Monday, February 21, 2011

നാട്ടിലേക്കുള്ള ആദ്യ യാത്ര

ഒരു റമളാന്‍ മാസം...അന്ന് നോമ്പ് 28 ആണ്. (നോമ്പ് കാലവും, ചൂടും ആയതിനാല്‍ 'ദെയര'യില്‍ താമസിക്കുന്ന എന്നെ 'അല്‍ ബര്‍ഷ'യിലുള്ള ഓഫീസില്‍ നിന്നും GM എന്നും എന്റെ താമസ സ്ഥലത്ത് കൊണ്ടുവിടുമായിരുന്നു. അന്ന് ദുബായില്‍ മെട്രോ ട്രെയിന്‍ പ്രവൃത്തനം ആരംഭിച്ചിട്ടില്ല) ആ ദിവസത്തെ യാത്രക്കിടയില്‍ പുള്ളി എന്നോട് 'പെരുന്നാളിന് നാട്ടില്‍ പോകുന്നുണ്ടോ?' എന്ന് ചോദിച്ചു.

പെരുന്നാളിനുള്ള പുതിയ വസ്ത്രങ്ങളൊക്കെയെടുത്ത് കൂട്ടുകാരുമൊത്തുള്ള ടൂര്‍ വരെ തീരുമാനിച്ച് കഴിഞ്ഞിരിക്കുന്നു. എങ്കിലും ഞാന്‍ അതെയെന്ന് പറഞ്ഞു. അതു വരേയില്ലാത്ത ഒരു മോഹം അപ്പോള്‍ മനസ്സിലേക്ക് കയറിവന്നു. മത്രമല്ല ഉപ്പയും, ഉമ്മയും, പെങ്ങളും, അളിയനും എല്ലാരും നാട്ടിലുണ്ട്താനും. ഞാന്‍ ടിക്കറ്റിനായുള്ള പരക്കം പാച്ചില്‍ ആരംഭിച്ചു. അടുത്ത ദിവസത്തേക്ക് ടിക്കറ്റ് ഒരു വഴിക്കും കിട്ടാനില്ല.

അടുത്ത ദിവസം പരിചയത്തിലുള്ള ഒരു ട്രാവല്‍സില്‍ നിന്നും എന്നെ വിളിച്ചു. 'ഒരാള്‍ ഇപ്പോള്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്തിട്ടുണ്ട്, നോമ്പ് 30 ന് രാത്രി ഒരുമണിക്ക് ഫ്ലൈറ്റ്, പെരുന്നാള്‍ ദിവസം രാവിലെ ഏഴ്മണിക്ക് നാട്ടില്‍ ഇറങ്ങാം, എടുക്കട്ടെ?' ഒട്ടും അമാന്ദിക്കാതെ ഞാന്‍ എടുത്തുകൊള്ളാന്‍ പറഞ്ഞു. വൈകിട്ട് നോമ്പ് തുറന്ന്, ട്രാവല്‍സില്‍ പോയി ടിക്കറ്റ് വാങ്ങി തിരിച്ചുവരുംബോള്‍ തക്ബീര്‍ കേള്‍ക്കുന്നു. ദുബായ് ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങി. ഞാനോ... ടിക്കറ്റ് മാത്രമേ കയ്യിലുള്ളൂ. കുറഞ്ഞ സമയം കൊണ്ട് എന്തൊക്കെ വാങ്ങിയ്ക്കും. ഒരു പിടിയുമില്ല.

എന്തൊക്കെയോ കണ്ണില്‍ കണ്ടതൊക്കെ വാങ്ങിക്കൂട്ടി പെട്ടി നിറച്ചു. പെട്ടെന്നുള്ള യാത്രയായതിനാല്‍ സാധാരണ നാട്ടില്‍ പോകുന്നവര്‍ എടുക്കുന്ന മുന്‍കരുതലുകളായ താടി വളര്‍ത്തല്‍, ഈത്തപ്പഴം ബദാം ജ്യൂസ്, ആപ്പിള്‍ ഓറഞ്ജ് തീറ്റ എന്നിവയൊന്നും എടുക്കാന്‍ പറ്റിയില്ല. നിങ്ങളില്‍ ചിലര്‍ വിചാരിക്കുന്നുണ്ടാവും താടി വളര്‍ത്തലും നാട്ടില്‍ പോക്കും തമ്മില്‍ എന്തു ബന്ധം എന്ന്. പറഞ്ഞുതരാം, ഒരു പക്ഷേ ഈ രഹസ്യങ്ങള്‍ പുറത്ത് വിട്ടതിന് പ്രവാസീ ബ്ലോഗര്‍മാര്‍ എന്നെ ഓടിച്ചിട്ടടിച്ചേക്കാം... എങ്കിലും സാരമില്ല.

*****

'നാട്ടില്‍ പോകുന്നതിന്റെ ഒരുമാസം മുന്നേ താടി വളര്‍ത്താന്‍ തുടങ്ങണം. നാട്ടില്‍ പോകുന്ന ദിവസമോ അല്ലെങ്കില്‍ തലേദിവസമോ താടി വടിച്ചുകളഞ്ഞാല്‍ മുഖത്തിന് നല്ല തിളക്കം കിട്ടും. പിന്നെ പ്രത്യേകം പറയാനുള്ളത് അന്നെങ്കിലും ബാര്‍ബര്‍ ഷോപ്പില്‍ പോയി പത്തുരൂപ കൊടുക്കുക. സ്വന്തമായി വടിക്കാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടാവും.'

'അടുത്തത് ഈത്തപ്പഴം ജ്യൂസ് അല്ലെങ്കില്‍ ബദാം ജ്യൂസ്. മുഖം തുടുക്കാനും ഒരു പ്രസരിപ്പ് വരാനും ഒക്കെയാണെന്ന് പറയെപ്പെടുന്നു. പക്ഷേ കല്ല്യാണം കഴിഞ്ഞവര്‍ക്കാണ് ഇതിനോടുള്ള ആക്കറാന്തം കൂടുതല്‍.'

'പിന്നെയുള്ളത് ആപ്പിള്‍ തീറ്റയും ഓറഞ്ജ് തീറ്റയും. ആപ്പിള്‍ കവിള്‍ തുടുക്കാന്‍ സഹായിക്കും, ഓറഞ്ജ് ചുണ്ട് ചുവക്കാനും' എന്നൊക്കെയാണ് പറഞ്ഞുകേള്‍ക്കുന്നത്. പരീക്ഷണം നടത്തി പരാചയപ്പെട്ടാല്‍ എന്നെ തെറിവിളിക്കാന്‍ വന്നേക്കരുത്, പറഞ്ഞേക്കാം... പ്രത്യേകം പറയാനുള്ള മറ്റൊരു കാര്യം ആപ്പിളും ഓറഞ്ജും സ്വന്തം കട്ടിലിനടിയില്‍ ഒളിപ്പിച്ച് വെയ്ക്കുക. അല്ലെങ്കില്‍ ചുവക്കുന്നത് അടുത്ത് കിടക്കുനവന്റെ കവിളും ചുണ്ടുമായിരിക്കും.'

****

അങ്ങനെ ഇതൊന്നും ചെയ്യാന്‍ പറ്റാതെ ഉള്ള ഗ്ലാമര്‍ വച്ച്, ദുബായിലെ പെരുന്നാള്‍ ആഘോഷം കഴിഞ്ഞ് രാത്രി യാത്രയായി. എന്റെ പെട്ടി തൂക്കാന്‍ കൊടുത്തപ്പോള്‍ അവര്‍ക്ക് തന്നെ നാണക്കേടായപോലെ തോന്നി. മൊത്തം 18 കിലോ. ഡ്യൂട്ടി ഫ്രീയില്‍ നിന്നും കുറച്ച് മിഠായി വാങ്ങിച്ചു, ഫ്ലൈറ്റില്‍ കയറി, വിന്‍ഡോ സീറ്റാണ് എനിക്ക് കിട്ടിയത്. അടുത്ത് മറ്റു രണ്ടുപേര്‍ വന്നിരുന്നു. അവരെ പരിചയപ്പെട്ടു. ഒരാള്‍ കോട്ടക്കല്‍, മറ്റേ ആള്‍ തിരൂര്‍. തിരൂര്‍ക്കാരന്‍ ചെറുപ്പക്കാരനായിരുന്നു. തന്റെ മകളെ ആദ്യമായി കാണാന്‍ പോകുന്ന ത്രില്ലിലായിരുന്നു അയാള്‍. മറ്റേ ആള്‍ക്ക് ഒരു 45 വയസ്സുകാണും, നല്ല ഭംഗിയായി താടി വളര്‍ത്തിയിട്ടുണ്ട്.

'ഇതില്‍ മറ്റതില്ലല്ലേ?' കോട്ടക്കല്‍ കാരന്‍ എന്നോട് ചോദിച്ചു.

'മറ്റതോ?' എനിക്കൊന്നും മനസ്സിലാകാതെ ഞാന്‍ ചോദിച്ചു.

കോട്ട: 'ആ മറ്റത്' അയാള്‍ കൈ കൊണ്ട് കുപ്പിയുടെ ആംഗ്യം കാണിച്ച് പറഞ്ഞു.

തിരൂര്‍ക്കാരനും ഞാനും ചിരിച്ചു.

ഞാന്‍: 'ഞാന്‍ വിചാരിച്ചു ഇത് ഈമാന്‍ താടിയാണെന്ന്. കള്ളത്താടിയും വച്ച് നടക്കാല്ലേ ആളെ പറ്റിക്കാന്‍'

കോട്ട: 'ഈമാനൊക്കെയുണ്ട് മോനേ... നാട്ടില്‍ നിന്നും വെള്ളമടിക്കൂല, ദുബായില്‍ നിന്നും വെള്ളമടിക്കൂല'

ഞാന്‍: 'അപ്പോ നിങ്ങള് ആകാശത്തുനിന്ന് മാത്രം വെള്ളമടിക്കുള്ളൂ അല്ലേ?

കോട്ട: 'അതാവുംബോള്‍ ആരും അറിയൂലല്ലോ...'

ഞാന്‍: 'ആ... ശരിയാ... ഫ്ലൈറ്റിന്റെ ഉള്ളിലേക്ക് പടച്ചോന്റെ കണ്ണത്ര പോര'

അതും പറഞ്ഞ് ഞാനും തിരൂര്‍ക്കാരനും ഒരുമിച്ച് ചിരിച്ചപ്പോള്‍ അയാള്‍ ദേഷ്യം പിടിച്ച് മുഖം തിരിച്ചു.

ഞാന്‍: ദേഷ്യം പിടിക്കണ്ട, ഇപ്പൊ എന്താ വേണ്ടത്? എന്റെ കോട്ട ഇക്കാക്ക് വാങ്ങിതരണോ?

കോട്ട: 'അതിന് കിട്ടിയിട്ട് വേണ്ടേ... ഇത് ബ്രേക്ക്ഫാസ്റ്റ് ഫ്ലൈറ്റ് ആയതുകൊണ്ട് തരില്ല പോലും.'

കള്ളാ... അപ്പോ അന്വേഷണമൊക്കെ എപ്പഴേ കഴിഞ്ഞിരിക്കുന്നു

ഞാന്‍: 'നല്ലോരു പെരുന്നാള്‍ രാവല്ലേ ഇക്കാ... നമുക്കത് വേണ്ട'

അപ്പോള്‍ അയാളെന്നോട് ചിരിച്ചു. തിരൂര്‍ക്കാരന്‍ ഞങ്ങള്‍ പറയുന്നത് കേള്‍ക്കുന്നുണ്ടെങ്കിലും ഒന്നും പറയാതെ എന്തൊക്കെയോ ചിന്തിച്ചിരിപ്പാണ്.

കോട്ട: 'രാവിലെ വീട്ടിലെത്തിയിട്ട് ഒരു കാര്യവുമില്ല, രാത്രി ആയിക്കിട്ടാനുള്ള ഒരു പാട്...ഹൊ...'

തിരൂര്‍ക്കാരന്‍ ശരിയാണെന്ന മട്ടില്‍ ചിരിച്ചുകൊണ്ട് തലയാട്ടി

കോട്ട: 'ഇന്ന് കുടിശ്ശിക തീര്‍ക്കാനുള്ളതാ...' എന്ന് പറഞ്ഞ് അവര്‍ രണ്ടുപേരും ചിരിച്ചു.

ഏതോ കടം വീട്ടാനുള്ള കാര്യം ഇയാളെന്തിന് ഇത്രയും ആവേശത്തോടെ പറയുന്നതെന്ന് വിചാരിച്ച് അവരുടെ ചിരിയില്‍ പങ്കുചേരാന്‍ കഴിയാതിരുന്ന എന്നോട് അയാള്‍ ചോദിച്ചു..

'മോന്റെ കല്ല്യാണം കഴിഞ്ഞതാണോ?'

ഞാന്‍: 'ഇല്ല'

കോട്ട: 'ഈ പോക്കില്‍ കല്ല്യാണം കഴിക്കുന്നുണ്ടോ'

ഞാന്‍: 'ഇല്ല'

കോട്ട: 'എന്നാല്‍ പിന്നെ നിന്നോട് പറഞ്ഞിട്ട് കാര്യമില്ല, നിനക്ക് മനസ്സിലാവില്ല'

ഛെ... വൃത്തികെട്ടവന്‍... ഇതായിരുന്നോ ഇയാള്‍ പറഞ്ഞത്... ചുമ്മാ താടിയും വച്ച് നടക്കാ... കയ്യിലിരിപ്പ് മുഴുവന്‍ ബെടക്കാ...

ഞാന്‍ പിന്നെ അയാളോട് മിണ്ടാന്‍ പോയില്ല. ഒന്നാമത് നമ്മുടെ സ്റ്റാന്‍ഡേര്‍ഡിന് പറ്റിയ ആളല്ല, രണ്ടാമത് വെറുതേ ആളെ പറഞ്ഞ് കൊതിപ്പിച്ചിട്ട്... ഞാനാണെങ്കില്‍ ഈ പോക്കില്‍ കല്ല്യാണം കഴിക്കാനുള്ള പരിപാടിയുമില്ല. വീട്ടുകാര്‍ നിര്‍ബന്ധിക്കുമെന്ന പ്രതീക്ഷ തീരേയില്ല.

രാവിലെ ഏഴ്മണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി. എമിഗ്രേഷനിലേക്ക് പോയപ്പോള്‍ അവിടെ അപ്സര തിയറ്ററില്‍ മമ്മുക്കായുടെ പുതിയ പടം റിലീസാവുന്ന ദിവസത്തെ ഓര്‍മ്മിപ്പിക്കുന്ന തിരക്ക്. തീയറ്ററിലെ ഉന്തും തള്ളും മാത്രമില്ല. അതുണ്ടായിരുന്നെങ്കില്‍ ഞാന്‍ വിടുമോ... ശ്വാസം മുട്ടി ചാവുന്നത് വരെ തള്ളില്ലേ...

എമിഗ്രേഷന്‍ കഴിഞ്ഞ് ലഗേജ് വരുന്നതിനായുള്ള കാത്തിരിപ്പയിരുന്നു. ദോഷം പറയരുതല്ലോ... ഇത്രയും വേഗത്തില്‍ ലഗേജ് കിട്ടുന്ന വേറെ ഒരു എയര്‍പോര്‍ട്ട് ലോകത്തിലെവിടെയും കാണില്ല. അത് എന്റെ നാട്ടില്‍ തന്നെ ആയതില്‍ ഞാന്‍ അഭിമാനിച്ചു. പോലീസുകാരന്‍ അയാളുടെ ഭാര്യ പറഞ്ഞേല്‍പ്പിച്ച എന്തിനോവേണ്ടി എല്ലാ പെട്ടികളിലും തിരയുന്നതായിട്ടാണ് എനിയ്ക്ക് തോന്നിയത്. അഥവാ എന്റെ പെട്ടിയിലുണ്ടെങ്കിലോ... ഞാന്‍ പെട്ടി അങ്ങേര്‍ക്ക് നോക്കാന്‍ കൊടുത്തു. ഇതേതടാ ദരിദ്രവാസി എന്ന മട്ടില്‍ ഒരു പരിഹാസ ചിരിയും ചിരിച്ച് അങ്ങേര്‍ എന്നോട് പൊയ്ക്കോളാന്‍ പറഞ്ഞു.

'വേണെങ്കില്‍ മതി... പറഞ്ഞ സാധനം കിട്ടാഞ്ഞിട്ട് ഭാര്യയോട് വെറുതേ കിട്ടാന്‍ നില്‍ക്കേണ്ട, ഒരു 'ഡേ റ്റു ഡേ' മുഴുവന്‍ ഇതിനകത്തുണ്ട്, അവര്‍ക്കിതൊക്കെയാ ബ്രാന്റഡ് എന്നാര്‍ക്കാ അറിയാന്‍ പാടില്ലാത്തേ' എന്ന് മനസ്സില്‍ പറഞ്ഞ് ഞാന്‍ പുറത്തിറങ്ങി. ആവേശത്തോടെ ഉപ്പയെ വിളിച്ചു.

എയര്‍പോര്‍ട്ടിലേക്ക് 20 മിനുറ്റ് കഷ്ടി ദൂരമുള്ള എന്റെ വീട്ടില്‍ നിന്നും കിട്ടിയ മറുപടി അറിയണോ..?

'നീ അവിടെ നില്‍ക്ക്... ഒരു മണിക്കൂര്‍ കഴിഞ്ഞ് ഞങ്ങളങ്ങെത്താം...'

38 comments:

  1. നിങ്ങള്‍ വിചാരിക്കും എന്റെ വിട്ടുകാര്‍ക്ക് എന്നോട് സ്നേഹമില്ലാഞ്ഞിട്ടാണെന്ന്. അതല്ല കെട്ടോ... ഞാന്‍ പറഞ്ഞില്ലേ, അന്ന് നാട്ടില്‍ പെരുന്നാളാണ്. അവര്‍ എന്നെ വിളിക്കാന്‍ വന്നാല്‍ പെരുന്നാള്‍ പള്ളി കിട്ടില്ല. ഞാനാണെങ്കില്‍ തലേദിവസം ദുബായില്‍ പെരുന്നാള്‍ ആഘോഷിച്ചതുമാണ്.

    ReplyDelete
    Replies
    1. assalaaamu alaikum ithente facebook id aaanu (shajahan kalathingal)ningaloru request tharumennu pradeekshikunnu athavaa ningalku pattiyillenkil ningalude id thannaaal mathi njan ayacholaam

      Delete
  2. 'അടുത്തത് ഈത്തപ്പഴം ജ്യൂസ് അല്ലെങ്കില്‍ ബദാം ജ്യൂസ്. മുഖം തുടുക്കാനും ഒരു പ്രസരിപ്പ് വരാനും ഒക്കെയാണെന്ന് പറയെപ്പെടുന്നു. പക്ഷേ കല്ല്യാണം കഴിഞ്ഞവര്‍ക്കാണ് ഇതിനോടുള്ള ആക്കറാന്തം കൂടുതല്‍.'
    കല്ല്യണം കഴിഞിട്ടില്ലെന്ന് ഇപ്പോള്‍ മനസ്സിലായി, ഏതായാലും സങ്ങതി പുളുവടിയാണെങ്കിലും ഉഷാറായിട്ടുണ്ട്

    ReplyDelete
  3. അപ്പൊ ഇനി താടീം വളര്താണോ.
    നന്നയിട്ടുണ്ട്

    ReplyDelete
  4. നാട്ടിൽ പോക്ക് രസകരമായി എഴുതി.
    ആശംസകൾ!

    ReplyDelete
  5. അടുത്തത് ഈത്തപ്പഴം ജ്യൂസ് അല്ലെങ്കില്‍ ബദാം ജ്യൂസ്. മുഖം തുടുക്കാനും ഒരു പ്രസരിപ്പ് വരാനും ഒക്കെയാണെന്ന് പറയെപ്പെടുന്നു.
    വേറേയും കാര്യങ്ങള്‍ പറഞ്ഞ് നടപ്പുണ്ട് ആളുകള്‍ ദേറയില്‍ :):)
    എനിക്കൊന്നും അറിയില്ലേ....:)

    ReplyDelete
  6. നന്നായി എഴുതി ഒരു നാട്ടില്പോക്കുകാരന്റെ തത്രപ്പാടുകള്‍ എഴ്ഹുത്തിലൂടെ ശരിക്കും കണ്ടു

    ReplyDelete
  7. കൊള്ളാം രണ്ടു മൂന്നു നല്ല സാധനങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ ആ ആദ്യരാത്രി പോസ്റ്റ്‌ എഴുതിയ ആളിന്‍റെതാണ് ഈ പോസ്റ്റ്‌ എന്ന് വിശ്വസിക്കാന്‍ ഒരു പ്രയാസം!

    ReplyDelete
  8. നന്നായി എഴുതി ട്ടോ ഷബീറെ. രസകരം .
    പിന്നെ അപ്സരയിലെ മമ്മൂട്ടി സിനിമയുടെ തിരക്ക് പറഞ്ഞപ്പോള്‍ ആ ചുറ്റുവട്ടത്ത് ഒന്നോടെ കറങ്ങി. ഒരു കാലം :)

    ReplyDelete
  9. മൊത്തം ഉഷാറാണല്ലോ..
    പെരുന്നാള്‍ രാവിന്റെ ആ പ്രസരിപ്പ് അനുഭവപ്പെട്ടു ഈ പോസ്റ്റിനും..
    fruits ബാഗില്‍ ഒളിച്ച് വെച്ച് കഴിക്കേണ്ടി വന്ന കഥ ഒരു ബാച്ച്ലര്‍ പറഞ്ഞു കേട്ടിരുന്നു.ഞാന്‍ വിശ്വസിച്ചിരുന്നില്ല.അപ്പോള്‍ സംഗതി വാസ്തവമാണല്ലേ?

    ReplyDelete
  10. @ അബ്‌കാരി : നന്ദി.. :)

    @ കുറ്റൂരി : നന്ദി...

    @ Jazmikkutty : നന്ദി...

    @mottamanoj: നിങ്ങളൊന്നും താടി വളര്‍ത്തേണ്ട ഭായീ... അത് എന്നെപ്പോലെയുള്ള നല്ല നിറമുള്ള ആള്‍ക്കാര്‍ക്കാണ്.

    @ അലി: നന്ദി...

    @ ഫെനില്‍: ആ... എനിക്കറിഞ്ഞൂട... നാട്ടില്‍ പോയിട്ട് കുറേ ആയേ...

    @ വാഴക്കോടന്‍ : വാഴേ... വേണ്ട.. വേണ്ട... ദേരയെ തൊട്ട് കളിവേണ്ട... ഹ..ഹ..

    @ സാബിബാവ: നന്ദി...

    @ ആളവന്‍താന്‍: എന്നില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നത്കൊണ്ടാണത്. ഞാന്‍ ഇത്രയൊക്കെയേ ഉള്ളൂ ഭായീ...

    @ ചെറുവാടി: വെറുതേ കറങ്ങിയോ... ഉപ്പിലിട്ട മാങ്ങയും പൈനാപ്പിളും അടിച്ചില്ലേ...?

    @ mayflowers: വാസ്തവമാണോന്നോ... പടച്ചോനാണെ...

    @ കൂതറHashimܓ : :)

    ReplyDelete
  11. ആപ്പിള്‍ ജ്യൂസും ഈത്തപ്പഴം ജ്യുസും കുടിക്കാനാണൊ അതോ മുഖത്ത് തേക്കാനോ...?
    കൊള്ളാം സഖാവേ...ആശംസകള്‍

    ReplyDelete
  12. നാട്ടില്‍ പോകാനുള്ള ഒരുക്കങ്ങള്‍ല്‍ നന്നായി!

    ReplyDelete
  13. ഇനിയെന്നാണ് നാട്ടിലേയ്ക്ക്?

    ReplyDelete
  14. @ മുല്ല: ഈത്തപ്പഴം ജ്യുസ് കുടിക്കാന്‍, ആപ്പിള്‍ കഴിക്കാന്‍...

    @ സുമിത: നന്ദി.. വീണ്ടും വരിക

    @ അജിത്: ജൂണ്‍ ലാസ്റ്റ് പോകാന്‍ വിചാരിക്കുന്നു. ഇന്‍ഷാ അല്ലാഹ്...

    ReplyDelete
  15. ഇനി ധൈര്യമായിട്ട് ഒപ്പം ചേര്‍ന്നോളൂ

    ReplyDelete
  16. Nice post..., 'സാധാരണ നാട്ടില്‍ പോകുന്നവര്‍ എടുക്കുന്ന മുന്‍കരുതലുകളായ താടി വളര്‍ത്തല്‍, ഈത്തപ്പഴം, ആപ്പിള്‍, ഓറഞ്ജ് തീറ്റ ബദാം ജ്യൂസ് കുടിക്കല്‍' - ഇതിന്റെയൊക്കെ പുറകിലെ ഗുട്ടന്‍സാണ് എനിക്ക് ഏറ്റവും രസമായിട്ട് തോന്നിയത്. പ്രവാസി മലയാളില്കളുടെ ഇടി കൊള്ളാതിരിക്കാതിരിക്കായി ഞാന്‍ കുരിശു പള്ളിയില്‍ മെഴുകുതിരി കത്തിച്ചിട്ടുണ്ട് പേടിക്കണ്ട...

    ReplyDelete
  17. നാട്ടിലേക്കുള്ള ഓരോ യാത്രയും വളരെ ഹൃദ്ദ്യമായ അനുഭങ്ങള്‍ തന്നെയാണ്...!
    അത് പറഞ്ഞുഫലിപ്പിക്കാന്‍ കഴിഞ്ഞു ; നല്ല നര്‍മ്മത്തോടെ....

    ReplyDelete
  18. സംഭവം കൊള്ളാം മാഷേ ..സരസമായി പറഞ്ഞു..

    ReplyDelete
  19. കുറ്റൂരി : നന്ദി...

    jenithakavisheshangal: നീ മെഴുകുതിരി കത്തിക്കുന്നതൊക്കെ കൊള്ളാം... എന്നെ കാണുംബോള്‍ ആദ്യത്തെ പെട നിന്റേതാവരുത്. :D

    ഷമീര്‍ തളിക്കുളം: ഷമീറേ... നന്ദി...

    സിദ്ധീക്ക..: നന്ദി...

    ReplyDelete
  20. ഒരു നാട്ടില്പോക്ക് തന്നെ ഒരു കഥയാക്കി അല്ലെ. വളരെ നല്ല അവതരണം.

    പിന്നെ താങ്കളുടെ ആദ്യരാത്രി എന്ന കഥ സൂപ്പര്‍ ഹിറ്റ്‌ ആണല്ലോ.. അയക്കുന്നവരൊക്കെ കഥാ കൃത്തുക്കളായി ആ കഥ പല തവണ ഇന്‍ബോക്സില്‍ കണ്ടപ്പോള്‍ ഒറിജിനല്‍ ആളെ തപ്പിയാണ് ഇവിടെ എത്തിയത്.
    തുടരുക. ആശംസകള്‍.

    ReplyDelete
  21. ഏതായാലും പ്രവാസികള്‍ക്ക് കുറെ അറിവുകള്‍ പകര്‍ന്നു കൊടുത്തിരിക്കുന്നു അല്ലെ..
    കൊള്ളാം പെരുന്നാള്‍ വിശേഷങ്ങള്‍!ഞങ്ങളും പണ്ടൊരിക്കല്‍ പെരുന്നാള്‍ രാവിലെ നാട്ടില്‍ വന്നിരുന്നു.
    ഞങ്ങള്‍ക്കും ഞങ്ങളെ കൂട്ടാന്‍ വന്നവര്‍ക്കും ആ പെരുന്നാള്‍ നഷ്ടമായി.
    പിന്നെ ഒരു സംശയം.ഈ താടിക്കാര്യം ഒഴിച്ചുള്ളത്‌ പെണ്ണുങ്ങള്‍ക്കും പറ്റില്ലേ..സൌന്ദര്യം വര്‍ദ്ധിക്കുമോ..?
    പ്രവാസികളുടെ ഭാര്യമാര്‍ക്ക് പറഞ്ഞുകൊടുക്കാനാണ്.
    അവിടെ വന്നതിനു നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

    ReplyDelete
  22. സത്യം പറയാമല്ലോ.എന്‍റെ ഒരു ക്കൂട്ടുക്കാരന്‍ രണ്ടാഴ്ചയായി നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു .താങ്കള്‍ പറഞ്ഞ അതെ തയ്യാറെടുപ്പ് .ബദാം,ഈത്തപഴം ,പിസ്ത്ത ,ഉണക്ക മുണ്ടിരി,ആപ്പിള്‍ ഓറഞ്ജും ഒക്കെ ആയി ഒരു ഗുത്‌കുലം തന്നെ.പക്ഷെ എന്തോ അവന്‍ ഇതൊന്നും കട്ടിലിനടിയില്‍ ഒളിപിച്ചു വെച്ചിട്ടില്ല .അത് എന്നെ പോലുള്ളവരോടുള്ള അവന്‍റെ ഒരുവിശ്വാസം....പിന്നെ ഒരുമാസമായി നീട്ടി വളത്തിയ താടിയും.നാട്ടില്‍ നിന്ന് വന്നിട്ട് ഇതുവരെ ബാര്‍ബര്‍ഷോപ്പില്‍ നിന്ന് താടി വടിക്കാത്തവന്‍ ഇന്നലെ അവിടെ നിന്നും
    താടിയും വടിച്ചു.ഇന്ന് ക്കാലത്ത് എന്‍റെ കടയില്‍ വന്നു എന്നോട് യാത്ര ചോദിച്ചു airport ലേക്ക് പോയി.അവനെ യാത്ര അയച്ച് ഒരു 10 മിനിട്ടിനു ശേഷമാണ് ഞാന്‍ ഇത് വായിക്കുന്നത് .വായിച്ചപ്പോള്‍ എനിക്ക് അവന്‍റെ കാര്യവും ഇതിലുള്ള വിവരണവും തമ്മിലുള്ള സാമ്യം ഓര്‍ത്തിട്ടു ചിരി അടക്കാന്‍ പറ്റിയില്ല .ഞാന്‍ കരുതി ഞങ്ങള്‍ സൗദി അറേബ്യ യില്‍ ഉള്ളവര്‍ക്ക് മാത്രമാണ് ഈ ഒരുക്കങ്ങള്‍ ഒക്കെ ഉള്ളു എന്നാണ്‌.അങ്ങിനെ അല്ല പ്രവാസികള്‍ ഉള്ള എല്ലായിടത്തും ഈ ഒരുക്കങ്ങള്‍ ഉണ്ടെന്ന്‌ മനസ്സിലായി .
    എന്തെക്കെ ആയാലും നന്നായിട്ടുണ്ട് .ഇനിയും ഇതുപോലുള്ള നല്ല നല്ല സംഗതികള്‍ ആ തൂലികയില്‍ നിന്നും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
    പിന്നെ ഞാന്‍ എഴുതിയത് പുളൂ അല്ല കേട്ടോ .

    ReplyDelete
  23. Nalla ezhuthu Thirichilan.........kooduthal pratheekshichu,,,Adyathae blog vayichirunnae.........

    ReplyDelete
  24. ചുറ്റുപാടുകളില്‍നിന്നും അനുഭവങ്ങളില്‍ നിന്നും കഥമെനയുന്നവനാണ് നല്ല കഥാകാരന്‍. താങ്കളില്‍ ആ കഴിവ് വേണ്ടുവോളം ഉണ്ട് എന്ന് മനസ്സിലാകുന്നു. ഒന്നുകൂടി സമയമെടുത്ത്‌ സൂക്ഷ്മമായി എഴുതിയാല്‍ നല്ല ഒരു ഹാസ്യകഥാകാരന്റെ തേരോട്ടം പ്രകടമാകും.
    'ആദ്യരാത്രി'യുടെ സുഖം കിട്ടിയില്ലെങ്കിലും ഇതും നല്ല ഒരു വിരുന്നായി എന്ന് പറയാതെ വയ്യ.
    പോസ്റ്റുകള്‍ ധൃതിപ്പെട്ട് ഇടാതിരിക്കുക. കൂടുതല്‍ നന്നാവും.
    ആശംസകള്‍

    ReplyDelete
  25. Shukoor: നന്ദി

    ~ex-pravasini*: പെണ്ണുങ്ങള്‍ക്കും പറ്റും... ഭര്‍ത്താവ് കണ്ടിട്ട് തിരിച്ചറിയാണ്ടാവാഞാല്‍ മതി.. ഹി... ഹി...

    sidhique parakkal: നന്ദി സ്നേഹിതാ... എന്റെ ഈ പോസ്റ്റ് പുളുവടിയാണെന്ന് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഈ കമന്റ് വായിച്ചാല്‍ മതി.

    Latha: നന്ദി... തീര്‍ച്ചയായും കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമുയ്ക്കുന്നതായിരിയ്ക്കും

    ഇസ്മായില്‍ കുറുമ്പടി (തണല്‍): തീര്‍ച്ചയായും താങ്കളുടെ അഭിപ്രായങ്ങളെ മാനിച്ച് ഇനിയുള്ള പോസ്റ്റുകള്‍ കൂടുതല്‍ നന്നാക്കാന്‍ ശ്രമിയ്ക്കുന്നതായിരിക്കും.

    ReplyDelete
  26. weldone

    Ninne kandal parayillatto , alitharakkarananennu

    ReplyDelete
  27. ഷബീര്‍.. സംഗതി രസകരം ആയിട്ടുണ്ട്. ഫറൂക്കില്‍ നിന്ന് കരിപ്പൂരിലേക്ക്‌ 20 മിനുറ്റ് മതിയാകുമോ? ലേബലില്‍ പുളുവടി എന്ന് കണ്ടതുകൊണ്ട് വിശ്വസിച്ചു ട്ടോ .. :)

    ReplyDelete
  28. ജൂണില്‍ നമ്മളും നാട്ടില്‍ ഉണ്ടാകും.. :)

    ReplyDelete
  29. ഹഹഹ, ഷബീര്‍ സരസമായി പറഞ്ഞു. ആദ്യത്തെ പോക്കായത്‌ കൊണ്‌ട്‌ ലഗേജിന്‌റെ ഭാരം ഒന്ന് കൂടെ ശ്രമിച്ചാല്‍ കൂട്ടാമായിരുന്നു. താടി വടിക്കാത്തവരും, ബദാം ജ്യൂസ്‌ കുടിക്കുന്നവരും സൌദിയിലും സുലഭമാണ്‌. വായിച്ച്‌ പോകുമ്പോള്‍ ചുണ്‌ടില്‍ ചിരി പടര്‍ത്തിയ തന്‍മയത്തമുള്ള രചന... അഭിനന്ദനങ്ങള്‍..

    ReplyDelete
  30. സങ്ങതി പുളുവടിയാണെങ്കിലും ഉഷാറായിട്ടുണ്ട്

    ReplyDelete