എട്ടുമണിക്ക് അലാറമടിച്ചു, അലാറമടിച്ച് ഒന്നുകൂടെ ഉറങ്ങുന്ന സുഖം അറിയാവുന്നതുകൊണ്ട് പിന്നേയും ഒരു കൊച്ചുമയക്കം. 8.15ന് ഉണര്‍ന്നു. പ്രഭാതചര്യകളെല്ലാം തീര്‍ത്ത്, ഫ്രിഡ്ജില്‍നിന്നും രണ്ട് കോഴി ഭ്രൂണങ്ങളെ ഒരു പാത്രത്തിലിട്ട് സ്പൂണുകൊണ്ട് കലക്കി ചൂടായ ഫ്രൈപാനിലേക്ക് ഒഴിച്ച് ഓംലെറ്റ് രൂപത്തിലാക്കി ഖുബൂസ് കൊണ്ട് കഫം ചെയ്ത് അന്നനാളത്തില്‍ മറവുചെയ്തു. ആശ്വാസം!
മീറ്റ് നടന്ന മംസാര്‍ പാര്‍ക്കിന്റെ കവാടം
മംസാര്‍പാര്‍ക്ക്... ഒരു രാത്രികാഴ്ച്
പിന്നീട് ഫോണ്‍കോളുകളുടെ ഒരു പെരുമഴയായിരുന്നു. ഒമ്പതരയ്ക്ക് എത്താന്‍ പറഞ്ഞ പൈമ ഒന്‍പതുമണിക്കേ സ്ഥലത്ത് റെഡിയായി നില്ക്കുന്നു. (ആദ്യമീറ്റിന്റെ ആവേശം). സുല്ഫിക്ക പുട്ടും കടലയും അകത്താക്കിക്കൊണ്ടിരിക്കുന്നു. പപ്പടം പൊടിക്കുന്ന ശബ്ദം കേട്ട് മോള് ഉണരുമോ എന്ന് പേടിച്ച് പപ്പടത്തേയും ഭാര്യയേയും മാറിമാറി നോക്കിക്കൊണ്ടിരിക്കുന്നു. പപ്പടം മിസ്സായ വിഷമം മാറിയെന്ന് ഉച്ചയ്ക്ക് ബിരിയാണിയോടൊപ്പം പപ്പടം കണ്ടപ്പോഴുള്ള ചിരിയില്‍നിന്നും മനസ്സിലായി. ശ്രീകുട്ടനെ വിളിച്ചപ്പോള്‍ 'ഏതവനാടാ രാവിലെ തന്നെ മെനക്കെടുത്താന്‍' എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തപ്പോള്‍ അവന് കിടക്കപ്പായില്‍നിന്നും എണീറ്റില്ലെന്ന് വ്യക്തമായി.
ചെമ്മാടനെ വിളിച്ചപ്പോള്‍ 'പുന്നശ്ശേരിയെ കാത്തുനില്ക്കുന്നു' എന്ന മറുപടിയും പുന്നശ്ശേരിയെ വിളിച്ചപ്പോള്‍ 'ചെമ്മാടിനെ കാത്തുനില്ക്കുന്നു' എന്ന മറുപടിയും ജിമ്മിച്ചനെ വിളിച്ചപ്പോള്‍ ഇവരെ രണ്ടുപേരേയും കാത്തിരിക്കുന്നു എന്ന മറുപടിയും കിട്ടി. ജെഫു 'അരമണീക്കൂര്‍ മുന്നേ പുറപ്പെട്ടു' എന്നും മുണ്ടോളി ടാക്സിയില്‍ കയറി എന്ന മറുപടിയും കിട്ടി. സമാധാനമായി!
ശ്രീജിത്ത് കൊണ്ടോട്ടി അബൂദാബിയിലെ ഒരു കാട്ടുമുക്കില്‍നിന്നും ഈ കൂട്ടായ്മയില്‍ പങ്കെടുക്കാനുള്ള ആഗ്രഹം കൊണ്ട് മാത്രം വരുന്നതിനാല്‍ അല്‍പ്പം ലേറ്റാകും എന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു.
സുല്ഫിക്കയും ഞാനും പൈമയും കരാമയില്‍നിന്നും അനിലേട്ടനേയും കൂട്ടി മംസാറിലേക്ക് വച്ചുപിടിച്ചു. അവിടെ എത്തിയപ്പോള്‍ എല്ലാവരും ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഇവന്മാരൊക്കെ ഇത്രയും കൃത്യനിഷ്ടയുള്ളവരോ!
സുല്ഫിക്ക ലുലുവില്‍നിന്നും വാങ്ങിച്ച എള്ളുണ്ട എല്ലാവര്ക്കും നല്കി. കണ്ടല്‍ കണ്ട കുണ്ടന്മാരുടെ മാത്രമല്ല എള്ളുണ്ട കണ്ട കുണ്ടന്മാരുടേയും കണ്ണുകള്‍ ഉണ്ടയായി. 'ഇതെന്താ സുല്ഫിക്കാ എള്ളുണ്ട?' എന്ന ചോദ്യത്തിന് 'ശുഭകാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് എള്ളുണ്ട കഴിക്കണം എന്ന് ഉമ്മ പറയാറുണ്ട്' എന്നായിരുന്നു മറുപടി.
അനിലേട്ടന്റെ പരിചയക്കാരനായ പാര്‍ക്കിന്റെ അഡിമിനിസ്ട്രേഷന് മാനേജര്‍ മുഖേന പ്രവേശനം സൗജന്യമായി. മാത്രമല്ല വിരിക്കാനുള്ള പായയും, കളിക്കാന്‍ ഷട്ടില്‍ ബാറ്റുകളും, ഷട്ടിലും, ഫുട്ട്ബോളും, ക്രിക്കറ്റ്ബാറ്റും, ടെന്നീസ് ബോളും എല്ലാം തന്നു. സ്വിമ്മിംഗ് പൂളില്‍ കുളിക്കാന്നുള്ള അവസരവും അദ്ദേഹം ഒരുക്കിതന്നിരുന്നു. തയ്യാറെടുപ്പുകളൊന്നും ഇല്ലാതിരുന്നതിനാല്‍ നീന്തല്‍ ഉപേക്ഷിച്ചു.
മീറ്റ് തുടങ്ങിയപ്പോഴേക്കും അന്‍വര്‍ ചീരാമുളക് കാഥികന്റെ വേഷത്തില്‍ അവിടെ എത്തിച്ചേര്‍ന്നു. എല്ലാവരും അല്‍പ്പനേരം ഇരുന്ന് സംസാരിക്കാന്‍ തുടങ്ങിയപ്പോഴേക്കും മാനത്ത് കാര്‍മേഘം പ്രത്യക്ഷപെട്ടു. എന്റെ കയ്യില്‍ ഒരു തുള്ളി മഴ പതിച്ചെന്ന് ചീരാമുളക് പറഞ്ഞപ്പോഴേക്കും എല്ലാവരുടേയും മേല്‍ മഴത്തുള്ളികള്‍ പതിക്കാന്‍ തുടങ്ങിയിരുന്നു.
ഒരു തുള്ളി പോലും പുറത്തുപോകുന്നില്ല. എങ്കിലും ഒരു മനസ്സമാധാനത്തിന് ഇവിടെ നില്ക്കാം
മഴ നിലച്ചശേഷം ഫൂട്ട്ബോളുമായി കുറച്ചുപേര്‍ തട്ടിക്കളി തുടങ്ങി. അപ്പുറത്ത് ഷട്ടിലും തുടങ്ങി. ബോള്‍ അടിക്കുന്നതിന്റെ ആവേശം കൂടുംതോറും അടുത്തിരിക്കുന്നവരുടെ ആശങ്ക കൂടിയതിനാലായിരിക്കണം അവര്‍ പെട്ടീം കെടക്കേം ഇടുത്ത് സ്ഥലം വിടാന്‍ തുടങ്ങിയത്.
എന്റെ പുറം കാല് ഷോട്ട് കണ്ടോളൂട്ടാ...
എന്റെ ബനാന കിക്ക്
ഇതാണ് പന്തടക്കം.. കണ്ടല്ലോ
(അതിനിടയില്‍) അഡ്മിനായാലുള്ള ഗതികേട് നോക്കണേ...
കളി ആവേശമായി തുടങ്ങിയപ്പോഴേക്കും ജുമ്അക്ക് പോകാന്‍ സമയമായി. എല്ലാവരും നിസ്കരിക്കാന്‍ യാത്രയായി. ഞങ്ങള്‍ എത്തിയപ്പോഴേക്കും പള്ളി നിറഞ്ഞിരുന്നു. പുറത്തിട്ട പായയില്‍ ഇരുന്നു. ഖുത്ബ നടക്കുംബോള്‍ പുന്നശ്ശേരി തോളില്‍ തട്ടി അടുത്ത് നിറയെ ഇലകളുള്ള മുരിങ്ങ മരം കാണിച്ച് കൊതിപ്പിച്ചു. വല്ലാത്ത കണ്ണ് തന്നെ.
പള്ളിയില്‍നിന്നും ഇറങ്ങിയപ്പോഴേക്കും അനിലേട്ടന് ബിരിയാണി ഓര്‍ഡര്‍ ചെയ്തിരുന്നു. ഓര്‍ഡര്‍ചെയ്ത ബിരിയാണി എത്തുംമുന്പേ വിന്‍സെന്റ് ചേട്ടനും അവിടെ എത്തി. 'സ്ഥലം കണ്ടെത്താന്‍ ബുദ്ദിമുട്ടേണ്ടി വന്നില്ല. ആ ഫിലിപൈനി പെണ്പിള്ളേരെ കണ്ടപ്പഴേ മനസ്സിലായി നിങ്ങള്‍ അവരെ ചുറ്റിപറ്റി അവിടെ എവിടെയെങ്കിലും കാണുമെന്ന്' എന്ന് പറഞ്ഞുകൊണ്ടാണ് മൂപ്പര് കേറി വന്നത്.
ബിരിയാണിയുടെ ഫോട്ടോ ഇല്ലെന്ന് പരാതി പറയരുത്. ബിരിയാണി എത്തിയപ്പോള്‍ ഫോട്ടോ എടുക്കാന്‍ പോയിട്ട് കൈ കഴുകാന്‍ പോലും മറന്നു. ഫുട്ട്ബോള്‍ തട്ടികളിച്ചതുകൊണ്ടായിരിക്കും.. ഒടുക്കത്തെ വിശപ്പായിരുന്നു. മട്ടണ്‍ ബിരിയാണിയും, ചിക്കന്‍ ബിരിയാണിയും സലാടും അച്ചാറും പപ്പടവും പെപ്സിയും പായസവും കൂട്ടി അടിച്ചുകഴിഞ്ഞപ്പോള്‍ എല്ലാവരുടേയും മുഖത്തെന്തൊരു വെളിച്ചമായിരുന്നു. ആ വെളിച്ചം പോകുന്നതിന് മുന്‍പ് ഫോട്ടോ എടുത്തത് ഏതായാലും നന്നായി.
ഭക്ഷണത്തിനുശേഷം ആരിഫ്ക്കയും, നിയാസും, നന്മണ്ടന് ഷാജഹാനും, ബഷീര്‍ ജീലാനിയും മീറ്റില്‍ പങ്കുചേര്‍ന്നു. ശ്രീകുട്ടന് മനോഹരമായി പാടി. എന്നെ ആരെങ്കിലും നിര്‍ബന്ധിക്കും എന്നുകരുതി മൂന്ന് പാട്ട് പഠിച്ചുകൊണ്ട് വന്നത് വെറുതേയായി.
ബഷീര്‍ ജീലാനി മകനോടൊപ്പം
അല്‍പ്പം കഴിഞ്ഞപ്പോള്‍ മുണ്ടോളിയും, ശ്രീകുട്ടനും, പൈമയും ചായയും ബിസ്കറ്റുമായി വന്നു.
ഇതിലേതായിരുന്നു ഞാന്‍ കുടിച്ചത്? (ശ്രീകുട്ടന്)
ഓരോ ചായകൂടെ അകത്തുചെന്നപ്പോള്‍ എല്ലാവരുടേയും ആവേശം കൂടി. ഫൂട്ട്ബോള്‍ കളി തുടങ്ങാം എന്ന തീരുമാനമായി.
പുല്ലില്‍ ക്രിക്കറ്റ് കളിക്കാന്‍പാടില്ലാത്തതിനാല്‍ ഞാനും നിയാസും ഫ്രുക്കറ്റ് എന്ന പുതിയ പരീക്ഷനത്തില്‍.
ബോളുമായി കളിക്കാന്‍ ഇറങ്ങിയപ്പൊള്‍ നേരത്തെ ഞങ്ങള്‍ നിരാശപ്പെടുത്തിവിട്ട പയ്യന്മാര് വീണ്ടും വന്നു. 'നമുക്ക് മാച്ച് കളിക്കാം?' എന്ന ചോദ്യവുമായി. ബോള്‍ ചോദിച്ചിട്ട് നല്‍കാത്തതിന് ഈ കിളവന്മാരുടെ പോസ്റ്റില്‍ കുറച്ച് ഗോള്‍ അടിച്ചുകയറ്റിയിട്ട് പണികൊടുക്കാം എന്ന് കരുതിയാണ് പയ്യന്മാര് വന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ഏതായാലും കളിക്കാം എന്ന തീരുമാനമായി.
മാച്ചിനായുള്ള ഒരുക്കത്തില്‍ 'മ' ബ്ലോഗേര്‍സ് ഗ്രൂപ്പ് ടീം.
മാറെടാ... ഞാന്‍ ഈ ടീമിന്റെ അഡ്മിനാ...
കൊണ്ടോട്ടി അവിടേയും സൂക്ഷ്മ നിരീക്ഷണത്തില്‍
പടച്ചോനേ.. മൂഡ് കീറിയോ...?
വേണ്ടാ.. വേണ്ടാ... അടുത്ത മാസം കല്ല്യാണാണ്...
അതുകഴിഞ്ഞ് ഇന്റര്‍നെറ്റ് നല്കിയ സൗഹൃദങ്ങള്‍ ഇന്റെര്‍ലോക്ക് പാകിയ നിലത്തുനിന്നും ക്രിക്കറ്റ് കളി ആരംഭിച്ചു. ശ്രീജിത്ത് കൊണ്ടോട്ടി തന്നിലെ ഫാസ്റ്റ് ബൗളറെ കാണിക്കാന്‍ ശ്രമിച്ചപ്പോള്‍, മുണ്ടോളി തന്നിലെ ഡ്രാവിടിന്റെ ഒഴിച്ചില്‍ മുട്ട് കാണിക്കാന്‍ ശ്രമിച്ചപ്പോള്‍, കീപ്പര്‍ നിന്ന് ബോള്‍ പിടിക്കാന്‍ മാത്രം ശ്രമിച്ച എനിക്ക് നഷ്ടമായത് വലതുകയ്യിലെ തള്ളവിരലിന്റെ പൂര്‍ണ്ണമായ പ്രവര്‍ത്തനക്ഷമതയാണ്. ടൈപ് ചെയ്യാന്‍ പറ്റുന്നു എന്നത് എന്റെ ഭാഗ്യം, നിങ്ങളുടെ ദൗര്‍ഭാഗ്യവും.
ക്രിക്കറ്റ് കളി നടന്നുകൊണ്ടിരിക്കുംബോള്‍ അപ്പുറത്ത് ജിമ്മിച്ചനും പുന്നശ്ശേരിയുമടങ്ങുന്ന സംഘം പത്ത് വയസ്സുകാരായ ഒരു മിക്സഡ് അറബിക് ടീമുമായി ഷട്ടിലില്‍ മാറ്റുരയ്ക്കുകയായിരുന്നു. ജിമ്മിച്ചന്റേയും പുന്നശ്ശേരിയുടേയും മാരകമായ സ്മാഷുകള്‍ തടുക്കാന്‍ മാത്രം ശേഷിയില്ലാതെ കുഞ്ഞുങ്ങള്‍ വിയര്‍ത്തു. അവരും പിന്നീട് നിര്‍ത്തിപോകുന്നതാണ് കണ്ടത്. പാവം കുട്ടികള്‍...
വൈകിട്ട് അഞ്ചരമണിയോടുകൂടി ഞങ്ങള്‍ എല്ലാവരും ഓരോ ഐസ്ക്രീം കഴിച്ച് പിരിഞ്ഞു. കല്ല്യാണിരാഗത്തില്‍ മനോഹരമായി ചുമയ്ക്കുന്നുണ്ടെങ്കിലും ഐസ്ക്രീം എന്ന് കേട്ടപ്പോള്‍ വേണ്ട എന്ന് പറയാന്‍ മനസ്സനുവദിച്ചില്ല. അങ്ങനെ എള്ളുണ്ടയില്‍ മധുരമായി തുടങ്ങി മധുരിതമായി അരങ്ങേറിയ ഈ ഒരു സൗഹൃദ സംഗമം ഐസ്ക്രീമിന്റെ മധുരത്തോടുകൂടി ഞങ്ങള്‍ അവസാനിപ്പിച്ചു.
********************************
ഈ മീറ്റ് കഴിഞ്ഞ് ഞങ്ങള്‍ നേരെ പോയത് ഷാര്‍ജ ബുക്ക് ഫെസ്റ്റിലേക്കാണ്. ഷാര്‍ജ എക്സ്പോ സെന്റര്‍ ജനങ്ങളാല്‍ തിങ്ങിനിറഞ്ഞിരിക്കുകയായിരുന്നു. പ്രത്യേകിച്ചും D.C.Books കൗണ്ടര്‍.ഇതുനോക്കിയേ തിരക്ക്.. വായന മരിക്കുന്നു എന്ന് പറയുന്നവനെ തല്ലികൊല്ലണ്ടേ?
അവിടെനിന്നും ഞാന്‍ എം. മുകുന്ദന്റെ 'ഡല്‍ഹി ഗാഥകളും' ബെന്യാമിന്റെ 'മഞ്ഞവെയില്‍ മരണങ്ങളും' സ്വന്തമാക്കി. പിന്നീട് എം. മുകുന്ദനും, കെ.പി. രാമനുണ്ണിയും, ബെന്യാമിനും പങ്കെടുക്കുന്ന സദസ്സില്‍ അഞ്ചാം നിരയിലായി എല്ലാവരും സ്ഥാനം പിടിച്ചു. ബ്ലോഗര്‍ ആയ യാത്രികനെ അവിടെവച്ച് ക്ണ്ടുമുട്ടുകയും യാത്രികനും യാത്രികയും കുഞ്ഞുയാത്രികനും ഞങ്ങളുടെ അടുത്തുവന്നിരിക്കുകയും ചെയ്തു. അല്പസമയത്തിനകം തന്നെ എം. മുകുന്ദനും, കെ.പി. രാമനുണ്ണിയും, ബെന്യാമിനും വേദിയില്‍ എത്തിച്ചേര്‍ന്നു.
Hit Fm 96.7 നിലെ ഷാബുക്ക മൂന്നുപേരേയും മനോഹരമായി പ്രകീര്‍ത്തിച്ചുകൊണ്ട് സ്വാഗതം ചെയ്തു. എം. മുകുന്ദന്റെ 'ഡല്‍ഹി ഗാഥകള്‍' എന്ന പുസ്തകം അവിടെവച്ച് പ്രകാശനം ചെയ്യപ്പെട്ടു.
വേദിയില്‍ ഇരിയ്ക്കാന്‍ സ്ഥലം കിട്ടാതെ നില്ക്കുന്ന ഒരുപാട്പേരോടുമായി എം. മുകുന്ദന് പറഞ്ഞു 'വായന മരിച്ചു എന്ന് പറയുന്നവരോട് ഞാന്‍ ഇനി പറയും നിങ്ങള്‍ ഷാര്‍ജയിലേക്ക് പോയി നോക്കു എന്ന്. എഴുപതുകളില്‍ സാഹിത്യം ഉണ്ടായത് ഡല്‍ഹിയില്‍നിന്നായിരുന്നെങ്കില്‍ ഇന്ന് സാഹിത്യം ഉണ്ടാകുന്നത് ഗള്‍ഫില്‍നിന്നുമാണ്. അതിന് ഉത്തമ ഉദാഹരണമാണ് നിങ്ങളുടെ മുന്നില്‍ ഇരിക്കുന്ന ബെന്യാമിന്.'
പൊന്നാനിക്കാരനായ ഞാന്‍ ഇതുപോലൊരു തിരക്ക് കണ്ടിട്ടുള്ളത് പൊന്നാനി കടപ്പുറത്ത് ചാകര വരുമ്പോഴാണെന്ന് കെ.പി. രാമനുണ്ണി നിറഞ്ഞ സദസ്സിനെ നോക്കി പറഞ്ഞു. തന്റെ 'ജീവിതത്തിന്റെ പുസ്തകത്തിന്' വയലാര്‍ അവാര്‍ഡ് കിട്ടിയ സന്തോഷവും അദ്ദേഹം പങ്കുവെക്കുകയുണ്ടായി.
'ബോസിനോട് സമ്മതം വാങ്ങിക്കാനുള്ള മടികൊണ്ട് ഇങ്ങോട്ട് വരണമോ എന്ന് ഞാന്‍ മടിച്ചിരുന്നു. പക്ഷേ ഞാന്‍ വന്നില്ലായിരുന്നെങ്കില്‍ അത് വലിയൊരു നഷ്ടമാകുമായിരുന്നു. തൊട്ടപ്പുറത്ത് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മമ്മൂട്ടിയും മറ്റ് പ്രമുഖരും പങ്കെടുക്കുന്ന ഒരു പരിപാടി ഉണ്ടായിട്ടും ഈ സദസ്സില്‍ ഇത്രയും ആളുകള്‍ ഉള്ളത് എന്നില്‍ അത്ഭുതം ഉണ്ടാക്കുന്നു. വായനയെ സ്നേഹിക്കുന്നവര്‍ ഒരുപാട് ഇന്നും ഉണ്ടെന്നുള്ളതിന് തെളിവാണ് ഈ ജനക്കൂട്ടം' എന്ന് ബെന്യാമിന്..
എം. മുകുന്ദനെകൊണ്ടും ബെന്യാമിനെകൊണ്ടും അവരുടെ പുസ്തകങ്ങളില്‍ ഒപ്പിടീച്ചുവാങ്ങിച്ചു.
എം മുകുന്ദനോട് ശ്രീകുട്ടന്
വളരെയേറേ വ്യക്തിത്വമുണ്ടായിരുന്ന കഥാപാത്രമായിരുന്നിട്ടുകൂടി ദാസനെ ഒരു അസ്തിത്വമില്ലാത്തവനായി അവസാനിപ്പിച്ചത് എന്തുകൊണ്ടായിരുന്നു?
അന്നത്തെ സാഹചര്യവും കാലഘട്ടവും അങ്ങിനെ ചെയ്യിപ്പിച്ചതാണ്..
വീണ്ടുമൊരിക്കല്‍ക്കൂടി മയ്യഴിപ്പുഴയൊഴുകുമോ..?
പറയാനാകില്ല
വീണ്ടുമൊരിക്കല്‍ക്കൂടി മയ്യഴിപ്പുഴയൊഴുകുമോ..?
പറയാനാകില്ല
********
ഇനി ചിത്രങ്ങള്‍ നിങ്ങളോട് സംസാരിക്കും... എനിക്ക് വയ്യ... ക്ഷീണിച്ചു...
ഇനി ചിത്രങ്ങള്‍ നിങ്ങളോട് സംസാരിക്കും... എനിക്ക് വയ്യ... ക്ഷീണിച്ചു...
ഇസ്മായില്‍ ചെമ്മാടും ശ്രീജിത്ത് കൊണ്ടോട്ടിയും കെ.പി. രാമനുണ്ണിയോടൊപ്പം
ഷജീര്‍ മുണ്ടോളി കെ.പി. രാമനുണ്ണിയോടൊപ്പം
ഷബീര്‍ തിരിച്ചിലാന് ബെന്യാമിനോടൊപ്പം
എം. മുകുന്ദനോടൊപ്പം തിരിച്ചിലാനും ശ്രീകുട്ടനും
ശ്രീജിത്ത് കൊണ്ടോട്ടി എം. മുകുന്ദനോടൊപ്പം
ഇസ്മായില്‍ ചെമ്മാട് എം. മുകുന്ദനോടൊപ്പം
പരിപാടി കഴിഞ്ഞ് എല്ലാവരും പോയിട്ടും ബ്ലോഗര്‍ ഗാനന് ചേട്ടനും ചാന്ദ്നി ചേച്ചിയും മറ്റുപലരുമായി സംസാരിച്ചുകൊണ്ട് ഞങ്ങള്‍ അവിടെതന്നെ നിന്നു. ലൈറ്റുകള്‍ ഓരോന്നായി അണഞ്ഞുവന്നപ്പോള്‍ അത് ദയവായി പോകൂ എന്ന അഭ്യര്‍ഥനയാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി പതിനൊന്നരമണിയോടുകൂടി ഞങ്ങള്‍ ആ മധുരമൂറും ദിനത്തിന് വിരാമമിട്ടു. ശുഭരാത്രി നേര്‍ന്നുകൊണ്ട് എല്ലാവരും പിരിഞ്ഞു... ഇനിയും കൂടാമെന്ന ഉറപ്പോടെ...
എല്ലാവര്ക്കും മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെ ഹൃദയം നിറഞ്ഞ നന്ദി.
***************************************
*സംസാരിക്കുന്ന ഫോട്ടോസ് എടുത്തതിന്റെ കഷ്ടപ്പാട് ജിമ്മി ജോണിനും, ഷജീര്‍ മുണ്ടോളിക്കും, ശ്രീകുട്ടനും
*ലോഗോ ഉണ്ടാക്കിയതിന്റെ കഷ്ടപ്പാട് ജെഫു ജൈലാഫിന്