത് മിനുട്ട് വൈകിപ്പോയി. പുറത്തിറങ്ങിയപ്പോള്‍ ജോലികഴിഞ്ഞ് വന്ന് ഒരുവന്‍ അക്ഷമനായി കാത്തിരിക്കുകയാണ്.

'അല്ലെടോ... ഇന്ന് മുഴുവന്‍ നീ ഇവിടെ ഉണ്ടായിട്ട് ഇപ്പഴാ നിനക്കിതിന് സമയം കിട്ടിയത്?'

ഈ ചോദ്യമാണ് അവനെ എതിരേറ്റത്. ചുണ്ടില്‍ ചിരിയും വരുത്തി മനസ്സില്‍ നല്ല പച്ച തെറിയും പറഞ്ഞ് അവന്‍ ഉള്ളിലേക്ക് പോയി.

*************************************

ബാച്ച്ലര്‍ റൂമിലെ ഓണര്‍ കഴിഞ്ഞാല്‍ അടുത്ത വില്ലന്‍ 'മൂട്ടയാണ്'. ഇവന്റെ കടി സഹിക്കാം, പക്ഷെ ചിലപ്പോള്‍ ഷര്‍ട്ടില്‍ എവിടെയെങ്കിലും ഒളിച്ചിരുന്ന് ഓഫീസില്‍ കൂടെ വന്നുകളയും. അതാണ് പേടി. മറ്റാരെങ്കിലും കണ്ടാല്‍ മാനം പോയത് തന്നെ. ആള്‍ക്കാര്‍ മൂട്ടയെ മറ്റുള്ളവരുടെ ദേഹത്ത് കാണുമ്പോള്‍ ഇന്നുവരെ കാണാത്ത അറപ്പോടെയാണ് പെരുമാറുക. അവന്റെ മേലും ചിലപ്പോള്‍ മൂട്ട അതേ സമയം സവാരി നടത്തുന്നുണ്ടാവും. രാത്രിയാണ് മൂട്ടകള്‍ക്ക് വിശക്കുന്നതെന്നാണ് തോന്നുന്നത്. കാരണം നമ്മള്‍ ഉറങ്ങികിടക്കുമ്പോഴാണ് ഇവറ്റകള്‍ കൂട്ടമായി വന്ന് ആക്രമണം അഴിച്ചുവിടുന്നത്. ഉറങ്ങാന്‍ സമ്മതിക്കാത്ത് ഇവറ്റകളെകൊണ്ട് അപ്പോള്‍ തന്നെ നിര്‍ത്തി നാട്ടില്‍ തിരിച്ചുപോയാലോ എന്ന് പലവട്ടം ചിന്തിച്ചിട്ടുണ്ട്.

ഞാന്‍ മുകളില്‍ പറഞ്ഞ 12 പേരുള്ള ആ റൂമില്‍ സംഭവിച്ചതാണിത്. ഒരു ദിവസം രാത്രി രണ്ട്മണിയായികാണും. മൂട്ടകടിയേറ്റ് ഉറങ്ങാന്‍ കഴിയാതായപ്പോള്‍ അവന്‍ mobile torch അടിച്ച് മൂട്ടയെ പിടിക്കാന്‍ തീരുമാനിച്ചു. പിടിച്ചിട്ടും പിടിച്ചിട്ടും മൂട്ട ബാക്കിതന്നെ. അവസാനം ആ സമയത്ത് ബെഡ്ഡ് പുറത്ത്കൊണ്ട്പോയി കത്തിക്കുകയായിരുന്നു പാവം.

എന്റെ പ്രാരാബ്ദങ്ങളും കടങ്ങളും എന്നില്‍നിന്നും മാറിയപ്പോള്‍ ഞാന്‍ അവിടം വിട്ടോടി. മൂട്ടയില്ലാത്ത ആളുകള്‍ കുറഞ്ഞ റൂമിലേക്ക്. പ്രാരാബ്ദങ്ങളില്‍നിന്നും കടങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിഞ്ഞിട്ടില്ലാത്തവന്‍ ഇന്നും മൂട്ടകടിയേറ്റ് അവിടെതന്നെ കാണും. നൊമ്പരങ്ങള്‍ തമാശരൂപത്തില്‍ പറഞ്ഞാലും നൊമ്പരങ്ങള്‍ നൊമ്പരങ്ങള്‍ തന്നെ.

******************************************
ബാച്ചിലര്‍ ലൈഫ് - ഭാഗം2
ബാച്ചിലര്‍ ലൈഫ് - ഭാഗം3

Monday, January 10, 2011

മുളിയനുറുമ്പിന്റെ തോഴന്‍...



ഞാന്‍ ഇവിടെ കൊടുത്തിരിക്കുന്ന ഫോട്ടോയില്‍ കാണുന്ന പഞ്ജവടിപ്പാലം ഒരുപാട് സുന്ദരമായ ഓര്‍മകള്‍ തന്നിട്ടുണ്ട് ഞങ്ങള്‍ കൂട്ടുകാര്‍ക്ക്. പാലത്തിന് അങ്ങനെ പ്രത്യേകിച്ച് പേരൊന്നും ഇല്ല, ഞങ്ങള്‍ കൂട്ടുകാരുടെ വകയായി ഇട്ടതാണ് ആ പേര്.

വയലിലൂടെ ഒഴുകുന്ന ഒരു തോട്, തോടിനിപ്പുറം രാമനാട്ടുകര പഞ്ജായത്ത്, അപ്പുറം ഫറോക്ക് പഞ്ജായത്ത്. രണ്ട് പഞ്ജായത്തുകളേയും ബന്ധിപ്പിക്കുന്ന ഒരു പാലം. മഴക്കാലത്ത് ആ പാലത്തിന്റെ രണ്ട് കൈവരിയിലായി മുഖാമുഖം ഇരുന്നാണ് ഞാനും എന്റെ കൂട്ടുകാരും സൊറ പറഞ്ഞ് സമയം പോക്കാറ്. നല്ല ഒഴുക്കുള്ളപ്പോള്‍ തോട്ടിലേക്ക് കാലിട്ടായിരിക്കും ഇരിക്കുക. ആരുടേയെങ്കിലും ചെരുപ്പ് ഒലിച്ചുപോയാല്‍ പിന്നെ അത് പിടിക്കാനുള്ള ഓട്ടമായിരിക്കും എല്ലാരും കൂടെ. നീര്‍ക്കോലിയെങ്ങാനും പോകുന്നത് കണ്ടാല്‍ 'പടച്ചോനേ..' എന്നും വിളിച്ച് എല്ലാരുംകൂടെ ഒരുമിച്ച് തോട്ടില്‍നിന്നും കാല്‍ വലിക്കും. 'നീര്‍ക്കോലി കടിക്കുംന്ന് പേടിച്ച്ട്ടല്ല, രാത്രി ചോറ്ന്നീല്ല്യെങ്കില്‍ ഇനിക്ക്യൊറക്കം കിട്ടൂല'. ആരുടെയെങ്കിലും വക ഈ കമന്റ് അപ്പൊഴേക്കെങ്കിലും എത്തിക്കാണും.

വേനല്‍ക്കാലത്ത് അതിനടുത്തുതന്നെയുള്ള ഞങ്ങള്‍ 'ഡര്‍ബണ്‍' എന്ന് വിളിക്കുന്ന മങ്കുയ്യില്‍ (മണ്ണെടുത്ത കുഴി) ഭയങ്കരമായ ക്രിക്കറ്റ് കളിയിലായിരിക്കും. ബാല്യത്തിലെ നല്ലൊരുഭാഗവും ഞങ്ങള്‍ ചിലവഴിച്ചത് ആ വയലില്‍ തന്നെയായിരുന്നു.

പറഞ്ഞുവരുന്നത് ഗ്രൗണ്ടിനും പാലത്തിനും അടുത്തായുള്ള മാവിനെ പറ്റിയാണ്. നിറയെ മാങ്ങയുണ്ടാവും. ആദ്യമൊക്കെ ഞങ്ങള്‍ കയറി പറിക്കാറുണ്ടായിരുന്നു. പിന്നീട് മുളിയന്‍ ഉറുമ്പ് മാവിന്റെ ഭരണം ഏറ്റെടുത്തു. ഭരണം മാറിയപ്പോള്‍ ഞങ്ങളുടെ അവസ്ഥ കഷ്ടമായി. മുളിയനുറുമ്പിനെ വകവെക്കാതെ മാവില്‍ വലിഞ്ഞുകയറിയവരെല്ലാം അതിന്റെ രൂക്ഷമായ ആക്രമണത്തിനിരയായി. ഞങ്ങള്‍ വിട്ടില്ല. ഇസ്രായേലിനെതിരെ ഗാസയിലെ പാവം ജനത കല്ലെടിത്തെറിയുന്നതുപോലെ ഞങ്ങളും എറിഞ്ഞു. കൂട്ടത്തില്‍ ഉന്നം കൂടുതലുള്ളവന്‍ താരമായി. പലരും ഒരു മാങ്ങക്കയി അവന്റെ മുന്നില്‍ കെഞ്ജി. അവന്‍ അഹങ്കാരത്തോടെയും പുച്ഛത്തോടെയും അബദ്ധമായ ഏറുകള്‍കൊണ്ട് താഴെ വീണ പുളിക്കുന്ന പച്ചമാങ്ങകള്‍ ഞങ്ങള്‍ക്ക് തന്നു.

ഇനിയാണ് നമ്മുടെ കഥാനായകന്റെ അരങ്ങേറ്റം. 'അലി' അതെ അവനെ പ്രകൃതിയുടെ മകന്‍ എന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്. കാര്‍മേഘങ്ങള്‍ മൂടിയിരിക്കുമ്പോള്‍ എല്ലാവരും വീട്ടില്‍ പോകാനൊരുങ്ങുമ്പോള്‍ അവന്‍ പറയും ' ഇത് പെയ്യൂലെടാ... ഈ മേഘൊക്കെ കാറ്റിനങ്ങട്ട് പൊയ്ക്കോളും'.
പറഞ്ഞത് അച്ചട്ടായിരിക്കും. ചില സമയത്ത് ചെറിയൊരു മേഘമേ കാണുള്ളു. അപ്പൊ അവന്‍ പറയും ' മക്കളേ... വേഗം പൊരേല്‍ പൊയ്ക്കോളി... ഇപ്പോ മഴപെയ്യും' ആരെങ്കിലും കേള്‍ക്കാണ്ടിരുന്നാല്‍ പണികിട്ടും. ഒരു സംശയവും ഇല്ല.


പുതുമഴ പെയ്ത് തോട് നിറഞ്ഞൊഴുകിയാല്‍ വരാലും, മഞ്ജളേട്ടയും അങ്ങനെ കുറേ മീനുകള്‍ അവനെ കാണാനെത്തും. അവന്‍ വച്ച കണ്ടാടി വലയില്‍ എല്ലാവരും സന്തോഷത്തോടെ കിടക്കുന്നുണ്ടാവും. തോട്ടിലേക്ക് ഇറക്കിയിട്ടിരിക്കുന്ന വലകള്‍ ഉയര്‍ത്തിനോക്കുംബോള്‍ അതില്‍ നിറയെ മീനുകളെ കണ്ടാല്‍ അവന്റെ സ്വതസിദ്ധമായ ഒരു പുഞ്ജിരിയുണ്ട്. ക്രിക്കറ്റ് കളിക്കുമ്പോള്‍ വിക്കറ്റ് കിട്ടിയാലും ഇതേ ചിരിയാണ് ബ്രെറ്റാലിക്ക്. (ക്രിക്കറ്റ് കളിയില്‍ ഞങ്ങള്‍ അവനെ വിളിക്കുന്ന പേരാണ് ബ്രെറ്റാലി)

അങ്ങനെ ഉന്നം കുത്തകയാക്കി വച്ചിരുന്ന കരിങ്കാലികളെ അലി തകര്‍ത്തെറുഞ്ഞു. മുളിയനുറുമ്പിന്റെ കോട്ടയിലേക്ക് ഒരു പടയാളിയെപ്പോലെ അവന്‍ ചെന്നു. ഒരു മുളിയനുറുമ്പും അവനെ തൊട്ടതുപോലുമില്ല. മുളിയനുറുമ്പിനും തോന്നിക്കാണും ഇവനോട് കളിച്ചാല്‍ ശരിയാവില്ലെന്ന്. പഴുക്കാറായ എല്ലാ മാങ്ങകളും പറിച്ച് അങ്കം ജയിച്ചവനെപ്പോലെ അവന്‍ വന്നു. കരിങ്കാലികള്‍ അവനുമുന്നില്‍ തല താഴ്തി. കൂട്ടത്തില്‍ പഴുപ്പ് കൂടിയ മാങ്ങകള്‍ നല്‍കി അവന്‍ അവര്‍ക്ക്. മധുര പ്രതികാരം അവരെ വീണ്ടും തല കുനിപ്പിച്ചു.

ഞങ്ങള്‍ അഹങ്കരിച്ചു... നമ്മുടെ തോഴന്‍ പ്രകൃതിയ്ക്കും, വരാലുകള്‍ക്കും എന്തിന്, മുളിയനുറുമ്പുകള്‍ക്കുവരെ തോഴന്‍....

Sunday, January 9, 2011

വഞ്ജകന്‍...

വേണ്ട... പറയണ്ട... അറിയുമ്പോള്‍ അറിയട്ടെ. ഇനിയും ആറ് മാസം ഉണ്ടല്ലോ...

ഞാന്‍ അവളോട് പറയാത്തതായി ഒന്നും തന്നെയില്ല. പക്ഷെ ആ കാര്യം മാത്രം ഞാന്‍ അവളോട് പറഞ്ഞിട്ടില്ല. പറയണമെന്നുണ്ട്. പക്ഷെ അവള്‍ എങ്ങനെ പ്രതികരിക്കും എന്നറിയില്ല. ആറ് മാസങ്ങള്‍ കഴിഞ്ഞാല്‍ അവളുടെ സ്ഥാനത്ത് മറ്റൊരാള്‍ വരുമെന്നറിഞ്ഞാല്‍ അവള്‍ സഹിച്ചെന്ന് വരില്ല.

എന്നും അവളുടെ മുഖം കണികണ്ടെ ഞാന്‍ ഉണരാറുള്ളൂ... അവളുടെ നെറ്റിയില്‍ മുത്തം കൊടുത്തെ ഞാന്‍ എണീക്കാറുള്ളൂ... അവളെ കെട്ടിപിടിച്ചുകിടന്നാലേ എനിയ്ക്കുറക്കം വരൂ... അവള്‍ക്കെന്നെ നന്നായറിയാം. എനിക്കവളേയും. എന്നിട്ടും ഞാന്‍ എന്തേ ഇങ്ങനെ?

ഇല്ല... പിന്മാറാന്‍ കഴിയില്ല, വീട്ടുകാര്‍ എല്ലാം ഉറപ്പിച്ചുകഴിഞ്ഞു. പരസ്പരം അടുത്തുനില്‍ക്കുന്ന രണ്ട് കുടുംബങ്ങള്‍. ഇനി ഞാന്‍ പിന്മാറിയാല്‍ ആ കുടുംബങ്ങള്‍ തമ്മില്‍ തെറ്റും. ഞാന്‍ കാരണം അങ്ങനെ ഒന്ന് സംഭവിക്കാന്‍ പാടില്ല.

ഈ പ്രവാസ ജീവിതത്തിലെ എന്റെ ഏക സാന്ത്വനമാണവള്‍. ഉപേക്ഷിക്കാനും നഷ്ടപ്പെടുത്താനും വയ്യ. അറിയിക്കാതിരിക്കാം... അതു തന്നെയാണ് ബുദ്ധി. വിവാഹം കഴിഞ്ഞ് തിരിച്ചുവന്നാലും അവളുടെ കൂടെ തന്നെ കഴിയാം.

ഇന്ന് വൈകിട്ട് പോകുമ്പോള്‍ അവള്‍ക്ക് നല്ല ഒരു ഉടുപ്പുമായിട്ടുവേണം പോവാന്‍... മദീനാ സൂപ്പര്‍ മാര്‍ക്കറ്റില്‍ കിട്ടുമായിരിക്കും.

ഒരു തലയണ കവറിനൊക്കെ എന്തുവിലവരുമോ ആവോ....

Thursday, January 6, 2011

എങ്ങനെ തടി കുറച്ചു?

എല്ലാരും ചോദിക്കുന്നു നീ എങ്ങനെ തടി കുറച്ചെന്ന്. ഞാന്‍ തെല്ല് അഹങ്കാരത്തോടെ തന്നെ പറയും ഫൂട്ട്ബാള്‍ കളിക്കുന്നുണ്ട്, ഒരു നേരത്തെ ഫുഡ്ഡ് സ്കിപ്പ് ചെയ്തു എന്നൊക്കെ.

സത്യം പറഞ്ഞാല്‍ എന്റെ തടി കുറഞ്ഞതില്‍ മുഴുവന്‍ ക്രെടിക്റ്റ് എന്റെ കമ്പനിക്കാണ്. സാമ്പത്തിക മാന്ദ്യം വന്നപ്പോള്‍ കമ്പനി ശമ്പളം വെട്ടികുറച്ചു. അപ്പോള്‍ ഒരുനേരത്തെ ഫുഡ്ഡ് വെട്ടിക്കുറക്കാന്‍ ഞാനും ബാധ്യസ്ഥനായി.

അതുകൊണ്ട് തടി കുറഞ്ഞുകിട്ടി... പക്ഷെ ഈ സാമ്പത്തിക മാന്ദ്യം ഇങ്ങനെ തുടര്‍ന്നുപോകുംബോഴുള്ള കാര്യം ആലോചിക്കുംബഴാ.... ആ.... six pack ആവാന്‍ അധികം സമയം വേണ്ട....

Tuesday, January 4, 2011

നഷ്ടബോധം

എന്നും ഒരു നഷ്ടബോധമാണ് എനിക്കെന്റെ grant parents നെ പറ്റി ആലോചിക്കുംബോള്‍ തോന്നാറുള്ളത്. അവരുടെ ആ മഹത്തായ സ്നേഹം അനുഭവിക്കാന്‍ പറ്റാഞ്ഞത് എന്നെ ഏറെ വിഷമിപ്പിക്കുന്നു.

ഏഴാമത്തെ വയസ്സില്‍ എന്റെ ഉമ്മക്ക് ഉമ്മയെ നഷ്ടമായി. പറഞ്ഞുതരാന്‍ വ്യക്തമായ ഓര്‍മകള്‍ വരെയില്ല ഉമ്മക്ക്. മുഖത്ത് പൊള്ളലേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു പോലും. അപസ്മാര രോഗിയായിരുന്നു എന്നും കേട്ടിട്ടുണ്ട്. പതിനഞ്ജാമത്തെ വയസ്സില്‍ ഉമ്മക്ക് ഉപ്പയേയും നഷ്ടമായി. നല്ല ഉയരമുണ്ടായിരുന്നു. കട്ടിയുള്ള കണ്ണട ധരിക്കുമായിരുന്നു. സങ്കല്പ്പിച്ചെടുക്കാന്‍ ഒരു ഫോട്ടോ പോലും ആരുടേയും പക്കലില്ല.

ഉപ്പാപ്പയേയും ഉമ്മാമയേയും പറ്റിയുള്ള ഓര്‍മകളും വിരളം. ഉമ്മാമ മരിക്കുംബോള്‍ ഞാന്‍ കൈ കുഞ്ഞാണ്. ആ മരണവീട്ടിലെ പാടകെട്ടിയ ഒരു ഓര്‍മ മാത്രമേ മനസ്സിലുള്ളു.

1992 ല്‍ ആണ് ഉപ്പാപ്പ മരിക്കുന്നത്. എനിക്കന്ന് എട്ട് വയസ്സ്. വര്‍ഷങ്ങള്‍ക്കുമുന്നേ ആള്‍ കിടപ്പിലയിരുന്നു. എന്റെ വീടിന്റെ പണി മുഴുവന്‍ തീരാത്തതിനാല്‍ ഉപ്പയുടെ സഹോദരിയുടെ വീട്ടിലായിരുന്നു ഉപ്പാപ്പ. ഒരുദിവസം ഉപ്പ വീട്ടിലേക്ക് എടുത്തുകൊണ്ട് വന്നത് എനിക്ക് മറക്കാനവില്ല. ഉറക്കെ ദിക്റും സലാത്തും ചൊല്ലും. നല്ല രസാണ് കേള്‍ക്കാന്‍. അന്ന് ഉപ്പാപ്പയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് വച്ചിരുന്നു. ഉപ്പ ഇപ്പഴും ഇടക്കിടെ അത് കേള്‍ക്കുന്നത് കാണാം.

ഒരു ദിവസം ഉപ്പാപ്പ എന്നോട് വാഴയിലയുടെ ചെറിയ കഷ്ണം കൊണ്ടുകൊടുക്കാന്‍ പറഞ്ഞു. ഞാന്‍ അത് കൊണ്ടുപോയി കൊടുത്തപ്പോള്‍ അത് വീണ്ടും ചെറുതാക്കി മൂക്കില്‍ തിരുകി തുമ്മി ആസ്വദിക്കുകയാണ് പുള്ളി. ജലദോഷം വരുമ്പോള്‍ ഞാന്‍ ആ വിദ്ദ്യ പ്രയോഗിക്കാറുണ്ട്. നല്ല ആശ്വാസം കിട്ടും. ഒരു കാര്യമെങ്കിലും എനിക്ക് ഉപ്പാപ്പയില്‍നിന്നും പഠിക്കാന്‍ പറ്റി.

പിന്നീട് പുള്ളി കിടപ്പിലായിപ്പോയി. അടുത്ത് ചെല്ലുംബോള്‍ ഉറക്കെ പറയണം ' ഉപ്പാപ്പേ... ചെറിയോന്റെ മോനാണെന്ന്' (എന്റെ ഉപ്പയെ എല്ലാരും ചെറിയോന്‍ എന്നാണ് വിളിച്ചിരുന്നത്) അത് കേള്‍ക്കുംബോള്‍ കയ്യില്‍ അമര്‍ത്തി പിടിക്കും.

ഒരു കാര്യത്തില്‍ ഉപ്പാപ്പയും ഉമ്മാമയും ഭാഗ്യവാന്മാരണ്. അവര്‍ ഉറങ്ങുന്നത് ഒരുമിച്ചാണ്. അടുത്തടുത്ത രണ്ട് ഖബറുകള്‍. പല ദമ്പതിമാരും സ്വപ്നം കാണുന്ന ഒന്നാണ് മരിച്ചാല്‍ രണ്ട് ഖബറും ഒരുമിച്ചാവണമെന്നുള്ളത്. എന്നാല്‍ വളരെ കുറച്ചുപേര്‍ക്കേ അതിനുള്ള ഭാഗ്യം ലഭിക്കൂ.

ഇത് എഴുതാനുള്ള പ്രചോദനം എന്റെ കൂട്ടുകാരന്‍ റഫീസിന്റെ ഒരു ബ്ലോഗ് ആണ്. മുത്തച്ഛന്റെ വിരലില്‍ പിടിച്ച് നടക്കുന്ന കൊച്ചുമകളുടെ ചിത്രത്തോടുകൂടിയുള്ള ആ ബ്ലോഗ് എന്നെ വല്ലാതെ ആകര്‍ഷിച്ചു.

അടുത്ത പ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ അവരുടെ അടുക്കല്‍ ചെന്ന് ഞാന്‍ അഭിമാനത്തോടെ പറയും 'നിങ്ങളുടെ കൊച്ചുമക്കള്‍ ആരും തന്നെ ചെയ്യാത്ത ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്കായി ചെയ്തെന്ന്'.

സ്നേഹിച്ച് കൊതി തീരാത്ത, സ്നേഹിക്കപ്പെട്ട് കൊതി തീരത്ത എന്റെ Grand Parents ന് ഞാന്‍ ഈ ബ്ലൊഗ് സമര്‍പ്പിക്കുന്നു.

ഹേ ദുബായ്....


ഹേ
ദുബായ്....

മനോഹരിയാണുനീ...
വില കൂടിയ ആഭരണങ്ങളും
വര്‍ണ്ണപകിട്ടാം വസ്ത്രങ്ങളുമണിഞ്ഞ്
ഒരുങ്ങി നില്‍ക്കുമാം നിന്നെ മോഹിച്ചുപോകുമാരും,
ആസ്വദിച്ചു തീര്‍ക്കാന്‍ കൊതിക്കും കാമം കണക്കെ...

എന്റെ ഗ്രാമമേ...

വില കൂടിയ ആഭരണങ്ങളില്ല
ഒരേയൊരു ഹരിത വര്‍ണ്ണ വസ്ത്രം മാത്രമവള്‍ക്ക്.
ഉന്മത്തനാക്കുന്നു എന്നെ നിന്‍ മുടിയിണയില്‍ ചൂടിയ മുല്ലപ്പൂവിന്‍ സുഗന്ധം.
അതെ പ്രിയസഖി... ഞാന്‍ നിന്നെ പ്രണയിക്കുന്നു
ഈ ജന്മം മുഴുവന്‍ നിന്‍ മടിത്തട്ടിലുറങ്ങാന്‍ കൊതിയുണ്ടെനിക്ക്.

എന്റെ പ്രണയത്തിന് പകരമായ്
നീ എന്റെ നെഞ്ജിനുമുകളില്‍ ഒരു മരം വളര്‍ത്തും,
എന്‍ നിദ്രയ്ക്ക് സുഖം പകരാന്‍ നീ വളര്‍ത്തിയ മരം
എനിക്ക് തണ്‍ലും പുഷ്പങ്ങളും സമ്മാനിക്കും....