Showing posts with label കഥയില്ലാത്ത കഥ. Show all posts
Showing posts with label കഥയില്ലാത്ത കഥ. Show all posts

Monday, February 14, 2011

സ്ഥിരം നമ്പര്‍

ഒരു മൂവന്തി നേരം അവളുടെ ഫോണ്‍ ശബ്ദിച്ചു. ആരെന്നറിയാതെ അവള്‍ ഫോണ്‍ എടുത്തു. അപ്പുറത്തുനിന്നും യുവാവിന്റെ ശബ്ദം.

'ഹായ് മായാ... എന്തുപണിയാ കാണിച്ചത്? ഞാന്‍ എത്രനേരമായെന്നറിയോ ഇവിടെ കാത്തിരിക്കുന്നു'

'ഹലോ മിസ്റ്റര്‍, ഇത് മായ അല്ല, താങ്കള്‍ക്ക് നമ്പര്‍ തെറ്റിയെന്ന് തോനുന്നു.'

'ഓ.... സോറി....'

അവന്‍ ഫോണ്‍ ഉടനെ കട്ട് ചെയ്തു

ഉടനെ അവള്‍ക്കൊരു sms ലഭിച്ചു

'ശരിയാണ്, ഞാന്‍ ഡയല്‍ ചെയ്ത ഒരു നമ്പര്‍ മാറിപ്പോയതാണ്, ഫ്രണ്ടാണെന്ന് കരുതിയാണ് സംസാരിച്ചത്. ഞാന്‍ മോശമായി പെരുമാറിയെങ്കില്‍ ക്ഷമിക്കുക'

അവള്‍ അവന് മറുപടി അയച്ചു.

'അത് സാരമില്ല, താങ്കള്‍ മോശമായൊന്നും സംസാരിച്ചിട്ടുമില്ല'

പിന്നീട് അവളുടെ ഫോണ്‍ തുടരേ ശബ്ദിക്ക്യാന്‍ തുടങ്ങി... രാത്രിയെന്നോ പകലെന്നോ ഇല്ലാതെ. അവള്‍ അതിനെ അവഗണിച്ചു...

ഏകാന്തതയുടെ അലസമായ ഒരു യാമത്തില്‍ അവള്‍ ആ ഫോണ്‍ എടുത്തു.
അപ്പുറത്തുനിന്നും യുവാവിന്റെ ശബ്ദം.

'ഹലോ... ഞാന്‍ എത്രദിവസമായി വിളിയ്ക്കുന്നു. എന്താ ഫോണ്‍ എടുക്കാത്തേ?'

'ഒന്നുമില്ല'

'എന്തുചെയ്യുന്നു? പഠിയ്ക്കുകയാണോ?'

'അല്ല, ഞാന്‍ ഹൗസ് വൈഫാണ്'

'പക്ഷേ നിങ്ങളുടെ ശബ്ദം കേട്ടാല്‍ ചെറിയ കുട്ടിയാണെന്നേ തോന്നൂ...'

'എനിക്കത്രമാത്രം പ്രായമൊന്നും ആയിട്ടില്ല, 20 വയസ്സേയുള്ളൂ'

'അതേയോ... അപ്പോ കല്ല്യാണം കഴിഞ്ഞിട്ട് അധികമൊന്നും ആയിക്കാണില്ലല്ലോ?'

'ഇല്ല'

'ആട്ടേ... ഭര്‍ത്താവെന്തുചെയ്യുന്നു?'

'നീ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് തന്നെ, ഗള്‍ഫിലാണ്'

കുറച്ചു സമയം കൂടെ അവര്‍ സംസാരിച്ചു. പെട്ടെന്നവള്‍ ചോദിച്ചു

'എന്താ നിന്റെ ഉദ്ദേശം? സംസാരം മാത്രമാണോ... അതോ?'

'സംസാരത്തില്‍ മാത്രം എനിയ്ക്കും താല്‍പര്യമില്ല...'

'നിനക്കിന്ന് വരാമോ?'

'ഇന്നോ? ഇന്ന്....' ആ ചോദ്യം അവന്‍ പ്രതീക്ഷിച്ചിരുന്നില്ല.

'നാളെ പറ്റുമോ?'

'നാളെ വരാം'

'ഞാന്‍ പുറകിലെ വാതില്‍ തുറന്നിടാം... ഒരു പതിനൊന്ന് മണിയാകുംബോള്‍ വന്നാല്‍ മതി. വന്നാല്‍ എനിയ്ക്ക് ഒരു മിസ്സ്ഡ് കോള്‍ തന്നാല്‍ മതി, ഞാന്‍ പുറകിലെ വാതിലിനടുത്തോട്ട് വരാം'

'ശരി'

അവളവന് വിലാസവും വരേണ്ട രീതിയും പറഞ്ഞുകൊടുത്തു.

******

പതിനൊന്ന്മണി മുഴങ്ങിയതും അവന്റെ കോള്‍ വന്നു. അവള്‍ പുറകിലെ വാതില്‍ തുറന്ന് മൊബൈലിന്റെ വെളിച്ചം അവനെ കാണിച്ചു. അവന്‍ അവളുടെ അടുത്തെത്തി, അവള്‍ അവന്റെ കയ്യില്‍ പിടിച്ചു, വാതില്‍ മെല്ലെയടച്ചു. ഇരുട്ടിലൂടെ അവര്‍ രണ്ടുപേരും മെല്ലെ ശബ്ദമുണ്ടാക്കാതെ നീങ്ങി.

പെട്ടെന്നാണ് ഡൈനിങ്ങ് ഹാളില്‍ വെളിച്ചം വന്നത്

' വാ.. വാ.. ഇരിയ്ക്ക്... ഞങ്ങള്‍ നിന്നെ കാത്തിരിക്കുകയായിരുന്നു.' തീന്മേശയ്ക്ക് ചുറ്റിലുമിരിക്കുന്ന യുവാക്കളില്‍ ഒരാള്‍ പറഞ്ഞു.

അവന്‍ ആകെ ഭയപരവശനായി... തിരിച്ചോടാന്‍ ശ്രമിച്ചപ്പോഴേക്കും യുവാക്കള്‍ അവനെ പിടികൂടിയിരുന്നു.

' അങ്ങനങ്ങ് പോയാലോ അളിയാ... നല്ല അയക്കൂറ ബിരിയാണിയും കോഴിപൊരിച്ചതും ഒക്കെയുണ്ട്. നിനക്കായി പ്രത്യേകം ഉണ്ടാക്കിയതാ. നീ ഇന്നത്തെ നമ്മുടെ അഥിതിയല്ലേ...'

കൂട്ടത്തില്‍ ഒരാള്‍ അവനെ പിടിച്ചിരുത്തി, ബിരിയാണി വിളമ്പികൊടുത്ത്, കോഴിപൊരിച്ചത് പ്ലേറ്റില്‍ ഇട്ടുകൊടുത്തുകൊണ്ട് പറഞ്ഞു

'നീ ലൈനടിക്കാന്‍ നോക്കിയ പെണ്ണിന്റെ ഗള്‍ഫിലുള്ള ഭര്‍ത്താവാടാ ഞാന്‍, നീ വെറും പൊട്ടനായിപ്പോയല്ലോടാ... ഒരു പെണ്ണ് വിളിച്ചപ്പോഴേക്കും ഓടിവന്നിരിക്കുന്നു. ഇതൊക്കെ ഒരു പ്ലാനിംഗ് അല്ലേ... അത് മനസ്സിലായില്ലല്ലേ...? കഴിക്ക് കഴിക്ക്...‍'

അവന് ആ ബിരിയാണി കഴിക്കുക എന്നത് മുള്ളാണി ചവച്ചിറക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടുള്ളതായി കണ്ടു.

'നിനക്കറിയുമോ... നിങ്ങള്‍ ഞരമ്പ് രോഗികള്‍ കാരണം എത്ര കുടുംബങ്ങള്‍ തകര്‍ന്നിട്ടുണ്ടെന്ന്? നിങ്ങള്‍ കിട്ടുന്ന നമ്പറുകളിലെല്ലാം വിളിച്ചുകൊണ്ടേയിരിക്കും, ഈ സമയം അവരുടെ ഗള്‍ഫില്‍നിന്നും വിളിക്കുന്ന ഭര്‍ത്താവ് കാണുന്നത് ഫോണ്‍ ബിസി. അവിടെ സംശയം വളരും. തലതിരിഞ്ഞുപോയ സ്ത്രീകളില്‍ പെട്ട ചെറിയൊരു ശതമാനം ഗള്‍ഫ് ഭാര്യമാരില്‍ അവര്‍ തങ്ങളുടെ ഭാര്യമാരേയും ഉള്‍പ്പെടുത്തും. പരസ്പരം മസസ്സിലാക്കുക പോയിട്ട് ശരിക്കൊന്ന് ഉള്ളുതുറന്ന് സംസാരിച്ചുകാണില്ല അവര്‍. അത്രയും സമയമേ അവര്‍ക്ക് ഒരുമിച്ച് കിട്ടിയിട്ടുണ്ടാവൂ... സത്യത്തില്‍ ഒരു തെറ്റും ചെയ്യാതെ തന്നെ അവര്‍ പിരിയും. നിന്റെ കുടുംബത്തിലാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ നീയെങ്ങനെ പ്രതികരിക്കും?'

അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി... 'ഇല്ല ചേട്ടാ... ഞാന്‍ ഇനി അങ്ങനെയൊന്നും ചെയ്യില്ല... അത്രയൊന്നും ഞാന്‍ ഇന്നുവരെ ചിന്തിച്ചിട്ടില്ല.. ചേച്ചീ നിങ്ങളും എന്നോട് ക്ഷമിക്കണം'

'നീ കരയേണ്ട... നിനക്ക് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലക്കിതരുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം. അത് നിനക്ക് മനസ്സിലായെന്ന് തോനുന്നു'

'അതെ.. മനസ്സിലായി ചേട്ടാ... നിങ്ങള്‍ എന്നെ തല്ലുമോ എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു, ഇപ്പോ എനിക്കാ പേടിയില്ല. നിങ്ങളെന്നെ തല്ലിയാലും സന്തോഷത്തോടെ ഞാന്‍ കൊള്ളും'

'നിന്നെ തല്ലാനൊന്നും പോണില്ല, പക്ഷേ ചെറിയ ഒരു ശിക്ഷ തരാതെ നിന്നെ വിടുന്നതും ശരിയല്ല... ഉമ്മാ... ആ ജ്യൂസിങ്ങ് കൊണ്ടുവരൂ...'

ഉമ്മയുടെ കയ്യില്‍നിന്നും ജ്യൂസ് വാങ്ങി നീട്ടിയിട്ട് പറഞ്ഞൂ...

' ഇത് നല്ല ഒന്നാന്തരം ജ്യൂസാണ്, ആട്ടിന്‍ പാലില്‍ കാന്താരിമുളകും ആടലോടകവും അരച്ച് ചേര്‍ത്തത്... ഒറ്റവലിക്കങ്ങ് കുടിച്ചേ... ഇതാണ് മോനേ നിനക്കുള്ള പണി, ആട്ടിന്‍ പാലില്‍'

'ഇതിലും ഭേതം എന്റെ കയ്യോ കാലോ ഒടിച്ചിടുന്നതായിരുന്നു ചേട്ടാ...'
എന്ന് പറഞ്ഞ് അവനാ ഗ്ലാസ്സ് വാങ്ങി ഒറ്റവലിക്ക് കുടിച്ച് തീര്‍ത്തു.... കൂടെ കുറേ വെള്ളവും കുടിച്ചു...

എല്ലാവരും ചിരിച്ച മുഖത്തോടെ അവനെ നോക്കിയിരിക്കുകയായിരുന്നു...

'ചേട്ടാ... ഒരു കാര്യം ചോദിച്ചോട്ടേ...?'

'ചോദിക്ക്'

'ഇവിടുത്തെ ബാത്ത്റും എവിടെയാ?'

'എടീ... ഇങ്ങോട്ട് കൊണ്ടുവന്ന പോലെ കൈ പിടിച്ച് ആ ബാത്ത്റൂമില്‍ കൊണ്ടാക്ക്... കൈ അധികം അമര്‍ത്തിപിടിക്കല്ലേ... അവന്‍ അവിടെയൊക്കെ നാശമാക്കും'

(കൂട്ടച്ചിരി...)

Monday, January 31, 2011

രമേശാ... കുറിയടിച്ചു

എടാ രമേശാ... നിനക്കാടാ ഈ മാസത്തെ കുറി അടിച്ചത്.

മുഷിഞ്ഞ മണ്ണിന്റെ നിറമായ കുപ്പായവുമായി നിസ്സാന്‍ പിക്കപ്പില്‍ നിന്നും ഇറങ്ങിയ രമേശന്റെ മുഖത്ത് ആ വാര്‍ത്ത വലിയ മാറ്റമൊന്നും ഉണ്ടാക്കിയില്ല.

ഇന്ന് നിന്നെ വിടൂല മോനേ... പറഞ്ഞോ എവിടുന്നാ ചിലവ്?

ഒരു ചെറുപുഞ്ജിരിയോടെ രമേശന്‍ ദേവനോട് വണ്ടിയെടുക്കാന്‍ പറഞ്ഞു.

ദേവന്‍: നീയാണെടാ യഥാര്‍ഥ സ്നേഹിതന്‍... അല്ല നമ്മളെ ചെക്കന്മാരെകൂടെ വിളിക്കണ്ടെടാ... മോശല്ലേ..?

രമേശന്‍: നീ വണ്ടിയെടിക്കെടാ ദേവാ... ചെക്കന്മാരെ നമുക്ക് പിന്നെ വിളിക്കാം.

ദേവന്‍: അപ്പോ ഇന്ന് രണ്ട് ചിലവ് കിട്ടി... ഇപ്പോ ഒന്നും രാത്രി ചെക്കന്മാരെ കൂടെ വേറൊന്നും. സന്തോഷായി മോനേ... ഇങ്ങനാണേല്‍ എന്നും നിനക്ക് തന്നെ കുറി അടിക്കണേ...

നേരെ കുറി നടത്തുന്ന റഹീംക്കാനെ കണ്ട് ഇരുപതിനായിരം രൂപയും വാങ്ങി ബൈക്ക് ദേവനേയും രമേശനേയും കൊണ്ട് അങ്ങാടിയിലേക്ക് നീങ്ങി.

മുന്നില്‍ കണ്ട ജ്വല്ലറിയുടെ മുന്നില്‍ വണ്ടി നിര്‍ത്താന്‍ രമേശനാവശ്യപ്പെട്ടു.

ഇരുപതിനായിരവും അവിടെ കൊടുത്ത് രമേശന്‍ 10 ഗ്രാം സ്വര്‍ണ്ണം വാങ്ങിച്ചു.

ചിലവ് കിട്ടില്ലെന്ന് മനസ്സിലായി മുഖം വീര്‍പ്പിച്ചിരിക്കുന്ന ദേവനോട് രമേശന്‍ പറഞ്ഞു

എടാ.. നീ പേടിക്കണ്ട... വാ നമുക്കോരോ ബിരിയാണി കഴിക്കാം. അതിനുള്ള കാശെന്റെ കയ്യിലുണ്ട്.

ബിരിയാണി കഴിക്കുന്നതിനിടയില്‍ രമേശന്‍ സംസാരിച്ചുതുടങ്ങി.

എടാ... ഇത് 10 ഗ്രാം സ്വര്‍ണ്ണമുണ്ട്. നിനക്കറിയോ? ഒരു പെങ്ങളെകൂടെ കെട്ടിച്ചയക്കാനുണ്ട്. രണ്ടാളുടേത് ഭംഗിയായിതന്നെ നടത്തി. ഇപ്പൊ ഈ കൂട്ടിവെക്കുന്നത് അവള്‍ക്ക് വേണ്ടിയാണ്. 24 വയസ്സ് കഴിഞ്ഞു അവള്‍ക്ക്. ഞാനെന്റെ മുഷിഞ്ഞ കുപ്പായം മാറാന്‍ വരെ പോവാഞ്ഞതെന്താണെന്നറിയോ നിനക്ക്? വീട്ടില്‍ പോയാല്‍ കാശിന് എന്തെങ്കിലും ആവശ്യം കാണും. ഈ പൈസ തൊട്ടാല്‍ പിന്നെ തീരുന്നതറിയൂല. അതാ വേഗം വന്ന് സ്വര്‍ണ്ണം വാങ്ങിച്ചത്.

രമേശന്‍ തുടര്‍ന്നു...

എടാ നിങ്ങളൊക്കെ പറയാറില്ലെ ഞാന്‍ നിസ്സാനുമായി മരണപ്പച്ചിലാണെന്ന്. ശരിയാടാ... മരണപ്പാച്ചില്‍ തന്നാ... രണ്ട് ട്രിപ്പ് കൂടുതല്‍ അടിക്കാന്‍ പറ്റിയാല്‍ അത്രേം കാശ് കൂടുതല്‍ കിട്ടും. ഞാന്‍ മരണപ്പാച്ചില്‍ പായുകയാണ്, എന്റെ പെങ്ങമ്മാരെ ജീവിപ്പിക്കാന്‍ വേണ്ടി...

പാരഗണിലെ രുചികരമായ ബിരിയാണി അന്നാദ്യമായി അവര്‍ രണ്ടുപേരും പാതി കഴിച്ച് നിര്‍ത്തി.

Sunday, January 9, 2011

വഞ്ജകന്‍...

വേണ്ട... പറയണ്ട... അറിയുമ്പോള്‍ അറിയട്ടെ. ഇനിയും ആറ് മാസം ഉണ്ടല്ലോ...

ഞാന്‍ അവളോട് പറയാത്തതായി ഒന്നും തന്നെയില്ല. പക്ഷെ ആ കാര്യം മാത്രം ഞാന്‍ അവളോട് പറഞ്ഞിട്ടില്ല. പറയണമെന്നുണ്ട്. പക്ഷെ അവള്‍ എങ്ങനെ പ്രതികരിക്കും എന്നറിയില്ല. ആറ് മാസങ്ങള്‍ കഴിഞ്ഞാല്‍ അവളുടെ സ്ഥാനത്ത് മറ്റൊരാള്‍ വരുമെന്നറിഞ്ഞാല്‍ അവള്‍ സഹിച്ചെന്ന് വരില്ല.

എന്നും അവളുടെ മുഖം കണികണ്ടെ ഞാന്‍ ഉണരാറുള്ളൂ... അവളുടെ നെറ്റിയില്‍ മുത്തം കൊടുത്തെ ഞാന്‍ എണീക്കാറുള്ളൂ... അവളെ കെട്ടിപിടിച്ചുകിടന്നാലേ എനിയ്ക്കുറക്കം വരൂ... അവള്‍ക്കെന്നെ നന്നായറിയാം. എനിക്കവളേയും. എന്നിട്ടും ഞാന്‍ എന്തേ ഇങ്ങനെ?

ഇല്ല... പിന്മാറാന്‍ കഴിയില്ല, വീട്ടുകാര്‍ എല്ലാം ഉറപ്പിച്ചുകഴിഞ്ഞു. പരസ്പരം അടുത്തുനില്‍ക്കുന്ന രണ്ട് കുടുംബങ്ങള്‍. ഇനി ഞാന്‍ പിന്മാറിയാല്‍ ആ കുടുംബങ്ങള്‍ തമ്മില്‍ തെറ്റും. ഞാന്‍ കാരണം അങ്ങനെ ഒന്ന് സംഭവിക്കാന്‍ പാടില്ല.

ഈ പ്രവാസ ജീവിതത്തിലെ എന്റെ ഏക സാന്ത്വനമാണവള്‍. ഉപേക്ഷിക്കാനും നഷ്ടപ്പെടുത്താനും വയ്യ. അറിയിക്കാതിരിക്കാം... അതു തന്നെയാണ് ബുദ്ധി. വിവാഹം കഴിഞ്ഞ് തിരിച്ചുവന്നാലും അവളുടെ കൂടെ തന്നെ കഴിയാം.

ഇന്ന് വൈകിട്ട് പോകുമ്പോള്‍ അവള്‍ക്ക് നല്ല ഒരു ഉടുപ്പുമായിട്ടുവേണം പോവാന്‍... മദീനാ സൂപ്പര്‍ മാര്‍ക്കറ്റില്‍ കിട്ടുമായിരിക്കും.

ഒരു തലയണ കവറിനൊക്കെ എന്തുവിലവരുമോ ആവോ....

Tuesday, December 28, 2010

എനിക്കെന്തവകാശം

ഞാന്‍ ഒരു സ്വാര്‍ഥനായിരുന്നില്ല. എന്റെ കുടുംബത്തോടും മക്കളോടും ഒപ്പം ജീവിക്കാനാഗ്രഹിച്ചു. അവര്‍ സന്തോഷിക്കുന്നത് കാണാന്‍ ആഗ്രഹിച്ചു. മക്കള്‍ക്ക് നല്ല വിദ്യഭ്യാസം നല്‍കാന്‍ ആഗ്രഹിച്ചു. ഈ ആഗ്രഹങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെട്ടു. മക്കളെല്ലാം പഠിച്ച് വലിയ നിലയിലെത്തി. സന്തോഷം...

പക്ഷെ ജീവിതത്തില്‍ ഞാന്‍ പരാജയപ്പെട്ടുപോയി. കുടുംബം എന്നത് ഭാര്യയിലേക്കും മക്കളിലേക്കും മാത്രമായി ഒതുക്കിയത് ഞാന്‍ ചെയ്ത തെറ്റ്. പ്രായമായ അച്ഛനമ്മമാരെ വീട്ടില്‍ തനിച്ചാക്കി സ്വന്തം സുഖം തേടി പോയത് മറ്റൊരു തെറ്റ്. ഞാന്‍ കാണിച്ചുകൊടുത്ത ജീവിതരീതി എന്റെ മക്കള്‍ അനുകരിച്ചതിനും പഴി അര്‍ഹിക്കുന്നത് ഞാന്‍ തന്നെ.

പ്രിയതമയുടെ കൈ മൂര്‍ധാവില്‍ തലോടുമ്പോള്‍ ഒരു സാന്ത്വനം. നാളെ ആ കൈ ചലിക്കാതെയായാല്‍...?

അതെ... വ്യദ്ധ സദനങ്ങളെ വിമര്‍ശിക്കാന്‍ എനിക്കെന്തവകാശം?

Tuesday, November 30, 2010

എനിക്കാരും ഇല്ല, എന്നെ സ്നേഹിക്കാന്‍ ആരും ഇല്ല

എനിക്കാരും ഇല്ല, എന്നെ സ്നേഹിക്കാന്‍ ആരും ഇല്ല എന്ന് അവള്‍ വിലപിച്ചപ്പോള്‍ അവന്റെ മനസ്സും അലിഞ്ഞുപോയി.

ഞാനുണ്ട് നിനക്ക്... അവന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അവളുടെ മുഖം സന്തോഷത്താല്‍ ചുവന്നു. അവളുടെ മുഖത്ത് വിരിഞ്ഞ പാല്‍ പുഞ്ജിരിയില്‍ അവന്‍ അലിഞ്ഞ് ചേരുകയായിരുന്നു.

അവന്‍ എല്ലാം മറന്ന് അവളെ പ്രണയിക്കാന്‍ തുടങ്ങി. അവന്‍ മനസ്സും ശരീരവും അവള്‍ക്കായ് സമര്‍പ്പിച്ചു. സ്വന്തം ഭാര്യയേക്കാളും അവള്‍ തന്നെ സ്നേഹിക്കുന്നതായി അവന് തോന്നിതുടങ്ങി. ഭാര്യയുടെ മുന്നില്‍ വെറുമൊരു യന്ത്രമായവന്‍ മാറികഴിഞ്ഞിരിക്കുന്നു.

ഒരു ദിവസം അവന്‍ തിരിച്ചറിയുന്നു, ഞാന്‍ മറ്റാരേക്കാളും സ്നേഹിച്ച, അവള്‍ക്കുവേണ്ടി സ്വന്തം ഭാര്യയെ വരെ ഉപേക്ഷിക്കാന്‍ തീരുമാനിച്ച തന്നെ അവള്‍ വെറുമൊരു ശരീരം മാത്രമായിട്ടെ കണ്ടിട്ടുള്ളുവെന്ന്. അവളുടെ ആവശ്യങ്ങള്‍ക്കുപയോഗിച്ച ഒരുപാട് ശരീരങ്ങളില്‍ ഒന്ന് മാത്രം.

മൂകനായി വീട്ടിലേക്ക് മടങ്ങിയ അവന്റെ കിടപ്പുമുറിയില്‍ നിന്നും അപരിചിതന്‍ ഇറങ്ങിയോടുന്നത് മദ്ധ്യ ലഹരിയില്‍ നോക്കി നില്‍ക്കാനേ അവന് സാധിച്ചുള്ളു. കുഴങ്ങിയ നാക്ക്കൊണ്ട് എന്തൊക്കെയോ അവന്‍ സ്വയം പറയുന്നുണ്ടായിരുന്നു. പിറുപിറിത്ത് കൊണ്ട് കട്ടിലില്‍ അവന്‍ നിലംപൊത്തി.

(കുടുംബ ബന്ധങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും നല്‍കാതെ സ്വന്തം സുഖം തേടിയുള്ള നമ്മുടെ ഈ പൊക്ക് എങ്ങോട്ട്? പലര്‍ക്കും പല ന്യായങ്ങളും പറയാനുണ്ടായേക്കാം, ചോദ്യങ്ങളും.. )

ഒന്നേ പറയാനുള്ളു
' നിങ്ങള്‍ നിങ്ങളുടെ പാതിവ്യത്യം സംരക്ഷിക്കുവിന്‍, സര്‍വ്വനാധന്‍ നിങ്ങളുടെ വീട്ടില്‍ ഉള്ളവരുടെയും പാതിവ്യത്യം സംരക്ഷിക്കപ്പെടും.
നബി വചനം'