Showing posts with label പുളുവടി.... Show all posts
Showing posts with label പുളുവടി.... Show all posts

Monday, March 17, 2014

അറബിക്ക് പെറ്റ്.. ഞമ്മക്ക് ബറ്റ്

2005 ലാണ് കൂട്ടുകാരില്‍ ഒരാള്‍ക്ക് ആദ്യമായി ഗള്‍ഫിലേക്ക് പോകാന്‍ ചാന്‍സ് വന്നത്. അതും അറബ് ലോകത്തിന്റെ മുത്തായ ദുബായിലേക്ക്. ആ മുത്തിന്റെ ഭരണകുടുംബത്തില്‍ പെട്ട ഒരു ഷെയ്ഖിന്റെ കൊട്ടാരത്തിലേക്ക്. ഷെയ്ഖിന്റെ കൊട്ടാരത്തിന്റെ ഇന്‍ചാര്‍ജ് ആയ അവന്റെ അമ്മാവന്‍ വഴി ആ ഭാഗ്യം അവനെതേടിയെത്തി. ആ കൊട്ടാരത്തിന്റെ സെക്യൂരിറ്റിയായി അവന് വിസ വന്നു. സെക്യൂരിറ്റിക്കുവേണ്ട ശാരീരിക മികവിനായി അവന്‍ അന്നുതന്നെ ജിമ്മ് സുലൈമാന്റെ ശിഷ്യനായി. ന്യൂ അഡ്മിഷന്‍ പിള്ളേരോട് സ്ഥിരമായി അടിക്കാറുള്ള 'നാച്വറല്‍ ബോഡിയാ.. കളിച്ചാല്‍ നന്നാവും' എന്ന സുലൈമാന്റെ ഡയലോഗ് കേട്ട് അവനും കോള്‍മയിര്‍കൊണ്ടു. പിള്ളേര് കളിക്കും ജിംനേഷ്യത്തിന്റെ ഓണറായ സുലൈമാന്‍ നന്നാവുകയും ചെയ്യും.

ഗള്‍ഫില്‍ പോകാന്‍ വേണ്ടി ഒരുപാടുകൂട്ടം ഡ്രെസ്സ് എടുത്തു. കല്ല്യാണത്തിനും ഗള്‍ഫില്‍പോക്കിനുമാണല്ലോ ഒരാള്‍ രണ്ടില്‍ കൂടുതല്‍ കൂട്ടം ഡ്രസ്സ് എടുക്കുന്നത്. ഞങ്ങള്‍ അസൂയയോടെ അവനെ നോക്കി. അങ്ങനെ അവന്‍ ദുബായിലേക്ക് പറന്നു. അവിടെ എത്തി പതിനാലാമത്തെ ദിവസം അവന്‍ എന്നെ വിളിച്ചു.

'എടാ ഷെയ്ക്ക് വന്നപ്പോ 2000 ദിര്‍ഹംസ് പച്ചീസ് തന്ന്... ഞാനെന്താ ചെയ്യാ?'

'പച്ചീസോ... അതെന്ത് സാധനം?' ഞാന്‍ സംശയം മറച്ചുവച്ചില്ല

'ടിപ്പെടാ...ടിപ്പ്... ടിപ്പിന് ഇവടെ പച്ചീസ് എന്നാ പറയ' (നാടോടി കാറ്റിലെ പ്രശസ്ത ഡയലോഗിനെ 'CID എസ്റ്റീം' എന്നാക്കിയവന്‍ ബക്ഷിഷിനെ പച്ചീസ് ആക്കിയതില്‍ ഒരു കുഴപ്പവും ഞാന്‍ കാണുന്നില്ല)

'എടാ ഭാഗ്യവാനേ...' എന്ന് ഞാന്‍ വിളിച്ചപ്പോള്‍ അവന്‍ അതിനുത്തരമെന്നോണം ഒന്ന് ചിരിച്ചു.

'ഞാന്‍ ഫ്രിഡ്ജില്‍ന്നും രണ്ടാപിളെട്ത്തിട്ട് ഇന്റെ റൂമിലേക്ക് പോവാണ്, ഒന്ന് ചോപ്പും ഒന്ന് പച്ചേം'

'പച്ച ആപ്പിളോ..?' വീണ്ടും എന്റെ സംശയം.

'എന്തൊക്കെ കാണാന്‍ കെടക്ക്ണ് മോനേ ദുബായില്‍. ഇന്റെ മുന്നില് രണ്ട് ടീവിണ്ട്. ഒന്നില് സിനിമൊക്കെ കാണാം, മറ്റേതില് പുറത്ത്ന്ന് വണ്ടി വെര്ണതൊക്കെ കാണാം. ആരെങ്കിലും വന്നാല് ഒരു സുച്ചിട്ടാല്‍ ഗെയിറ്റങ്ങട്ട് തൊറക്കും'

എന്റെ മനസ്സില്‍ പഴയ ഹിന്ദി സിനിമകളിലെ അമ്രിഷ് പൂരിയുടെ താവളങ്ങള്‍ കയറി വന്നു. കറുത്ത കോട്ടും സ്യൂട്ടും കറുത്ത കണ്ണടയും ധരിച്ച എന്റെ കൂട്ടുകാരനേയും. അവനോട് ഞാനറിയാതെതന്നെ ഒരാരാധന തൊന്നിതുടങ്ങിയിരുന്നു.

'എന്നാ ഞാന്‍ പിന്നെ വിളിക്കാം' എന്നും പറഞ്ഞ് അവന്‍ ഫോണ്‍ കട്ടാക്കിയിട്ടും എന്റെ മനസ്സിലെ അമ്രിഷ് പൂരി എഫക്റ്റ് കെട്ടടങ്ങിയില്ലായിരുന്നു.

**************

2007ല്‍ ഞാനും ദുബായില്‍ പറന്നിറങ്ങി. റോഡും കെട്ടിടങ്ങളും വാഹനങ്ങളും ഏവരേയുംപോലെ എന്നേയും അത്ഭുതപ്പെടുത്തി. ആരുമില്ലാത്ത നാട്ടില്‍ ആകെയുള്ള കൂട്ടുകാരനെ കാണാന്‍ കൊതിയായി. അവനും എന്നെ കാണാന്‍ കൊതിച്ചിരിക്കുകയായിരുന്നു. ഞാന്‍ പുതിയ സിമ്മെടുത്ത് അവനെ വിളിച്ചപ്പോള്‍ 11A എന്ന ബസ്സ് ഗോള്‍ഡ് സൂക്ക് ബസ് സ്റ്റേഷനില്‍നിന്നും കയറി അല്‍ അവീര്‍ - ബഡാ മസ്ജിദ് റൗണ്ടപോര്‍ട്ടില്‍ ഇറങ്ങാന്‍ പറഞ്ഞു. ഭാഗ്യത്തിന് മലയാളിയായ ഡ്രൈവര്‍ ഉള്ള ബസ്സും കിട്ടി. ദുബായിലെ ഗ്രാമം എന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലമാണിത്. ഈത്തപ്പഴ തോട്ടങ്ങളും റോഡ് സൈഡില്‍ വണ്ടിയില്‍ സാധനങ്ങള്‍ വച്ചുള്ള കച്ചവടങ്ങളുമെല്ലാം കാണാം.

ബഡാ മസ്ജിദ് റൗണ്ടപോര്‍ട്ടില്‍ ഇറങ്ങി കൂട്ടുകാരനെ വിളിച്ചപ്പോള്‍ ഇടത്തോട്ടുള്ള റോഡിലൂടെ നടന്നുവരാന്‍ പറഞ്ഞു. അല്‍പം നടന്നപ്പോള്‍ ദൂരെ അതാ നില്‍ക്കുന്നു എന്റെ മുന്നില്‍ ഒരു സൈക്കിളില്‍, എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. കറുത്ത കോട്ടും കറുത്ത ഷൂവും കറുത്ത കൂളിം ഗ്ലാസും പ്രതീക്ഷിച്ച ഞാന്‍ കാണുന്നത് നരച്ച് തൊപ്പ പൊന്താന്‍ ഇനി ഇടമില്ലാത്ത ഒരു ടീ-ഷര്‍ട്ടും, ഉമ്മ അടുക്കള തുടക്കാന്‍ ഉപയോഗിക്കുന്ന കൈക്കലക്കൂട്ട്  പോലത്തെ ഒരു കള്ളിത്തുണിയും ഉടുത്ത് സൈക്കിളിന്മേല്‍ ഇരിക്കുന്ന ദാരിദ്ര്യം പിടിച്ച ഒരു സെക്യൂരിറ്റിക്കാരന്‍.

 'ദെന്താണ്ടാദ്ദ്? എന്താ അന്റെ ഒരു കോലം?' കണ്ടമാത്രയില്‍തന്നെ ഞാന്‍ ചോദിച്ചു

'അതൊന്നും നോക്കണ്ട. ഇവടെ ആണ്ടിനും ചങ്കരാന്ദിക്കും ഒക്കാണ് ആരെങ്കിലും വെര്ണത്. അത് വെരെ ഞമ്മള് വെറും നാടന്‍...'

'എന്നാലും ഇതൊര് ഒലക്കമ്മലെ നാടനായിപ്പോയി'

'ഇവടന്ന് സീരിയലും കണ്ട് തിന്ന് തിന്ന് തടി വെല്ലാണ്ട് കൂടി. അതോണ്ട് നാട്ടില്‍ന്ന് കൊണ്ടന്ന ഡ്രെസ്സൊന്നും കൊള്ള്ണ്-ല്ല്യ. ഷെയ്ക്ക് വെരുംബൊ യൂനിഫോമ് ഇടും. ഈ ഗുദാമില് ആര് കാണാനാ... അതോണ്ട് ഇങ്ങ്നൊക്കെ അങ്ങട്ട് നടക്കും.'

അവന്റെ റൂമില്‍ കയറിയപ്പോള്‍ പറഞ്ഞപോലെ തന്നെ രണ്ട് ടീവികളുണ്ട്. പക്ഷേ അതില്‍ ഒന്ന് എലിപെട്ടി പോലിരിക്കുന്നു. അതിനടുത്ത് തന്നെ മറ്റൊരു കുഞ്ഞുപെട്ടിയും മുകളില്‍ പഴയ MMT ബസ്സിന്റെ ഗിയര്‍ ലിവറിന്റെ മുകളില്‍ കാണുന്ന മകിഡിപോലുള്ളൊരു സാധനവും. എന്റെ നോട്ടം കണ്ട് അവന്‍ വിശദമാക്കിതന്നു. ഇതാണ് ക്യാമറ അഡ്ജെസ്റ്റ് ചെയ്യുന്ന സാധനം. പുറത്ത് ആരെങ്കിലും വന്നത് കാണാന്‍ ഈ ചെറിയ ടീവിയും. അടുത്ത് തന്നെ ഒരു VCR ഉം കുറേ ക്യാസറ്റുകളും. VCR പഴഞ്ചന്‍ സാധനമാണെങ്കിലും അതവിടെ വച്ചത് ഒരു പുതിയ ആശയത്തിനായിരുന്നു. സീരിയലുകള്‍ റെക്കോര്‍ഡ് ചെയ്യുക. സമയം പോലെ പരസ്യം ഒഴിവാക്കി കാണുക. ഷെയിഖന്മാര്‍ കറ്ണ്ട് ബില്ലിന്റെ എച്ചിക്കണക്ക് നോക്കാറില്ലാത്തതിനാല്‍ ഏസി, ടീവി എന്നിവക്ക് ഒരു ഇടവേളപോലും ലഭിക്കാറില്ല. 

അവിടുത്തെ എന്റെ മൂന്ന് ദിവസത്തെ താമസത്തിനിടയില്‍ അഞ്ചോ ആറോ ഐസുകോഴികള്‍ക്ക് മോക്ഷം കിട്ടി. എന്റെ കൂട്ടുകാരന് പുറമേ കോട്ടക്കല്‍കാരന്‍ ഹസ്സന്‍ കുട്ടിയും, ചാവക്കാട്ടുകാരന്‍ മക്ബൂലുമെല്ലാം ഉഗ്രന്‍ പാചകക്കാരാണ്. സുഭിക്ഷമായ ഭക്ഷണം. പുട്ടും, ചപ്പാത്തിയും, പൊറോട്ടയും, നെയ്ചോറും, ബിരിയാണിയും, വെറും ചോറും മാറിമാറി വന്നു. പക്ഷേ കോഴി മാത്രം മാറി വന്നില്ല. അങ്ങനെ ഒരു കോഴിപീസുമായി മല്ലിടുമ്പോഴാണ് എല്ലാവര്‍ക്കും സന്തോഷവും എനിക്ക് ദുഃഖവും സമ്മാനിച്ച ആ വാര്‍ത്തയെത്തിയത്. അടുത്ത ദിവസം ഷെയിഖ് വരുന്നു. അവരെങ്ങനെ സന്തോഷിക്കാതിരിക്കും, പച്ചീസ് കിട്ടുന്ന കാര്യമല്ലേ..

ഞാന്‍ തിരിച്ചുപോകാനൊരുങ്ങുമ്പോഴായിരുന്നു കൂട്ടുകാരന്റെ അമ്മാവന്‍ കയറി വന്നത്. എന്റെ ഒരുക്കം കണ്ട് അദ്ദേഹം ചോദിച്ചു

'എന്തേ നേരത്തെ പോണ്?'

'ഷെയ്ഖ് വരുന്നത് കൊണ്ട്...'

'അത് സാരല്ല്യ... വെര്ണത് ഏതോ കുട്ടി ഷെയ്ഖാണ്. 14 വയസ്സൊള്ളു ചെക്കന്. ഓനും ഓന്റെ മാനേജറും, കുറച്ച് ചെങ്ങായ്മാരും, പിന്നെ എന്തോ ഒരു പെറ്റും. വല്ല പട്ടിയോ പൂച്ചയോ ആയിരിക്കും. ഇയ്യ് വേണെങ്കില്‍ നിന്നോ..'

അത് കേട്ടപ്പോള്‍ കൂട്ടുകാരന്‍ കയ്യില്‍ കയറി പിടിച്ചു പറഞ്ഞു 'രണ്ടൂസം കഴിഞ്ഞ് പോവാം'

അതവന്‍ പറഞ്ഞില്ലേലും നില്‍ക്കുമായിരുന്നെങ്കിലും പറഞ്ഞത്കൊണ്ട് മാത്രം നില്‍ക്കുന്നു എന്ന ഭാവം വരുത്തി അവിടെ നിന്നു.

ഷെയ്ഖ് വരുന്നതും ഷെയ്ഖിനെ സന്തോഷിപ്പിച്ച് കൈ നിറയെ പച്ചീസ് വാങ്ങുന്നതും കിനാവ് കണ്ട് ചിരിച്ചുകൊണ്ട് ഞാനൊഴികെ എല്ലാരും സുഖമായി ഉറങ്ങി.

**************

ഷെയ്ഖ് വന്നപ്പോള്‍ തലേ ദിവസത്തെ ചിരിയും സന്തോഷവും ആരുടെ മുഖത്തും കണ്ടില്ല. അതിന് കാരണമുണ്ട്. ഷെയ്ഖിന്റെ പെറ്റ് പട്ടിയോ പൂച്ചയോ അല്ല. പുലിയാണ്.. സാക്ഷാല്‍ പുലികുട്ടി. പെറ്റിനെ കണ്ട് മൂകമായിരിക്കുന്ന ഞങ്ങളുടെ ഇടയിലേക്ക് കൊടുങ്കാറ്റുപോലെ  മറ്റൊരു സന്ദേശവുമായി ഇന്‍ചാര്‍ജ് അമ്മാവന്‍ എത്തി.

'ആ നായിന്റെ മോന്‍ പുലിക്ക് ഇവടെള്ള എല്ലാരേം പരിചയപ്പെടണേലോ'
അമ്മാവന്‍ സന്ദേശം അവതരിപ്പിച്ചത് ഇങ്ങനെയാണ്.

എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി. ഇന്നലെ പോകാന്‍ നിന്ന ഞാനാ. പണ്ടാരടങ്ങാന്‍ ആ സമയത്തങ്ങ് പോയാല്‍ മതിയായിരുന്നു.

ഒരാട്ടിടയനെപ്പോലെ അമ്മാവന്‍ ഞങ്ങളെ പുലിയുടെ അടുത്തേക്ക് മേച്ചുകൊണ്ടുപോയി. തികച്ചും യാന്ത്രികമായിരുന്നു ആ നടത്തം. ഞങ്ങള്‍ മാനേജര്‍ക്കും പുലിക്കും മുന്നില്‍ നില്‍ക്കുകയാണ്. മാനേജര്‍ക്ക് പുറകില്‍ കസേരകളില്‍ ഷെയ്ഖും കൂട്ടുകാരും തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നുണ്ട്.

 മാനേജര്‍ അറബിയില്‍ ഇന്‍ചാര്‍ജ് അമ്മാവനോട് എന്തൊക്കെയോ പറഞ്ഞു. ഇന്‍ചാര്‍ജ് അമ്മാവന്‍ ഞങ്ങള്‍ക്കത് തര്‍ജ്ജമ ചെയ്ത് തന്നു.

സംഭവം എന്താണെന്ന് വച്ചാല്‍ പുലിയുടെ തലയില്‍ തടവി എല്ലാവരും പരിചയപ്പെടുക. അങ്ങനെയെങ്കില്‍ ഇനി അഥവാ പുലി ചങ്ങല പൊട്ടി പുറത്ത് പോയാലും നിങ്ങളെ കാണുംബോള്‍ ഒന്നും ചെയ്യില്ല. അതുകൊണ്ട് നിങ്ങള്‍ പേടിക്കേണ്ടതില്ല.

പൊന്നാര അറബീ... പുലി വേണ്ട... വെറും പൂച്ച പട്ടാപകല് വട്ടം ചാടിയാല്‍ പേടിച്ച് രണ്ട് തുള്ളി മൂത്രം പോകുന്നവരാ ഞമ്മള് മലയാളീസ്. അവനോടാ ഇങ്ങള് പറയ്ണത് പുലിനെ പേടിക്കണ്ടാന്ന്... ഉസ്സാര്‍!!!

 ഫുട്ട്ബോള്‍ കളിക്ക് മുന്‍പ് പ്ലേയേര്‍സിനെ ലൈന്‍ നിര്‍ത്തി വിശിഷ്ടാതിഥിയെകൊണ്ട് പരിചയപ്പെടുത്തുന്നപോലെ ഇവിടെ പരിചയപ്പെടുത്തുവാന്‍ പോകുകയാണ്. പുലിയെ കൊണ്ട്. എല്ലാവരും പുലിയുടെ തലയില്‍ തലോടണം. ചെയ്യേണ്ട രീതിയൊക്കെ മാനേജറ് കാണിച്ചുതന്നു.

ഇന്‍ചാര്‍ജ് അമ്മാവന്റേതാണ് ആദ്യത്തെ ഊഴം. പിന്നെ മക്ബൂല്‍, അതുകഴിഞ്ഞ് എന്റെ പ്രിയ സ്നേഹിതന്‍, അത് കഴിഞ്ഞ് ഞാന്‍, അവസാനം ഹസ്സന്‍ കുട്ടി. ശിവമണിയുടെ ഡ്രംസ് വായന കേള്‍ക്കുന്നപോലെ എല്ലാവരുടേയും ഹൃദയത്തിന്റെ പടപടപ്പ് വ്യക്തമായി കേള്‍ക്കാം.  അമ്മാവന്‍ മുന്‍പും പരിചയപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നു. വേഗം പരിപാടി കഴിച്ചു. കണ്ണടച്ച് പുലിയെ തൊടാനൊരുങ്ങിയ മക്ബൂലിനോട് മാനേജര്‍ അറബിയില്‍ അലറി. ആ അലര്‍ച്ച അമ്മാവന്‍ തര്‍ജ്ജമ ചെയ്ത് കൊടുത്തു.

'പഹയാ... യ്യി കണ്ണും പൂട്ടി അതിന്റെ തൊള്ളേലെങ്ങാനും കയ്യിട്ടാല്‍ അന്റെ വെരലൊക്കെ ആറാംനമ്പറ്* തിന്ന്ണമാതിരി അത് തിന്നും. അതോണ്ട് മരിയാദക്ക് ഉയിഞ്ഞാള അയിന്റെ തലേല്..'

പുലിയെ തൊട്ടപ്പോള്‍ ഷോക്കടിക്കുന്നപോലെ ഞാനും കൂട്ടുകാരനും മക്ബൂലും കൈ വലിച്ചു. അടുത്ത ഊഴം ഹസ്സന്‍ കുട്ടിയുടേതാണ്. ഹസ്സന്‍ കുട്ടിയുടെ  അടുത്തേക്ക് പുലി വന്നതും മൂപ്പര്‍ ഒറ്റ ഓട്ടമാണ്. നേരെ പോയി ബാത്ത്റൂമില്‍ ഒളിച്ചു. ഇത് കണ്ടപ്പോള്‍ ഷെയ്ഖിനും കൂട്ടുകാര്‍ക്കും ആവേശം മൂത്തു. ഹസ്സന്‍ കുട്ടിയെ പിടിച്ചിട്ടു തന്നെ ബാക്കി കാര്യം എന്ന് അവര്‍. കൊന്നാലും ബാത്ത്റൂമില്‍ നിന്നും ഇറങ്ങില്ല എന്ന് അവന്‍.

അവര്‍ ബാത്ത്റൂമിന്റെ വാതില്‍ ചവിട്ടി പൊളിക്കാന്‍ തുടങ്ങി.

'അന്റൊക്കെ ഒരു പെറ്റ്... പൊരക്കാര്‍ക്ക് ഒരു പിടി ബറ്റിനും വേണ്ടിയാ നായ്ക്കളേ ഞാനൊക്കെ അന്റെ കീഴില് പണിക്ക് നിക്ക്ണത്' ഹസ്സന്‍ കുട്ടി ഈ തേങ്ങല്‍ വാതിലിനേല്‍ക്കുന്ന ചവിട്ടിന്റെ ശബ്ദത്തില്‍ മുങ്ങിപ്പോയി.

വാതില്‍ ചവിട്ടിപൊളിച്ച് അവര്‍ ഹസ്സന്‍ കുട്ടുയേയും തൂക്കി വന്നു. അമ്മാവന്‍ പറഞ്ഞു

'എടാ കുട്ട്യേ... ഓരന്നെ മക്കാറാക്കാണ്... ഇയ്യ് പേടിക്കണ്ട. ഒന്നും ചെയ്യൂല.. ഓര് പറയ്ണത് യ്യ് അങ്ങട്ട് കേട്ടാളാ...'

ഹസ്സന്‍ കുട്ടിയെ മലര്‍ത്തി കിടത്തി പുലിക്കുട്ടിയെ അവന്റെ നെഞ്ചില്‍ അവര്‍ കിടത്തി. ഹസ്സന്‍ കുട്ടി ഉമ്മായെന്ന് അലറി വിളിച്ചു. അവര്‍ പരസ്പരം അറബിയില്‍ എന്തെല്ലാമോ പറഞ്ഞ് പൊട്ടിച്ചിരിച്ചു. അമ്മാവന്‍ അതൊന്നും തര്‍ജ്ജമ ചെയ്തില്ല.

പെട്ടെന്നാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് പുലി ഒറ്റ ഓട്ടം വച്ചുകൊടുത്തത്. ഹസ്സന്‍ കുട്ടി എതിര്‍ ദിശയിലേക്കോടി വീണ്ടും മറ്റൊരു ബാത്ത്റൂമില്‍ കയറിയൊളിച്ചു. പെട്ടെന്നവിടെ പരന്ന ദുര്‍ഗന്ധത്തിന്റെ പശ്ചാത്തലത്തില്‍ ഏകദേശധാരണയിലെത്തി മൂക്ക്പൊത്തി എല്ലാവരും അവിടെനിന്ന് പിന്‍വാങ്ങി.

പിന്നീടിതുവരെ ആ ഷെയ്ഖും പെറ്റും കൊട്ടാരത്തില്‍ വന്നിട്ടില്ല. അതിനെ പറ്റി ചോദിച്ചാല്‍ ഹസ്സന്‍ കുട്ടി പറയും

'ഹല്ല പിന്നെ... ഞമ്മള് മലപ്പൊറത്ത്കാരോടാ ഓന്റെ കളി... ഹാ...'

Sunday, December 18, 2011

രണ്ടാം ആദ്യരാത്രി

അങ്ങനെ ആറ്റുനോറ്റുകാത്തിരുന്ന വിവാഹം കഴിഞ്ഞു. റിസപ്ഷന്‍ രാത്രിയായതുകാരണം കൃത്രിമചിരിയുമായി നിന്ന് മനുഷ്യന്റെ ഊപ്പാടം പൊളിഞ്ഞിരുന്നു. രാത്രി കുളിയും പല്ലുതേപ്പും ഒക്കെ കഴിച്ചു - ഈ കുളിയും പല്ല്തേപ്പും കല്ല്യാണം കഴിഞ്ഞ അന്ന് മുതല്‍ തുടങ്ങിയതാണെന്ന് തെറ്റിധരിക്കേണ്ട. ഇതൊക്കെ എനിക്ക് പണ്ടേയുള്ള ശീലങ്ങളാണ് - വീഡിയോഗ്രാഫറുടെ ലൈറ്റിന്റെ ചൂടുകൊണ്ട് ഒരുപരുവത്തിലായ മുഖത്ത് തണുത്ത വെള്ളം വീണപ്പോള്‍ - ആഹ!!... എന്തൊരു സുഖം...

കുളികഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് ഞാന്‍ ആ ഞെട്ടിപ്പിക്കുന്ന കാഴ്ച് കണ്ടത്. റൂമിലെ ഹുക്കില്‍ ഒരു കയര്‍ തൂങ്ങികിടക്കുന്നു. നിമിഷങ്ങള്‍ക്കകം ആരോ വളരെ വിദഗ്ദമായി ഒരു തൊട്ടില കെട്ടിയിരിക്കുന്നു. അതില്‍ വലിയ ഇക്കായുടെ ചെറിയ മോന്‍ സുഖമായി കിടന്നുറങ്ങുന്നു. ഓമനത്തം തുളുമ്പുന്ന ആ മുഖത്തുനോക്കി അവന്റെ ഉമ്മയെ ഞാന്‍ തെറിവിളിച്ചു.  ഉമ്മയെ തെറിവിളിച്ചതുകൊണ്ടാവണം, അവനൊന്നു ഞരങ്ങി. കഴുത്തുറച്ചിട്ടില്ല, അതിനുമുന്നേ അവന്റെ ഉമ്മയെ തെറിവിളിച്ചപ്പോഴുള്ള രോഷം കണ്ടില്ലേ... ഞാന്‍ തൊട്ടിലിലേക്ക് നോക്കി പറഞ്ഞു

'ആദ്യരാത്രീല് മണിയറേല് കൊണ്ടോയി തൊട്ടില കെട്ടിയാല്‍ ആരായാലും തെറി പറയും, അതിന് നീ ചൂടായിട്ടൊന്നും കാര്യല്ല്യ.' അതിനവന്‍ പ്രതികരിച്ചില്ല... എന്റെ അവസ്ഥ അവന് മനസ്സിലായിക്കാണും.

അലമാരയില്‍നിന്നും കറുത്ത ട്രാക്സ്യൂട്ടും കറുത്ത ടീഷര്‍ട്ടും എടുത്തിട്ടു. രാത്രി പേരിനൊരു കള്ളിമുണ്ടുടുക്കുന്ന എന്റെ പാന്റും ടീഷര്‍ട്ടും ഇട്ട പ്രതിരൂപം  കണ്ണാടിയില്‍ കണ്ടപ്പോള്‍ എനിക്കു തന്നെ ചിരിവന്നു.  'ചിരിക്കെല്ലെടാ കോപ്പേ.. ഇന്ന് നിന്റെ ആദ്യരാത്രിയാ.. ഇങ്ങനത്തെ വേഷങ്ങളൊക്കെ കെട്ടേണ്ടിവരും' എന്ന് സ്വയം ശാസിച്ചു. എന്റെ കള്ളിമുണ്ടുകള്‍ എന്നെനോക്കി കണ്ണീര്‍ പൊഴിച്ചു. 'സങ്കടപ്പെടെല്ലെടാ മക്കളേ... ഇന്നൊരുദിവസം മാത്രം നമുക്ക് പിരിഞ്ഞിരിക്കാം..  ഞാന്‍ മുറിയ്ക്ക് പുറത്തേക്കിറങ്ങി.

കുടുംബക്കാരെല്ലാവരുംകൂടെ സല്ലപിച്ചിരിക്കുന്നതിനിടയിലേക്ക് ഞാന്‍ കയറിചെന്നപ്പോഴേക്കും കമന്റ് വന്നു

'അല്ല.. പുയാപ്ല എന്തേയ് കറപ്പും കറപ്പും ഇട്ട്ക്ക്ണ്'

'എന്നിലെ ബാച്ച്ലര്‍ മരിച്ചുപോയ ഈ ദിനം ഞാന്‍ കരിദിനമായി ആചരിക്കുന്നു... എന്തേയ്?'

'പെണ്ണ് കെട്ട്യപ്പളേക്കും അനക്ക് സാഹിത്യൊക്കെ വെരാന്‍ തൊടങ്ങ്യോ?'

'വെറ്തേ ആരാന്റെ എറച്ചി തിന്നാന്‍ നിക്കാണ്ടെ പോയി കെടന്നൊറങ്ങ്യാട്ടെ എല്ലും'

'ഓ... ഓന്‍ക്കിപ്പൊ ഞമ്മളെ ഒറക്കാനൊക്കെ വല്ല്യ തെരക്കാ... ഓളെ ഇപ്പൊ പറഞ്ഞയച്ചേരാം.. പോരെ?'

'എന്നാല്‍ ഇറച്ചി തീറ്റ നടക്കട്ടെ' ഒന്ന് ചൂളിപ്പോയെങ്കിലും അതു പുറത്ത് കാണിക്കാതെ ഞാന്‍ പറഞ്ഞു.

'ഹും' എന്ന് മൂളിക്കൊണ്ട് അവര്‍ അന്താരാഷ്ട്രകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി.

കൂട്ടത്തില്‍നിന്നും ഇത്തായെ വിളിച്ച് ഞാന്‍ ചോദിച്ചു

'മോന്‍ ഒറങ്ങ്യല്ലേ?'

'ആ.. ഇപ്പൊ ഒറങ്ങിയിട്ടൊള്ളൂ' ഞാന്‍ ചെക്കനെ കളിപ്പിക്കാന്‍ വേണ്ടി അന്വേഷിച്ചപോലെയായിരുന്നു മറുപടി.

'മോന്‍ ഇനി എപ്പളാ ഓണര?'

'ഓനിനി പൊലര്‍ച്ചെ നാല് മണിയൊക്കാവും എണീക്കാന്‍'

'തന്നെല്ലേ... അതുവരെ ഞാനും ഇന്റെ പെണ്ണ്ങ്ങളും എവടാ കെടക്ക?'

'അല്ലാഹ്... അത് ഞാന്‍ മറന്ന് പോയതാണെടാ... ഇപ്പൊ മാറ്റിത്തര'

'ഒന്ന് വേഗായിക്കോട്ടെ'

'ഓ.. ഓന്റൊരു തെരക്ക്' എന്നും പറഞ്ഞ് ഒരു ആക്കിയ ചിരിയും ചിരിച്ച് ഇത്ത തൊട്ടിലയിലെ മോനേയും എടുത്ത് മറ്റു ഹുക്കും നോക്കി പോയി

*****

ഞാന്‍ റൂമില്‍ കയറി കതകടച്ച് ലാപ്ടോപ്പും പുറത്തെടുത്ത് അവളേയും കാത്തിരുന്നു. പുതിയാപ്ലക്ക് ആദ്യരാത്രി വരെ ഒഴിവില്ല, ദുബായില്‍ മല മറിക്കുന്ന പണിയാണെന്നൊക്കെ അവള്‍ കരുതിക്കോട്ടെ എന്നൊരു ദുരുദ്ദേശവും എനിക്കില്ലാതില്ല. ഈ ഓണംകേറാമൂലയിലെ പെണ്‍പിള്ളാരെല്ലാം ലാപ്ടോപ്പും മറ്റും കണ്ടിട്ടുണ്ടോ ആവോ എന്നും ചിന്തിച്ച് സലീംകുമാറിനെപോലെ ഊറി ചിരിച്ചു.

അവള്‍ റൂമിലേക്ക് കയറി വരുംബോള്‍ ഞാന്‍ ലാപ്ടോപ്പിന്റെ ഡെസ്ക്ടോപ്പില്‍നിന്ന് കണ്ണെടുക്കാതെ നോക്കിയിരുന്നു.

'ആഹ.. ലാപ്ടോപ്പൊക്കെ ഉണ്ടല്ലേ'

'ഉം..' ഞാന്‍ അഹങ്കാരത്തോടെ ഒന്ന് മൂളി

'HP യാണല്ലേ..?'

'അതെ... ഹിന്ദുസ്ഥാന്‍ പെട്രോളിയം'

എന്റെ തമാശയോടുള്ള അവളുടെ കോംപ്ലിമെന്റ് ചിരി കണ്ടപ്പോള്‍ അതൊരു വളിച്ച കോമഡിയായിപ്പോയെന്ന് മനസ്സിലായി

'ഏതാ പ്പ്രൊസസ്സറ്‍? i5 ആണോ അതോ i7 ആണോ?' അവളുടെ സംശയങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങി

കുടുങ്ങ്യൊ പടച്ചോനെ? 'അതിപ്പോ... നല്ല പ്രൊസസ്സറാണ്...'

'ഹാര്‍ഡ് ഡിസ്ക് എത്രാ?'

'ഹാര്‍ഡ് ഡിസ്ക് കൂടുതലൊന്നും ഇല്ല്യ... ഒറ്റൊന്നൊള്ളൂ...'

അതുകേട്ട് ചിരിച്ചുകൊണ്ട് അവള്‍ ചോദിച്ചു... 'റാം എത്രാ?'

'അല്ല മോളേ... ഞാന്‍ അറിയാത്തോണ്ട് ചോദിക്കാ... നിന്നെ കെട്ടിയത് ഈ കമ്പ്യൂട്ടറോ അതോ ഞാനോ?'

'എന്തേയ്?'

'ഇന്നെ പറ്റി ഒരക്ഷരം നീ ചോദിച്ചില്ലല്ലോ... അതുകൊണ്ട് ചോദിച്ചതാ...'

'ഇന്നെ ഇങ്ങള് ഒരു നോട്ടം പോലും നോക്കീലല്ലോ... അതോണ്ടാ ഞാനും കമ്പൂട്ടറിനെ പറ്റി ചോദിച്ചത്'

ഇവള് കൊള്ളാല്ലോ വീഡിയോണ്‍ - ഞാന്‍ മനസ്സില്‍ പറഞ്ഞു

സ്വര്‍ഗത്തിലെ തൊപ്പപുഴുവായി ഫോണ്‍ ശബ്ദിച്ചു. എനിക്കങ്ങ് ചൊറിഞ്ഞ് കയറി വരുന്നുണ്ടായിരുന്നെങ്കിലും അവളുടെ മുന്നില്‍നിന്നും ആദ്യമായി വന്ന ഫോണ്‍ അല്ലേ എന്നുകരുതി അറ്റെന്റ് ചെയ്തു.

'ഹല്ലോ... എന്താ പാട്? എന്തായി?'

'ഒക്കെ കഴിഞ്ഞു മോനേ... ഹൊ... സമാധാനായി'

'ഇത്ര പെട്ടെന്നോ..?'

'പെട്ടെന്നോ... അഞ്ച് മണിക്ക് തൊടങ്ങ്യ പരിപാട്യാണ്, പത്ത് മണി ആയിക്ക്ണ് ഒന്ന് കഴിഞ്ഞ് കിട്ടുംബൊ'

'പഹയാ... അന്നെ സമ്മതിക്കണം'

'ഇന്നെ സമ്മതിച്ചിട്ടൊന്നും കാര്യല്ല്യ... ആ അസ്കറും ഓന്റെ ചെക്കന്മാരും ഇല്ല്യെങ്കില്‍ കാണായിരുന്നു'

'ഏത് അസ്കറ്?'

'കല്ല്യാണപ്പരിപാടിന്റെ കോണ്ട്രാക്റ്റ് എട്ക്ക്ണ അസ്കറെടാ... അരക്കിണറ്ള്ള'

'ഓ.. നീ അപ്പൊ കല്ല്യാണത്തിന്റെ കാര്യാ പറയ്ണതല്ലേ... നശിപ്പിച്ചു'

'നീ പിന്നെ എന്താ വിചാരിച്ചത്?'

'അത് വിട്... ഓള് റൂമിലെത്ത്യോ?

'ആ.. എത്തിക്ക്ണ്'

'എന്റെ ഉപദേശം വല്ലതും?'

'വേണ്ട മോനേ... നീ ലുട്ടു അലിക്ക് കൊടുത്ത ഉപദേശം തന്നെ ധാരാളം'

'എന്നാപിന്നെ നടക്കട്ടെ... all the best... ഞാന്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് മിസ്കോള്‍ അടിക്കാം'. തന്റേതുമാത്രമായ ഒരു ചിരിയിലൂടെ അവന്‍ പറഞ്ഞു.

'ആയിക്കോട്ടെ.. ഞാന്‍ ഫോണ്‍ സൈലന്റുമാക്കാം...' എന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.

'ആരാ വിളിച്ചത്?' അവള്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞു

'എന്റെ ഒരു കൂട്ടുകാരനാ.. ദുബായീല്‍ന്നും. ഇത്രേം കാലം ദുബായില് ഉണ്ടായിരുന്നപ്പോ 30fils മുടക്കി 'സുഖാണോ?' എന്ന് ചോദിക്കാത്തവനാ... ആദ്യരാത്രി വിളിച്ചിരിക്കാ സുഖവിവരം അറിയാന്‍... അതും നട്ടപ്പാതിര ഒന്നര മണിക്ക്. അതും പോരാഞ്ഞ് ഓരോ മണിക്കൂര്‍ ഇടവിട്ട് മിസ്കോള്‍ അടിക്കാന്ന്. ഇവന്റെയൊക്കെ കയ്യുംകാലും വെട്ടി അടുപ്പിലിടണം.'

'സാരല്യ.. ചെങ്ങായിമാരല്ലേ... വിട്ടേക്കി' അവള്‍ മൃദുവായി പറഞ്ഞു എന്നെ തണുപ്പിക്കാന്‍ ശ്രമിച്ചു.

'മ്മ്...' നീ പറഞ്ഞതുകൊണ്ട് വിട്ടു എന്ന ഭാവത്തില്‍ ഞാന്‍ ഒന്ന് നീട്ടി മൂളി.

'ആര്‍ക്കോ കൊട്ത്ത ഉപദേശത്തിനെ പറ്റി പറഞ്ഞീലെ... അതെന്താ?'

അന്വേഷണം മാത്രമല്ല, ഫോണിലെ സംസാരങ്ങള്‍ നോട്ട് ചെയ്യാനും തുടങ്ങിയിരിക്കുന്നു. 'be careful man.. be careful' മനസ്സ് മന്ത്രിച്ചു..

'ഓ... അത് ലുട്ടു അലി എന്ന് പറഞ്ഞോന്‍ ഇവനോട് കല്ല്യാണത്തിന്റെ മുന്നെ ഒരു ഉപദേശം ചോദിച്ച്, എന്താ ആദ്യരാത്രി ചെയ്യണ്ടേന്ന്'

'എന്നിട്ട്?' അവളില്‍ ആകാംക്ഷ നിറഞ്ഞു

'ഓന്‍ പറഞ്ഞ്... ആദ്യം പെണ്ണിനോട് കുറേ സംസാരിക്ക... ഒരു അരമണിക്കുറൊക്കെ കഴിഞ്ഞ് മെല്ലെ ഓളെ തോളില്‍ കയ്യിട്, അപ്പൊ ഓള് തോളില്‍ന്നും കൈ തട്ടും. അത് കാര്യാക്കണ്ട.. പിന്നേം ഒരു 20 മിനുറ്റൊക്കെ സംസാരിച്ചിട്ട് തോളില്‍ കയ്യിട്, അപ്പൊ പിന്നേം തട്ടും. അതും കാര്യാക്കണ്ട... പിന്നേം ഒരു 10 മിനുറ്റൊക്കെ സംസാരിച്ചിട്ട് തോളില്‍ കയ്യിട്, അപ്പൊ ഓള് കയ്യ് തട്ടൂല, അപ്പൊ പിന്നെ കാര്യങ്ങളെല്ലാം ഓക്കെയാകും'

'എന്നിട്ട് ലുട്ടു പറഞ്ഞപോലെ ചെയ്തോ?'

'അതല്ലേ രസം... കല്ല്യാണം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് ലുട്ടു ISD വിളിച്ചു ഇവനെ, എന്നിട്ട് പറഞ്ഞു 'അന്റെ ഒലക്കമ്മലെ ഒരു ഉപദേശം. രണ്ട് ദിവസായി ഞാന്‍ ഓളെ തോളില്‍ കയ്യിടാന്‍ തുടങ്ങിയിട്ട്, ഇതുവരെ കൈ അവിടെ വെക്കാന്‍ ഓള് സമ്മതിച്ചീല്ല്യ'
ഞങ്ങള്‍ രണ്ടുപേരും അത് പറഞ്ഞ് ഉറക്കെ ചിരിച്ചു.

ചിരി നിന്നപ്പോള്‍ ലാപ്പ് മടിയില്‍ വച്ച് കട്ടിലിലേക്ക് ചാരിയിരുന്ന്  അല്പ്പം വികാരാധീദനായി ഞാന്‍ പറഞ്ഞു

'ഇന്നെന്റെ രണ്ടാം ആദ്യരാത്രിയാണ്'

അതുവരെ അവളുടെ കവിളില്‍ ഉണ്ടായിരുന്ന ചുവപ്പ് പിന്നീട് കണ്ടത് കണ്ണിലാണ്, ഒരുനിമിഷം വിനയന്‍ സിനിമകളിലെ യക്ഷികളെ അനുസ്മരിപ്പിച്ചു. കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ വെമ്പുന്നു. പണ്ടുകാലത്ത് ഭാര്യമാര്‍ ഭര്‍ത്താവിനെ ചിരവയ്ക്കാണടിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് ലാപ്ടോപ്പുകൊണ്ടാണെന്ന് എവിടെയോ കേട്ടിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ ലാപ്പില്‍ മുറുക്കെ പിടിച്ചു.

അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ ഇടവരുത്താതെ ഞാന്‍ എന്റെ ആദ്യരാത്രി പോസ്റ്റ് അവളുടെ മുന്നിലേക്ക് നീട്ടിയിട്ട് പറഞ്ഞു... 'ഇതാണെന്റെ ആദ്യ ആദ്യരാത്രി... ഇതിനെപറ്റിയാണ് ഞാന്‍ പറഞ്ഞത്'

തട്ടംകൊണ്ട് കണ്ണുകള്‍ തുടച്ച് അവളത് വായിക്കാന്‍ തുടങ്ങി... മുഖത്ത് ഭാവങ്ങള്‍ ചിരിയായും, നിരാശയായും, പുഞ്ചിരിയായും, പൊട്ടിച്ചിരിയായും വിരിഞ്ഞു വരുന്നത് കണ്ണെടുക്കാതെ നോക്കിക്കൊണ്ട് ഞാന്‍ ഇരുന്നു. വായന കഴിഞ്ഞ് കൊതിപ്പിക്കുന്ന ചിരിയോടെ സംശയം കലര്‍ത്തി അവള്‍ ചോദിച്ചു..

'സത്യായിട്ടും ഇത് ഇങ്ങളെന്നാണോ എയ്ത്യത്?'

'അള്ളാണെ ഞാനാണ് എയ്ത്യത്'

'അപ്പൊ ഞാന്‍ ചോദിച്ചത് ഇങ്ങള്‍ക്ക് വെഷമായോ?'

'ഏയ്... ഈ ചോദ്യം കേട്ട് കേട്ട് തയങ്ങിക്ക്ണ്'

അതുകേട്ടപ്പോള്‍ അവള്‍ ചിരിച്ചു

ആ കൊതിപ്പിക്കുന്ന ചിരി മായാതെ അവള്‍ എന്നിലേക്കടുത്തുവന്നു, കണ്ണുകള്‍ നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്നുണ്ടായിരുന്നു, അവളുടെ മുഖം ഒന്നുകൂടെ അടുത്തപ്പോള്‍ ഞാന്‍ അറിയാതെതന്നെ പതിയെ എന്റെ കണ്ണുകള്‍ അടഞ്ഞു.

ശബ്ദം താഴ്തി കോള്‍ഗേറ്റിന്റെ പരിമളം പരത്തി അവള്‍  പറഞ്ഞു - 'നന്നായിട്ടുണ്ട്'

ഛെ.. നശിപ്പിച്ച്..., പിന്നേ... നിന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ട് വേണ്ടേ എനിക്ക് നാലക്ഷരം എഴുതാന്‍ - മനസ്സില്‍ - മനസ്സില്‍ മാത്രം പറഞ്ഞു.

പ്രതീക്ഷിച്ചത് കിട്ടാതെ നിരാശനായി കണ്ണ് തുറന്നപ്പോള്‍ അവളുടെ ചുണ്ടുകള്‍ എന്റെ കവിളില്‍ പതിച്ചു. ഇത്തവണ കണ്ണുകള്‍ അടയുന്നതിനുപകരം മലര്‍ക്കെ തുറന്നു.

അതേസമയം വലതുകൈ ബ്രൗസറിന്റെ ക്ലോസ് ബട്ടന്‍ ലക്ഷ്യമാക്കി നീങ്ങി. എന്റെ ബ്ലോഗ് URL തല്‍ക്കാലം അവളുടെ തലയില്‍നിന്നും ഇന്നസെന്റ്  പറഞ്ഞതുപോലെ 'മായ്ച്ചു കളഞ്ഞു... എല്ലാം മായ്ച്ചുകളഞ്ഞു' അദ്യം രണ്ടുപേരും പരസ്പരം മനസ്സിലാക്കിതുടങ്ങിയിട്ട് മതി ബ്ലോഗ് വായനയൊക്കെ. അല്ലാത്തപക്ഷം അത് എന്റെ ആരോഗ്യത്തിന് ഹാനികരമായിരിക്കും. 

അങ്ങനെ അവള്‍ ആദ്യരാത്രിയും ഞാന്‍ രണ്ടാം ആദ്യരാത്രിയും ആഘോഷിച്ചു തുടങ്ങി

********************

ഹലോ.. ഹലോ... വണ്ടി വിട്ടോളി... മണപ്പിച്ച് നില്‍ക്കണ്ട.. ഇനി ഇവിടുന്ന് ഒന്നും കിട്ടാനില്ല...

എടീ... ആ ലൈറ്റ് ഓഫ് ചെയ്താള...

Tuesday, April 12, 2011

ഹിറ്റ് FM തലമണ്ടയ്ക്ക്

ഒരുപാട് നേരം കാത്തുനിന്നു... ഇല്ല ഇന്നും വിളിച്ചില്ല... കുറേ ദിവസമായി sms അയക്കുന്നു. ഹിറ്റ് 96.7FM ലെ Hit Jet International ഇത്തവണ നൂറ് ശ്രോതാക്കളേയും വഹിച്ച് പറക്കുന്നത് തായിലാണ്ടിലെ ബാങ്കോക്കിലേക്കാണ്. SMS അയച്ച് ഇപ്പോള്‍ കോള്‍ വരും എന്ന പ്രതീക്ഷയോടെ കുറച്ച് ദിവസമായി ഇരിക്കുന്നു. ഫോണ്‍ എടുക്കുംബോള്‍ 'I love hit 96.7Fm' എന്നുവേണം പറയാന്‍. അല്ലാത്ത പക്ഷം ചാന്‍സ് ഗോവിന്ദ... ഇനിയിപ്പോള്‍ കോള്‍ ഒന്നും വരാന്‍ പോണില്ല. ഷാലു ഫൈസല്‍ അവതരിപ്പിക്കുന്ന 'ഗ്രാമഫോണ്‍' കേട്ട് ഗൃഹാതുരയിലേക്ക് ഊളിയിട്ടു. ഗ്രാമഫോണ്‍ കഴിഞ്ഞപ്പോള്‍ പ്രിയതമയുടെ സ്വരം കേള്‍ക്കാന്‍ തോന്നി. അവളെ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കുനില്ല. നാട്ടില്‍ സമയം കുറേ ആയില്ലേ.. ഉറങ്ങിക്കാണും കള്ളി. ഉറങ്ങിക്കോട്ടെ.. ഒരു SMS അയക്കാം...

'ഷാലുവിന്റെ ശബ്ദം എന്നിലെ ഗൃഹാതുരത്വത്തെ ഉണര്‍ത്തിയപ്പോള്‍ ആദ്യം തെളിഞ്ഞ മുഖം നിന്റേതായിരുന്നു. നിന്റെ ശബ്ദമൊന്ന് കേള്‍ക്കണമെന്ന് തോന്നി. അതാ വിളിച്ചത്. ഉറങ്ങിക്കോ...'

മൊബൈല്‍ മറ്റി വച്ച് ഞാനും ഉറങ്ങാന്‍ കിടന്നു, സുന്ദരമായ ഓര്‍മകളോടൊപ്പം. നാളെ ശനി... എത്ര സമയം വേണമെങ്കിലും ഉറങ്ങാം, ജോലിക്ക് പോകേണ്ടതില്ല ആരും ശല്ല്യം ചെയ്യാനുമില്ല. ഉച്ചയ്ക്ക് ബിരിയാണി കഴിച്ച് കുറേ സമയം ഉറങ്ങിയതുകൊണ്ടാണെന്ന് തോന്നുന്നു ഉറക്കം അങ്ങോട്ട് വരുന്നില്ല. ഓര്‍മ്മകള്‍ മെല്ലെ ചിന്തകള്‍ക്ക് വഴിമാറി. ബാങ്കോക്കില്‍ പോകുന്നതും നാല് ദിവസം അവിടെ കറങ്ങി അടിച്ച് നടക്കുന്നതും എല്ലാം ചിന്തിച്ച് കൂട്ടി. ചിന്തകള്‍ക്കിടയി എപ്പഴോ ഉറക്കത്തിലേക്ക് വഴുതി വീണു.

രാവിലെ മൊബൈല്‍ റിംഗ് ചെയ്തപ്പോള്‍ ഉറപ്പിച്ചു ഇത് നൈല തന്നെ, ഇപ്പോള്‍ റേഡിയോ FM ല്‍ വല്ല്യ നാസ്ത ക്ലബ് (big breakfast club) നടക്കുന്ന സമയം. ഇത്ര ദിവസം ഞാന്‍ കാത്തിരുന്ന കോള്‍ എന്നെ തേടിയെത്തിയിരിക്കുന്നു. സന്തോഷം കൊണ്ട് കണ്ണ് കാണാന്‍ വയ്യ. ആവേശത്തോടെ ഫോണ്‍ എടുത്ത് 'I love hit ninety' എന്ന് പറഞ്ഞപ്പഴേക്കും മറുപടിയെത്തി

'ഇന്നെ ദുബായിലേക്ക് കൊണ്ടോവാണ്ടിരുന്നപ്പളേ എനിക്ക് തോന്നീണ്, ഇങ്ങള്‍ക്ക് അവിടെ എന്തോ ചുറ്റിക്കളി ഉണ്ടെന്ന്' (തേങ്ങലോടെയാണ് അവള്‍ പറഞ്ഞത്)

'എടീ... അത്..'

'ഇങ്ങളെ കൂടെ പണിയെട്ക്ക്ണ ആ റഷ്യക്കാരത്തി ആവുല്ലേ ഈ നൈന്റി?'

'എടീ അത് റഷ്യക്കാരത്തി ഒന്നും അല്ല'

'എന്നാ പിന്നെ ഇങ്ങള് പറഞ്ഞ ആ ഒരുമ്പെട്ട ഫിലിപ്പൈനി ആയിരിക്കും'

'അതും അല്ല'

'പടച്ചോനേ.. അതും അല്ലേ... പുത്യാപ്പളനെ എപ്പളും ശ്രദ്ദിക്കണം.. ശ്രദ്ദിക്കണം എന്ന് അമ്മായി വെറുതേയല്ല പറയ്ണത്. ദുബായീല് കൊറേ ഒരുമ്പെട്ട പെണ്ണ്ങ്ങളുണ്ടെന്ന് അവിടെ ഉണ്ടായിരുന്ന ഇന്റെ അമ്മായി പറഞ്ഞപ്പോ ഞാന്‍ വിശ്വസിച്ചീല്ല്യേനി.. ഇപ്പൊ വിശ്വാസായി'

'ഞാന്‍ നാട്ടില്‍ വന്നാല്‍ ആദ്യം അന്റെ ആ ദുബായിക്കാരി തള്ളനെ ചുട്ട് കൊന്നിട്ടേ പൊരേലേക്ക് വരുള്ളൂ, മന്‍ഷ്യന്റെ മനസ്സമധാനം കളയാനായിട്ടാണല്ലോ ആ തള്ളനെ പടച്ച് വിട്ടത്' (ഏത് സമയത്താണാവോ പടച്ചോനേ ബാങ്കോക്കില്‍ പോവാന്‍ തോന്നിയത്)

'ഇങ്ങളോരോന്ന് ചെയ്ത് കൂട്ടിട്ട് ഇന്റെ അമ്മായിനെ കുറ്റം പറയണ്ട'

'ഞാനെന്ത് ചെയ്തെന്നാ നീ ഈ പറയ്ണത്?'

'ഇങ്ങള്‍ എന്തിനാ കണ്ട പെണ്ണ്ങ്ങളോടൊക്കെ സംസാരിക്കാന്‍ പോണത്? '

'ഏത് പെണ്ണിനോട് സംസാരിച്ച കാര്യാ നീയീ പറയ്ണത്?'

'ഇന്നലെ sms അയച്ചില്ലേ.. ഏതോ ഒരു ഷാലുന്റെ സൗണ്ട് കേട്ടപ്പളാല്ലേ ഇങ്ങള്‍ക്ക് ഇന്നെ ഓര്‍മ്മ വന്നത്?'

'അതാണോ നീ ഞാന്‍ കണ്ട പെണ്ണങ്ങളോട് സംസാരിച്ചെന്ന് പറയ്ണത്? എടീ... അത് ഞാന്‍ കാണാത്ത പെണ്ണാ.. ഇവിടുത്തെ റേഡിയോ അവതാരികയാ.. ഷാലു ഫൈസല്‍'

'ഞാനിപ്പോ വിളിച്ചപ്പോ ഐ ലവ് യൂ പറഞ്ഞതോ?'

'അത് ഞാന്‍ നൈലയാണെന്ന് വിളിക്കുന്നതെന്ന് കരുതി.. അതാ'

'ഓളേതാ?'

'ഓളും റേഡിയോ അവതാരകയാ...'

'ഓളെന്തിനാ ഇങ്ങളെ വിളിക്ക്ണത്?'

'സബൂറാവ്.. പറഞ്ഞ് തരാം... ഇവിടത്തെ ഒരു റേഡിയോ FM ഉണ്ട്, അവര് എല്ലാ കൊല്ലവും കുറച്ചാള്‍ക്കാരെയും കൂട്ടി ഏതെങ്കിലും രാജ്യത്തേക്ക് പോകും. അതിന് അവര് ആള്‍ക്കാരെ തിരഞ്ഞെടുക്കും. sms അയച്ചവരെ ഫോണില്‍ വിളിക്കും. അപ്പോ 'I love hit 96.7Fm' എന്ന് പറയണം. അതില് 'I love hit ninety' എത്തിയപ്പോഴേക്കും തുടങ്ങിയില്ലേ നിന്റെ കരച്ചിലും പിഴിച്ചിലും.'

'അത്രേ ഉള്ളൂ... ഞാന്‍ വെറുതേ എന്റെ ഇക്കാനെ തെറ്റി ധരിച്ചല്ലോ.. സോറിട്ടോ... അല്ല.. ഇങ്ങള്‍ക്ക് ഈ റേഡിയോ കേട്ടിരിക്ക്ണ നേരം ടിവി കണ്ടിരുന്നൂടെ?'

'എന്നിട്ട് വേണം അമ്മായി അമ്മനെ കൊല്ലാന്‍ നടക്ക്ണ മരുമോളും, മരുമോളെ കൊല്ലാന്‍ നടക്ക്ണ അമ്മായി അമ്മയും ഉള്ള സീരിയല്‍ കണ്ട് മനുഷ്യന്റെ മനസ്സമാധാനം കളയാന്‍.. അല്ലേ?'

'എന്നാ കാണണ്ട... എന്നിട്ട് ഇക്കൊല്ലം എങ്ങട്ടാ ഓര് പോണത്?'

'ഇക്കൊല്ലം ബാങ്കോക്കിലേക്കാ പോണത്'

'ബാങ്കോക്കെന്ന് പറഞ്ഞാല്‍ തായിലണ്ടിന്റെ തലസ്ഥാനല്ലേ?'

'അതെ...'

'അങ്ങോട്ടൊന്നും ഫ്രീ ആണെങ്കിലും ഇങ്ങള് പോകണ്ട'

'അതെന്താടി?'

'അത് മോശപ്പെട്ട സ്ഥലാണെന്ന് പറഞ്ഞ് കേട്ടിട്ട്ണ്ട്'

'അതൊക്കെ വെറുതേ പറയുന്നതാടീ...'

'അല്ല.. നമ്മളെ കല്ല്യാണത്തിന്റെ മുന്നെ ഇന്റെ ഉപ്പ ഇങ്ങളെ പാസ്സ്പോര്‍ട്ട് വാങ്ങി നോക്കിയത് എന്തിനാന്നാ വിചാരം?'

'എന്തിനാ?'

'അതില് തായിലാണ്ടിന്റെ വിസയുണ്ടോന്ന് നോക്കാനാ'

'ബ്രോക്കറെ അടുത്ത് ഞാനും ചോദിച്ചിരുന്നു... കുട്ടി ആല്‍ബത്തില്‍ അഭിനയിച്ചിരുന്നോ എന്ന്?' സ്വരം താഴ്ത്തി ഞാന്‍ പറഞ്ഞു...

'ഇങ്ങള് എന്താ പറഞ്ഞേ?' സ്വരം കൂട്ടി അവള്‍...

'ഒന്നുല്ല്യ... എല്ലാ നാട്ടിലും കാണും നല്ലതും ചീത്തയും. ചീത്ത കാര്യങ്ങളുടെ പേരിലാ ഒരു നാട് അറിയപ്പെടുക'

'അതല്ലല്ലോ ഇങ്ങള് പറഞ്ഞത്... വേറെ എന്തൊ ആണല്ലോ?'

'അതെന്നാടീ പറഞ്ഞത്' പടച്ചോനേ ഓള് കേള്‍ക്കാഞ്ഞത് എന്റെ ഭാഗ്യം..

'ആ റേഡിയോല് ആണുങ്ങളാരും ഇല്ലേ അവതാരകരായിട്ട്?'

'ഉണ്ടല്ലോ... എന്തേ?'

'അല്ല.. ദുബായില്‍ വന്നാല്‍ എനിക്കും കെട്ടിരിക്കാല്ലോ എന്ന് കരുതി ചോദിച്ചതാ...'

ഒന്ന് കൊണ്ടുവെങ്കിലും പുറത്ത് കാണിക്കാതെ ഞാന്‍ പറഞ്ഞു 'അതിനെന്താ.. നീ എത്രവേണേലും കേട്ടിരുന്നോ'

'അയ്യെട... എന്തൊരു സ്നേഹം.., ബാങ്കൊക്കില്‍ പോണില്ലേ എന്നിട്ട്?'

'ഇല്ല.. നീയില്ലതെ എവിടെ പോയിട്ടെന്താ?'

'അള്ളോ.. എന്തൊരു സോപ്പ്..'

'മതി.. വച്ചേക്ക്... കുറച്ചുകൂടെ ഒന്ന് ഉറങ്ങട്ടെ'

'ഓ.. ശരി.. ശരി... നൈലയുടെ സൗണ്ട് കേള്‍ക്കേണ്ടി വരും അല്ലേ?'

'പോടി അവിടുന്ന് ...bye...' ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

'bye' അവളും ചിരിച്ചുകൊണ്ട് പറഞ്ഞു.

വെറുതേയല്ല ആള്‍ക്കാര്‍ പെണ്ണ് കെട്ടരുത് മോനേ എന്ന് പറയുന്നത്... ഇപ്പഴല്ലേ മനസ്സിലായത്. ഏതൊക്കെ വഴിയിലാ അവള് മാറി ചിന്തിച്ചത്.. ഹൊ..

ഒന്നുകൂടെ ഒന്ന് sms അയച്ച് നോക്കാം... ടൈപ്പ്ചെയ്യാന്‍ തുടങ്ങുംബോഴേക്കും ഒരു sms വന്നു. പൊണ്ടാട്ടിയുടേതാണ്... സോറി പറയാനായിരിക്കും.. മെസേജ് ഓപണ്‍ ചെയ്തു, sms വായിച്ചപ്പോള്‍ ഞാന്‍ അറിയാതെ ചിരിച്ചുപോയി. അതില്‍ എഴുതിയത് ഇതായിരുന്നു.

'I LOVE HIT 96.7FM' ഇനി ഇക്ക ടൈപ്പ് ചെയ്ത് ബുദ്ദിമുട്ടേണ്ട... ഇത് ഫോര്‍വേര്‍ഡ് ചെയ്താല്‍ മതി...

Monday, April 4, 2011

ഒരു ബ്ലോഗറുടെ കഷ്ടപ്പാടുകള്‍

ബ്ലോഗ് എഴുതാന്‍ തുടങ്ങിയതോടു കൂടി എന്റെ സ്വഭാവവും മാറിത്തുടങ്ങി. വെറും ചിന്ത തന്നെ ചിന്ത. ചിന്തകാരണം തലയിലെ മുടിയെല്ലാം കൊഴിഞ്ഞുപോകാന്‍ തുടങ്ങി. ബേപ്പൂര്‍ സുല്‍ത്താനെപ്പോലെ കഷണ്ടിയില്‍ തടവി വിശ്വലോക സാഹിത്യം രചിക്കാം... നല്ല രസമായിരിയ്ക്കും. പക്ഷേ കല്ല്യാണം കഴിഞ്ഞ് ഒന്നാം സല്‍ക്കാരം വരെയെങ്കിലും തലമുടി നിലനില്‍ക്കണമല്ലോ, 'ഗള്‍ഫ് ഗേറ്റ്' വച്ച് തല ചൊറിഞ്ഞ് നടക്കാനും വയ്യ, അതിനാല്‍ ധാത്രി ഓയിലും വാട്ടിക ഷാംപുവുമൊക്കെയായി ബാക്കിയുള്ള വിഘടന കക്ഷികളെ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണിപ്പോള്‍. എന്റെ സ്വപ്നങ്ങള്‍ പോലും കഥകളും, കഥാപാത്രങ്ങളും, അക്ഷരങ്ങളുമായി തീര്‍ന്നിരിക്കുന്നു. നിര്‍ഭാഗ്യമെന്ന് പറയട്ടെ രാവിലെ എണീറ്റാല്‍ ഒന്നും ഓര്‍മ്മ കാണില്ല. ഓര്‍മ്മയെങ്ങാനും ഉണ്ടായിരുന്നെങ്കില്‍ നിങ്ങളെല്ലാരും എന്റെ പോസ്റ്റുകള്‍ വായിച്ച് ഗ്ലൂക്കോസ് പെര്‍ക്ക് ചോക്ക്ലേറ്റ് കഴിക്കേണ്ടി വന്നേനെ.

എവിടെയായാലും കഥാതന്തു അന്വേഷിച്ചുള്ള നടപ്പാണിപ്പോള്‍. ഈയിടെ ഗ്ലോബല്‍ വില്ലേജില്‍ പോയപ്പോള്‍ അറബി പെണ്‍കുട്ടികള്‍ക്കിടയില്‍ എന്തെങ്കിലും കഥാതന്തു ഉണ്ടോ എന്ന് പരതിയപ്പോള്‍ അതില്‍ ഒരുവള്‍ അവളുടെ ഹൈ ഹീല്‍ ചെരിപ്പ് കാണിച്ചുതന്നു. അറബിയില്‍ തന്നെ അതിന്റെ വിലയും പറഞ്ഞുതന്നു. എനിയ്ക്കത് മനസ്സിലായില്ലെങ്കിലും അവളുടെ മുഖഭാവത്തില്‍നിന്നും അത് നല്ല വിലയുള്ള ചെരിപ്പാണെന്ന് മനസ്സിലായി.

ബാത്ത്റൂമില്‍ കയറി പത്തുമിനുറ്റുകൊണ്ട് കുളിയും, പല്ലുതേപ്പും മറ്റെല്ലാ പരിപാടിയും കഴിഞ്ഞ് പുറത്തിറങ്ങിയിരുന്ന ഞാനിപ്പോള്‍ എത്ര സമയം എടുക്കുന്നുണ്ടെന്ന് എനിയ്ക്കുതന്നെ അറിയില്ല. ആദ്യത്തെ ആ ഇരുപ്പില്‍ തന്നെ ചിന്തിച്ചൊരു ഇരിപ്പാണ്. ചിന്തകള്‍ കാടുകയറിയും ഇറങ്ങിയും പോയിക്കൊണ്ടിരിക്കുംബോഴായിരിക്കും വാതിലില്‍ നാല് നല്ല മുട്ടും 'നീ എന്ത് മറ്റേതെടുക്കാടാ അതിന്റകത്ത്?' എന്നും ചോദിച്ച് സഹമുറിയന്‍ ആക്രോശിയ്ക്കുക. അപ്പോ പരിപാടികളൊക്കെ കഴിച്ച് (ചിലപ്പോള്‍ തോര്‍ത്ത് മുണ്ട് ഒന്ന് നനച്ച് തുടയ്ക്കാനേ സമയം കിട്ടൂ) വേഗം പുറത്തിറങ്ങും. റൂമില്‍ ആകെ രണ്ടുപേരേ ഉള്ളൂ എന്നതിനാല്‍ കൂട്ടത്തല്ല് കിട്ടുമെന്ന പേടിയില്ല. (എന്ത?.. അയ്യേന്നോ?... പിന്നേ... ആടുജീവിതത്തില്‍ നജീബ് മൂന്ന് വര്‍ഷം നാല് മാസം ഒന്‍പത് ദിവസം കുളിച്ചിട്ടില്ല. അവനോട് നിങ്ങള്‍ക്ക് സഹതാപം. ഞാന്‍ കുളിക്കാണ്ടിരുന്നാല്‍ അയ്യേ... ഇതാണ് വിവേചനം...)

കൂട്ടുകാരനൊപ്പം ഒരു ദിവസം ബസ് യാത്രയ്ക്കിടയില്‍ ഞാന്‍ എന്റെ ചിന്തയുടെ ലോകത്തേക്ക് പോയി. അവന്‍ എന്തൊക്കെയോ പറയുന്നുണ്ട്. അവന്‍ എന്റെ കയ്യില്‍ പിടിച്ച്കുലുക്കി 'ശരിയല്ലേന്ന്' ചോദിച്ചു. ചിന്തയുടെ ലോകത്തിനിന്നും ഉണര്‍ന്ന് 'എന്ത്?' എന്ന് ഞാന്‍ ചോദിച്ചു.

'അപ്പൊ ഞാന്‍ ഇതുവരേ പറഞ്ഞതൊന്നും നീ കേട്ടില്ലേ?'

ഞാന്‍ അവന്റെ മുഖത്ത് നോക്കി ഒരു ഇളിഞ്ഞ ചിരി പാസ്സക്കി ചോദിച്ചു

'നീ എന്താ ചോദിച്ചത്?'

'തേങ്ങാക്കൊല'

'തേങ്ങാക്കൊല' എന്റെ അടുത്ത പോസ്റ്റിനിടാന്‍ പറ്റിയ പേര്. ഞാന്‍ ദേ കിടക്കുന്നു ചിന്തയുടെ ലോകത്ത് വീണ്ടും. തേങ്ങാക്കൊലയെപറ്റി പറയുംബോള്‍ തേങ്ങവലികാരന്‍ മോട്ടമ്മല്‍ രാമേട്ടനെ പറ്റി പറയണോ അതോ കുളൂസ് വേലായുധനെ പറ്റി പറയണോ?

'എടാ £$%^&&^^&£"$$%'

ആ വാക്കുകൊണ്ട് ചിന്തയുടെ തേങ്ങാക്കൊല വെട്ടി അവനെന്നെ താഴെയിട്ടു. ഞാന്‍ ആശ്ചര്യത്തോടെ അവന്റെ മുഖത്തേയ്ക്ക് നോക്കി. അവന്‍ മന്ത്രിച്ചു.

'അസ്തഹ്ഫിറുള്ളാ...അസ്തഹ്ഫിറുള്ളാ...അസ്തഹ്ഫിറുള്ളാ...' (അല്ലാഹുവേ.. ക്ഷമിക്കേണമേ) അടുത്ത നിമിഷം അവന്‍ വീണ്ടും പൊട്ടിതെറിച്ചു.

'നിന്റെയൊരു ഹലാക്കിലെ ബ്ലോഗ്, വല്ല്യ ബുദ്ധിജീവിയാകാന്‍ നോക്കിയാല്‍ നിന്റെ ബ്ലോഗിന് ഞാന്‍ തീയിടും'

MBA ക്കാരനാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. തലയ്ക്കകത്ത് ഒരു കുന്ദ്രാണ്ടോം ഇല്ല. ഇവിടെ പെട്രോളിന് വില കുറവായതിനാല്‍ അവന്‍ ചിലപ്പോള്‍ തീയിട്ടെന്നും വരാം. ബ്ലോഗൊന്നും ജന്മത്തില്‍ കണ്ടിട്ടില്ലാത്ത ചെക്കനാ. അവന്റേയുംകൂടെ ഫേസ്ബുക്ക് അക്കൗണ്ട് ഞാന്‍ നോക്കണം. എന്ത് ചെയ്യാനാ.. ഒന്നാംക്ലാസ്സ് മുതല്‍ കൂടെകൂടിയതല്ലേ... ദുബായില്‍ വന്നപ്പോഴെങ്കിലും രക്ഷപ്പെട്ടെന്ന് കരുതിയതാ... വന്നിട്ട് അഞ്ച്മാസം തികഞ്ഞില്ല, അതിന് മുന്നേ അവന്‍ ദുബായിലുമെത്തി. എന്റെ കഷ്ടകാലം...

അവന്റെ ബുദ്ദിശൂന്യതയേയും വായില്‍നിന്ന് വീണ മനോഹരമായ വാക്കിനേയും നമിച്ച് അവന്‍ പറയുന്നത് കേട്ടിരിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും അവന്‍ ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത് ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നമുക്കെങ്ങനെ പിടിച്ചുനില്‍ക്കാം, ജപ്പാനിലെ സുനാമി ബാധിതര്‍ക്ക് നമ്മളാല്‍ എന്ത് ചെയ്യാന്‍ പറ്റും എന്നൊക്കെയാണെന്ന്. എന്നാല്‍ അതൊന്നുമല്ല.. 'ബിരിയാണി കഴിക്കണെങ്കില്‍ സല്‍ക്കാരേലെ ബിരിയാണി തന്നെ കഴിക്കണം..., സാഗറിലെ മീന്‍ പൊള്ളിച്ചത് നല്ല ടേസ്റ്റാല്ലേ?..., നമ്മള് KFC കഴിച്ചിട്ട് കുറേ ആയല്ലേ?..., നാട്ടില്‍ പോയിട്ട് വേണം ബീഫ് തിന്ന് മരിക്കാന്‍...' ഇങ്ങനെ നീണ്ട്പോകും അവന്റെ അഭിപ്രായങ്ങളും ചോദ്യങ്ങളും. ഇതൊക്കെ ചോദിച്ച് കാലിയായ പോക്കറ്റ് നോക്കി വെറുതേ വായില്‍ സുനാമി തിരമാലകള്‍ ഉണ്ടാക്കാനാണ് അവന്‍ എന്നെ എന്റെ ചിന്തയുടെ ലോകത്തുനിന്നും വെട്ടിയിറക്കിയത്.

*****

കുറച്ച് ദിവസം മുന്നേ ഞാന്‍ എന്റെ 'ആദ്യരാത്രി' പോസ്റ്റ് പ്രിന്റെടുത്ത് അവന് കൊടുത്തു. അതല്ലാതെ അവന്‍ വായിക്കില്ലെന്ന് എനിയ്ക്കുറപ്പാണ്. കൊടുത്ത് ഞാന്‍ എന്റെ റൂമിലേക്ക് പോയി. പ്രിയ കൂട്ടുകാരന്റെ കഥ വായിച്ച് അവന്‍ ഇപ്പോ എന്നെ വിളിയ്ക്കും, അഭിനന്ദിയ്ക്കും... ഞാന്‍ ഫോണ്‍ എടുത്ത് കയ്യില്‍ പിടിച്ചു. ഫോണ്‍ റിംഗ് ചെയ്തതും ആവേശത്തോടെ ഞാന്‍ ഫോണെടുത്തു.

അപ്പുറത്തുനിന്നും സലാം ചൊല്ലി. അല്ല... എന്റെ ഒരു പോസ്റ്റ് വായിച്ചപ്പോഴേക്കും ഇവന്‍ നന്നായോ? ഞാന്‍ അതിശയപ്പെട്ടു.

ഞാന്‍ സലാം മടക്കി.

'എവിടാണ് നീ... അന്റെ യാതൊരു വര്‍ത്താനവും ഇല്ല്യല്ലോ?'

അത് അവനായിരുന്നില്ല, ഉപ്പയായിരുന്നു. ഞാന്‍ ആവേശത്തില്‍ നമ്പര്‍ നോക്കാന്‍ മറന്നു. ഉപ്പ തുടര്‍ന്നു.

'ഉമ്മക്ക് എപ്പളും പരാതിയാണ്, നീ വിളിക്ക്ന്നേ ഇല്ല്യാന്നും പറഞ്ഞിട്ട്... എന്തേടാ അനക്ക് പറ്റീ?'

'ഒന്നുല്ല്യുപ്പാ... ഞാനൊരു ബ്ലോഗ് തുടങ്ങി, അതിന്റെ ഓരോ തിരക്കിലിങ്ങനെ...'

'തന്നേ!... ഉപ്പക്ക് സന്തോഷായെടാ മോനേ... അനക്ക് ഇപ്പളെങ്കിലും അതിന് തോന്ന്യല്ലോ'

ഉപ്പയുടെ വാക്കുകള്‍ കേട്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു. പണ്ട് ഞാന്‍ ഉപ്പയ്ക്ക് എഴുതിയ കത്തുകളില്‍നിന്നും ഉപ്പയ്ക്ക് അതു മനസ്സിലായിക്കാണണം. അതുമാത്രമല്ലല്ലോ, രണ്ടുവര്‍ഷത്തിലൊരിയ്ക്കല്‍ ഉപ്പ നാട്ടില്‍ വരുംബോള്‍ നാട്ടില്‍ ഉണ്ടായ വിശേഷങ്ങള്‍ തിരക്കും, അപ്പോള്‍ ഉമ്മ എന്നെ കാണിച്ചുകൊടുത്ത് പറയും 'അതായിരിക്ക്ണ് ടേപ്രിക്കോര്‍ഡറ്... അവിടെതന്നെ ചോദിച്ചോളി'... അതെ ഉപ്പ എന്നെ ആദ്യമേ തിരിച്ചറിഞ്ഞുകാണണം. എന്നെ ചിന്തയില്‍നിന്നുണര്‍ത്തി ഉപ്പയുടെ ചോദ്യം വന്നു.

'എന്നിട്ട് കച്ചോടൊക്കെ എങ്ങനെ ഉണ്ടെടാ...?'

'കച്ചോടോ?' പോയി... എന്റെ രണ്ട് തുള്ളി കണ്ണുനീര്‍ വെറുതേ പോയി...

'അത് സാരല്ല്യ... ആദ്യൊക്കെ അങ്ങനെതന്നാ... കച്ചോടൊക്കെ ആയിക്കോളും, മോന്‍ പേടിക്കണ്ട. നീ ഒറ്റക്കാണോ തൊടങ്ങ്യത്?'

'ഒറ്റക്ക് തന്നാ ഉപ്പാ...'

'അത് തന്നാടാ നല്ലത്... ഇപ്പളത്തെ കാലത്ത് ആരേം വിശ്വസിക്കാന്‍ പറ്റൂല'

'ഉം' ഞാന്‍ മൂളിക്കൊടുത്തു

'അന്റെ കഫീല് ആരാടാ?'

'ഷൈഖ് ഗൂഗിള്‍ ബ്ലോഗാനി'

'ആ... ഓന്റെ പേര് കേട്ടാലറിയാം... ഓന്‍ തറവാട്ടില്‍ പിറന്നോനാ..പിന്നെ കിട്ട്ണ പൈസൊക്കെ സൂക്ഷിച്ച് വെച്ചോ... കല്ല്യാണൊക്കാ വരാന്‍ പോണത്'

'ശരിയുപ്പാ...'

'എന്താടാ അന്റെ കടക്ക് പേരിട്ടത്?'

'തിരിച്ചിലാന്‍'

'എന്ത് പണിയാടാ ചെയ്തത്? ഞമ്മളെ തറവാട്ട് പേര് ഇട്ടൂടായിരുന്നോ..?'

ആദ്യം നാടിനെ പറയിപ്പിക്കട്ടെ ഉപ്പാ.. എന്നിട്ട് കുടുംബത്തിനെ പറയിപ്പിക്കാം.. ഞാന്‍ മനസ്സില്‍ പറഞ്ഞു.

'എന്താടാ നീ ഒന്നും പറയാത്തത്?'

'അത് ഉപ്പാ... കച്ചോടൊക്കെ ഉഷാറാവട്ടെ.. വേണെങ്കില്‍ ഞമ്മള്‍ക്ക് മാറ്റാം'

'ശരി.. എന്നാപിന്നെ ഉപ്പ പിന്നെ വിളിക്കാടാ.. അസ്സലാമു അലൈക്കും'

'വ അലൈക്കും മുസ്സലാം'

ഫോണ്‍ കട്ട് ചെയ്ത് ഞാന്‍ ഡിസ്പ്ലേയില്‍ നോക്കി. ഇല്ല.. അവന്റെ കോള്‍ ഒന്നും വന്നിട്ടില്ല. ഞാന്‍ അവനെ അങ്ങോട്ട് വിളിയ്ക്കാന്‍ തീരുമാനിച്ചു. അഥവാ അവന്റെ ഫൊണില്‍ കാശില്ലെങ്കിലോ? ഞാന്‍ അവനെ വിളിച്ചു.

'എന്താടാ?' അവന്റെ ചോദ്യം...

'നീ വായിച്ചില്ലേടാ?'

'അത് ഇവിടെ അവിടെയോ ഉണ്ട്, ഞാന്‍ പിന്നെ വായിച്ചോളാം.'

എന്റെ ചങ്ക് പിടഞ്ഞു, ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ലോകം മുഴുവന്‍ വായിച്ചാലും വായിക്കണമെന്ന് നാം ആഗ്രഹിക്കുന്ന ഒരാള്‍ വായിച്ചില്ലെങ്കില്‍ അത് വല്ലാതെ വിഷമിപ്പിയ്ക്കുന്ന ഒന്നുതന്നെയാണ്.

ഒരാഴ്ച്ച കഴിഞ്ഞിട്ടും അവന്‍ ഒന്നും പറഞ്ഞില്ല. ഞാന്‍ തന്നെ ചോദിക്കേണ്ടിവന്നു 'നീ വായിച്ചോ'യെന്ന്.

'നീ പ്രിയദര്‍ശനാണ്' അവന്‍ മറുപടി പറഞ്ഞു.

എന്റെ മനസ്സില്‍ ഒരായിരം ലഡ്ഡു ഒരുമിച്ച് പൊട്ടി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ്ക്കുന്ന തിരക്കഥാകൃത്ത്. ഏവരും ആദരിക്കുന്ന, ബഹുമാനിയ്ക്കുന്ന വ്യക്തി. ആ മഹാനോടാണോ ഇവന്‍ എന്നെ താരതമ്യം ചെയ്തത്...

'കോപ്പിയടി വീരന്‍'

അവന്റെ അടുത്ത ഈ വാചകം കേട്ടപ്പോള്‍ എന്റെ മനസ്സില്‍ പൊട്ടിയ ലഡ്ഡുവെല്ലാം പതിന്മടങ്ങ് ശേഷിയുള്ള ഗ്രനേഡുകളായിമാറി. എന്റെ സര്‍ഗശേഷിയെ (തന്നെ.. തന്നെ..) കോപ്പിയടിയാണെന്ന് വിശേഷിപ്പിച്ചവന്‍ എന്റെ ഉറ്റ സുഹൃത്ത്. ദുഷ്ടന്‍... ക്രൂരന്‍... കൂട്ടുകാരനെ മനസ്സിലാക്കാന്‍ കഴിയാത്തവന്‍... ഇതൊക്കെയാണെങ്കിലും അവനെ എനിക്കിഷ്ടമാണ്. കഥ പറഞ്ഞുതരാനുള്ള അവന്റെ കഴിവ് അസൂയാവഹമാണ്. അവന്‍ പറഞ്ഞുതന്ന പല കഥകളുമാണ് എനിയ്ക്ക് ബ്ലോഗില്‍ പോസ്റ്റിടാന്‍ പ്രചോദനമായത്.

ബ്ലോഗറായതിനുശേഷം സംഭവിച്ച മറ്റൊരു നഷ്ടം ബസ്സില്‍ ഞാന്‍ കഷ്ടപ്പെട്ട് വളച്ചെടുത്ത കുറച്ച് കഥാതന്തുക്കളും എനിയ്ക്ക് നഷ്ടമായി എന്നുള്ളതാണ്. എന്റെ കഥാതന്തുക്കള്‍ക്ക് വേണ്ടിയുള്ള ചിന്തകളില്‍ അവരൊന്നും എന്റെ കണ്ണില്‍ വന്നതേയില്ല. ഇടയ്ക്ക് ചിന്തയില്‍നിന്നിറങ്ങി അവരെ നോക്കിയപ്പോള്‍ 'ആണ്‍കുട്ടികള്‍' അവരെ വളച്ചെടുത്ത് കൂടെ ഇരിയ്ക്കാന്‍ വരെ തുടങ്ങിയിരുന്നു.
ഹാ... പോട്ടെ... എന്റെ എഴുത്തിന് വേണ്ടി ഞാന്‍ അവരേയും ബലി കൊടുക്കുന്നു...

(എന്താ?... നിങ്ങള്‍ വിശ്വസിച്ചില്ലെന്നോ?... സത്യായിട്ടും... അള്ളാണെ ഞമ്മള് വിട്ട്ക്ക്ണ്)

Tuesday, March 8, 2011

ന്യൂ ബ്രെയിന്‍സ്..

ഇതാണെന്റെ ട്യൂഷന്‍ സെന്റര്‍, 'ന്യൂ ബ്രെയിന്‍സ്'. പേരുപോലെത്തന്നെയാ, ഒക്കെ നല്ല പുത്തന്‍ പുതിയ തലച്ചോറുകള്‍, ഒട്ടും ഉപയോഗിച്ചിട്ടില്ല. ഇവിടെ പഠിപ്പിക്കുന്ന സാറന്മാരുടേയാണോ അതൊ പഠിയ്ക്കുന്ന കുട്ടികളുടേതാണോ പുതിയ തലച്ചോര്‍ എന്ന കാര്യത്തില്‍ എനിയ്ക്കൊരു ചെറിയ സംശയമുണ്ട്. ഏത് പാഠവും നര്‍മ്മത്തില്‍ ചാലിച്ച് ക്ലാസ്സെടുക്കുന്ന ഇംഗ്ലീഷ് സര്‍, ക്രിക്കറ്റ് ഭ്രാന്തനായ ഹിന്ദി സര്‍, ചൂരല്‍ ബാറ്റും ചോക്ക് ബോളും ആണെന്നാണ് പുള്ളിയുടെ വിചാരം. ഇടയ്ക്ക് ചോക്കുകൊണ്ട് പിള്ളേരെ എറിയുന്നതാണ് പ്രധാന വിനോദം. ഇങ്ങോട്ടെറിഞ്ഞ ചോക്ക് തിരിച്ചെറിഞ്ഞുകൊടുക്കുംബോള്‍ ഡൈവ് ചെയ്യാന്‍ പാകത്തില്‍ വേണം ഇട്ടുകൊടുക്കാന്‍. നേരെ ഇട്ടുകൊടുത്താല്‍ ചൂരല്‍കൊണ്ട് പുള്‍ഷോട്ട് അടിച്ചുകളയും. ഇടയ്ക്ക് ഡ്രാവിടിന്റെ കിടന്ന്മുട്ടും കാണാം. ഏറ്റവും ക്രൂരന്‍ ഇവിടെ കണക്ക് മാഷാണ്. രാവിലെ ഒരു ഗ്ലാസ് ചായന്റെ വെള്ളംകൂടെ കുടിയ്ക്കാതെ ക്ലാസ്സില്‍ വരുന്ന ഞങ്ങളോട് " 'X' ഒരു ബോണ്ടയാണെന്നും 'Y' ഒരു പഴംപൊരിയാണെന്നും കരുതുക" എന്നു പറയുന്ന ആളെ ക്രൂരനെന്നല്ലാതെ എന്തുവിളിയ്ക്കും.

പത്താം ക്ലാസ്സ് ഇവിടെ രണ്ട് ഡിവിഷനുണ്ട്. ഞാന്‍ പത്ത് A യിലാണ്. A എന്ന് വച്ചാല്‍ അടുത്ത വര്‍ഷവും ഇവിടെതന്നെ വരാന്‍ സാധ്യതയുള്ളവര്‍. പത്ത് B, അവിടെ ഉള്ളവരെല്ലാം പഠിപ്പിസ്റ്റുകള്‍. പെണ്‍കുട്ടികള്‍ പഠിക്കണമെന്നില്ല, അത്യാവശ്യം ഗ്ലാമര്‍ ഉണ്ടെങ്കില്‍ പത്ത് B യില്‍ കയറിപറ്റാം. അതാണ് അവര്‍ ഞങ്ങളോട് ചെയ്ത ഏറ്റവും വലിയ ചതി. ഇപ്പോ ക്ലാസ്സില്‍ ഒരു നേരംപോക്കും ഇല്ല. പെണ്‍കുട്ടികളുടെ ഭാഗത്തേയ്ക്ക് നോക്കിയാല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ കളിനടക്കുന്നപോലാണ്.

'ഫസ്റ്റ് പിരീഡ് ആരാടാ?' ഞാന്‍ അടുത്തിരിക്കുന്ന പ്രവീണിനോട് ചോദിച്ചു.

'സോമന്‍ മാഷാ... ഇംഗ്ലീഷ്'

'നീ നോക്കിയെഴുത്ത് എഴുതിയോ?'

പ്രവീണ്‍ അഭിമാനത്തോടെ ചിരിച്ച് തല കുലുക്കി.

ചതിയാ... നീ ഇന്നെന്നെ ഒറ്റയ്ക്കാക്കിയല്ലേ? ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഒരുമാസമായി അലക്കാത്ത ജീന്‍സും ചാക്കുപോലെയുള്ള ഷര്‍ട്ടുമിട്ട് സോമന്‍ മാഷ് ക്ലാസിലേക്ക് കയറിവന്നു.

എല്ലാരും കൂടെ എണീറ്റ്നിന്ന് 'good morning sir' എന്നൊരു പ്രത്യേക ശൈലിയില്‍ പറഞ്ഞു.

'good morning' എന്ന് തിരിച്ചും പറഞ്ഞ് സോമന്‍ മാഷ് കൈ കൊണ്ട് ഇരിക്കാനുള്ള ആംഗ്യം കാണിച്ചു.

'എല്ലാവരും നോക്കിയെഴുത്ത് എടുക്കൂ' സാറിന്റെ ഓര്‍ഡര്‍ വന്നു.

ബസ്സില്‍ കയറിയ ചെക്കര്‍ ടിക്കറ്റ് വാങ്ങി നോക്കുന്നപോലെ എല്ലാവരുടേയും ബുക്ക് വാങ്ങി പേജിന്റെ നടുവിലൂടെ ഒരു വര വരഞ്ഞ് കൊടുക്കുകയാണ് സോമന്‍ മാഷ്.

എന്റെ അടുത്തെത്തി, ബുക്കിനു പകരം ഞാനെന്റെ കൈ നീട്ടികൊടുത്തു.

ട്ടേ.. ട്ടേ..

പിന്നേ.. ഇതൊക്കെയൊരു അടിയാണോ? 'ഞമ്മളിതെത്ര കണ്ട്ക്ക്ണ്, ഇത് ചെറ്ത്' (കടപ്പാട്: പപ്പുച്ചേട്ടന്‍) ഇതിലും വലിയ അടി താങ്ങാനുള്ള ശേഷി എന്റെ ഉമ്മ ചെറുപ്പത്തിലേ എനിയ്ക്ക് ഉണ്ടാക്കിതന്നിട്ടുണ്ട്. ചെറുപ്പം മുതലേ എന്റെ അരക്ക് താഴോട്ടുള്ള ഭാഗം ഉമ്മയ്ക്ക് അവകാശപെട്ടതാണ്. അധിക സമയങ്ങളിലും എന്റെ തുടയും, പോളകമ്പനിയിലെ ചട്ട രണ്ടോ മൂന്നോ ഒരുമിച്ച് വച്ചതും തമ്മില്‍ ഭയങ്കര മത്സരമായിരിക്കും, ആരാണ് ആദ്യം പൊട്ടുക എന്ന കാര്യത്തില്‍. ആദ്യമൊക്കെ എന്റെ തുടകള്‍ പെട്ടെന്ന് കീഴടങ്ങിയിരുന്നെങ്കിലും നിരന്തരമായ പരിശീലനത്തിന്റെ ഭാഗമായി ഞാന്‍ വിജയിക്കാന്‍ തുടങ്ങി. (എന്റെ ഒടുക്കത്തെ വാശികാരണം എന്നെ അടിച്ച് തളര്‍ത്തി ഉറക്കാറായിരുന്നെന്ന് ഉമ്മ എന്നോട് ഇപ്പഴും പറയാറുണ്ട്. പണ്ട് നല്ലോണം പൊട്ടിച്ചതുകൊണ്ടായിരിക്കാം വലുതായപ്പോള്‍ എല്ലാ സ്നേഹവുംകൂടെ ഒരുമിച്ച് തരുന്നത്) മദ്രസയില്‍ ചേര്‍ന്നത് മുതല്‍ കൈകളുടെ അവകാശം അവിടുത്തെ ഉസ്താദുമാര്‍ ഏറ്റെടുത്തു. എന്നെ അടിയ്ക്കാനെടുക്കുന്ന സമയം കാരണം മറ്റുകുട്ടികളുടെ പഠിപ്പ് മുടങ്ങുന്നു എന്ന പരാതിയെ മാനിച്ച് ഞാന്‍ ആറാംക്ലാസില്‍ വച്ച് മദ്രസാ പഠനം അവസാനിപ്പിച്ചു. വലിയ ഒരു ഇടവേളയ്ക്ക് ശേഷം ന്യൂ ബ്രെയിന്‍സുകാര്‍ എന്റെ കൈകളുടെ അവകാശം വീണ്ടും നേടിയെടുത്തിരിയ്ക്കുകയാണ്.

പ്രവീണ്‍ എനിയ്ക്ക് അടി കിട്ടിയത് കണ്ട് വായപൊത്തി ചിരിച്ചിട്ടാണ് അവന്റെ പുസ്തകം കൊടുത്തത്. സോമന്‍ സാര്‍ അതിലും വരയിട്ട് തിരിച്ചു കൊടുത്തു. തിരിച്ച് കൊടുത്ത പുസ്തകം പുള്ളി വീണ്ടും വാങ്ങിച്ച് വായിച്ചുനോക്കി. പിന്നെ സോമന്‍ മാഷ് അലറി.

'നീട്ടെടാ കൈ...'

'സാര്‍....'

'ഒരേ വരി പേജ് മുഴുവന്‍ എഴുതിവച്ചാല്‍ അറിയില്ലാന്ന് കരുതിയോ പ്രാന്താ...?'

ഠേ... ഠേ...

അവിടെ സന്തോഷത്തിന്റെ ലഡ്ഡു പൊട്ടിയത് എന്റെ മനസ്സിലാണ്. എന്നും എന്റെകൂടെ സ്ഥിരമായിട്ട് അടി വാങ്ങിക്കുന്നവനാ... ഇന്നെന്നെ പറ്റിക്കാന്‍ നോക്കി. എന്നിട്ടെന്തായി... എഴുതിയത് വെറുതേ ആയി, നല്ല സ്ട്രോങ്ങില്‍ രണ്ട് അടിയും കിട്ടി.

ദി മൈസര്‍ എന്ന പാഠത്തിലെ റൂക്കോളിന്റെ കഞ്ഞിത്തരം വളരെ രസകരമായി എടുത്തുതരുകയാണ് സോമന്‍ മാഷ്. റൂക്കോള്‍ കെട്ട തക്കാളികൊണ്ട് കറിവച്ചതും, കീറിയ ചാക്ക് കൊണ്ട് ട്രൗസര്‍ അടിച്ചതുമെല്ലാം നര്‍മ്മത്തില്‍ ചാലിച്ച്, ക്ലാസ്സിനെ മൊത്തം ചിരിപ്പിച്ച് വളരേ രസകരമായി തന്നെ. ഇടക്കെപ്പഴോ ഞാന്‍ ഈ വെറുതേയിരിയ്ക്കുന്നതിന്റെ ക്ഷീണം കാരണം ഡെസ്കില്‍ തല വച്ച് ഉറങ്ങിപ്പോയി. ആരോ എന്നെ തട്ടിയുണര്‍ത്തുന്നു, എണീറ്റ് നോക്കിയപ്പോള്‍ സോമന്‍ മാഷ് മുന്നില്‍. ഞാന്‍ പതിവുപോലെ കൈ നീട്ടിക്കൊടുത്തു.

'വേണ്ട വേണ്ട... സുഖായി ഉറങ്ങിക്കൊ... എന്റെ പിരീഡ് കഴിഞ്ഞു. അത് പറയാന്‍ വേണ്ടി വിളിച്ചതാ...' എന്നും പറഞ്ഞ് സോമന്‍ മാഷ് പുറത്തേക്ക് പോയി.

'പണ്ടാരടങ്ങാന്‍ മനുഷ്യന്റെ ഉറക്കോം കളഞ്ഞ്, അടുത്ത പിരീഡ് ആരാടാ പ്രവീണേ?'

'വിശാഘന്‍ മാഷ്... ജിയോഗ്രഫി...'

'ഛെ... സോമന്‍ മാഷ് വെറുതേ എണീല്‍പ്പിച്ചു'

വിശാഘന്‍ മാഷ് ക്ലസ്സിലേക്ക് കയറിവന്നു, വീണ്ടും ഒരു ഗുഡ്മോര്‍ണിംഗ്.

പുറത്ത് നല്ല മഴയുണ്ട്. നല്ല കുളിരും...

'നല്ല മഴയല്ലേ?' വിശാഘന്‍ മാഷ് എല്ലാവരോടും കൂടെ ചോദിച്ചു.

'ഉം' ഞങ്ങളെല്ലാവരും മറുപടി പറഞ്ഞു

'ഇപ്പോ വെള്ളപ്പൊക്കം വന്നാല്‍ നമ്മളെന്തുചെയ്യും?'

ആ ചോദ്യം കേട്ടപ്പോള്‍ എല്ലാരും പരസ്പരം നോക്കി

ഞങ്ങളുടെ മൗനത്തെ ഭേദിച്ച് വിശാഘന്‍ മാഷ് തന്നെ പറഞ്ഞു
'വെള്ളപ്പൊക്കം വന്നാല്‍ ഞാന്‍ വടക്കോട്ടോടും, എനിയ്ക്ക് വടക്കറിയാം, ഞാനോടി ഹിമാലയത്തില്‍ കയറും, തെക്കും വടക്കും അറിയാത്ത നിങ്ങളൊക്കെ എന്തുചെയ്യും...?'

പിന്നേ... വടക്കോട്ടോടാന്‍ പോകുന്നു. ബാക്കിയുള്ളവന്റെ അരയ്ക്കൊപ്പം വെള്ളം മതി പുള്ളിയ്ക്ക് മുങ്ങിചാവാന്‍.

'ഞങ്ങളും സാറിന്റെ പിന്നാലെ ഓടും' ആരൊക്കെയോ ഒരുമിച്ചു പറഞ്ഞു.

വിശാഘന്‍ മാഷ് അഭിമാനത്തോടെ 'കൊള്ളാം' എന്ന് പറഞ്ഞു.

'അല്ല സാറേ... നമ്മളീ ഓടുന്നതിനിടയ്ക്ക് വല്ല പുഴയോ, കടലോ കണ്ടാലോ?' പ്രവീണിന്റേതായിരുന്നു സംശയം.

'നീന്തി കടക്കണം'... പുള്ളി ഒട്ടും കൂസലില്ലാതെ പറഞ്ഞു.

'സാറിന് നീന്തലറിയാമോ?' പ്രവീണ്‍ വിടുന്ന ലക്ഷണമില്ല.

ചമ്മിയ മുഖത്തോടെ സാറ് 'ഇല്ല' എന്ന് പറഞ്ഞു.

'സാറേ...എന്നാപിന്നെ സ്വന്തം നാട്ടില്‍ മുങ്ങി ചത്തൂടെ? വെറുതേയെന്തിനാ അന്യ നാട്ടില്‍ പോയി ചാവാന്‍ നില്‍ക്കണേ...?' ഈ പ്രാവശ്യം പ്രവീണിന് വിട്ടുകൊടുക്കാതെ ഞാന്‍ തന്നെ ചോദിച്ചു. ക്ലാസ്സില്‍ ഒരു കൂട്ടച്ചിരിയുണ്ടായി. വിശാഘന്‍ മാഷിന് മാത്രം ചിരിക്കാന്‍ കഴിഞ്ഞില്ല.

'ആ... മതി.. മതി, എല്ലാവരും ബുക്ക് എടുക്കൂ' ചൂരല്‍ കൊണ്ട് ഡസ്കില്‍ രണ്ടടി അടിച്ചുകൊണ്ട് വിശാഘന്‍ മാഷ് പറഞ്ഞു.

ജിയോഗ്രഫി, എന്റെ ആജന്മ ശത്രു. അക്ഷാംഷ രേഖ, ഭൂമദ്ധ്യ രേഖ എന്നൊക്കെ കേള്‍ക്കുംബഴേ എനിയ്ക്ക് തല ചുറ്റാന്‍ തുടങ്ങും. പിന്നെ ഒരു ബോധക്ഷയമാണ്, ആ ബോധക്ഷയത്തെ കൂടെ പഠിയ്ക്കുന്നവരും, സാറന്മാരും ഉറക്കം എന്നൊക്കെ പറയും, ഞാന്‍ അതൊന്നും കാര്യമാക്കാറില്ല. ജിയോഗ്രഫിയോടുള്ള എന്റെ പ്രതിഷേധം S.S.L.C ബുക്കില്‍ രേഖപ്പെടുത്തുമെന്ന വാശിയിലാണ് ഞാന്‍.

എനിയ്ക്ക് തലകറക്കം അനുഭവപ്പെട്ടു, പിന്നീട് ബോധക്ഷയവും. എന്റെ കൂടെ ഇരിയ്ക്കുന്നതുകൊണ്ടാണോ എന്നറിയില്ല, ഈ രോഗം പ്രവീണിനും ഉണ്ട്. പെട്ടെന്നാണ് ചോക്കുകൊണ്ടുള്ള ഒരേറ് പ്രവീണിന് കിട്ടിയത്. അവന്റെ ചാടിയുള്ള എഴുനേല്‍പ്പ് എന്നേയും ഞെട്ടിയുണര്‍ത്തിച്ചു. ക്ലാസ്സില്‍ വീണ്ടും കൂട്ടച്ചിരിയുതിര്‍ന്നു. 'ബോധക്ഷയം വന്ന് തളര്‍ന്നുറങ്ങിയവരെ കളിയാക്കുന്നോ വൃത്തികെട്ടവന്മാരേ?'

'പറയെടാ... ഹിമാലയത്തിലെ സുഖവാസകേന്ദ്രങ്ങളുടെ പേര് പറയെടാ രണ്ടും?' വിശാഘന്‍ മാഷ് അലറി...

പിന്നേ.. സുഖവാസ കേന്ദ്രം... അതും ഇവിടെയെങ്ങും അല്ല, അങ്ങ് ഹിമാലയത്തില്‍. വല്ല ഊട്ടിയോ, കൊടൈക്കനാലോ, മസനഗുടിയോ, ഗുണ്ടല്‍പേട്ടയോ മറ്റോ ആണെങ്കില്‍ ആരെങ്കിലും പറഞ്ഞുകേട്ട അറിവെങ്കിലും ഉണ്ടായേനെ. പിന്നെ സുഖവാസം എന്തെന്ന് അറിഞ്ഞിട്ടുവേണ്ടേ സുഖവാസ കേന്ദ്രങ്ങളെ പറ്റി അറിയാന്‍. പത്താംക്ലാസ്സുകാരന്റെ ഓട്ടക്കീശയില്‍ എന്ത് സുഖവാസം.

'പറയെടാ വേഗം' സാറ് വീണ്ടും അലറി. നേരത്തെ ഒരു പണി അങ്ങോട്ടുകൊടുത്തതിന്റെ ദേഷ്യം കൂടെ ആ അലര്‍ച്ചയില്‍ ഉണ്ടോ എന്നൊരു സംശയം.

സ്നേഹമുള്ള പാവം കുട്ടികള്‍ ഞങ്ങളെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി ആ പേരുകള്‍ അവര്‍ മെല്ലെ പറഞ്ഞുതരുകയാണ് ഞങ്ങള്‍ക്ക്. പതിയ സ്വരത്തില്‍ 'ഡാര്‍ജലിംഗ്... ഡാര്‍ജലിംഗ്...' എന്ന് അവര്‍ പറയുന്നുണ്ട്. കേട്ടപാതി കേള്‍ക്കാത്തപാതി പ്രവീണ്‍ ഉറക്കെ വിളിച്ചു പറഞ്ഞു.. 'ഡാര്‍ളിംഗ്'

'ഡാര്‍ളിംഗ് എന്ന് വിളിച്ചിട്ടൊന്നും കാര്യമില്ല, മരിയാദയ്ക്ക് ഉത്തരം പറയെടാ..' പണി കിട്ടിയതിന്റെ ദേഷ്യം സാറിനുണ്ടെന്ന് എനിയ്ക്കുറപ്പായി.

'ഡാര്‍ളിംഗ് അല്ല സാര്‍... ഡാര്‍ജലിംഗ്' അപ്പോഴേക്കും അവന്‍ ശരിക്ക് കേട്ടിരുന്നു.

'നീ ഇരിയ്ക്ക്... അടുത്തത് നീ പറയെടാ...' അതെ.. എന്നോട് തന്നെ

പ്രവീണ്‍ സഹതാപത്തോടെ എന്നെ നോക്കി. 'കള്ള സുബര്‍... നീയെന്നെ ഒറ്റയ്ക്കാക്കിയല്ലേ...' ഞാന്‍ മനസ്സില്‍ പറഞ്ഞു.

എന്നോടും സ്നേഹമുള്ള ആരൊക്കെയോ പിറുപിറുത്തു. കേട്ടപാതി കേള്‍ക്കാത്തപാതി ഞാനും പറഞ്ഞു... 'വസൂരി'

'വരുമെടാ... നിന്നെപോലുള്ള വൃത്തികെട്ടവന്മാര്ക്ക് വസൂരിയല്ല അതിനപ്പുറവും വരും' വിശാഘന്‍ മാഷിന് പതിവിലും കൂടുതലായി ദേഷ്യം വന്നു.

'വസൂരിയല്ല സാര്‍... മുസൂറി...' അപ്പോഴേക്കും കൂടെയുള്ളവര്‍ പറഞ്ഞത് കേട്ട് ഞാന്‍ തിരുത്തി. പക്ഷേ എന്റെ തിരുത്തലുകള്‍ ഒന്നും വിശാഘന്‍ മാഷ് അംഗീകരിച്ചില്ല.

'നീട്ടെടാ കൈ...' എന്നെ അടിക്കാതെ വിടില്ലയെന്ന് എനിയ്ക്കാ അലര്‍ച്ച കേട്ടപ്പോള്‍ മനസ്സിലായി. ഞാന്‍ കൈ നീട്ടികൊടുത്തു. അധികം ഉയരമില്ലാത്ത വിശാഘന്‍ മാഷ് വായുവില്‍ ഉയര്‍ന്നുപൊങ്ങി മുഴുവന്‍ ശക്തിയും എടുത്ത് ഒറ്റയടി.

അടി കിട്ടി എനിയ്ക്ക് ഒരു വേദനയും അനുഭവപ്പെട്ടില്ല, ഒരു രണ്ട് സെക്കന്‍ഡ് കഴിഞ്ഞപ്പോള്‍ സാറ് അലറിയതിനേക്കാളും ഉച്ചത്തിലാണ് ഞാന്‍ അലറിയത്. നല്ല മഴയത്ത് നല്ല ഉഗ്രന്‍ അടി... സാറ് പറഞ്ഞത്പോലെ വെള്ളപ്പൊക്കം വന്നു, അതെന്റെ കണ്ണിലായിരുന്നെന്ന് മാത്രം.

Monday, February 21, 2011

നാട്ടിലേക്കുള്ള ആദ്യ യാത്ര

ഒരു റമളാന്‍ മാസം...അന്ന് നോമ്പ് 28 ആണ്. (നോമ്പ് കാലവും, ചൂടും ആയതിനാല്‍ 'ദെയര'യില്‍ താമസിക്കുന്ന എന്നെ 'അല്‍ ബര്‍ഷ'യിലുള്ള ഓഫീസില്‍ നിന്നും GM എന്നും എന്റെ താമസ സ്ഥലത്ത് കൊണ്ടുവിടുമായിരുന്നു. അന്ന് ദുബായില്‍ മെട്രോ ട്രെയിന്‍ പ്രവൃത്തനം ആരംഭിച്ചിട്ടില്ല) ആ ദിവസത്തെ യാത്രക്കിടയില്‍ പുള്ളി എന്നോട് 'പെരുന്നാളിന് നാട്ടില്‍ പോകുന്നുണ്ടോ?' എന്ന് ചോദിച്ചു.

പെരുന്നാളിനുള്ള പുതിയ വസ്ത്രങ്ങളൊക്കെയെടുത്ത് കൂട്ടുകാരുമൊത്തുള്ള ടൂര്‍ വരെ തീരുമാനിച്ച് കഴിഞ്ഞിരിക്കുന്നു. എങ്കിലും ഞാന്‍ അതെയെന്ന് പറഞ്ഞു. അതു വരേയില്ലാത്ത ഒരു മോഹം അപ്പോള്‍ മനസ്സിലേക്ക് കയറിവന്നു. മത്രമല്ല ഉപ്പയും, ഉമ്മയും, പെങ്ങളും, അളിയനും എല്ലാരും നാട്ടിലുണ്ട്താനും. ഞാന്‍ ടിക്കറ്റിനായുള്ള പരക്കം പാച്ചില്‍ ആരംഭിച്ചു. അടുത്ത ദിവസത്തേക്ക് ടിക്കറ്റ് ഒരു വഴിക്കും കിട്ടാനില്ല.

അടുത്ത ദിവസം പരിചയത്തിലുള്ള ഒരു ട്രാവല്‍സില്‍ നിന്നും എന്നെ വിളിച്ചു. 'ഒരാള്‍ ഇപ്പോള്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്തിട്ടുണ്ട്, നോമ്പ് 30 ന് രാത്രി ഒരുമണിക്ക് ഫ്ലൈറ്റ്, പെരുന്നാള്‍ ദിവസം രാവിലെ ഏഴ്മണിക്ക് നാട്ടില്‍ ഇറങ്ങാം, എടുക്കട്ടെ?' ഒട്ടും അമാന്ദിക്കാതെ ഞാന്‍ എടുത്തുകൊള്ളാന്‍ പറഞ്ഞു. വൈകിട്ട് നോമ്പ് തുറന്ന്, ട്രാവല്‍സില്‍ പോയി ടിക്കറ്റ് വാങ്ങി തിരിച്ചുവരുംബോള്‍ തക്ബീര്‍ കേള്‍ക്കുന്നു. ദുബായ് ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങി. ഞാനോ... ടിക്കറ്റ് മാത്രമേ കയ്യിലുള്ളൂ. കുറഞ്ഞ സമയം കൊണ്ട് എന്തൊക്കെ വാങ്ങിയ്ക്കും. ഒരു പിടിയുമില്ല.

എന്തൊക്കെയോ കണ്ണില്‍ കണ്ടതൊക്കെ വാങ്ങിക്കൂട്ടി പെട്ടി നിറച്ചു. പെട്ടെന്നുള്ള യാത്രയായതിനാല്‍ സാധാരണ നാട്ടില്‍ പോകുന്നവര്‍ എടുക്കുന്ന മുന്‍കരുതലുകളായ താടി വളര്‍ത്തല്‍, ഈത്തപ്പഴം ബദാം ജ്യൂസ്, ആപ്പിള്‍ ഓറഞ്ജ് തീറ്റ എന്നിവയൊന്നും എടുക്കാന്‍ പറ്റിയില്ല. നിങ്ങളില്‍ ചിലര്‍ വിചാരിക്കുന്നുണ്ടാവും താടി വളര്‍ത്തലും നാട്ടില്‍ പോക്കും തമ്മില്‍ എന്തു ബന്ധം എന്ന്. പറഞ്ഞുതരാം, ഒരു പക്ഷേ ഈ രഹസ്യങ്ങള്‍ പുറത്ത് വിട്ടതിന് പ്രവാസീ ബ്ലോഗര്‍മാര്‍ എന്നെ ഓടിച്ചിട്ടടിച്ചേക്കാം... എങ്കിലും സാരമില്ല.

*****

'നാട്ടില്‍ പോകുന്നതിന്റെ ഒരുമാസം മുന്നേ താടി വളര്‍ത്താന്‍ തുടങ്ങണം. നാട്ടില്‍ പോകുന്ന ദിവസമോ അല്ലെങ്കില്‍ തലേദിവസമോ താടി വടിച്ചുകളഞ്ഞാല്‍ മുഖത്തിന് നല്ല തിളക്കം കിട്ടും. പിന്നെ പ്രത്യേകം പറയാനുള്ളത് അന്നെങ്കിലും ബാര്‍ബര്‍ ഷോപ്പില്‍ പോയി പത്തുരൂപ കൊടുക്കുക. സ്വന്തമായി വടിക്കാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടാവും.'

'അടുത്തത് ഈത്തപ്പഴം ജ്യൂസ് അല്ലെങ്കില്‍ ബദാം ജ്യൂസ്. മുഖം തുടുക്കാനും ഒരു പ്രസരിപ്പ് വരാനും ഒക്കെയാണെന്ന് പറയെപ്പെടുന്നു. പക്ഷേ കല്ല്യാണം കഴിഞ്ഞവര്‍ക്കാണ് ഇതിനോടുള്ള ആക്കറാന്തം കൂടുതല്‍.'

'പിന്നെയുള്ളത് ആപ്പിള്‍ തീറ്റയും ഓറഞ്ജ് തീറ്റയും. ആപ്പിള്‍ കവിള്‍ തുടുക്കാന്‍ സഹായിക്കും, ഓറഞ്ജ് ചുണ്ട് ചുവക്കാനും' എന്നൊക്കെയാണ് പറഞ്ഞുകേള്‍ക്കുന്നത്. പരീക്ഷണം നടത്തി പരാചയപ്പെട്ടാല്‍ എന്നെ തെറിവിളിക്കാന്‍ വന്നേക്കരുത്, പറഞ്ഞേക്കാം... പ്രത്യേകം പറയാനുള്ള മറ്റൊരു കാര്യം ആപ്പിളും ഓറഞ്ജും സ്വന്തം കട്ടിലിനടിയില്‍ ഒളിപ്പിച്ച് വെയ്ക്കുക. അല്ലെങ്കില്‍ ചുവക്കുന്നത് അടുത്ത് കിടക്കുനവന്റെ കവിളും ചുണ്ടുമായിരിക്കും.'

****

അങ്ങനെ ഇതൊന്നും ചെയ്യാന്‍ പറ്റാതെ ഉള്ള ഗ്ലാമര്‍ വച്ച്, ദുബായിലെ പെരുന്നാള്‍ ആഘോഷം കഴിഞ്ഞ് രാത്രി യാത്രയായി. എന്റെ പെട്ടി തൂക്കാന്‍ കൊടുത്തപ്പോള്‍ അവര്‍ക്ക് തന്നെ നാണക്കേടായപോലെ തോന്നി. മൊത്തം 18 കിലോ. ഡ്യൂട്ടി ഫ്രീയില്‍ നിന്നും കുറച്ച് മിഠായി വാങ്ങിച്ചു, ഫ്ലൈറ്റില്‍ കയറി, വിന്‍ഡോ സീറ്റാണ് എനിക്ക് കിട്ടിയത്. അടുത്ത് മറ്റു രണ്ടുപേര്‍ വന്നിരുന്നു. അവരെ പരിചയപ്പെട്ടു. ഒരാള്‍ കോട്ടക്കല്‍, മറ്റേ ആള്‍ തിരൂര്‍. തിരൂര്‍ക്കാരന്‍ ചെറുപ്പക്കാരനായിരുന്നു. തന്റെ മകളെ ആദ്യമായി കാണാന്‍ പോകുന്ന ത്രില്ലിലായിരുന്നു അയാള്‍. മറ്റേ ആള്‍ക്ക് ഒരു 45 വയസ്സുകാണും, നല്ല ഭംഗിയായി താടി വളര്‍ത്തിയിട്ടുണ്ട്.

'ഇതില്‍ മറ്റതില്ലല്ലേ?' കോട്ടക്കല്‍ കാരന്‍ എന്നോട് ചോദിച്ചു.

'മറ്റതോ?' എനിക്കൊന്നും മനസ്സിലാകാതെ ഞാന്‍ ചോദിച്ചു.

കോട്ട: 'ആ മറ്റത്' അയാള്‍ കൈ കൊണ്ട് കുപ്പിയുടെ ആംഗ്യം കാണിച്ച് പറഞ്ഞു.

തിരൂര്‍ക്കാരനും ഞാനും ചിരിച്ചു.

ഞാന്‍: 'ഞാന്‍ വിചാരിച്ചു ഇത് ഈമാന്‍ താടിയാണെന്ന്. കള്ളത്താടിയും വച്ച് നടക്കാല്ലേ ആളെ പറ്റിക്കാന്‍'

കോട്ട: 'ഈമാനൊക്കെയുണ്ട് മോനേ... നാട്ടില്‍ നിന്നും വെള്ളമടിക്കൂല, ദുബായില്‍ നിന്നും വെള്ളമടിക്കൂല'

ഞാന്‍: 'അപ്പോ നിങ്ങള് ആകാശത്തുനിന്ന് മാത്രം വെള്ളമടിക്കുള്ളൂ അല്ലേ?

കോട്ട: 'അതാവുംബോള്‍ ആരും അറിയൂലല്ലോ...'

ഞാന്‍: 'ആ... ശരിയാ... ഫ്ലൈറ്റിന്റെ ഉള്ളിലേക്ക് പടച്ചോന്റെ കണ്ണത്ര പോര'

അതും പറഞ്ഞ് ഞാനും തിരൂര്‍ക്കാരനും ഒരുമിച്ച് ചിരിച്ചപ്പോള്‍ അയാള്‍ ദേഷ്യം പിടിച്ച് മുഖം തിരിച്ചു.

ഞാന്‍: ദേഷ്യം പിടിക്കണ്ട, ഇപ്പൊ എന്താ വേണ്ടത്? എന്റെ കോട്ട ഇക്കാക്ക് വാങ്ങിതരണോ?

കോട്ട: 'അതിന് കിട്ടിയിട്ട് വേണ്ടേ... ഇത് ബ്രേക്ക്ഫാസ്റ്റ് ഫ്ലൈറ്റ് ആയതുകൊണ്ട് തരില്ല പോലും.'

കള്ളാ... അപ്പോ അന്വേഷണമൊക്കെ എപ്പഴേ കഴിഞ്ഞിരിക്കുന്നു

ഞാന്‍: 'നല്ലോരു പെരുന്നാള്‍ രാവല്ലേ ഇക്കാ... നമുക്കത് വേണ്ട'

അപ്പോള്‍ അയാളെന്നോട് ചിരിച്ചു. തിരൂര്‍ക്കാരന്‍ ഞങ്ങള്‍ പറയുന്നത് കേള്‍ക്കുന്നുണ്ടെങ്കിലും ഒന്നും പറയാതെ എന്തൊക്കെയോ ചിന്തിച്ചിരിപ്പാണ്.

കോട്ട: 'രാവിലെ വീട്ടിലെത്തിയിട്ട് ഒരു കാര്യവുമില്ല, രാത്രി ആയിക്കിട്ടാനുള്ള ഒരു പാട്...ഹൊ...'

തിരൂര്‍ക്കാരന്‍ ശരിയാണെന്ന മട്ടില്‍ ചിരിച്ചുകൊണ്ട് തലയാട്ടി

കോട്ട: 'ഇന്ന് കുടിശ്ശിക തീര്‍ക്കാനുള്ളതാ...' എന്ന് പറഞ്ഞ് അവര്‍ രണ്ടുപേരും ചിരിച്ചു.

ഏതോ കടം വീട്ടാനുള്ള കാര്യം ഇയാളെന്തിന് ഇത്രയും ആവേശത്തോടെ പറയുന്നതെന്ന് വിചാരിച്ച് അവരുടെ ചിരിയില്‍ പങ്കുചേരാന്‍ കഴിയാതിരുന്ന എന്നോട് അയാള്‍ ചോദിച്ചു..

'മോന്റെ കല്ല്യാണം കഴിഞ്ഞതാണോ?'

ഞാന്‍: 'ഇല്ല'

കോട്ട: 'ഈ പോക്കില്‍ കല്ല്യാണം കഴിക്കുന്നുണ്ടോ'

ഞാന്‍: 'ഇല്ല'

കോട്ട: 'എന്നാല്‍ പിന്നെ നിന്നോട് പറഞ്ഞിട്ട് കാര്യമില്ല, നിനക്ക് മനസ്സിലാവില്ല'

ഛെ... വൃത്തികെട്ടവന്‍... ഇതായിരുന്നോ ഇയാള്‍ പറഞ്ഞത്... ചുമ്മാ താടിയും വച്ച് നടക്കാ... കയ്യിലിരിപ്പ് മുഴുവന്‍ ബെടക്കാ...

ഞാന്‍ പിന്നെ അയാളോട് മിണ്ടാന്‍ പോയില്ല. ഒന്നാമത് നമ്മുടെ സ്റ്റാന്‍ഡേര്‍ഡിന് പറ്റിയ ആളല്ല, രണ്ടാമത് വെറുതേ ആളെ പറഞ്ഞ് കൊതിപ്പിച്ചിട്ട്... ഞാനാണെങ്കില്‍ ഈ പോക്കില്‍ കല്ല്യാണം കഴിക്കാനുള്ള പരിപാടിയുമില്ല. വീട്ടുകാര്‍ നിര്‍ബന്ധിക്കുമെന്ന പ്രതീക്ഷ തീരേയില്ല.

രാവിലെ ഏഴ്മണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി. എമിഗ്രേഷനിലേക്ക് പോയപ്പോള്‍ അവിടെ അപ്സര തിയറ്ററില്‍ മമ്മുക്കായുടെ പുതിയ പടം റിലീസാവുന്ന ദിവസത്തെ ഓര്‍മ്മിപ്പിക്കുന്ന തിരക്ക്. തീയറ്ററിലെ ഉന്തും തള്ളും മാത്രമില്ല. അതുണ്ടായിരുന്നെങ്കില്‍ ഞാന്‍ വിടുമോ... ശ്വാസം മുട്ടി ചാവുന്നത് വരെ തള്ളില്ലേ...

എമിഗ്രേഷന്‍ കഴിഞ്ഞ് ലഗേജ് വരുന്നതിനായുള്ള കാത്തിരിപ്പയിരുന്നു. ദോഷം പറയരുതല്ലോ... ഇത്രയും വേഗത്തില്‍ ലഗേജ് കിട്ടുന്ന വേറെ ഒരു എയര്‍പോര്‍ട്ട് ലോകത്തിലെവിടെയും കാണില്ല. അത് എന്റെ നാട്ടില്‍ തന്നെ ആയതില്‍ ഞാന്‍ അഭിമാനിച്ചു. പോലീസുകാരന്‍ അയാളുടെ ഭാര്യ പറഞ്ഞേല്‍പ്പിച്ച എന്തിനോവേണ്ടി എല്ലാ പെട്ടികളിലും തിരയുന്നതായിട്ടാണ് എനിയ്ക്ക് തോന്നിയത്. അഥവാ എന്റെ പെട്ടിയിലുണ്ടെങ്കിലോ... ഞാന്‍ പെട്ടി അങ്ങേര്‍ക്ക് നോക്കാന്‍ കൊടുത്തു. ഇതേതടാ ദരിദ്രവാസി എന്ന മട്ടില്‍ ഒരു പരിഹാസ ചിരിയും ചിരിച്ച് അങ്ങേര്‍ എന്നോട് പൊയ്ക്കോളാന്‍ പറഞ്ഞു.

'വേണെങ്കില്‍ മതി... പറഞ്ഞ സാധനം കിട്ടാഞ്ഞിട്ട് ഭാര്യയോട് വെറുതേ കിട്ടാന്‍ നില്‍ക്കേണ്ട, ഒരു 'ഡേ റ്റു ഡേ' മുഴുവന്‍ ഇതിനകത്തുണ്ട്, അവര്‍ക്കിതൊക്കെയാ ബ്രാന്റഡ് എന്നാര്‍ക്കാ അറിയാന്‍ പാടില്ലാത്തേ' എന്ന് മനസ്സില്‍ പറഞ്ഞ് ഞാന്‍ പുറത്തിറങ്ങി. ആവേശത്തോടെ ഉപ്പയെ വിളിച്ചു.

എയര്‍പോര്‍ട്ടിലേക്ക് 20 മിനുറ്റ് കഷ്ടി ദൂരമുള്ള എന്റെ വീട്ടില്‍ നിന്നും കിട്ടിയ മറുപടി അറിയണോ..?

'നീ അവിടെ നില്‍ക്ക്... ഒരു മണിക്കൂര്‍ കഴിഞ്ഞ് ഞങ്ങളങ്ങെത്താം...'

Monday, February 14, 2011

സ്ഥിരം നമ്പര്‍

ഒരു മൂവന്തി നേരം അവളുടെ ഫോണ്‍ ശബ്ദിച്ചു. ആരെന്നറിയാതെ അവള്‍ ഫോണ്‍ എടുത്തു. അപ്പുറത്തുനിന്നും യുവാവിന്റെ ശബ്ദം.

'ഹായ് മായാ... എന്തുപണിയാ കാണിച്ചത്? ഞാന്‍ എത്രനേരമായെന്നറിയോ ഇവിടെ കാത്തിരിക്കുന്നു'

'ഹലോ മിസ്റ്റര്‍, ഇത് മായ അല്ല, താങ്കള്‍ക്ക് നമ്പര്‍ തെറ്റിയെന്ന് തോനുന്നു.'

'ഓ.... സോറി....'

അവന്‍ ഫോണ്‍ ഉടനെ കട്ട് ചെയ്തു

ഉടനെ അവള്‍ക്കൊരു sms ലഭിച്ചു

'ശരിയാണ്, ഞാന്‍ ഡയല്‍ ചെയ്ത ഒരു നമ്പര്‍ മാറിപ്പോയതാണ്, ഫ്രണ്ടാണെന്ന് കരുതിയാണ് സംസാരിച്ചത്. ഞാന്‍ മോശമായി പെരുമാറിയെങ്കില്‍ ക്ഷമിക്കുക'

അവള്‍ അവന് മറുപടി അയച്ചു.

'അത് സാരമില്ല, താങ്കള്‍ മോശമായൊന്നും സംസാരിച്ചിട്ടുമില്ല'

പിന്നീട് അവളുടെ ഫോണ്‍ തുടരേ ശബ്ദിക്ക്യാന്‍ തുടങ്ങി... രാത്രിയെന്നോ പകലെന്നോ ഇല്ലാതെ. അവള്‍ അതിനെ അവഗണിച്ചു...

ഏകാന്തതയുടെ അലസമായ ഒരു യാമത്തില്‍ അവള്‍ ആ ഫോണ്‍ എടുത്തു.
അപ്പുറത്തുനിന്നും യുവാവിന്റെ ശബ്ദം.

'ഹലോ... ഞാന്‍ എത്രദിവസമായി വിളിയ്ക്കുന്നു. എന്താ ഫോണ്‍ എടുക്കാത്തേ?'

'ഒന്നുമില്ല'

'എന്തുചെയ്യുന്നു? പഠിയ്ക്കുകയാണോ?'

'അല്ല, ഞാന്‍ ഹൗസ് വൈഫാണ്'

'പക്ഷേ നിങ്ങളുടെ ശബ്ദം കേട്ടാല്‍ ചെറിയ കുട്ടിയാണെന്നേ തോന്നൂ...'

'എനിക്കത്രമാത്രം പ്രായമൊന്നും ആയിട്ടില്ല, 20 വയസ്സേയുള്ളൂ'

'അതേയോ... അപ്പോ കല്ല്യാണം കഴിഞ്ഞിട്ട് അധികമൊന്നും ആയിക്കാണില്ലല്ലോ?'

'ഇല്ല'

'ആട്ടേ... ഭര്‍ത്താവെന്തുചെയ്യുന്നു?'

'നീ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് തന്നെ, ഗള്‍ഫിലാണ്'

കുറച്ചു സമയം കൂടെ അവര്‍ സംസാരിച്ചു. പെട്ടെന്നവള്‍ ചോദിച്ചു

'എന്താ നിന്റെ ഉദ്ദേശം? സംസാരം മാത്രമാണോ... അതോ?'

'സംസാരത്തില്‍ മാത്രം എനിയ്ക്കും താല്‍പര്യമില്ല...'

'നിനക്കിന്ന് വരാമോ?'

'ഇന്നോ? ഇന്ന്....' ആ ചോദ്യം അവന്‍ പ്രതീക്ഷിച്ചിരുന്നില്ല.

'നാളെ പറ്റുമോ?'

'നാളെ വരാം'

'ഞാന്‍ പുറകിലെ വാതില്‍ തുറന്നിടാം... ഒരു പതിനൊന്ന് മണിയാകുംബോള്‍ വന്നാല്‍ മതി. വന്നാല്‍ എനിയ്ക്ക് ഒരു മിസ്സ്ഡ് കോള്‍ തന്നാല്‍ മതി, ഞാന്‍ പുറകിലെ വാതിലിനടുത്തോട്ട് വരാം'

'ശരി'

അവളവന് വിലാസവും വരേണ്ട രീതിയും പറഞ്ഞുകൊടുത്തു.

******

പതിനൊന്ന്മണി മുഴങ്ങിയതും അവന്റെ കോള്‍ വന്നു. അവള്‍ പുറകിലെ വാതില്‍ തുറന്ന് മൊബൈലിന്റെ വെളിച്ചം അവനെ കാണിച്ചു. അവന്‍ അവളുടെ അടുത്തെത്തി, അവള്‍ അവന്റെ കയ്യില്‍ പിടിച്ചു, വാതില്‍ മെല്ലെയടച്ചു. ഇരുട്ടിലൂടെ അവര്‍ രണ്ടുപേരും മെല്ലെ ശബ്ദമുണ്ടാക്കാതെ നീങ്ങി.

പെട്ടെന്നാണ് ഡൈനിങ്ങ് ഹാളില്‍ വെളിച്ചം വന്നത്

' വാ.. വാ.. ഇരിയ്ക്ക്... ഞങ്ങള്‍ നിന്നെ കാത്തിരിക്കുകയായിരുന്നു.' തീന്മേശയ്ക്ക് ചുറ്റിലുമിരിക്കുന്ന യുവാക്കളില്‍ ഒരാള്‍ പറഞ്ഞു.

അവന്‍ ആകെ ഭയപരവശനായി... തിരിച്ചോടാന്‍ ശ്രമിച്ചപ്പോഴേക്കും യുവാക്കള്‍ അവനെ പിടികൂടിയിരുന്നു.

' അങ്ങനങ്ങ് പോയാലോ അളിയാ... നല്ല അയക്കൂറ ബിരിയാണിയും കോഴിപൊരിച്ചതും ഒക്കെയുണ്ട്. നിനക്കായി പ്രത്യേകം ഉണ്ടാക്കിയതാ. നീ ഇന്നത്തെ നമ്മുടെ അഥിതിയല്ലേ...'

കൂട്ടത്തില്‍ ഒരാള്‍ അവനെ പിടിച്ചിരുത്തി, ബിരിയാണി വിളമ്പികൊടുത്ത്, കോഴിപൊരിച്ചത് പ്ലേറ്റില്‍ ഇട്ടുകൊടുത്തുകൊണ്ട് പറഞ്ഞു

'നീ ലൈനടിക്കാന്‍ നോക്കിയ പെണ്ണിന്റെ ഗള്‍ഫിലുള്ള ഭര്‍ത്താവാടാ ഞാന്‍, നീ വെറും പൊട്ടനായിപ്പോയല്ലോടാ... ഒരു പെണ്ണ് വിളിച്ചപ്പോഴേക്കും ഓടിവന്നിരിക്കുന്നു. ഇതൊക്കെ ഒരു പ്ലാനിംഗ് അല്ലേ... അത് മനസ്സിലായില്ലല്ലേ...? കഴിക്ക് കഴിക്ക്...‍'

അവന് ആ ബിരിയാണി കഴിക്കുക എന്നത് മുള്ളാണി ചവച്ചിറക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടുള്ളതായി കണ്ടു.

'നിനക്കറിയുമോ... നിങ്ങള്‍ ഞരമ്പ് രോഗികള്‍ കാരണം എത്ര കുടുംബങ്ങള്‍ തകര്‍ന്നിട്ടുണ്ടെന്ന്? നിങ്ങള്‍ കിട്ടുന്ന നമ്പറുകളിലെല്ലാം വിളിച്ചുകൊണ്ടേയിരിക്കും, ഈ സമയം അവരുടെ ഗള്‍ഫില്‍നിന്നും വിളിക്കുന്ന ഭര്‍ത്താവ് കാണുന്നത് ഫോണ്‍ ബിസി. അവിടെ സംശയം വളരും. തലതിരിഞ്ഞുപോയ സ്ത്രീകളില്‍ പെട്ട ചെറിയൊരു ശതമാനം ഗള്‍ഫ് ഭാര്യമാരില്‍ അവര്‍ തങ്ങളുടെ ഭാര്യമാരേയും ഉള്‍പ്പെടുത്തും. പരസ്പരം മസസ്സിലാക്കുക പോയിട്ട് ശരിക്കൊന്ന് ഉള്ളുതുറന്ന് സംസാരിച്ചുകാണില്ല അവര്‍. അത്രയും സമയമേ അവര്‍ക്ക് ഒരുമിച്ച് കിട്ടിയിട്ടുണ്ടാവൂ... സത്യത്തില്‍ ഒരു തെറ്റും ചെയ്യാതെ തന്നെ അവര്‍ പിരിയും. നിന്റെ കുടുംബത്തിലാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ നീയെങ്ങനെ പ്രതികരിക്കും?'

അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി... 'ഇല്ല ചേട്ടാ... ഞാന്‍ ഇനി അങ്ങനെയൊന്നും ചെയ്യില്ല... അത്രയൊന്നും ഞാന്‍ ഇന്നുവരെ ചിന്തിച്ചിട്ടില്ല.. ചേച്ചീ നിങ്ങളും എന്നോട് ക്ഷമിക്കണം'

'നീ കരയേണ്ട... നിനക്ക് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലക്കിതരുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം. അത് നിനക്ക് മനസ്സിലായെന്ന് തോനുന്നു'

'അതെ.. മനസ്സിലായി ചേട്ടാ... നിങ്ങള്‍ എന്നെ തല്ലുമോ എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു, ഇപ്പോ എനിക്കാ പേടിയില്ല. നിങ്ങളെന്നെ തല്ലിയാലും സന്തോഷത്തോടെ ഞാന്‍ കൊള്ളും'

'നിന്നെ തല്ലാനൊന്നും പോണില്ല, പക്ഷേ ചെറിയ ഒരു ശിക്ഷ തരാതെ നിന്നെ വിടുന്നതും ശരിയല്ല... ഉമ്മാ... ആ ജ്യൂസിങ്ങ് കൊണ്ടുവരൂ...'

ഉമ്മയുടെ കയ്യില്‍നിന്നും ജ്യൂസ് വാങ്ങി നീട്ടിയിട്ട് പറഞ്ഞൂ...

' ഇത് നല്ല ഒന്നാന്തരം ജ്യൂസാണ്, ആട്ടിന്‍ പാലില്‍ കാന്താരിമുളകും ആടലോടകവും അരച്ച് ചേര്‍ത്തത്... ഒറ്റവലിക്കങ്ങ് കുടിച്ചേ... ഇതാണ് മോനേ നിനക്കുള്ള പണി, ആട്ടിന്‍ പാലില്‍'

'ഇതിലും ഭേതം എന്റെ കയ്യോ കാലോ ഒടിച്ചിടുന്നതായിരുന്നു ചേട്ടാ...'
എന്ന് പറഞ്ഞ് അവനാ ഗ്ലാസ്സ് വാങ്ങി ഒറ്റവലിക്ക് കുടിച്ച് തീര്‍ത്തു.... കൂടെ കുറേ വെള്ളവും കുടിച്ചു...

എല്ലാവരും ചിരിച്ച മുഖത്തോടെ അവനെ നോക്കിയിരിക്കുകയായിരുന്നു...

'ചേട്ടാ... ഒരു കാര്യം ചോദിച്ചോട്ടേ...?'

'ചോദിക്ക്'

'ഇവിടുത്തെ ബാത്ത്റും എവിടെയാ?'

'എടീ... ഇങ്ങോട്ട് കൊണ്ടുവന്ന പോലെ കൈ പിടിച്ച് ആ ബാത്ത്റൂമില്‍ കൊണ്ടാക്ക്... കൈ അധികം അമര്‍ത്തിപിടിക്കല്ലേ... അവന്‍ അവിടെയൊക്കെ നാശമാക്കും'

(കൂട്ടച്ചിരി...)

Wednesday, February 9, 2011

ആദ്യരാത്രി

ആകെ ക്ഷീണിച്ചിരിക്കുന്നു, രണ്ട് ദിവസമായിട്ടുള്ള ഓട്ടമാണ്. ഇപ്പഴാണ് ഒരു സ്ഥലത്ത് ഇരിക്കുന്നത്. ഉറക്കമാണെങ്കില്‍ ഇങ്ങെത്തിക്കഴിഞ്ഞു. ഈ പെണ്ണിനെയാണെങ്കില്‍ കാണുന്നുമില്ല. സമയം 12 കഴിഞ്ഞു. ആദ്യരാത്രിയാണെന്ന ബോധം ആ പോത്തിനില്ലല്ലോ. രണ്ട് സുലൈമാനി കുടിച്ചു ഉറക്കത്തെ തടഞ്ഞ് നിര്‍ത്തിയിരിക്കുകയാണ്. രണ്ടാമത്തെ സുലൈമാനി ചോദിച്ചപ്പഴേ ഉമ്മ ഫ്ലാസ്ക് എടുത്ത് കഴുകുന്നത് കണ്ടു. ഇനിയും ചോദിച്ചാല്‍ ഫ്ലാസ്കെടുത്ത് തരും, കൂടെ കൂടെ ഉമ്മയെ ബുദ്ദിമുട്ടിക്കാതിരിക്കാന്‍.


ഒരു ഗ്ലാസ്സ് പാലുമായി വരുന്ന കൊലുസിന്റെ ശബ്ദം കേള്‍ക്കാന്‍ മനം തുടിച്ചു.


അല്ലാ... ഇക്ക ഉറങ്ങീലെ? എന്ന ചോദ്യവുമായി അവള്‍ മുറിയിലേക്ക് കടന്നുവന്നു.


നീയേത് അടുപ്പില്‍ പോയി കിടക്കായിരുന്നെടീ എന്ന് ചോദിക്കാന്‍ വന്നെങ്കിലും കടിച്ചമര്‍ത്തി, 'എന്തേ വൈകിയേ?' എന്ന് മയത്തില്‍ ചോദിച്ചു.


എല്ലാരേം പരിചയപ്പേടുകയായിരുന്നു...


സ്വന്തം കെട്ട്യോനെ ഒറ്റക്കിരുത്തിയിട്ടാണോടി കുടുംബക്കാരെ പരിചയപ്പെടാന്‍ പോണത്? ' ഇല്ല, പറഞ്ഞില്ല, വീണ്ടും കടിച്ചമര്‍ത്തി. 'പാലെന്തേ?' എന്റെ ആ ചോദ്യത്തില്‍ പാലും തേനും ഒഴുകുന്നുണ്ടായിരുന്നു. ഇത്രേം സോഫ്റ്റായിട്ട് ഞാന്‍ തന്നെയാണോ സംസാരിക്കുന്നതെന്ന് ഞാന്‍ സംശയിച്ചു.


പാലോ...? ഉറങ്ങുന്നതിന്ന് മുന്നെ പാല്‍ കുടിക്കുന്ന ശീലമുണ്ടോ?


അങ്ങനെയൊന്നുമില്ല, പാലാണല്ലോ ആദ്യരത്രിയിലെ താരം, അതുകൊണ്ട് ചോദിച്ചതാ...


എന്നാല്‍ ഞാന്‍ പാലുണ്ടോന്ന് ചോദിച്ചിട്ട് വരാം...


മരിയാദക്ക് പാലെടുത്തുകൊണ്ടുവാടീ പുല്ലേ എന്നാണ് മനസ്സിലെങ്കിലും 'അല്ലെങ്കില്‍ വേണ്ട' എന്ന് പറഞ്ഞു.


അതുകേട്ടപ്പോള്‍ അവള്‍ക്ക് എന്നെ പാല് കുടിപ്പിക്കാന്‍ വാശിയുള്ളപോലെ അടുക്കളയിലേക്ക് പോയി.


ദുബായില്‍ ഒണക്ക കുബ്ബൂസും ഉള്ളിക്കറിയുമായി കഴിയുന്ന ഞാന്‍ ഇന്നെങ്കിലും ലേശം പാല്‍ കുടിക്കാന്ന് വച്ചതാ... അല്ലെങ്കിലേ ഞാന്‍ കൊണ്ടുവന്ന പിസ്തയും ബദാമുമൊന്നും അവരെനിക്ക് തരുന്നില്ല. ഞാന്‍ ദുബായില്‍ മൂന്ന് നേരവും പിസ്തയും ബദാമുമാണത്രേ കഴിക്കാറ്. അവരുണ്ടോ അറിയുന്നു ദുബായില്‍ പട്ടിണികിടന്നാലും മനുഷ്യന്‍ തടിക്കുമെന്ന്.


അവള്‍ പാലുമായി കടന്നു വന്നു. അവളുടെ ഗ്ലാസ്സ് പിടിക്കുന്ന ശൈലി കണ്ടാലറിയാം ഒരു ചായപോലും ഉണ്ടാക്കാനറിയാത്തവളാണെന്ന്.


'ഇതായിക്കാ പാല്...'


ആ പാല് വാങ്ങിച്ച് അവളുടെ കണ്ണിലേക്കൊരു കള്ളനോട്ടം നോക്കി ഞാന്‍ ഒരു സിപ്പ് എടുത്തിട്ട് ചോദിച്ചു


ഇത് അല്‍ മറായി ആണോ... അല്‍ ഐനാണോ?


ഇത് തിരിച്ചിലങ്ങാടിയല്ലേ ഇക്കാ?


അതല്ലെടീ... ഈ പാല്‍...?


അത് ഉമ്മ നിഡോ ഇട്ട് കലക്കിയതാ...


നിഡോയൊക്കെ ഇത്ര ടേസ്റ്റുണ്ടല്ലേ... ഞാന്‍ മനസ്സില്‍ പറഞ്ഞു.


അല്ലിക്കാ... മറായി ആരാ?


മറായിയോ... ആ... അതോ... അത് ദുബായിലെ പാലിന്റെ പേരാണ്.


ഇക്ക കണ്ടിട്ടുണ്ടോ?


പിന്നേ... സൂപ്പര്‍ മര്‍ക്കറ്റില്‍ അടുക്കി വച്ചിട്ടുണ്ടാവും, ബ്രോക്കറുടെ കയ്യിലെ പെണ്‍കുട്ടികളെപ്പോലെ... പുതിയത് പുറകിലും, പഴയത് മുന്നിലും...


അവളുടെ പെട്ടി അലക്ഷ്യമായി റൂമിന്റെ ഒരു മൂലയില്‍ കിടക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു.. 'ആ പെട്ടി എടുത്തു വെക്കുന്നില്ലേ?'

അല്ലാഹ്... ഞാന്‍ മറന്നുപോയതാണെന്ന് പറഞ്ഞ് അവള്‍ പെട്ടിക്കടുത്തേക്ക് നടന്നു.

'ഇനിയിപ്പോ മതി പെണ്‍കുട്ടീ... നാളെയാക്കാം...' ആകെയുള്ള സമയം അവള്‍ പെട്ടിയുടെ മേല്‍ ചിലവഴിച്ചാലോ... അതാ പേടി.

'ഇക്ക സുബഹിക്ക് എണീയ്ക്കോ?'

സുബഹിക്കെണിക്കേ... ഞാനോ... പണ്ട് ദുബായില്‍ വിസിറ്റ് വിസയില്‍ പണിയില്ലാതിരുന്നപ്പോള്‍ എണീറ്റിരുന്നു. പണി കിട്ടിയപ്പോള്‍ പിന്നെ സുബഹി ബാങ്കുപോലും കേട്ടിട്ടില്ല. പക്ഷേ അതിവളോട് പറയാന്‍ പറ്റില്ലല്ലോ.... രണ്ട് ദിവസം കഴിയുംബോള്‍ മനസ്സിലായിക്കൊള്ളും.

'ഉം... പക്ഷേ നാളെ വിളിക്കണ്ട... നല്ല ക്ഷീണമുണ്ട്, ഒന്നുറങ്ങണം.'

'ഉപ്പയും ഉമ്മയും എണിക്കോ?'

'പിന്നേ... അവരെന്നും എണീയ്ക്കും...'

'അല്ല, ആരും എണീയ്ക്കുന്നില്ലേല്‍ ഞാനായിട്ട് വെറുതേ എണീക്കണ്ടല്ലോന്ന് കരുതി ചോദിച്ചതാ...'

ഇവളാള് കൊള്ളാല്ലോ... ഇത് നല്ല ഒരു ദാമ്പത്യത്തില്‍ കലാശിക്കുമെന്നുറപ്പായി. ഞാനും അവളും കട്ടക്ക് കട്ടക്ക് നില്‍ക്കുന്നുണ്ട്. ഇതുവരേയുള്ള പോക്ക് കണ്ടിട്ട് എന്നെ നിര്‍ത്താനുള്ള വര വരക്ക്യാനുള്ള ചോക്ക് അവള്‍ എടുത്തുകഴിഞ്ഞു. അങ്ങനെ ആദ്യരാത്രി തന്നെ വിട്ടുകൊടുത്താല്‍ പറ്റില്ലല്ലോ... കുറച്ച് സ്റ്റ്രോങ് ആവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

'നിനക്കറിയോ ഞാന്‍ ഭയങ്കര സ്റ്റ്രിക്റ്റാണ്' അല്‍പ്പം ഗൗരവത്തോടുകൂടെതന്നെ ഞാന്‍ പറഞ്ഞു.

അത് കേട്ടപ്പോള്‍ അവള്‍ ഉറക്കെ ചിരിച്ചു. 'ഒന്നു പോ ഇക്കാ തമാശ പറയാതെ, ഇക്കായെ കണ്ടാലറിയാം ഒരു പാവാണെന്ന്.'

കേട്ടോ...? ഒരു ശൂ.... സൗണ്ട് കേട്ടോ നിങ്ങള്‍? എന്റെ കാറ്റൊഴിഞ്ഞുപോയതാ... അങ്ങനെ ആ ശ്രമവും പരാജയപെട്ടു.

ചമ്മല്‍ മുഖത്ത് കാണിക്കാതെ ഞാന്‍ പറഞ്ഞു...' ഞാന്‍ അത്ര പാവമൊന്നുമല്ല, നിനക്കറിയോ ഞാന്‍ ഒരു മൂര്‍ഖന്‍ പാമ്പിന്റെ കുട്ടിയെ അടിച്ചുകൊന്നിട്ടുണ്ട്'

'അതായിപ്പോ വല്ല്യ കാര്യം? എന്റെ വല്ല്യുമ്മ കുത്തിപിടിച്ച് നടക്കുന്ന വടികൊണ്ട് വല്ല്യ മൂര്‍ഖനെ കൊന്നിട്ടുണ്ട്'

ഇവളെന്നെ ഫോമാവാന്‍ വിടുന്ന ലക്ഷണമില്ല, ഈ വല്ല്യുമ്മമാരൊക്കെ വടിയും കുത്തിപിടിച്ച് നടക്കുന്നത് പാമ്പിനെ കൊല്ലാനാണോ?

ഏതായാലും ഇനി ചമ്മാന്‍ ഞാനില്ല എന്ന് തീരുമാനിച്ച് ഞാന്‍ ഗൗരവത്തില്‍ വീണ്ടും ചോദിച്ചു... 'എന്നാല്‍ നമുക്ക് കിടക്കാം?'

'ഞാനിത് ഇക്കായോട് പറയാനിരിക്കായിരുന്നു, വല്ലാത്ത ക്ഷീണം... നന്നായിട്ടൊന്നുറങ്ങണം'

ഉറങ്ങാനോ... പടച്ചോനേ... ഉമ്മ ഉണ്ടക്കിതന്ന സുലൈമാനി വെറുതേ ആയല്ലോ... വേണ്ട, ചോദിക്കേണ്ടിയിരുന്നില്ല.

അപ്പോഴേക്കും അവള്‍ കിടന്ന് പുതപ്പ് കൊണ്ട് മേലാകെ മൂടിയിരുന്നു.

'ഇക്കാ... ഉറങ്ങുംബോള്‍ എന്നെ തൊടരുതേ... തൊട്ടാല്‍ ഞാന്‍ ചവിട്ടും... അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല, ഒരു പ്രാവശ്യം വല്ല്യുമ്മ എന്നെ കെട്ടിപിടിച്ചപ്പോ ഞാന്‍ വല്ലുമ്മയെ ചവിട്ടി താഴെയിട്ടു... വല്ല്യുമ്മയുടെ കാലൊടിഞ്ഞു എന്നിട്ട്'

ഒരു നിമിഷം എന്റെ ഹൃദയം നിശ്ചലമായോ...? ഇല്ല... സ്പീഡ് കൂടിയിരിക്കുകയാണ്. അപ്പോ ആ പ്രതീക്ഷയും അവസാനിച്ചു. എനിക്കാണെങ്കില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കാഞ്ഞാല്‍ ഉറക്കം വരില്ല. കയ്യെങ്ങാനും അവളുടെ മേല്‍ തട്ടിയാല്‍... ക്രിക്കറ്റ് കളിക്കാരന്റെ പാഡ് ഉപയോഗിക്കേണ്ടി വരുമോ പടച്ചോനേ....

റിസ്കെടുക്കണോ... പിന്നെ എന്റെ പട്ടിയെടുക്കും... ഞാനാ സോഫയില്‍ പോയി സുഖമായി കിടന്നുറങ്ങി...

നേരം വെളുത്തു... ക്ഷീണമെല്ലാം മാറി... അവള്‍ പുതച്ചിരുന്ന പുതപ്പ് എന്നെ പുതപ്പിച്ചിരിക്കുന്നു. ഇതെപ്പൊ സംഭവിച്ചു..? ഞാന്‍ അറിഞ്ഞില്ലല്ലോ... ബെഡ്ഷീറ്റെല്ലാം നന്നായി വിരിച്ചിരിക്കുന്നു. അപ്പൊ ഞാന്‍ വിചാരിച്ചപോലെയല്ല... അല്‍പ്പം വൃത്തിയും വെടിപ്പും ഒക്കെയുള്ള കൂട്ടത്തിലാണ്. പെട്ടിയും കാണാനില്ല. ഈ സമയത്തിനുള്ളില്‍ അതും അടുക്കി വച്ചോ... കൊള്ളാം...

കുഞ്ഞു ടേബിളിന്റെ മുകളില്‍ ചായയും റെഡി... പോയിനോക്കിയപ്പോള്‍ കപ്പ് മാത്രമേയുള്ളൂ... ചായയില്ല. അപ്പോഴാണ് കപ്പിനടിയില്‍ വച്ചിട്ടുള്ള കടലാസ് ഞാന്‍ ശ്രദ്ദിക്കുന്നത്. അതൊരു എഴുത്തായിരുന്നു... ഞാന്‍ തുറന്ന് വായിച്ചു...

******

ഇക്കയെന്നോട് ക്ഷമിക്കണം...

ഞാന്‍ പോകുകയാണ്... എന്റെ കാമുകന്റെ കൂടെ... അവന്‍ എന്നെ രാത്രി വിളിച്ചു... ഞങ്ങള്‍ 5 വര്‍ഷമായി പ്രണയത്തിലാണ്. ഇക്കാക്ക് തോന്നും എന്നാല്‍ പിന്നെ കല്ല്യാണത്തിന്റെ മുന്നെ പോകാമായിരുന്നില്ലേ എന്ന്... അവന് പണിയൊന്നുമില്ലയിക്കാ... ജീവിക്കാന്‍ കാശ് വേണ്ടേ... അതുകൊണ്ട് എന്റെ ഉപ്പ തന്ന സ്വര്‍ണ്ണവും ഇക്കാ തന്ന 10 പവന്‍ മഹറുമായി ഞാന്‍ പോവുകയാണ്. ഇക്ക വിഷമിക്കരുത്, ഇക്കയെ എനിക്ക് ഒരുപാടിഷടമായി. ഒരു പക്ഷേ ഞാന്‍ അവനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍ ഇക്കായെ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുമായിരുന്നു. ഏതായാലും ഇക്ക ഒരു ആറ് മാസത്തേക്ക് വേറെ കല്ല്യാണമൊന്നും കഴിക്കണ്ട. അഥവാ അവന്‍ എന്നെ ഉപേക്ഷിക്കുകയാണെങ്കില്‍ ഞാന്‍ ഇക്കായുടെ അടുത്തേക്ക് തിരിച്ചുവരും, ഇക്കയെന്നെ സ്വീകരിക്കില്ലേ?

എന്ന് സ്വന്തം ....

*******

കത്ത് വായിച്ചുകഴിഞ്ഞപ്പോള്‍ 'ഉമ്മാ'യെന്ന് ഞാന്‍ ഉറക്കെ വിളിച്ചു. ഉമ്മ ഓടിവന്നു... കത്ത് ഉമ്മക്ക് വായിക്കാന്‍ കൊടുത്തിട്ട് ഞാന്‍ പുലമ്പാന്‍ തുടങ്ങി

' എന്തായിരുന്നു നിങ്ങള്‍ക്കെല്ലാം... 10 പവന്‍ മഹറ് കൊടുത്തില്ലേല്‍ മോശാണത്രേ... ഇപ്പോ സമാധാനായില്ലേ... ദുബായില്‍ പട്ടിണികിടന്നുണ്ടാക്കിയ കാശാ ഉമ്മാ... പറഞ്ഞത് കേട്ടില്ലേ... ആറ് മാസത്തേക്ക് കല്ല്യാണം കഴിക്കേണ്ടെന്ന്... ആറ് മാസം പോയിട്ട് ആറ് കൊല്ലത്തേക്ക് കല്ല്യാണത്തെപറ്റി ചിന്തിക്കണ്ട, ഈ കടമൊക്കെ വീട്ടിവരുംബോഴേക്കും എന്റെ ജീവിതം തീരും. (എന്റെ ശബ്ദം കേട്ട് കുടുംബക്കാരെല്ലാവരും കൂടി... ഞാന്‍ തുടര്‍ന്നു) എന്തായിരുന്നു എല്ലാര്‍ക്കും... ബിരിയാണി മാത്രം കൊടുത്താല്‍ മോശാണത്രേ... കൊഴി പൊരിച്ചത്, ബീഫൊലത്തിയത്, ഐസ്ക്രീം, പുഡ്ഡിംഗ്..... സമാധാനായില്ലെ എല്ലാര്‍ക്കും...'

എന്റെ ശബ്ദം അടങ്ങിയപ്പോള്‍ അവിടെ നിശബ്ദമായി... പെട്ടെന്ന് എല്ലാവരും കൂടെ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി... ഒന്നും മനസ്സിലാവാതെ ഞാന്‍ അന്തം വിട്ട് നില്‍ക്കുംബോള്‍ കുടുംബക്കാരുടെ ഇടയിലൂടെ ഒരു സുന്ദരി ഒരു കപ്പില്‍ ചായയുമായി വന്നു.. അതേ... ഇതവള്‍ തന്നെ... കാമുകന്റെ കൂടെ ഓടിപ്പോയവള്‍...

ഉടനെ പെങ്ങളുടെ കമന്റ് വന്നു...

'അല്ല മോനേ... നീ എന്താ വിചാരിച്ചത്? നിനക്ക് മാത്രേ പറ്റിക്കാന്‍ അറിയുള്ളൂന്നോ...? ഇപ്പൊ എങ്ങനുണ്ട്... ഫുള്ള് ക്രെഡിക്റ്റ് പുതിയ പെണ്ണിനാ... തകര്‍ത്തഭിനയിച്ചില്ലേ...' എന്നും പറഞ്ഞ് പെങ്ങള്‍ അവളെ തോളോട് ചേര്‍ത്ത് പിടിച്ചു.

ഞാനാകെ ഇളിഭ്യനായി... സങ്കടവും, ദേഷ്യവും, സന്തോഷവും എല്ലാം ഒരുമിച്ച് വന്നു.

'നിങ്ങളുടെ ആദ്യരാത്രി കുളമാക്കിയതിന് ഞങ്ങളെല്ലാവരും ക്ഷമചോദിക്കുന്നു... സോറി..' കുടുംബക്കാരെല്ലാരുംകൂടെ ഒരുമിച്ച് പറഞ്ഞപ്പോള്‍ ഇതൊരു വെല്‍ പ്ലാന്‍ഡും വെല്‍ റിഹേര്‍സ്ഡുമായ പറ്റിക്കല്‍ പരിപാടിയായിരുന്നെന്ന് എനിക്ക് മനസ്സിലായി.

'ഇനി എല്ലാരും പിരിഞ്ഞുപോട്ടേ... പുതിയപെണ്ണിനും ചെക്കനും എന്തെങ്കിലും പറയാനുണ്ടാവും' ഇക്കയുടെ വകയായിരുന്നു ഓര്‍ഡര്‍.

എല്ലാവരും വരിവരിയായി പുറത്തേക്ക് പോയി... കതക് അവര്‍ തന്നെയടച്ചു.

ഇപ്പോള്‍ മുറിയില്‍ ഞാനും അവളും മാത്രം... ഇന്നലെ ഞാന്‍ കാണാന്‍ കൊതിച്ച നാണം ഇന്ന് അവളുടെ മുഖത്തെനിക്ക് കാണാം... അവള്‍ എന്നിലേക്കടുത്തുവന്നു... മെല്ലെ മുഖമുയര്‍ത്തി അവള്‍ പറഞ്ഞൂ...

'ചായ'

ഞാന്‍ മെല്ലെ അവളുടെ കാതില്‍ പറഞ്ഞു...'പല്ലുതേച്ചിട്ടില്ല'

രണ്ടുപേരും ഒരുമിച്ച് ഉറക്കെ ചിരിച്ചു....

Monday, February 7, 2011

'അന്ദ്രുക്ക'....


തിരിച്ചിലാന്‍ നിങ്ങള്‍ക്കിടയിലേക്കിറക്കിവിടുന്നൂ....... 'അന്ദ്രുക്ക'....



എന്റെ കൊച്ചങ്ങാടിയില്‍ ചെറിയ ചായക്കടയും കൂടെ കുറച്ച് പച്ചക്കറിയും കുറച്ച് പലവ്യഞ്ജനങ്ങളുമായി അന്ദ്രുക്ക എന്നും അവിടുണ്ടാവും. അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവനാണെങ്കിലും കോമഡിക്ക് യാതൊരു പിശുക്കുമില്ല. അന്ദ്രുക്ക കൊമേഡിയനായിട്ടല്ല കെട്ടോ... മൂപ്പര് കാര്യം പറയുന്നത് മറ്റുള്ളവര്‍ക്ക് കോമഡിയായിരിക്കും.

അന്ദ്രുക്ക തനി കോഴിക്കോടനാണേ... നമ്മുടെ ഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്ന പപ്പു ചേട്ടനും, ഇന്നും ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന മാമുക്കോയയും കോഴിക്കോടന്‍ ഭാഷയുടെ ബ്രാന്റ് അംബാസിഡര്‍മാരായുള്ളപ്പോള്‍ നിങ്ങള്‍ക്കിത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.

'എന്നാടാ ഇജി ഞമ്മളെ അന്റെ ചേങ്ങായിമാര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കണത്' എന്ന് അന്ദ്രുക്ക എന്നോട് ചോദിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസമായി. അന്ദ്രൂക്കാക്ക് ഒരു രൂപം കൊടുക്കാനുള്ള ശ്രമം പൂര്‍ത്തീകരിക്കാന്‍ ബോസ്സ് സമ്മതിക്കണ്ടേ. ബോസ്സിനറിയാം പണിയൊന്നുമില്ലാണ്ടെ ചുമ്മാ ഇരിപ്പാണെന്ന്. അപ്പോ എന്തേലും പണി തരണമല്ലോ, അമ്മയാണേ സത്യം എന്ന പടത്തില്‍ ജഗതി നിലത്ത് തുപ്പിയിട്ട് വൃത്തിയാക്കാന്‍ പറയുന്ന പോലെ. ജാമ്പവാന്റെ കാലത്ത് നടന്ന മീറ്റിംഗിലെ ടാര്‍ഗറ്റായിരിക്കും ബോസ്സിന്റെ പ്രശ്നം. ഈ മീറ്റിംഗ് കണ്ടുപിടിച്ചവനെ തല്ലി കൊല്ലണം. വെബ്സൈറ്റിന് ഹിറ്റ്സില്ല.. ഹിറ്റ്സില്ല എന്നതാണ് മൂപ്പരെ പരാതി... ഞാനിവിടെ ബ്ലോഗിന്റെ ഹിറ്റ്സ് കൂട്ടാനുള്ള ശ്രമത്തിലാണെന്ന് മൂപ്പരുണ്ടോ അറിയിണ്.

അവസാനമിതാ അന്ദ്രുക്കായ്ക്ക് മോക്ഷം കിട്ടിയിരിക്കുന്നു. അന്ദ്രൂക്കായുടെ രൂപം തട്ടിക്കൂട്ടിയതാണ്. ആര്‍ക്കെങ്കിലും ഒരു നല്ല രൂപം വരച്ചുതരാന്‍ തോന്നിയാല്‍ തീര്‍ച്ചയായും സ്വീകരിക്കുന്നതായിരിക്കും. തിരശ്ശീല ഉയരുന്നു...

Here we goo..... AnnnDrrruKKKaaa....

********************

അല്ല അന്ദ്രോ... എന്താ അന്റെ മോന്റെ നെലവാരം? അനക്കറ്യോ... ഓനിന്നലെ സിഗററ്റും വലിച്ച് അയിന്റെ പൊക ഇന്റെ മോത്തേക്ക് ഊതിക്കോണ്ടാ മുന്നില്‍കൂടെ നടന്ന് പോയത്.

അത്രല്ലെള്ളൊ.... ഓനിന്നലെ നാല് സോഡ ഒക്കത്ത് വച്ചോണ്ടാ ഇന്റെ മുന്നില്‍ക്കൂടെ പോയത്... അതറ്യോ ഐമുട്ട്യേ അനക്ക്....

************

അന്ദ്രുക്കാ... ഇങ്ങളെ മോന്‍ സൈക്കിളിന്റെ മോളില് കോഴിമുട്ടേം കൊണ്ട് പോവുംബോ കാറുമായിട്ട് ആക്സിഡന്റായി.

ഇന്റെ റബ്ബേ... ആ മുട്ട മുയുവനും പൊട്ടിച്ചോ ബലാല്?

********

അന്ദ്രുക്കായുടെ മകള്‍ കടയില്‍ വന്നിട്ട്

ഉപ്പാ.. ഉപ്പാ.. അളിങ്ങ്യാക്ക വന്ന്ക്ക്ണ്, ഉമ്മ ഇങ്ങളോട് എന്തെങ്കിലും കൂട്ടാന്‍ വെക്കാന്‍ വാങ്ങി തരാന് പറഞ്ഞ്ക്ക്ണ്.

അന്ദ്രുക്ക രണ്ട് കോഴിമുട്ട പൊട്ടിച്ച് കവറിലാക്കി കൊടുത്തിട്ട് പറഞ്ഞു

ഉമ്മനോട് പറഞ്ഞേക്ക് മോശാക്കണ്ടാന്ന്... ഡബിള്‍ ആംബ്ലേറ്റ് തന്നെ ആയിക്കോട്ടേ...

***********

അല്ല അന്ദ്രുക്കാ... ഇങ്ങളെ മോനെ പോലീസ് പിടിച്ചെന്ന് കേട്ടല്ലോ.. എന്താ കാര്യം?

അത് ഓനൊന്ന് ഭാര്യ വീട്ടില്‍ പോയതാ...

ഭാര്യവീട്ടില്‍ പോയതിന് പോയതിന് പോലീസ് പിടിക്കേ... ഇങ്ങളെന്താ അന്ദ്രുക്കാ ഈ പറയ്ണേ..?

ആട ഹിമാറേ... ഓന്‍ ഭാര്യവീട്ടില്‍ പോയതാ... പക്ഷേ ഭാര്യവീടാണെന്ന്ള്ള കാര്യം ഓര്‍മല്ല്യാണ്ടെ ഓന്‍ മതിലെട്ത്തങ്ങട്ട് ചാടി. ഇത് കണ്ട നാട്ടാര് അവിടെ സ്ഥിരായിട്ട് വരാറ്ള്ള കള്ളനാന്ന് വിചാരിച്ച് പിടിച്ച് പോലീസ് സ്റ്റേഷനിലാക്കി. അല്ലാണ്ടെ വേറെ കൊയപ്പൊന്നുണ്ടായിട്ടല്ലട്ടോ...

*********

അന്ദ്രോ... അന്നെ ഇന്നലെ ഹോസ്പിറ്റലില് അഡ്മിറ്റാക്കീന്ന് കേട്ടല്ലോ... എന്തേ പറ്റീ?

ഒന്നും പറ്യണ്ട ഐമുട്ട്യേ... വയറ്റുന്നോക്ക് പിടിച്ചതാ...

വയറ്റുന്നോക്ക് പിടിച്ചിട്ട് ഹൊസ്പിറ്റലില് അഡ്മിറ്റാവേ?

നിക്ക്, പറഞ്ഞേരാം... വയറ്റുന്നോക്ക് പിടിച്ചപ്പോ ഞമ്മള് മോനെ വിളിച്ച് പറഞ്ഞ് ഇത് നിക്കാന്ള്ള രണ്ട് ഗുളിക വേടിച്ചൊണ്ടരാന്‍. ഓനോന്റെ ചങ്ങായിമാരോട് വര്‍ത്താനം പറഞ്ഞ് നിന്ന് വാങ്ങ്യ ഗുളിക വയറ്റീന്ന് പോവാന്ള്ളതെന്നെ. പെട്ടെന്ന് നിക്കാന്‍ വേണ്ടി ഞമ്മള് രണ്ടും അപ്പോതന്നെ കുടിച്ച്. പിന്നെത്തെ കാര്യം പറയണ്ടല്ലോ ഐമുട്ട്യേ... നാല് കുപ്പി ഗ്ലൂക്കോസാ ആ ഹിമാറ് കാരണം ഞമ്മക്ക് കേറ്റ്യത്.

***********

അന്ദ്രോ... അന്റെ ചെറിയോന്‍ സ്കൂളില് പോക്ക് നിര്‍ത്ത്യോ?

ഓന് ഇഞ്ഞും സ്കൂളിപ്പോയാല് മൂത്രപ്പൊരന്റെ അവിടെ ഒരു മൂന്ന് സെന്റ് സ്ഥലം എഴുതികൊടുക്കണ്ട്യേരും എന്ന് മാഷ് പറഞ്ഞ്. അത്രേം കൊല്ലത്തെ സര്‍വീസായല്ലോ ഓന്‍ക്കവടെ. മൂത്രപ്പൊരന്റെ അവടെ ആയതോണ്ട് ഞമ്മള് ഓനോട് പറഞ്ഞ് നിര്‍ത്തിക്കോളാന്‍. സ്ഥലം കിട്ടീട്ട് കാര്യല്ല്യല്ലോ... വെല കിട്ടൂലല്ലോ...

******

ഒരു ദിവസം രാത്രി മൂത്രമൊഴിക്കാന് പുറത്തിറങ്ങിയ അന്ദ്രുക്ക കാര്യം സാധിച്ചുകൊണ്ടിരിക്കുംബോള് ഒരു നിഴല് പെട്ടെന്ന് മുന്നിലൂടെ പോയി.

അന്ദ്രൂക്ക പെട്ടെന്ന് തന്നെ ഭാര്യയോട്

'എടീ കദീസോ... ആ മൂളീം വെള്ളോം ഇങ്ങോട്ടെട്ത്തോ... വിജാരിച്ചതല്ല പോയത്.

******

അന്റെ മോന്റെ കല്ല്യാണ പിറ്റേന്നന്നെ പൊരേല്‍ന്ന് ഒച്ചേം വിളീം ഒക്കെ കേട്ടല്ലോ അന്ദ്രോ... പുതിയ മരോള് മോനെ തേമ്പ്യോ?

ഇന്റെ കരച്ചിലാ ഐമുട്ട്യേ ഇജി കേട്ടത്... ഇന്റെ മോന്‍ ആദ്യരാത്രീം കഴിഞ്ഞ് രാവിലെ തന്നെ 'ഇത്രേം നല്ലൊരു പരിപാടിണ്ടായിട്ട് ഇപ്പളാല്ലേ തന്തേ കെട്ടിച്ച് തര്ണത്' എന്നും ചോദിച്ചൊരു ചൗട്ടാണ് നെഞ്ഞത്ത്. ആ... ഇഞി ഒരു ചൗട്ടും കൂടി കിട്ടാന്ണ്ട്....

അതെന്തിനാ അന്ദ്രോ?

ഈ പുതുമോടിയൊക്കെ കയ്യുംബോ 'ഈ മാരണത്തിനേയാണല്ലോ കള്ള തന്തേ ഇന്റെ തലേല് കെട്ടി വച്ചത്' എന്ന് ചോദിച്ചിട്ട്. മൂത്തോന്റേട്ത്ത്ന്ന് നേരത്തെ കിട്ട്യതാണ് ഈ രണ്ട് ചൗട്ടും....

**********

അന്ദ്രൂക്കാ... ഇങ്ങളെന്താന്ന് പള്ളീ പോവാത്തത്?

അത് മോനേ... ഇനിയ്ക്ക് പടച്ചോനെ ഭയങ്കര പേട്യാണ്, പള്ളീലൊക്കെ എപ്പളും പടച്ചോന്ണ്ടാവൂലേ... അതോണ്ട് പള്ളീകേറുംബളേ ഞമ്മളെ മുട്ടുംകാല് ബെല്ലടിക്കാന്‍ തുടങ്ങും... നിസ്കരിക്കൂലെങ്കിലും ഞമ്മക്ക് പടച്ചോനെ വല്ല്യ കാര്യട്ടോ...

**************

ജീപ്പില്‍ മൈക്ക് വച്ച് അനൗണ്‍സ്മെന്റ് നടക്കുന്നു

'ലോക മുസ്ലീംഗളുടെ ആത്മീയ നേതാവ് ........ മുസ്ലിയാര്‍ പങ്കെടുക്കുന്ന...

ഇതുകേട്ട അന്ദ്രുക്ക അപ്പൊതന്നെ ജീപ്പിന് കൈ കാണിച്ചു നിര്‍ത്തി...

'പൊന്നാര മക്കളേ... ആ ലോക മുസ്ലീംഗളില്‍നിന്ന് ഇന്നെ അങ്ങട്ട് ഒയിവാക്കിക്കാളിട്ടോ...'

Tuesday, February 1, 2011

ബാച്ച്ലര്‍ ലൈഫ് - ഭാഗം 3

രണ്ട് കൂട്ടുകാര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ദുബായിലെ അവീര്‍ ഫ്രൂട്ട്സ് & വെജിറ്റബിള്‍ മാര്‍ക്കറ്റില്‍ വച്ച് കണ്ടുമുട്ടുകയാണ്.

എടാ ഹബീബേ...

എടാ മന്‍സൂറേ...

എനിക്കങ്ങോട്ട് വിശ്വസിക്കാന്‍ പറ്റുന്നില്ല, എത്ര നാളായെടാ കണ്ടിട്ട്...

എനിക്കും അളിയാ... പത്താം ക്ലാസ്സ് കഴിഞ്ഞ ശേഷം ഇപ്പഴാടാ കാണുന്നത്.

അല്ല, നീയെന്താ ഇവിടെ?

എടാ... എനിക്കിവിടാ പണി, ജമാല്‍ ട്രേഡിംഗില്‍...

ജമാല്‍ ട്രേഡിംഗിലോ... എനിക്കും അവിടെതന്നാ പണി.

തന്നേ... നമ്മള് രണ്ട്പേരും ഒരേ കമ്പനിയിലായിട്ടും ഇതുവരെ കണ്ടില്ലല്ലോടാ...

അതിന് നീ വന്നിട്ട് എത്രയായി?

ഞാന്‍ വന്നിട്ട് മൂന്ന് മാസായിട്ടുള്ളൂ... നീയോ?

ഞാന്‍ വന്നിട്ട് രണ്ട് വര്‍ഷായെടാ... അല്ല... നീ എവിടാ താമസം?

ഞാന്‍ അവീര്‍ ലേബര്‍ കാമ്പില്‍

ഞാനും അവീര്‍ ലേബര്‍ കാമ്പില്‍ തന്നാടാ... ഏതാ ബ്ലൊക്ക്?

D Block, റൂം 212...

എടാ... ഞാനും അതേ റൂമില്‍ തന്നാ...

ഏ... നിന്റെ ഡ്യൂട്ടി ടൈം എപ്പഴാ?

രാവിലെ നാല്മണിമുതല്‍ വൈകിട്ട് നാല്മണി വരെ. നിന്റെതോ?

എന്റേത് ഉച്ചയ്ക്ക് ഒരുമണി മുതല്‍ രാത്രി ഒരുമണി വരെ.

ഞാന്‍ പണിക്ക് പോകുമ്പോ കട്ടിലിന്റെ മോളില്‍ മൂടിപ്പുതച്ച് കിടക്കുന്നത് നീയായിരുന്നോടാ ഹബീബേ?...

ഒരേ മുറിയില്‍ ഒരേ കട്ടിലില്‍ താഴേയും മുകളിലുമായിട്ട് കിടന്നിട്ട് നമ്മളിതുവരെ കണ്ടില്ലല്ലോ മന്‍സൂറേ...

****************

ഇതാണ് കമ്പനി അക്കമഡേഷന്റെ അവസ്ഥ. മാസങ്ങള്‍ കൂടെ താമസിച്ചിട്ടും പരസ്പരം കാണാത്തവരുണ്ടാവും അവിടെ. അവിടെ പേടിക്കേണ്ടത് റൂമിലെ സീനിയര്‍ മെംബേര്‍സിനേയാണ്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുന്ന സീനിയര്‍ റൂമിലെ പുതിയ പയ്യന്‍ ഭക്ഷണം കഴിക്കുംബോള്‍ പപ്പടം പൊടിക്കുന്ന ശബ്ദം കേട്ടുണര്‍ന്നുപോയി.

'ഇങ്ങനെയാണോടാ പപ്പടം പൊട്ടിക്കുന്നത്? പുറത്ത് പോടാ...'

ഇതായിരുന്നു സീനിയറിന്റെ പ്രതികരണം. ഒരു പപ്പടം പൊട്ടിച്ചെന്ന തെറ്റേ പാവം ചെയ്തിട്ടുള്ളൂ...

പിന്നെ അങ്ങനാ പപ്പടം പോട്ടിക്കണ്ടേയെന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ കരണത്തിട്ട് പൊട്ടിച്ചായിരിക്കും കാണിച്ചുതരുന്നത്.

പക്ഷേ നാട്ടിലെപോലെയല്ല കെട്ടോ... ഇവിടെ അടിയുണ്ടാക്കാന്‍ എല്ലാര്‍ക്കും പേടിയാണ്. കാരണം ചോര വന്നാല്‍ ക്രിമിനല്‍ കേസാക്കി അകത്ത് കൊണ്ടിടും. അതുകൊണ്ട് അടിയുണ്ടാക്കുംബോള്‍ ചോര വരാണ്ടെ നോക്കണം. (പരീക്ഷണം എന്റെ മേല്‍ തന്നെ ആവരുതേ...)

**********

എന്റെ സഹമുറിയന് ഉറക്കത്തില്‍ സംസാരിക്കുന്ന സ്വഭാവമുണ്ട്. ഉറക്കം കിട്ടാത്ത രാത്രികളില്‍ ഞാന്‍ ഈ സംസാരം കേട്ടിരിക്കും. മിക്കവാറും അന്ന് പകല്‍ തെറിപറഞ്ഞ മേലുദ്ദ്യോഗസ്ഥരെ തെറി പറയുകയായിരിക്കും ആശാന്‍.
ഒരു രാത്രി കേട്ടത്..

'വെട്ടിക്കള.. അവന്റെ രണ്ട് കാലും കയ്യും വെട്ടിക്കള... പക്ഷേ ചോര വരാണ്ടെ നോക്കണം... ചോര വന്നാല്‍ പ്രശ്നാവും'

സാധാരണക്കാരന്റെ സന്തോഷവും പ്രതികരണവും എല്ലാം സ്വപ്നത്തില്‍ മാത്രേ ഉള്ളൂ... അല്ലേ?

*************

ഞാന്‍ ആദ്യമായി ബാച്ച്ലര്‍ ലൈഫിന്റെ രസമറിയുന്നത് ബംഗളൂരുവില്‍ വച്ചാണ്. പഠിക്കുന്നതും, ജോലി നോക്കുന്നതുമായ ഒരുപറ്റം യുവാക്കള്‍. എല്ലാരും സമപ്രായക്കാര്‍. പലരും എന്നെപ്പോലെ തന്നെ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും മാത്രമുള്ളവര്‍. പഴ്സില്‍ കനം കൂട്ടാന്‍ വിസിറ്റിംഗ് കാര്‍ടല്ലാതെ മറ്റൊന്നും ഇല്ലാത്തവര്‍. പട്ടിണിയും പരവെട്ടവുമായി കഴിഞ്ഞ ആ ലൈഫാണ് ജീവിതത്തില്‍ ഏറ്റവും ആസ്വദിച്ചത്. എല്ലാരും ഒരേപോലെ ആണെങ്കില്‍ അവിടെ പ്രശ്നങ്ങള്‍ ഉണ്ടാവില്ലല്ലോ. ലാല്‍ബാഗില്‍ ഫ്ലവര്‍ഷോ നടക്കുംബോള്‍ അവിടെ വന്ന കളേര്‍സിന്റെ പിന്നാലെ പോകലായിരുന്നു പ്രധാന ജോലി.

രണ്ട് മുറിയിലായി പത്ത് പേര്‍, താഴെ പഠാണി തെരുവ്. താഴേനിലയില്‍ ഞങ്ങളുടെ റൂമിന്റെ ഓണറായ പഠാണി സഹോദരനും കുടുംബവും. അവര്‍ക്ക് വലിയ ഇഷ്ടമായിരുന്നു ഞങ്ങളെ. ഒരു കാര്യത്തിലേ അവര്‍ക്ക് ഞങ്ങളോട് പരാതിയുണ്ടായിരുന്നുള്ളൂ... 'നിങ്ങളെന്നും കുളിക്കും'. അതാണവരുടെ പരാതി.

രണ്ട് മാസമേ ആ ലൈഫ് ആസ്വദിക്കാന്‍ പറ്റിയുള്ളൂ. അപ്പോഴേക്കും നാട്ടില്‍ തന്നെ ജോലികിട്ടി തിരിച്ചുവന്നു. നാട്ടില്‍ തന്നെ നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രണയവും അന്നുണ്ടായിരുന്നു. ആ പ്രണയം നഷ്ടപ്പെട്ടപ്പോള്‍ വീണ്ടും ഒളിച്ചോടി. എന്റേതായി ആരുമില്ലാത്ത നഗരത്തിലേക്ക്.

************
ഞാനും തിരിച്ചുപോകും എന്റെ നാട്ടിലേക്ക്. വിശ്രമിക്കാന്‍ അവിടെയെത്തണമെനിക്ക്. എന്റെ മഹല്ലില്‍, എന്റെ നാട്ടുകാരോടൊപ്പം. വെള്ളിയാഴ്ച്ച എന്റെ അടുത്തേക്ക് വരുന്നവരെ അടുത്ത് കിടക്കുന്നവന് ചൂണ്ടികാണിച്ചുകൊടുത്ത് പറയണം അവരെന്നെ കാണാന്‍ വരുന്നവരാണെന്ന്.

ബാച്ചിലര്‍ ലൈഫ് - ഭാഗം1
ബാച്ചിലര്‍ ലൈഫ് - ഭാഗം2

Wednesday, January 26, 2011

സില്ലി ബോയ്...

നാട്ടിലെ ഫൂട്ട്ബോള്‍ കളിക്കിടെ സാരമായ പരിക്ക് പറ്റിയിട്ടുള്ള രണ്ടുപേരാണ് വിനുവേട്ടനും, ഹാഫിസും. വിനുവേട്ടന്‍ നല്ല ഗോളിയായിരുന്നു. അറിയപ്പെടുന്ന കളിക്കാരന്‍. കളിക്കിടെ തലയ്ക്ക് കാലുകൊണ്ട് അടികിട്ടി ഞരമ്പ് പൊട്ടിപ്പോയി. കുറേകാലം വിനുവേട്ടന്‍ കിടപ്പിലായിരുന്നു. ഇപ്പൊ ഉഷാറാണ്. ഇടക്കിടെ നമ്മുടെ കൂടെ കളിക്കാന്‍ കൂടാറുണ്ട്.

ഹാഫിസിന്റെ കാര്യം പറയുകയാണെങ്കില്‍ എന്നെ കൊന്നാലും ഫൂട്ട്ബോള്‍ കളിക്കാന്‍ ഞാനില്ല എന്നും പറഞ്ഞ് കളികണ്ടിരിക്കുന്ന ആളാണ്. കളിക്കാന്‍ ആള്‍ കുറവുള്ള ദിവസങ്ങളില്‍ പേരിന് ഒരാളായി അവിടെ എവിടെയെങ്കിലും നിര്‍ത്താം. വല്ലപ്പോഴുമേ അതിനുള്ള അവസരം ഞങ്ങള്‍ക്കും കിട്ടൂ. അങ്ങനെയിരിക്കെയാണ് കളിക്കാന്‍ ആള്‍ കുറവുള്ള ഒരു ദിവസം ഹാഫിസിനെ പിടിച്ചിറക്കിയത്. ബോളിനുപകരം കളിക്കാന്‍ ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കുകയാണ് അവന്‍, ആരെങ്കിലും വന്നാല്‍ പിന്നെ അവന് ജോലിനിര്‍ത്തി കളികണ്ടിരിക്കാമല്ലോ...

'ഹാഫിസേ... ബോള്‍...'

പെട്ടെന്നാണവന്‍ വിളി കേട്ടത്. എനിക്ക് ബോള്‍ വേണ്ട എന്ന ഭാവത്തില്‍ ഗ്രൗണ്ടിന്റെ ഒരു മൂലയില്‍ നില്‍ക്കുന്ന അവന്‍ ഒരു വെപ്രാളത്തില്‍ ബോള്‍ എടുക്കാനോ ബോളിനെ ഭയെന്നോ ഓടി. ഓടുന്നതിനിടയില്‍ ഇലക്ട്രിക്ക് പോസ്റ്റില്‍നിന്നും വലിച്ചുകെട്ടിയ എര്‍ത്ത് കമ്പി അവന്‍ കണ്ടില്ല. എര്‍ത്ത് കമ്പിയില്‍ കാല്‍ തടഞ്ഞ് വീണ് ഹാഫിസ് ഫ്ലാറ്റ്. കളിക്കാന്‍ പിടിച്ചിറക്കിയ ആരൊക്കെയോ തുറിച്ച്നോക്കികൊണ്ട് അവന്‍ ഗ്രൗണ്ടിന് പുറത്തേക്ക് നടന്നു.

ആ സമയത്ത് അതൊരു സാധാരണ വീഴ്ച്ചയായേ ഞങ്ങള്‍ക്ക് തോന്നിയുള്ളൂ. ക്രമേണ ഹാഫിസിന്റെ വേദന കൂടിവന്നു. മെഡിക്കല്‍ കോളേജില്‍ കാണിച്ചപ്പോള്‍ ഡോക്ടര്‍ക്കത്ഭുതം.
'ഇതെങ്ങനെ സംഭവിച്ചു?'
ഫൂട്ട്ബോള്‍ കളിച്ചതാണ് സാര്‍...
ഫൂട്ട്ബോള്‍ കളിച്ചാല്‍ കാലിലെ ഞരമ്പെങ്ങനെ മുറിയും?
അത് സാര്‍... കളിക്കിടെ എര്‍ത്ത് കമ്പിയില്‍ കാല്‍ കുടുങ്ങിയതാണ്.
സാരമില്ല. ചെറിയൊരു സര്‍ജറി വേണ്ടിവരും. സര്‍ജറിയുടെ ഡേറ്റും വാങ്ങി തിരിച്ചുപോന്നു.

സര്‍ജറിയുടെ തലേദിവസം അഡ്മിറ്റായി. ഡോക്റ്ററോടൊപ്പം പരിശോധിക്കാന്‍ വന്ന മെഡിക്കല്‍ വിദ്ദ്യാര്‍ത്ഥികള്‍ക്കെല്ലാം ഭയങ്കര ആവേശം.

ഈ കുട്ടിയുടെ സര്‍ജറിക്ക് ഞങ്ങളേയും വിളിക്കണേ... പ്ലീസ്....

അവര്‍ക്ക് അപൂര്‍വ്വമായെ ഇത്തരം കേസ് കാണാന്‍ പറ്റൂ.

രാത്രി ഹെഡ് നേഴ്സ് വാങ്ങിക്കാനുള്ള സാധനങ്ങളുടെ ലിസ്റ്റ് കൊടുത്തു. രാവിലെ ആറ്മണിക്ക് എല്ലാവരും ഒരുങ്ങിനില്‍ക്കണം എന്നും പറഞ്ഞു. രാത്രിതന്നെ സാധനങ്ങളെല്ലാം വാങ്ങി റെഡിയാക്കി വച്ചു. മെഡിക്കല്‍ കോളേജിലെ വരാന്ദയില്‍ കിടന്ന് ഉറങ്ങാന്‍ ശ്രമിച്ചു. മയങ്ങുംബോഴേക്കും ആരുടേയെങ്കിലും കുളമ്പടി നാദം ഉണര്‍ത്തിയിരിക്കും. ഹാഫിസ് സര്‍ജറിയെ പറ്റി ഓര്‍ത്ത് കുറച്ചോരു ടെന്‍ഷനിലാണ്.

നേരത്തെ തന്നെ എണീറ്റ് അവന്‍ വെള്ള മുണ്ടും വെള്ള ഷര്‍ട്ടും ഇട്ട് പുയ്യാപ്ലായി നില്‍ക്കുന്നുണ്ടായിരുന്നു. ഹെഡ് നഴ്സ് വന്ന് ഓരോരുത്തരുടെ പേര്‍ വിളിക്കാന്‍ തുടങ്ങി. കല്ല്യാണവീട്ടിലേക്ക് അറക്കാനുള്ള ബ്രോയിലര്‍ കോഴികള്‍ വരിവരിയായി നില്‍ക്കുന്നപോലെ അവരെല്ലാവരും നില്‍ക്കാന്‍ തുടങ്ങി.

'മന്‍സൂര്‍'..... മന്‍സൂര്‍...... മന്‍സൂറുണ്ടോ?....

ഹെഡ് നഴ്സ് ഉറക്കെ വിളിച്ച് ചോദിക്കുകയാണ്. വരാന്ദയില്‍ ഒരാളൊഴികെ മറ്റെല്ലാവരും എണീറ്റു.

എണീക്കാത്ത ആളെ നഴ്സ് വിളിച്ചുണര്‍ത്തി ചോദിച്ചു...

മന്‍സൂറാണോ?

ആ...ആ... ആ.... (വായില്‍നിന്നും ഒലിച്ചുവരുന്ന വെള്ളം കൈകൊണ്ട് തുടച്ച് മന്‍സൂര്‍)

എടോ... ഞാന്‍ നിന്നെ എത്രനേരമായെടോ വിളിക്കുന്നു. നിന്റെ ഓപറേഷനാടോ ഇപ്പൊ... (മന്‍സൂര്‍ നഴ്സിനോട് സൈക്കിളില്‍നിന്നും വീണ ചിരി പാസ്സക്കി)

എവിടെ? വാങ്ങിക്കാന്‍ പറഞ്ഞ സാധനം എവിടെ?

എന്ത് സിസ്റ്ററേ?

എടോ... ഇന്നലെ ഒരു ലിസ്റ്റ് തന്നില്ലായിരുന്നോ... ആ സാധനം എവിടെ?

ഓ... അത്... ഇപ്പൊ കൊണ്ടേരും...

ആര്?

ഇക്കാക്ക പോയിക്ക്ണ്... ഇപ്പോ കൊണ്ടേരും... ഒരു അഞ്ജിന്റ്...

ഇത്രേം കാലത്തെ സര്‍വീസിനിടക്ക് ആദ്യായിട്ടാ ദൈവമേ ഇങ്ങനെ ഒന്നിനെ കാണുന്നത്. '

അതിനും നമ്മുടെ സൈക്കിളില്‍നിന്നും വീണ ചിരി തന്നെ.

ഓപറേഷന്‍ തീയറ്ററിലേക്ക് ടെന്‍ഷനോടെ പോകാനിരുന്ന എല്ലാവരേയും ചിരിപ്പിച്ചിട്ടാണ് അവന്‍ വിട്ടത്.

***************************************************

എനിക്കിപ്പോഴും മനസ്സിലാവിനില്ല, അടുത്ത ദിവസം ഓപറേഷന്‍ ഉള്ള അവനെങ്ങനെ ഇത്ര ശാന്തമായി ഉറങ്ങി? അതും മെഡിക്കല്‍ കോളേജിലെ വരാന്ദയില്‍. അതൊ എല്ലാവരുടേയും ടെന്‍ഷന്‍ കുറയ്ക്കാനാണോ പടച്ചോന്‍ അവനെ ഉറക്കികളഞ്ഞത്?

Tuesday, January 25, 2011

കല്ല്യാണമുടക്കങ്ങള്‍

ഏതൊരു നാടിന്റേയും അവകാശമാണ് കുറച്ച് കല്ല്യാണം മുടക്കികള്‍ അവിടെ ഉണ്ടായിരിക്കുക എന്നത്. ഈ വിഭാഗത്തില്‍ ഉന്നത ബിരുദം നേടിയവര്‍ വരെയുണ്ട് എന്റെ നാട്ടില്‍‍. പലരുടേയും രീതി വളരെ വിചിത്രമാണ്. എന്റെ നാട്ടില്‍ നടന്ന രസകരമായ ഏതാനും കല്ല്യാണമുടക്കങ്ങളിലേക്ക് നിങ്ങളെ കൂട്ടികൊണ്ടുപോവുകയാണ് ഞാന്‍...

എന്റെ നാട്ടില്‍ ചായക്കട നടത്തുന്ന കുട്ടേട്ടന്‍ കല്ല്യാണം മുടക്കാന്‍ മിടുമിടുക്കനാണ്. ചായക്കടയായതുകൊണ്ട് അന്വേഷണം പൊതുവേ അവിടെയേ വരുള്ളൂ. അന്വേഷണത്തിന് വരുന്നവരോട് മൂപ്പരുടെ രീതി ഇങ്ങനെയാണ്.

അന്വേഷി: 'ഏട്ടാ... ഈ ഖാലിദ്ക്കന്റെ മോന്‍ ഷബീറെങ്ങനാ ആള്?

കുട്ടേട്ടന്‍: ഓനാള് ഉഷാറാണല്ലോ... എന്തേ?

അന്വേഷി: ഒന്നുല്ല്യ... ഒരു കല്ല്യാണക്കാര്യാണേ...

കുട്ടേട്ടന്‍: ആഹാ... കല്ല്യാണക്കാര്യാണല്ലെ...? എന്നാലിങ്ങള് ഒന്നുംകൂടെ ഒന്ന്
ശരിക്കും അന്വേഷിച്ചേക്ക്ട്ടോ...

പോരേ? കല്ല്യാണം മുടങ്ങാന്‍ വേറെ വല്ലതും പറയണോ?

****************************************

പ്രേമേട്ടന്റെ കല്ല്യാണാലോചനകള്‍ ഉഷാറായി നടക്കുകയാണ്. കുറച്ചാലോചനകള്‍ മുടങ്ങി ഇരിക്കുകയാണ് കക്ഷി. ഒരെണ്ണം എങ്ങനെയോ കഷ്ടിച്ച് ഉറപ്പിച്ചിരിക്കുകയാണ്. ഒരു ദിവസം കുട്ടേട്ടന്റെ കടയില്‍ ചായ കുടിക്കന്‍ വന്ന പ്രേമനോട്...

എടാ പ്രേമാ... അന്റെ കല്ല്യാണം ഒറച്ചെന്ന് കേട്ടല്ലോ...
പ്രേമന്‍: ഇന്റെ വീട്ടാര്‍ക്കും സമ്മതം, ഓളെ വീട്ടാര്‍ക്കും സമ്മതം. ഇനി കുട്ടേട്ടന്റെ സമ്മതം കൂടെ അറിഞ്ഞാല്‍ കല്ല്യാണങ്ങ് നടത്തേനി...

കുട്ടേട്ടന്റെ മുഖം മൂപ്പരുടെ അടുപ്പിലെ കനല്‍ പോലെ ചുവന്നിരുന്നു അപ്പോള്‍.

****************************************

ഒരന്വേഷണം എത്തിയത് ഓട്ടോ ഡ്രൈവറായ രാജന്റെയടുത്ത്. അന്വേഷിക്കാന്‍ വന്ന കക്ഷികളെ ഓട്ടോയില്‍ കയറ്റി രാജന്‍ നേരെ പോയത് ഫറോക്ക് പുതിയ പാലത്തില്‍. പുതിയ പാലത്തിന്റെ മുകളില്‍ വണ്ടി നിര്‍ത്തി അന്വേഷിക്കാന്‍ വന്നവര്‍ക്ക് ചാലിയാര്‍ പുഴ കാണിച്ചുകൊടുത്തിട്ട് രാജന്‍ പറഞ്ഞു...

'ഇങ്ങക്കിങ്ങളെ മോളെ വേണ്ടെങ്കില്‍ ഈ പൊഴേല്‍ക്ക് അങ്ങട്ട് ഇട്ടേക്കി'

എങ്ങനുണ്ട്...? രാജന്‍ ആള്‍ പുലിതന്നെയല്ലെ?

മറ്റൊരാലോചന രാജന്റെ അടുത്തെത്തിയപ്പോള്‍

'അല്ല ചേട്ടാ... ഈ ഷുക്കൂറെങ്ങനാ ആള്?

രാജന്‍: ഏത്... ഞമ്മളെ ബീരാനിക്കാന്റെ മോനോ?

ആ... അതെന്നെ...

രാജന്‍: ഓന്‍.... (പോക്കറ്റില്‍നിന്ന് ഹാന്‍സിന്റെ പാക്കറ്റെടുത്ത് കുറച്ച് കയ്യിലിട്ട് തിരുമ്മി ചുണ്ടിനടിയില്‍ വച്ചിട്ട്) ഞമ്മളെ കമ്പനിയല്ലേ... നല്ല ചെക്കനാ....'

വന്നവര്‍ പിന്നെ ഒന്നും ചൊദിക്കാന്‍ നിന്നില്ല.

****************************************

കല്ല്യാണം മുടങ്ങിയിട്ട് ആദ്യമായി സന്തോഷിച്ചുകണ്ടത് എന്റെ ഒരു കൂട്ടുകാരനെയാണ്. അവന്‍ പെണ്ണ് കാണാന്‍ പോയി, അവനൊഴികെ എല്ലാര്‍ക്കും ഇഷ്ടാവേം ചെയ്തു. ഇഷ്ടമായില്ല എന്ന് പറയത്തക്ക കുഴപ്പങ്ങളൊന്നും ആ കുട്ടിക്കില്ലതാനും. ഇഷ്ടക്കേട് അവന്‍ മനസ്സില്‍ തന്നെ വച്ചു.

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അവനുണ്ട് ആവേശത്തോടെ ഓടി വരുന്നു.
' രക്ഷപ്പെട്ടെടാ... ആ കല്ല്യാണം മൊടങ്ങി, അന്വേഷണത്തില്‍ പൊട്ടി... ഞാന്‍ ചുങ്കത്ത് അടിണ്ടാക്ക്യതൊക്കെ ഓരറിഞ്ഞ്. ഇപ്പളാ മോനേ സമാധാനായത്'

****************************************

നിങ്ങളിലെല്ലാവരിലും ഒരു കല്ല്യാണം മുടക്കി ഓളിച്ചിരിപ്പില്ലേ?
ആശിച്ചതിനെ മറ്റൊരുവന്‍ അല്ലെങ്കില്‍ അവള്‍ സ്വന്തമാക്കാനൊരുങ്ങുംബോള്‍ ' എങ്ങനാ റബ്ബെ അതൊന്ന് മൊടക്കാന്‍ പറ്റാ...' എന്ന് ചിന്തിക്കാത്തവരെങ്കിലും ഉണ്ടാവുമോ...?

Tuesday, January 18, 2011

ബാച്ച്ലര്‍ ലൈഫ്...ഭാഗം II

പല ബാച്ച്ലര്‍ റൂമിലേയും ആഘോഷങ്ങള്‍ മദ്ധ്യസേവക്ക് വേണ്ടി മാത്രമുള്ളതാണ്. പല ആഘോഷങ്ങളും മദ്ധ്യമയമായിരിക്കും. 'മദ്ധ്യം ഹറാമാണ് എന്നത് പലരും മദ്ധ്യം ഹരമാണെന്ന് മാറ്റിക്കഴിഞ്ഞു.' ഒരു ഭാഗത്ത് പാട്ടാണെങ്കില്‍ മറുഭാഗത്ത് അടിയും വാളുവെപ്പും എല്ലാം അരങ്ങേറുന്നുണ്ടാവും. ചിലര്‍ക്ക് രണ്ടെണ്ണം അങ്ങ് ഉള്ളില്‍ ചെന്നാല്‍ ആരോടെങ്കിലും മനസ്സില്‍ ഒളിപ്പിച്ചുവച്ചിട്ടുള്ള വെറുപ്പ് പുറത്തേക്ക് വരാന്‍ തുടങ്ങും. കൂടെയുള്ളവനെ കാത്തുനില്‍ക്കാതെ ഭക്ഷണം കഴിച്ചതോ തുടര്‍ച്ചയായി രണ്ട് പ്രാവശ്യം സാമ്പാര്‍ തന്നെ വച്ചതോ മറ്റോ ആയിരിക്കും അപ്പോഴത്തെ ഭൂലോക പ്രശ്നം.

ജോലിയില്‍ പ്രവേശിച്ച് ആദ്യ ശമ്പളം കിട്ടിയ പപ്പു എന്ന എന്റെ സഹമുറിയനെ അവന്റെ മാനേജര്‍ ചിലവ് വേണമെന്നാവശ്യപ്പെട്ട് ബാറില്‍ കൊണ്ടുപോയി. അധികം കഴിച്ച് പരിചയമില്ലാത്ത പപ്പു രാത്രി രണ്ട്മണിക്ക് വഴിനീളെ മുള്ളികൊണ്ടാണ് നടന്നുവരുന്നത്. ഇവിടെ പൊതുസ്ഥലത്ത് കാര്യം സാധിച്ചാല്‍ പോലീസ് പിടിക്കില്ല, മറിച്ച് എഴുതും, ഫൈന്‍ 150 ദിര്‍ഹംസ്. പപ്പുവിന്റെ ഭാഗ്യത്തിന് ആരും കണ്ടില്ല. ഞാനും മറ്റൊരു സഹമുറിയനും പുറത്ത് സംസാരിച്ചുനില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും പപ്പു ഭയങ്കര കരച്ചില്‍.
'ഞാന്‍ നശിച്ചെടാ ഇല്ല്യാസേ... ഞാന്‍ നശിച്ചു'. രണ്ട് ബിയറിന്റെ കുപ്പി ഒരുമിച്ചെടുക്കാന്‍ വയ്യാത്ത ചെക്കനാ... മാനേജറുടെ മുന്നില്‍ മോശക്കാരനാവേണ്ട എന്നുകരുതി അടിച്ചതാണ്. എതായാലും ഞങ്ങള്‍ രണ്ടാളുംകൂടെ അവനെ പൊക്കി ബെര്‍ത്തിന് മുകളില്‍ കൊണ്ടിട്ടു. മുള്ളാനൊന്നും കാണില്ല. അത് ഞങ്ങളെ മുന്നില്‍നിന്നും ഇപ്പൊ സാധിച്ചതല്ലേയുള്ളൂ...

പക്ഷേ രാത്രി പപ്പു പണിപറ്റിച്ചു. ഉഗ്രശേഷിയുള്ള ഒരു വാള്‍ പണിതു. ഉഗ്രശേഷിയെന്ന് പറയാന്‍ കാരണമുണ്ട്, ആ വാളിന്റെ മണമടിച്ച് ആ റൂമിലെ ഒരാളൊഴികെ എല്ലാരും എണീറ്റു. അവന്റെ കട്ടിലിന്റെ താഴെ ബെര്‍ത്തില്‍ കിടക്കുന്നവന്റെ മേലേക്കാണ് വാള് വച്ചത്. ആ ഒരാളാണ് എണീക്കാതിരുന്നത്. വാളിന്റെ ഉഗ്രശേഷി കാരണം ബോധം നഷ്ടപ്പെട്ടതുകൊണ്ടാണ് പുള്ളി എണീക്കാതിരുന്നത്.

രാവിലെ ജോലിക്ക് പോകാന്‍ കഴിയാതെ തലവേദനയെടുത്ത് കട്ടിലില്‍ ഇരിക്കുന്ന പപ്പുവിനോട് മറ്റൊരു സഹമുറിയന്‍ പറഞ്ഞതിങ്ങനെ.
' ഇന്നലത്തെ കട്ടിറങ്ങിയില്ലല്ലേ പപ്പു?.. രണ്ടെണ്ണം കൂടെ അടിച്ചാല്‍ ശരിയായിക്കൊള്ളും'

പരിചയസമ്പത്തുള്ളവരുടെ ഉപദേശം.

ബാച്ചിലര്‍ ലൈഫ് - ഭാഗം1
ബാച്ചിലര്‍ ലൈഫ് - ഭാഗം3

Thursday, January 13, 2011

ബാച്ച്ലര്‍ ലൈഫ്...

ത്യാഗം, സഹനം, അഡ്ജസ്റ്റ്മെന്റ്, ക്ഷമ... ഇതെല്ലാം ബാച്ച്ലര്‍ ലൈഫിന്റെ പര്യായങ്ങളാണ്. പലരും പറയും ഇത് ഭയങ്കര രസമുള്ള ലൈഫ് ആണെന്ന്. ശരിയാണ്, ചിലര്‍ക്ക് മാത്രം. സമാന ചിന്താഗതിക്കാരായ ഒരു പറ്റം ആള്‍ക്കാരാണെങ്കില്‍ രസം തന്നെയാണ്.

ബാച്ച്ലര്‍ ലൈഫ് എന്നത് കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് വിവാഹത്തിന് മുന്‍പുള്ള ജീവിതം എന്നല്ല. നാട് വിട്ട് ജോലിചെയ്യുന്ന ഒരുപറ്റം ആള്‍ക്കാര്‍ ഒരുമിച്ച് താമസിക്കുന്നതാണ് ഇവിടുത്തെ ബാച്ച്ലര്‍ ലൈഫ്. അതില്‍ ബാച്ച്ലറായിട്ട് വിവാഹം കഴിയാത്തവരും കഴിഞ്ഞവരും എന്തിന് മുത്തച്ഛനായവര്‍ വരെ കാണും.

എന്റെയും എന്റെ കൂട്ടുകാരുടേയും ബാച്ച്ലര്‍ ലൈഫിലെ രസകരമായ കുറേ അനുഭവങ്ങള്‍ ഞാന്‍ ഇവിടെ പങ്കുവെക്കുകയാണ്.

**************************************

2007 July 9 നാണ് ഞാന്‍ ദുബായില്‍ എത്തുന്നത്. ആദ്യമായി വിമാനത്തില്‍ കയറിയ ഞാന്‍ എന്റെ നാടിന്റെ സൗന്ദര്യം ആസ്വദിച്ച് (മഴക്കാലമായതിനാല്‍ സൗന്ദര്യം കൂടുതലായിരുന്നു എന്റെ നാടിന്) ഒന്നു മയങ്ങി എണീറ്റ് പുറത്തേക്ക് നോക്കിയപ്പോള്‍ ഒന്നും മനസ്സിലാകുന്നില്ല. മഴക്കാലത്ത് കെട്ടികിടക്കുന്ന വെള്ളത്തിന്റെ നിറം താഴെയാകെ. ഞാന്‍ അടുത്തുള്ള ആളോട് ചോദിച്ചു 'എന്താ ഈ കാണുന്നത്? പുറത്തേക്ക് നോക്കാതെ തന്നെ അയാള്‍ പറഞ്ഞു 'ഇതാണ് നീ വരുന്ന മരുഭൂമി'. ആദ്യ കാഴ്ച്ചയില്‍ തന്നെ എന്റെ പ്രതീക്ഷകളെല്ലാം തകര്‍ന്നു. പച്ചപ്പിന്റെ സൗന്ദര്യം കണ്ണില്‍ നിന്ന് മറഞ്ഞ്പോയല്ലോ എന്ന് സങ്കടപ്പെട്ടു. നട്ടുച്ചനേരം അബൂദാബി എയര്‍പോര്‍ട്ടില്‍ ഇറങ്ങി. ഫ്ലൈറ്റില്‍നിന്നും പുറത്തേക്കിറങ്ങിയപ്പോള്‍ അപ്രതീക്ഷിതമായി പുറത്ത് അടികിട്ടിയപോലെയായിരുന്നു ചൂട് ശരീരത്തില്‍ അടിച്ചത്. July & Auguste മാസത്തിലെ ചൂടിന്റെ സുഖമറിയാത്തവരായി ആരും കാണില്ല ഇവിടെ. ഈ മാസങ്ങളില്‍ വെള്ളത്തിന് പൊള്ളുന്ന ചൂടായിരിക്കും. ഈ സമയത്ത് ആദ്യമായി ഗള്‍ഫില്‍ എത്തുന്നവര്‍ ബാത്ത് റൂമില്‍ പോയാല്‍ ഒരു അലര്‍ച്ച കേള്‍ക്കാം. വെള്ളം ചൂടുള്ള കാര്യമുണ്ടോ പുതിയ ആള്‍ക്കാരറിയുന്നു.

ഏതായാലും നനഞ്ഞില്ലെ, ഇനി കുളിച്ച് കയറാം എന്ന് തീരുമാനമെടുത്തു. ആദ്യം അബൂദാബി, പിന്നെ ഷാര്‍ജ അതുകഴിഞ്ഞ് എന്റെ സ്വപ്ന നഗരിയായ ദുബായിലെത്തി.

സ്വാഭാവികമായും ചിലവ് കുറക്കാന്‍ വേണ്ടി വാടക കുറഞ്ഞ റൂം തന്നെ തിരഞ്ഞെടുത്തു. റൂമില്‍ 12 പേര്‍. സാരമാക്കിയില്ല. നില്‍ക്കാന്‍ തന്നെ തീരുമാനിച്ചു. പരിചിതമല്ലാത്ത വീട്ടില്‍ പുതുമണവാട്ടി ഇരിക്കുന്നപോലെയാണ് ആദ്യ ദിവസങ്ങളില്‍. പുതുമണവാട്ടിയെ സ്നേഹിക്കാനും എന്തെങ്കിലുമൊക്കെ സംസാരിക്കാനും പുതുമണവാളനെങ്കിലും കാണും. ഇവിടെ അതുമുണ്ടാവില്ല എന്നതാണ് കഷ്ടം. വരുന്നവര്‍ ഓരോരുത്തരായി പേര് ചോദിക്കും എവിടെയാ ജോലി എന്നും. ഈ രണ്ട് ചോദ്യങ്ങള്‍ വെറും ഒരു ഫോര്‍മാലിറ്റി മാത്രമാണ്. ശരിക്കും അവര്‍ക്കറിയേണ്ട ചോദ്യം വരുന്നതേയുള്ളൂ. ' രാവിലെ എപ്പഴാ പോണ്ടെ?'
ബാത്ത്റൂം ടൈമിംഗ് അറിയാനാണ് ഈ ചോദ്യം. തന്റെ സമയമല്ലെങ്കില്‍ അവന് സമാധാനമായി. അഥവാ അവന്റെ സമയത്താണെങ്കില്‍ പിന്നെ അവിടെ ഒരു ചര്‍ച്ചയാണ്. എല്ലവരും കൂടെ സമയം ക്രമീകരിച്ച് ഒരു പത്ത് മിനുറ്റ് അനുവദിച്ചുകിട്ടും. അതില്‍ ആവണം എല്ലാം. രണ്ട് മിനുറ്റ് കൂടുതലെടുത്താല്‍ വാതിലില്‍ മുട്ട് തുടങ്ങും. ഒരു ഇളിഞ്ഞ ചിരിയോടെ പുറത്തേക്കിറങ്ങുമ്പോള്‍ ചോദ്യം വന്നിട്ടുണ്ടാവും. 'എന്തായിരുന്നെടോ പരിപാടി? കുറേ നേരമായല്ലോ കയറിയിട്ട്?' നമുക്കല്ലെ അറിയൂ, സോപ്പ് ഒന്ന് താഴെവീണപ്പോള്‍ അതെടുത്തൊന്നു കഴുകി. ആ സമയം കൂടിപ്പോയതാണ് ഇവിടുത്തെ പ്രശ്നം. ( ഒരു മൂന്ന് മാസം കഴിഞ്ഞിട്ടാണ് അവന്‍ ഈ ചോദ്ദ്യം ചോദിക്കുന്നതെങ്കില്‍ എന്റെ മുഖത്ത് കണ്ട അതേ ഇളിഞ്ഞ ചിരി അവന്റെ മുഖത്ത് കാണാം, മറുപടി അത്രക്ക് നിലവാരമുള്ളതാവും)

കഷ്ടകാലമെന്ന് പറയട്ടെ, എല്ലാ റൂമിലും ആ റൂം വാടകക്കെടുത്ത ആളോ അല്ലെങ്കില്‍ അയാളുടെ ഒരു ബന്ധുവോ ഉണ്ടായിരിക്കും. അവരുടെ ഭാവം കണ്ടാല്‍ ദുബായ് മുഴുവനും അവരുടെ ഉള്ളം കയ്യിലാണെന്ന് തോന്നും. റൂമിലെ നിയമങ്ങളും ബാത്ത് റൂം സമയക്രമങ്ങള്‍ ഒന്നും അവര്‍ക്ക് ബാധകമല്ല. ഏത് സമയത്ത് വേണമെങ്കിലും എന്തും ആവാം. ബാക്കിയുള്ളവന്‍ ബുദ്ധിമുട്ടുമോ എന്നൊന്നും ചിന്തിക്കില്ല. കഷ്ടകാലത്തിന് വല്ലതും പറഞ്ഞുപോയാല്‍ അടുത്തമാസം മുതല്‍ വേറെ റൂം നോക്കിക്കൊ എന്ന് പറയും. പുതിയ റൂമില്‍ വീണ്ടും പുതുമണവാട്ടി ആവേണ്ട കാര്യം ആലോചിക്കുമ്പോള്‍ അങ്ങ് സഹിക്കും. ഇത്തരം റൂം ഓണേര്‍സിന് അപമാനമായി എവിടെയൊക്കെയോ നല്ല ആള്‍ക്കാരും ഉണ്ടെന്ന് പറഞ്ഞ് കേള്‍ക്കുന്നു. കാണാനുള്ള ഭാഗ്യം ഇതുവരെ ഉണ്ടായിട്ടില്ല.

പുതിയ ആള്‍ക്കാരെകൊണ്ട് റൂമും ബാത്ത്റൂമും ക്ലീന്‍ ചെയ്യിക്കാന്‍ ചിലര്‍ക്ക് ഭയങ്കര ആവേശമാണ്. ചിലര്‍ വന്ന് പേരൊക്കെ ചോദിച്ച് നല്ലോണം സംസാരിക്കും. പോകുന്ന വഴിക്ക് പേര് ഒന്നുകൂടെ ചോദിക്കും. ആ ചോദ്യം ഒരു പണിയാണ്. അടുത്ത ദിവസം തന്നെ ബാത്ത്റൂമിന്റെ ഡോറിലോ അടുക്കളയിലോ ആയി ഒട്ടിച്ചുവച്ചിരിക്കുന്ന ക്ലീനിങ് ടേബിള്‍ ഒന്നുമാറും. തലേദിവസം പേര് രണ്ട് പ്രാവശ്യം ചോദിച്ചവന്‍ വന്ന് പറയും ' എടാ... അടുത്ത ആഴ്ച്ച നിന്റെ ക്ലീനിങാണേ... പേര് ഇട്ടിട്ടുണ്ട്'. പോയിനോക്കിയാല്‍ കാണാം പുത്തന്‍ പേപ്പറില്‍ അച്ചടിച്ചുവച്ചിരിക്കുന്ന സ്വന്തം പേര്. അവന്‍ ഇന്നലെ രണ്ട് പ്രാവശ്യം പേര് ചോദിച്ചത് ഇതിനായിരുന്നല്ലേ എന്ന് മനസ്സില്‍ തൊന്നും.

ഇതുപോലെ പണികിട്ടിയ എന്റെ ഒരു കൂട്ടുകാരന്റെ അനുഭവം പറയാം.
ആള്‍ പുതുതായി റൂമില്‍ വന്നിട്ടേയുള്ളു. ഇതുപോലെ ക്ലീനിങ് പണി കിട്ടി. മൂന്ന് റൂമിലായി പതിനേഴ്പേര്‍ താമസിക്കുന്നുണ്ട്. ഈ പതിനേഴ്പേര്‍ക്കും കൂടെ ഒരൊറ്റ ബാത്ത്റൂമേ അവിടുള്ളൂ. ശനി ലീവായതിനാല്‍ ക്ലീനിങ് അന്നത്തേക്ക് മാറ്റി ഇഷ്ടന്‍. എല്ലാരും ജോലിക്കുപോയിട്ട് പണിതുടങ്ങാം എന്നുകരുതി അല്പ്പം വൈകിയെണീറ്റു. എണീറ്റപ്പോഴാണ് കാണുന്നത് ശനി ലീവുള്ള വേറെ കുറേ ആളുകളും ആ റൂമിലുണ്ട്. അവരും വൈകി എണീറ്റ് ഓരോരുത്തരായി അലക്കലും കുളിയും ഒക്കെ കഴിഞ്ഞപ്പോഴേക്കും ഊണ്‍ കഴിക്കാറായി. പിന്നീട് കടകളില്‍ ജോലിചെയ്യുന്നവര്‍ ഓരോരുത്തരായി വരാന്‍ തുടങ്ങി. അവര്‍ക്ക് ളുഹര്‍ മുതല്‍ അസര്‍ വരെ (ഒരുമണി മുതല്‍ നാലര വരെ) റെസ്റ്റ് ടൈമാണ്. വന്ന് കുളിച്ച് ഭക്ഷണം കഴിച്ച് ചെറുതായൊന്നു മയങ്ങും. നാലുമണിയാവുംബോള്‍ എണീറ്റ് വീണ്ടും കുളിച്ച് ജോലിക്ക് പോകും. ഇതാണ് അവരുടെ രീതി. നമ്മുടെ പുള്ളിക്കുണ്ടോ ബാത്ത്റൂം ഒന്ന് കാലിയായി കിട്ടുന്നു. എല്ലരുടേയും കുളിയും ഉണ്ണലും എല്ലാം കഴിഞ്ഞു. ഇവന്‍ കുളിച്ചിട്ടുമില്ല, ഉണ്ടിട്ടുമില്ല. അവസാനം സഹികെട്ട് അവന്‍ മയത്തില്‍ ഒരാളോട് ചോദിച്ചു.

' എന്നോട് ഇന്ന് ബാത്ത്റൂം ക്ലീന്‍ ചെയ്യാന്‍ പറഞ്ഞിരുന്നു. ബാത്ത്റൂം എപ്പഴാ ഒന്ന് ഫ്രീ ആവുക?'
'നാലരയ്ക്ക് എല്ലാരും വീണ്ടും ജോലിക്ക് പോയിക്കഴിയുമ്പോള്‍ അര മണിക്കൂര്‍ ഫ്രീയാകും, അപ്പൊ കഴുകിക്കോ... ആ പിന്നേ... പെട്ടെന്ന് തീര്‍ത്തേക്കണം, അഞ്ജ്മണിയാവുംമ്പോഴേക്കും ആള്‍ക്കാര്‍ വരാന്‍ തുടങ്ങും'

ഇതൊന്നുമല്ല രസം. ക്ലീനിങും കുളിയും ലോണ്ട്രിയില്‍ കൊടുക്കാന്‍ പറ്റാത്ത അത്യാവശ്യകാര്യങ്ങളും അലക്കി കഴിഞ്ഞപ്പോള്‍ പത്ത് മിനുട്ട് വൈകിപ്പോയി. പുറത്തിറങ്ങിയപ്പോള്‍ ജോലികഴിഞ്ഞ് വന്ന് ഒരുവന്‍ അക്ഷമനായി കാത്തിരിക്കുകയാണ്.

'അല്ലെടോ... ഇന്ന് മുഴുവന്‍ നീ ഇവിടെ ഉണ്ടായിട്ട് ഇപ്പഴാ നിനക്കിതിന് സമയം കിട്ടിയത്?'

ഈ ചോദ്യമാണ് അവനെ എതിരേറ്റത്. ചുണ്ടില്‍ ചിരിയും വരുത്തി മനസ്സില്‍ നല്ല പച്ച തെറിയും പറഞ്ഞ് അവന്‍ ഉള്ളിലേക്ക് പോയി.

*************************************

ബാച്ച്ലര്‍ റൂമിലെ ഓണര്‍ കഴിഞ്ഞാല്‍ അടുത്ത വില്ലന്‍ 'മൂട്ടയാണ്'. ഇവന്റെ കടി സഹിക്കാം, പക്ഷെ ചിലപ്പോള്‍ ഷര്‍ട്ടില്‍ എവിടെയെങ്കിലും ഒളിച്ചിരുന്ന് ഓഫീസില്‍ കൂടെ വന്നുകളയും. അതാണ് പേടി. മറ്റാരെങ്കിലും കണ്ടാല്‍ മാനം പോയത് തന്നെ. ആള്‍ക്കാര്‍ മൂട്ടയെ മറ്റുള്ളവരുടെ ദേഹത്ത് കാണുമ്പോള്‍ ഇന്നുവരെ കാണാത്ത അറപ്പോടെയാണ് പെരുമാറുക. അവന്റെ മേലും ചിലപ്പോള്‍ മൂട്ട അതേ സമയം സവാരി നടത്തുന്നുണ്ടാവും. രാത്രിയാണ് മൂട്ടകള്‍ക്ക് വിശക്കുന്നതെന്നാണ് തോന്നുന്നത്. കാരണം നമ്മള്‍ ഉറങ്ങികിടക്കുമ്പോഴാണ് ഇവറ്റകള്‍ കൂട്ടമായി വന്ന് ആക്രമണം അഴിച്ചുവിടുന്നത്. ഉറങ്ങാന്‍ സമ്മതിക്കാത്ത് ഇവറ്റകളെകൊണ്ട് അപ്പോള്‍ തന്നെ നിര്‍ത്തി നാട്ടില്‍ തിരിച്ചുപോയാലോ എന്ന് പലവട്ടം ചിന്തിച്ചിട്ടുണ്ട്.

ഞാന്‍ മുകളില്‍ പറഞ്ഞ 12 പേരുള്ള ആ റൂമില്‍ സംഭവിച്ചതാണിത്. ഒരു ദിവസം രാത്രി രണ്ട്മണിയായികാണും. മൂട്ടകടിയേറ്റ് ഉറങ്ങാന്‍ കഴിയാതായപ്പോള്‍ അവന്‍ mobile torch അടിച്ച് മൂട്ടയെ പിടിക്കാന്‍ തീരുമാനിച്ചു. പിടിച്ചിട്ടും പിടിച്ചിട്ടും മൂട്ട ബാക്കിതന്നെ. അവസാനം ആ സമയത്ത് ബെഡ്ഡ് പുറത്ത്കൊണ്ട്പോയി കത്തിക്കുകയായിരുന്നു പാവം.

എന്റെ പ്രാരാബ്ദങ്ങളും കടങ്ങളും എന്നില്‍നിന്നും മാറിയപ്പോള്‍ ഞാന്‍ അവിടം വിട്ടോടി. മൂട്ടയില്ലാത്ത ആളുകള്‍ കുറഞ്ഞ റൂമിലേക്ക്. പ്രാരാബ്ദങ്ങളില്‍നിന്നും കടങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിഞ്ഞിട്ടില്ലാത്തവന്‍ ഇന്നും മൂട്ടകടിയേറ്റ് അവിടെതന്നെ കാണും. നൊമ്പരങ്ങള്‍ തമാശരൂപത്തില്‍ പറഞ്ഞാലും നൊമ്പരങ്ങള്‍ നൊമ്പരങ്ങള്‍ തന്നെ.

******************************************
ബാച്ചിലര്‍ ലൈഫ് - ഭാഗം2
ബാച്ചിലര്‍ ലൈഫ് - ഭാഗം3

Sunday, January 9, 2011

വഞ്ജകന്‍...

വേണ്ട... പറയണ്ട... അറിയുമ്പോള്‍ അറിയട്ടെ. ഇനിയും ആറ് മാസം ഉണ്ടല്ലോ...

ഞാന്‍ അവളോട് പറയാത്തതായി ഒന്നും തന്നെയില്ല. പക്ഷെ ആ കാര്യം മാത്രം ഞാന്‍ അവളോട് പറഞ്ഞിട്ടില്ല. പറയണമെന്നുണ്ട്. പക്ഷെ അവള്‍ എങ്ങനെ പ്രതികരിക്കും എന്നറിയില്ല. ആറ് മാസങ്ങള്‍ കഴിഞ്ഞാല്‍ അവളുടെ സ്ഥാനത്ത് മറ്റൊരാള്‍ വരുമെന്നറിഞ്ഞാല്‍ അവള്‍ സഹിച്ചെന്ന് വരില്ല.

എന്നും അവളുടെ മുഖം കണികണ്ടെ ഞാന്‍ ഉണരാറുള്ളൂ... അവളുടെ നെറ്റിയില്‍ മുത്തം കൊടുത്തെ ഞാന്‍ എണീക്കാറുള്ളൂ... അവളെ കെട്ടിപിടിച്ചുകിടന്നാലേ എനിയ്ക്കുറക്കം വരൂ... അവള്‍ക്കെന്നെ നന്നായറിയാം. എനിക്കവളേയും. എന്നിട്ടും ഞാന്‍ എന്തേ ഇങ്ങനെ?

ഇല്ല... പിന്മാറാന്‍ കഴിയില്ല, വീട്ടുകാര്‍ എല്ലാം ഉറപ്പിച്ചുകഴിഞ്ഞു. പരസ്പരം അടുത്തുനില്‍ക്കുന്ന രണ്ട് കുടുംബങ്ങള്‍. ഇനി ഞാന്‍ പിന്മാറിയാല്‍ ആ കുടുംബങ്ങള്‍ തമ്മില്‍ തെറ്റും. ഞാന്‍ കാരണം അങ്ങനെ ഒന്ന് സംഭവിക്കാന്‍ പാടില്ല.

ഈ പ്രവാസ ജീവിതത്തിലെ എന്റെ ഏക സാന്ത്വനമാണവള്‍. ഉപേക്ഷിക്കാനും നഷ്ടപ്പെടുത്താനും വയ്യ. അറിയിക്കാതിരിക്കാം... അതു തന്നെയാണ് ബുദ്ധി. വിവാഹം കഴിഞ്ഞ് തിരിച്ചുവന്നാലും അവളുടെ കൂടെ തന്നെ കഴിയാം.

ഇന്ന് വൈകിട്ട് പോകുമ്പോള്‍ അവള്‍ക്ക് നല്ല ഒരു ഉടുപ്പുമായിട്ടുവേണം പോവാന്‍... മദീനാ സൂപ്പര്‍ മാര്‍ക്കറ്റില്‍ കിട്ടുമായിരിക്കും.

ഒരു തലയണ കവറിനൊക്കെ എന്തുവിലവരുമോ ആവോ....

Thursday, January 6, 2011

എങ്ങനെ തടി കുറച്ചു?

എല്ലാരും ചോദിക്കുന്നു നീ എങ്ങനെ തടി കുറച്ചെന്ന്. ഞാന്‍ തെല്ല് അഹങ്കാരത്തോടെ തന്നെ പറയും ഫൂട്ട്ബാള്‍ കളിക്കുന്നുണ്ട്, ഒരു നേരത്തെ ഫുഡ്ഡ് സ്കിപ്പ് ചെയ്തു എന്നൊക്കെ.

സത്യം പറഞ്ഞാല്‍ എന്റെ തടി കുറഞ്ഞതില്‍ മുഴുവന്‍ ക്രെടിക്റ്റ് എന്റെ കമ്പനിക്കാണ്. സാമ്പത്തിക മാന്ദ്യം വന്നപ്പോള്‍ കമ്പനി ശമ്പളം വെട്ടികുറച്ചു. അപ്പോള്‍ ഒരുനേരത്തെ ഫുഡ്ഡ് വെട്ടിക്കുറക്കാന്‍ ഞാനും ബാധ്യസ്ഥനായി.

അതുകൊണ്ട് തടി കുറഞ്ഞുകിട്ടി... പക്ഷെ ഈ സാമ്പത്തിക മാന്ദ്യം ഇങ്ങനെ തുടര്‍ന്നുപോകുംബോഴുള്ള കാര്യം ആലോചിക്കുംബഴാ.... ആ.... six pack ആവാന്‍ അധികം സമയം വേണ്ട....

Sunday, November 28, 2010

കോളേജ് ഡേ

കോളേജ് ഡേക്കുള്ള സ്ക്രീനിങ് തക്൪തിയായി നടന്നുകൊണ്ടിരിക്കുകയാണ്. ഒരു റൂമില്‍ പാട്ടിന്റെ സ്ക്രീനിങ് നടന്നുകൊണ്ടിരിക്കുന്നു, മറ്റൊരു മുറിയില്‍ ഡാന്‍സ്. ഫൈനല്‍ ഇയര്‍ ആയതുകൊണ്ട് സ്ക്രീനിങില്‍ ചെറിയ ദയാ ദാക്ഷിണ്യം പ്രതീക്ഷിക്കാം.

പണ്ട് മദ്രസയില്‍ പടിക്കുംബോള്‍ നബിദിനത്തിന് പാട്ട് പാടിയതിന് പ്രോത്സാഹന സമ്മാനമായി എല്ലാര്‍ക്കും കിട്ടാറുള്ള കുപ്പി ഗ്ലാസ്സ് ഒരെണ്ണം എനിക്കും കിട്ടിയിരുന്നു. ഇതാണ് ആകെയുള്ള ഒരു മുന്‍ പരിചയം.

ഏതായാലും ഒരു കൈ നോക്കാം എന്ന തീരുമാനത്തില്‍ തന്നെയാണ്. ഓരോ പേരെ വീതം വിളിക്കാന്‍ തുടങ്ങി. എന്റെ ക്ലാസ്സില്‍ തന്നെയുള്ള സുമേഷിനെ വിളിച്ചു.

ആരോ... ഇതള്‍ മീട്ടി എന്ന ഗാനമാണ് അവന്‍ പാടാന്‍ പോകുന്നത്.

പാടി തുടങ്ങി.. ആരോ....

മതി...

പെട്ടെന്ന് തന്നെ സാര്‍ പറഞ്ഞു...

അല്ല സര്‍... പാട്ട് ഇനിയുമുണ്ട്

അതെനിക്കറിയാം... നീ തല്‍ക്കാലം ഇത്ര പാടിയാല്‍ മതി...

ഈ കോമെഡി ഞാന്‍ അന്ന് അവിടെ അടിച്ചിറക്കി നൂറ് ദിവസം ഓടിയിരുന്നു.

എന്റെ ഊഴമെത്തി. CID മൂസ എന്ന പടത്തിലെ maine pyar kiya എന്ന ഒരു സംഗതിയും ഇല്ലാത്ത പാട്ടങ്ങു പാടി സ്ക്രീനിങില്‍ രക്ഷപ്പെട്ടു.

അടുത്തത് സിനിമാറ്റിക് ഡാന്‍സ് സ്ക്രീനിങ്ങാണ്. ഡാന്‍സ് പഠിക്കാന്‍ കൂടെ തുടങ്ങിയിട്ടില്ല. പിന്നെങ്ങനെ കളിക്കും. കഴിഞ്ഞ വര്‍ഷം കളിച്ച kambath ishq സ്റ്റെപ്സ് തന്നെ കാണിക്കാം എന്ന് തീരുമാനിച്ചു.

ക്ലാസ്സ് മുറിയിലെ benchs & desks അടുപ്പിച്ചിട്ടാല്‍ തന്നെ ആറ് പേര്‍ക്ക് ഡാന്‍സ് കളിക്കാനും മൂന്ന് ടീച്ചര്‍മാര്‍ക്ക് ഇരുന്ന് evaluation ചെയ്യാനുള്ള സ്ഥലം കഷ്ടിയായിരുന്നു.

ഡാന്‍സ് തുടങ്ങി... പാട്ടിന്റെ അനുപല്ലവിയില്‍ ഒരു സ്റ്റെപ്പ് മൂന്ന് സ്റ്റെപ്പ് മുന്നോട്ട് പോയിട്ട് ഊര അഥവാ നടു പൊക്കിയും താഴ്തിയും ഉള്ള മൂന്ന് സ്റ്റെപ്പാണ്.

സ്ഥലപരിമിതി കാരണം മൂന്ന് സ്റ്റെപ്പ് മുന്നോട്ട് പോയപ്പോള്‍ തന്നെ ടീച്ചേര്‍സിന്റെ തൊട്ടുമുന്നിലെത്തി. പിന്നീടുള്ള സ്റ്റെപ്പ് കണ്ടപ്പോള്‍ അവരെല്ലാവരും മുഖം പൊത്തി.

ok..ok... മതി മതി... you are selected...

ഈ സ്റ്റെപ്പ് നേരത്തെ കളിച്ചിരുന്നേല്‍ ഇതിലും മുന്നെ സെലക്ഷന്‍ കിട്ടിയേനെ... കൂട്ടത്തിലുള്ള ഒരുവന്റെ കമന്റ് കേട്ട് അന്നവിടെ ചിരിക്കാത്തവരായി ആരും ഇല്ല.