Showing posts with label Passion. Show all posts
Showing posts with label Passion. Show all posts

Thursday, October 20, 2011

'പാഷന്‍' ഫ്രൂട്ട്സ്


ജൂണ്‍ 23ന് നാട്ടില്‍ എത്തി, ഒന്ന് ഫ്രഷ്ഷായി തൊടിയിലൊക്കെ ഇറങ്ങി നടക്കുംബോള്‍ വീടിന്റെ പുറകുവശത്ത് ധാരാളം പാഷന്‍ ഫ്രൂട്ടുകള്‍ താഴെവീണുകിടക്കുന്നു. പരതിയപ്പോള്‍ അടുത്തുള്ള പൊഡുണ്ണി മരത്തില്‍ പാതി ഉണങ്ങിയ വള്ളിയും വാടിതുടങ്ങിയ പാഷന്‍ഫ്രൂട്ടുകളും കണ്ടു. വിറകുപുരക്കരികില്‍നിന്നും തുടങ്ങുന്ന വള്ളി ആരോ മനോഹരമായി മുറിച്ചിട്ടിരിക്കുന്നു. 'ഇതാരാ വെട്ടിമുറിച്ചത്?' എന്ന എന്റെ ചോദ്യത്തിന് 'ആ ഓമക്കായന്റെ വള്ളി ഞാനാ വെട്ടിയത്' എന്ന ഉപ്പയുടെ മറുപടിയാണ് കിട്ടിയത്. 27 വര്‍ഷത്തെ പ്രവാസത്തിനിടയില്‍ ഓമക്കായയും, പാഷന്‍ ഫ്രൂട്ടും തിരിച്ചറിയാനായില്ല എന്നതില്‍ ഉപ്പയെ കുറ്റം പറയാനാകില്ലല്ലോ... എന്നാലും കുട്ടിക്കാലത്ത് നാട്ടിലെല്ലാം നടന്ന് ശേഖരിച്ച് ആര്‍ത്തിയോടെ തിന്നിരുന്ന പാഷന്‍ ഫ്രൂട്ട് എന്റെ വീട്ടില്‍ ഉണ്ടായിട്ട് അതിലൊരെണംപോലും പഞ്ചസാരയുംചേര്‍ത്ത് കഴിക്കാനായില്ലല്ലോ എന്ന സങ്കടം തീരുന്നില്ല. 


 നാട്ടില്‍ വന്ന ഞങ്ങളെ കാണാന്‍ വന്ന അവല്‍വാസികളെല്ലാം പറയാന്‍ മറക്കാതിരുന്ന ഒന്നായിരുന്നു.. 'ഇപ്രാവശ്യം ഇങ്ങളെ മാവ് എത്രാ കായിച്ചത് ! എമ്പാടും മാങ്ങണ്ടേനി.. സ്കൂളില്‍ പോണ കുട്ട്യേള്‍ക്കെല്ലാം എറിഞ്ഞ് തള്ളിടലേനി പണി'

കുട്ടികളെല്ലാം ഇപ്പോഴും മാങ്ങക്കെറിയുന്നുണ്ടെന്നതില്‍ ഞാന്‍ സന്തോഷിച്ചു. നല്ല കോമാങ്ങയാണ്. പച്ചയും, ചെനച്ചതും കഴിക്കാന്‍ നല്ല രസമാണ്. മാവിനരികില്‍ ചെന്ന് ഒരു സൂക്ഷ്മ നിരീക്ഷണം നടത്തി. ഒരെണ്ണം പോലും കാണാന്‍ സാധിച്ചില്ല. എളാമ (ഉമ്മയുടെ അനുജത്തി) ഞങ്ങള്‍ക്കുവേണ്ടി ഉപ്പിലിട്ടുവച്ച കോമാങ്ങ കഴിക്കുംബോഴും 'ഒരെണ്ണം തരുമോ മാവേ?' എന്ന ചോദ്യമായിരുന്നു മനസ്സില്‍.

അവിടുന്ന് എത്ര ദിവസം കഴിഞ്ഞിട്ടാണെന്നോര്‍മ്മയില്ല, ഒരു ദിവസം മാവിനരികില്‍ ചെന്നപ്പോള്‍ താഴെവീണുകിടക്കുന്നു ഒരു പഴുത്ത കോമാങ്ങ. എന്റെ ചോദ്യം മാവ് കേട്ടുവോ? കേട്ടുകാണും. മാങ്ങയുമായി അടുക്കളയില്‍ ചെന്നപ്പോള്‍  എല്ലാവര്‍ക്കും സന്തോഷം. പങ്കുവച്ചുകഴിഞ്ഞപ്പോള്‍ ചെറിയ കഷണങ്ങളേ കിട്ടിയുള്ളൂ എങ്കിലും എല്ലാവരും തൃപ്തരായിരുന്നു.


ഇക്കായുടെ കല്ല്യാണത്തിന്, ഏകദേശം ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പന്തലിടാന്‍ വേണ്ടി ഉപ്പ മുറിച്ചതായിരുന്നു അരിനെല്ലിക്കയുടെ മരം. അത് വീണ്ടും വളര്‍ന്ന് കായ്ചത് ഈ വര്‍ഷമാണ്. ഒരുപാട് ഇലകള്‍ പൊഴിക്കുന്ന മരമായതിനാല്‍ മുറ്റം വൃത്തിയാക്കുന്ന വീട്ടിലെ പെണ്ണുങ്ങള്‍ക്ക് ഇഷ്ടവും അതോടൊപ്പം അനിഷ്ടവുമുള്ള ഒരു മരമാണിത്. ഉപ്പ എന്റെ കല്ല്യാണത്തിനും ഈ മരം മുറിക്കാനൊരുങ്ങിയെങ്കിലും പാഷന്‍ ഫ്രൂട്ട് മുറിച്ച കാര്യം പറഞ്ഞ് ഞാന്‍ ഉപ്പയെ തളച്ചു.

ഈ മരം ചെറുതായൊന്ന് കുലുക്കിയാല്‍ മുത്തുമഴപോലെ അരിനെല്ലിക്ക വീണുകൊണ്ടിരിക്കും. കുട്ടികള്‍ മത്സരിച്ച് അരിനെല്ലിക്ക പെറുക്കിയെടുകുന്നതും, എല്ലാവരേയും കൊതിപ്പിച്ച് അത് കഴിക്കുന്നതും കാണാന്‍ നല്ല രസമാണ്. ഞാന്‍ മരം കുലുക്കി തള്ളിയിട്ട അരിനെല്ലിക്കകള്‍ കിട്ടണമെങ്കില്‍ അവരുടെ കാലുകള്‍ പിടിച്ച് കുലുക്കണം.


സീതപ്പഴം, മേനാമ്പഴം എന്നൊക്കെ വിളിക്കുന്ന പഴം. നിറയെ കായ്ചുനില്‍ക്കുകയായിരുന്നു ഈ മരം ഞങ്ങളെ വരവേല്‍ക്കാന്‍. മരത്തില്‍നിന്നും പഴുത്ത ഈ പഴം കിട്ടില്ല. വവ്വാലാശാന്‍ അടിച്ചുപോകും. പഴത്തിന്റെ വിടവുകളില്‍ മഞ്ഞ നിറം കണ്ടാല്‍ പറിച്ച് അരിയിലോ, വൈക്കോലിലോ വച്ച് പഴുപ്പിക്കും.

ഒരു ദിവസം പഴുത്ത സീതപഴം കഴിക്കുന്നതിനിടയില്‍ അതിന്റെ വിടവുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന ഉറുമ്പ് കടിച്ച് ചുണ്ട് വീത്തു. കേവലം ഒരു ഉറുമ്പ് കാരണം പുറത്തിറങ്ങാന്‍ പറ്റാതായിപ്പോയി.
 

ഈ പ്രാവശ്യം രണ്ട് ചക്കയുണ്ടായിരുന്നു ഞങ്ങളുടെ പ്ലാവില്‍ . ഒന്ന് താഴെയും ഒന്ന് മുകളിലും.. കല്ല്യാണത്തിന് പന്തല്‍ ഇട്ടാല്‍ പിന്നെ ചക്ക പഴുത്ത് വീണാല്‍ ബുദ്ദിമുട്ടാകും എന്ന് കരുതി വെട്ടി വിറകുപുരയില്‍ വച്ചു. കല്ല്യാണതിരക്കില്‍ എല്ലാരും ചക്കയെപറ്റി മറന്നു. ചീഞ്ഞ മണം വരാന്‍ തുടങ്ങിയപ്പോഴാണ് എല്ലാവരും 'ആയ്യോ..' എന്നും പറഞ്ഞ് മൂക്കത്ത് കൈ വച്ചത്. പ്ലാവില്‍ അല്പ്പം മുകളില്‍ ഉണ്ടായിരുന്ന ചക്ക വെട്ടിയിടാന്‍ ആരെയും കിട്ടിയതുമില്ല. സ്വന്തം വീട്ടില്‍ ഉണ്ടായിരുന്നിട്ടും പെങ്ങളുടെ വീട്ടില്‍നിന്നും കൊണ്ടുവന്ന ചക്ക തിന്ന് ആശ തീര്‍ക്കേണ്ടിവന്നു.