Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Tuesday, October 4, 2011

നാട്ടുവിശേഷം

പാമ്പ്, തേള്‍, ആയിരം കാലന്‍, തേരട്ട, പുഴു, ഒച്ച്, കൊതുക്,പൂച്ച, പട്ടി, എലി, തൊരോന്‍ പിന്നെ പേരറിയാത്ത പലതരം ജീവികളോടുമൊപ്പം കഴിച്ചുകൂട്ടിയ ഒരു അവധിക്കാലം. കുറേകാലം വീട് അടഞ്ഞുകിടന്നതിനാല്‍ ഇവര്‍ക്കെല്ലാം വീടിന്റെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് കിട്ടിയതുപോലെയാണ് അവരുടെ നടപ്പ്. വീടിനകത്തും പുറത്തും ഇവന്മാരുടെ വിളയാട്ടമായിരുന്നു. തേരട്ട, ഒച്ച്, പുഴു, കൊതുക് എന്നിവര്‍ വീടിനകത്ത് എപ്പോഴും കയറിവരാന്‍ അവകാശമുള്ളവര്‍ . ഞാന്‍ സധൈര്യം നേരിട്ടത് തേരട്ടയെമാത്രമായിരുന്നു. അവനെ കാണുംബോള്‍ ഞാന്‍ ഒരു നിമിഷം മെസ്സിയാകും. മെല്ലെ തട്ടി തട്ടി കോലായില്‍ കൊണ്ടുവന്ന് ബെക്കാമിനെ മനസ്സില്‍ ധ്യാനിച്ച് ഒറ്റ കിക്ക്.

മഴ തിമിര്‍ത്തുപെയ്യുന്ന ഒരു വൈകുന്നേരം

പുഴുവായിരുന്നു എന്നെ ഏറ്റവും ഭയപ്പെടുത്തിയത്. പലതരം നിറങ്ങളിലും വലിപ്പത്തിലുമുള്ള പുഴുക്കള്‍. അവയെ കണ്ടാല്‍ തന്നെ മേലാകെ ചൊറിയാന്‍ തുടങ്ങും. ഇടക്കിടെ വീടിനകത്തുനിനും അലര്‍ച്ച കേട്ടാല്‍ ഊഹിക്കാം അവിടെ ഒരു പുഴുവിന് സമാധി ഒരുക്കാന്‍ സമയമായെന്ന്. ഒച്ചാണ് മറ്റൊരു പ്രശ്നക്കാരന്‍. വെള്ളത്തിന്റെ ടാപ്പിന്റെ മുകളിലും മറ്റും മിക്കപ്പോഴും ഉണ്ടാകുന്ന അവയെ തൊട്ടാല്‍ മട്ടണ്‍ബിരിയാണി കഴിച്ച് കൈ സോപ്പിട്ട് കഴുകാത്തപോലെയാണ്. ഭയങ്കര വഴുവഴുപ്പ്.

ഈ ജീവികളെല്ലാംകൂടെ എന്നെ ഒരു ക്രൂരനാക്കി. കുറേ പുഴുക്കള്‍, കൊതുകുകള്‍, തേളുകള്‍, ഒരു ചെറിയ പാമ്പ് എന്നിവയെല്ലാം എന്റെ ക്രൂരതയില്‍ ജീവന്‍ വെടിഞ്ഞു. ഒരു പാമ്പിനെ കൂടെ കൊല്ലാന്‍ അവസരം കിട്ടിയെങ്കിലും ഞാന്‍ വടിയെടുക്കാന്‍ ഓടിയ സമയം ഉപ്പ പാമ്പിനെ എറിഞ്ഞുവീഴ്ത്തിക്കളഞ്ഞു. എറിഞ്ഞുവീഴ്ത്താന്‍ ഞാന്‍ പണ്ടേ മിടുക്കനാണെങ്കിലും കുറച്ചുദിവസമായി ഏറ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. അതിനിടവരുത്തിയ സാഹചര്യം പറയാം.

ഒരുദിവസം അനുവാദമില്ലാതെ കോലായിലെ കസേരയില്‍ കയറിയിരുന്ന പൂച്ചയുടെ പിന്നാലെ കല്ലുമായി ഓടി സര്‍വ്വശകതിയുമെടുത്ത് എറിഞ്ഞപ്പോഴാണ് അന്നുവരെ തുറന്നിടാത്ത ജനവാതില്‍ അന്ന് തുറന്നിട്ടത് കാണുന്നത്. പിന്നെ ഒരു ഉഗ്ര ശബ്ദവും, വീട്ടിലുള്ളവരെല്ലാം സെക്കന്‍ഡുകള്‍ക്കുള്ളില്‍ ശബ്ദം കേട്ട സ്ഥലത്ത് എത്തുകയും ചെയ്തു.

'യ്യെന്താ കാട്ട്യത്?'... ഉമ്മയുടെ ചോദ്യം

'പൂച്ചനെ എറിഞ്ഞതാണ്...'

'ഇങ്ങനാ പൂച്ചനെ എറിയല്?'

'ഇങ്ങളോടാരാ ആ ജനാല തൊറന്നിടാന്‍ പറഞ്ഞത്?'

'ഞാനല്ല, അന്റെ പെണ്ണ്ങ്ങളാ തൊറന്നിട്ടത്, ഓളോടെന്നെ ചോദിച്ചേക്ക്'

പെണ്ണിനെ കണ്ണുരുട്ടി നോക്കിയപ്പോള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു

'എന്നിട്ട് പൂച്ച എങ്ങട്ടേ പോയി?'

'സോറി.. പൂച്ചന്റെ അഡ്രസ് വാങ്ങാന്‍ മറന്നുപോയി, ഇനി കാണുംബോള്‍ വാങ്ങിച്ചുവെക്കാം... പോരെ?'

'വെറ്തേ വര്‍ത്താനം പറയാന്‍ നിക്കാണ്ടെ ഉപ്പ വന്ന് കാണുന്നതിന് മുന്നെ ആ ഗ്ലാസ് മാറ്റാന്‍ നോക്ക്'... ഉമ്മയുടെ ഓര്‍ഡര്‍

'വൈനേരാവുംബളേക്കും ഞാന്‍ ഗ്ലാസ് മാറ്റി തന്നിരിക്കും.. പോരെ?'

ഉമ്മ ഒന്ന് ആക്കി മൂളി അകത്തോട്ട് പോയി, അതിനു പുറകെ ആക്കി ചിരിച്ചുകൊണ്ട് പെണ്ണും...

അടുത്ത നിമിഷം എന്റെ നെഞ്ചത്താണ് വണ്ടിയുടെ ഹോണ്‍ അടിച്ചത്. ഉപ്പ ഇത്ര പെട്ടെന്ന് വന്നോ... ഓടിപ്പോയി ഗേറ്റ് തുറന്നുകൊടുത്തു. വണ്ടി അകത്ത് കയറിയ ശേഷം ഗേറ്റ് അടച്ച് ഉപ്പയുടെ അടുത്തേക്ക് പോയപ്പോള്‍ മൂപ്പര്‍ ചോദിച്ചു

'എന്തേ?... ഇന്ന് വല്ലാത്ത സ്നേഹം?'

'ഒന്നുല്ല്യ'

'അന്ന് വണ്ടി തട്ടിച്ച് കൊണ്ടന്നപ്പളും അനക്ക് ഇതേ മുഖായിരുന്നല്ലോ?'

'വണ്ട്യാവുംമ്പൊ തട്ടും മുട്ടുക്കൊ ചെയ്യുംന്ന് ഉപ്പന്നല്ലെ പറഞ്ഞത്?'

'അയിന് ഞാനൊന്നും പറഞ്ഞീല്ല്യല്ലോ'

'ഉപ്പാ... ഞമ്മളെ കൊലായീല് എപ്പളും പൂച്ച കേറി ഇരിക്ക്ണ്ണ്ട്'

'എറിഞ്ഞ് പായിപ്പിച്ചൂടെ അനക്ക്?'

'ഇവടെ വെരി' എന്നും പറഞ്ഞ് ഉപ്പയെ ഗ്ലാസ് പൊട്ടിയ ജനാലക്കരികിലേക്ക് കൊണ്ടുപോയി.

'ഇതെന്താ പറ്റ്യത്?'

'ഇങ്ങള് പറഞ്ഞപോലെ പൂച്ചനെ എറിഞ്ഞതാണ്'

'അപ്പൊ ഇതാണ് ഇന്നത്തെ സോപ്പിടലിന് കാരണം, സാരല്ല്യ, പൊട്ട്യ ഗ്ലാസൊക്കെ ഔട്ന്ന് എട്ത്ത് മാറ്റിക്കാള. എന്നിട്ട് ഒരു പണിക്കാരനെ വിളിച്ച് അതങ്ങാട്ട് മാറ്റിക്കാള'

'ഐക്കോട്ടെ'

പിന്നീട് പണിക്കാരെ കിട്ടാന്‍ വേണ്ടിയുള്ള ഫോണ്‍ വിളിയായിരുന്നു. എവിടെ കിട്ട്ണ് പണിക്കാരെ?

ഒരു ദിവസം കൊണ്ട് ഗ്ലാസ് മാറ്റാമെന്ന് വാകുകൊടുത്തിട്ട് മാറ്റിയത് ഒരാഴ്ച് കഴിഞ്ഞാണ്. അന്നുമുതല്‍ ഞാന്‍ പൂച്ചകളെ സ്നേഹിക്കാന്‍ പഠിക്കുകയായിരുന്നു.
****

നിറഞ്ഞുകവിഞ്ഞൊഴുകുന്ന അച്ഛന്‍കുളം

അച്ഛന്‍കുളത്തില്‍ വെള്ളം തെറുപ്പിച്ച് കളിക്കുന്ന വെല്ല്യുപ്പയും കൊച്ചുമോനും

നമ്മുടെ റോഡുകള്‍:‌-
നാട്ടില്‍ കാര്‍ഷിക മെഖല തഴച്ച് വളരുകയാണ്. കൃഷിയിടങ്ങള്‍ മണ്ണിട്ട് തൂര്‍ക്കുംബോള്‍ എവിടെയാണ് കൃഷി ചെയ്യുക എന്ന് നിങ്ങള്‍ സംശയം പ്രകടിപ്പിച്ചേക്കാം. ഒരു സംശയവും വേണ്ട. റോഡിലാണ് ഇപ്പോള്‍ കൃഷി തകൃതിയായി നടക്കുന്നത്. വാഴ നടല്‍, മാവിന്‍ തൈ നടല്‍ എന്നീ കൃഷികളാണ് ഇപ്പോള്‍ കൂടുതലായും. അടുത്ത മഴക്കാലംകൂടെ ഇതേസ്തിതി തുടര്‍ന്നാല്‍ കേരളത്തിലെ കിലോമീറ്റക്കുകളോളം വരുന്ന റോഡുകളില്‍ നെല്‍കൃഷിയിറക്കാമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

പിന്നെ നമ്മുടെ റോഡുകൊണ്ടുള്ള മറ്റൊരുഗുണം മുസ്ലിം വിഭാഗത്തില്പെട്ട ആള്‍ക്കാര്‍ വാഹനാപകടത്തില്‍ മരിക്കുകയാണെങ്കില്‍ റോഡില്‍തന്നെ ഖബറടക്കം നടത്താനുള്ള സൗകര്യമുണ്ട് എന്നുള്ളതാണ്‍. (ഞാനപ്പളേ പറഞ്ഞതല്ലേ ഞമ്മളെ ആള്‍ക്കാര് മന്ത്രി ആയാലെ ഞമ്മക്ക് ഗുണൊള്ളൂന്ന്, ഇപ്പൊ കണ്ടീലെ?)
ബേക്കല്‍ കോട്ടയ്ക്ക് മുകളില്‍നിന്നും എടുത്ത ഫോട്ടോ

ഇവിടെ പണ്ട് പടയാളികള്‍ രാജ്യത്തെ കാക്കാന്‍ ഉറക്കമൊഴിച്ച് കാവല്‍ നിന്നിരിക്കണം...

ബേക്കല്‍കോട്ടക്ക് മുകളില്‍നിന്നുമുള്ള മനോഹരമായ കാഴ്ച്

മലപ്പുറം കോട്ടക്കുന്നിനുമുകളില്‍നിന്നും

മലപ്പുറം കോട്ടക്കുന്നിനുമുകളില്‍നിന്നുമുള്ള കാഴ്ച്

ബേക്കല്‍കോട്ടയിലേക്കുള്ള യാത്ര രസകരമായിരുന്നു. 195 കിലോമീറ്റര്‍ മൂന്നര നാല് മണിക്കൂറുകള്‍ കൊണ്ട് എത്തേണ്ടസ്ഥാനത്ത് റോഡിന്റെ പരിതാപകരമായ അവസ്ഥ കാരണം ആറ് മണിക്കൂറെടുത്തു. ബേക്കല്‍കോട്ടയെല്ലാം വിശാലമായി കണ്ട് തിരിച്ച് വരുംഴേക്കും റമളാന്‍മാസം പിറന്നിരുന്നു. രാത്രി വീട്ടിലെത്തി വണ്ടിയില്‍നിന്നിറങ്ങിയപ്പോഴേക്കും ബേക്കല്‍ കണ്ടുവരുന്ന എന്റെ ബേക്കെല്ല് ഒരു വഴിക്കായിരുന്നു. PWD റോഡ് നന്നാക്കിതരുന്നില്ലെങ്കിലും ഈ റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഒരു 'കൊട്ടന്‍ചുക്കാദി' തൈലമെങ്കിലും നല്‍കാന്‍ സൗമനസ്യം കാണിക്കേണ്ടതാണ്‍.

Tuesday, March 8, 2011

ന്യൂ ബ്രെയിന്‍സ്..

ഇതാണെന്റെ ട്യൂഷന്‍ സെന്റര്‍, 'ന്യൂ ബ്രെയിന്‍സ്'. പേരുപോലെത്തന്നെയാ, ഒക്കെ നല്ല പുത്തന്‍ പുതിയ തലച്ചോറുകള്‍, ഒട്ടും ഉപയോഗിച്ചിട്ടില്ല. ഇവിടെ പഠിപ്പിക്കുന്ന സാറന്മാരുടേയാണോ അതൊ പഠിയ്ക്കുന്ന കുട്ടികളുടേതാണോ പുതിയ തലച്ചോര്‍ എന്ന കാര്യത്തില്‍ എനിയ്ക്കൊരു ചെറിയ സംശയമുണ്ട്. ഏത് പാഠവും നര്‍മ്മത്തില്‍ ചാലിച്ച് ക്ലാസ്സെടുക്കുന്ന ഇംഗ്ലീഷ് സര്‍, ക്രിക്കറ്റ് ഭ്രാന്തനായ ഹിന്ദി സര്‍, ചൂരല്‍ ബാറ്റും ചോക്ക് ബോളും ആണെന്നാണ് പുള്ളിയുടെ വിചാരം. ഇടയ്ക്ക് ചോക്കുകൊണ്ട് പിള്ളേരെ എറിയുന്നതാണ് പ്രധാന വിനോദം. ഇങ്ങോട്ടെറിഞ്ഞ ചോക്ക് തിരിച്ചെറിഞ്ഞുകൊടുക്കുംബോള്‍ ഡൈവ് ചെയ്യാന്‍ പാകത്തില്‍ വേണം ഇട്ടുകൊടുക്കാന്‍. നേരെ ഇട്ടുകൊടുത്താല്‍ ചൂരല്‍കൊണ്ട് പുള്‍ഷോട്ട് അടിച്ചുകളയും. ഇടയ്ക്ക് ഡ്രാവിടിന്റെ കിടന്ന്മുട്ടും കാണാം. ഏറ്റവും ക്രൂരന്‍ ഇവിടെ കണക്ക് മാഷാണ്. രാവിലെ ഒരു ഗ്ലാസ് ചായന്റെ വെള്ളംകൂടെ കുടിയ്ക്കാതെ ക്ലാസ്സില്‍ വരുന്ന ഞങ്ങളോട് " 'X' ഒരു ബോണ്ടയാണെന്നും 'Y' ഒരു പഴംപൊരിയാണെന്നും കരുതുക" എന്നു പറയുന്ന ആളെ ക്രൂരനെന്നല്ലാതെ എന്തുവിളിയ്ക്കും.

പത്താം ക്ലാസ്സ് ഇവിടെ രണ്ട് ഡിവിഷനുണ്ട്. ഞാന്‍ പത്ത് A യിലാണ്. A എന്ന് വച്ചാല്‍ അടുത്ത വര്‍ഷവും ഇവിടെതന്നെ വരാന്‍ സാധ്യതയുള്ളവര്‍. പത്ത് B, അവിടെ ഉള്ളവരെല്ലാം പഠിപ്പിസ്റ്റുകള്‍. പെണ്‍കുട്ടികള്‍ പഠിക്കണമെന്നില്ല, അത്യാവശ്യം ഗ്ലാമര്‍ ഉണ്ടെങ്കില്‍ പത്ത് B യില്‍ കയറിപറ്റാം. അതാണ് അവര്‍ ഞങ്ങളോട് ചെയ്ത ഏറ്റവും വലിയ ചതി. ഇപ്പോ ക്ലാസ്സില്‍ ഒരു നേരംപോക്കും ഇല്ല. പെണ്‍കുട്ടികളുടെ ഭാഗത്തേയ്ക്ക് നോക്കിയാല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ കളിനടക്കുന്നപോലാണ്.

'ഫസ്റ്റ് പിരീഡ് ആരാടാ?' ഞാന്‍ അടുത്തിരിക്കുന്ന പ്രവീണിനോട് ചോദിച്ചു.

'സോമന്‍ മാഷാ... ഇംഗ്ലീഷ്'

'നീ നോക്കിയെഴുത്ത് എഴുതിയോ?'

പ്രവീണ്‍ അഭിമാനത്തോടെ ചിരിച്ച് തല കുലുക്കി.

ചതിയാ... നീ ഇന്നെന്നെ ഒറ്റയ്ക്കാക്കിയല്ലേ? ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഒരുമാസമായി അലക്കാത്ത ജീന്‍സും ചാക്കുപോലെയുള്ള ഷര്‍ട്ടുമിട്ട് സോമന്‍ മാഷ് ക്ലാസിലേക്ക് കയറിവന്നു.

എല്ലാരും കൂടെ എണീറ്റ്നിന്ന് 'good morning sir' എന്നൊരു പ്രത്യേക ശൈലിയില്‍ പറഞ്ഞു.

'good morning' എന്ന് തിരിച്ചും പറഞ്ഞ് സോമന്‍ മാഷ് കൈ കൊണ്ട് ഇരിക്കാനുള്ള ആംഗ്യം കാണിച്ചു.

'എല്ലാവരും നോക്കിയെഴുത്ത് എടുക്കൂ' സാറിന്റെ ഓര്‍ഡര്‍ വന്നു.

ബസ്സില്‍ കയറിയ ചെക്കര്‍ ടിക്കറ്റ് വാങ്ങി നോക്കുന്നപോലെ എല്ലാവരുടേയും ബുക്ക് വാങ്ങി പേജിന്റെ നടുവിലൂടെ ഒരു വര വരഞ്ഞ് കൊടുക്കുകയാണ് സോമന്‍ മാഷ്.

എന്റെ അടുത്തെത്തി, ബുക്കിനു പകരം ഞാനെന്റെ കൈ നീട്ടികൊടുത്തു.

ട്ടേ.. ട്ടേ..

പിന്നേ.. ഇതൊക്കെയൊരു അടിയാണോ? 'ഞമ്മളിതെത്ര കണ്ട്ക്ക്ണ്, ഇത് ചെറ്ത്' (കടപ്പാട്: പപ്പുച്ചേട്ടന്‍) ഇതിലും വലിയ അടി താങ്ങാനുള്ള ശേഷി എന്റെ ഉമ്മ ചെറുപ്പത്തിലേ എനിയ്ക്ക് ഉണ്ടാക്കിതന്നിട്ടുണ്ട്. ചെറുപ്പം മുതലേ എന്റെ അരക്ക് താഴോട്ടുള്ള ഭാഗം ഉമ്മയ്ക്ക് അവകാശപെട്ടതാണ്. അധിക സമയങ്ങളിലും എന്റെ തുടയും, പോളകമ്പനിയിലെ ചട്ട രണ്ടോ മൂന്നോ ഒരുമിച്ച് വച്ചതും തമ്മില്‍ ഭയങ്കര മത്സരമായിരിക്കും, ആരാണ് ആദ്യം പൊട്ടുക എന്ന കാര്യത്തില്‍. ആദ്യമൊക്കെ എന്റെ തുടകള്‍ പെട്ടെന്ന് കീഴടങ്ങിയിരുന്നെങ്കിലും നിരന്തരമായ പരിശീലനത്തിന്റെ ഭാഗമായി ഞാന്‍ വിജയിക്കാന്‍ തുടങ്ങി. (എന്റെ ഒടുക്കത്തെ വാശികാരണം എന്നെ അടിച്ച് തളര്‍ത്തി ഉറക്കാറായിരുന്നെന്ന് ഉമ്മ എന്നോട് ഇപ്പഴും പറയാറുണ്ട്. പണ്ട് നല്ലോണം പൊട്ടിച്ചതുകൊണ്ടായിരിക്കാം വലുതായപ്പോള്‍ എല്ലാ സ്നേഹവുംകൂടെ ഒരുമിച്ച് തരുന്നത്) മദ്രസയില്‍ ചേര്‍ന്നത് മുതല്‍ കൈകളുടെ അവകാശം അവിടുത്തെ ഉസ്താദുമാര്‍ ഏറ്റെടുത്തു. എന്നെ അടിയ്ക്കാനെടുക്കുന്ന സമയം കാരണം മറ്റുകുട്ടികളുടെ പഠിപ്പ് മുടങ്ങുന്നു എന്ന പരാതിയെ മാനിച്ച് ഞാന്‍ ആറാംക്ലാസില്‍ വച്ച് മദ്രസാ പഠനം അവസാനിപ്പിച്ചു. വലിയ ഒരു ഇടവേളയ്ക്ക് ശേഷം ന്യൂ ബ്രെയിന്‍സുകാര്‍ എന്റെ കൈകളുടെ അവകാശം വീണ്ടും നേടിയെടുത്തിരിയ്ക്കുകയാണ്.

പ്രവീണ്‍ എനിയ്ക്ക് അടി കിട്ടിയത് കണ്ട് വായപൊത്തി ചിരിച്ചിട്ടാണ് അവന്റെ പുസ്തകം കൊടുത്തത്. സോമന്‍ സാര്‍ അതിലും വരയിട്ട് തിരിച്ചു കൊടുത്തു. തിരിച്ച് കൊടുത്ത പുസ്തകം പുള്ളി വീണ്ടും വാങ്ങിച്ച് വായിച്ചുനോക്കി. പിന്നെ സോമന്‍ മാഷ് അലറി.

'നീട്ടെടാ കൈ...'

'സാര്‍....'

'ഒരേ വരി പേജ് മുഴുവന്‍ എഴുതിവച്ചാല്‍ അറിയില്ലാന്ന് കരുതിയോ പ്രാന്താ...?'

ഠേ... ഠേ...

അവിടെ സന്തോഷത്തിന്റെ ലഡ്ഡു പൊട്ടിയത് എന്റെ മനസ്സിലാണ്. എന്നും എന്റെകൂടെ സ്ഥിരമായിട്ട് അടി വാങ്ങിക്കുന്നവനാ... ഇന്നെന്നെ പറ്റിക്കാന്‍ നോക്കി. എന്നിട്ടെന്തായി... എഴുതിയത് വെറുതേ ആയി, നല്ല സ്ട്രോങ്ങില്‍ രണ്ട് അടിയും കിട്ടി.

ദി മൈസര്‍ എന്ന പാഠത്തിലെ റൂക്കോളിന്റെ കഞ്ഞിത്തരം വളരെ രസകരമായി എടുത്തുതരുകയാണ് സോമന്‍ മാഷ്. റൂക്കോള്‍ കെട്ട തക്കാളികൊണ്ട് കറിവച്ചതും, കീറിയ ചാക്ക് കൊണ്ട് ട്രൗസര്‍ അടിച്ചതുമെല്ലാം നര്‍മ്മത്തില്‍ ചാലിച്ച്, ക്ലാസ്സിനെ മൊത്തം ചിരിപ്പിച്ച് വളരേ രസകരമായി തന്നെ. ഇടക്കെപ്പഴോ ഞാന്‍ ഈ വെറുതേയിരിയ്ക്കുന്നതിന്റെ ക്ഷീണം കാരണം ഡെസ്കില്‍ തല വച്ച് ഉറങ്ങിപ്പോയി. ആരോ എന്നെ തട്ടിയുണര്‍ത്തുന്നു, എണീറ്റ് നോക്കിയപ്പോള്‍ സോമന്‍ മാഷ് മുന്നില്‍. ഞാന്‍ പതിവുപോലെ കൈ നീട്ടിക്കൊടുത്തു.

'വേണ്ട വേണ്ട... സുഖായി ഉറങ്ങിക്കൊ... എന്റെ പിരീഡ് കഴിഞ്ഞു. അത് പറയാന്‍ വേണ്ടി വിളിച്ചതാ...' എന്നും പറഞ്ഞ് സോമന്‍ മാഷ് പുറത്തേക്ക് പോയി.

'പണ്ടാരടങ്ങാന്‍ മനുഷ്യന്റെ ഉറക്കോം കളഞ്ഞ്, അടുത്ത പിരീഡ് ആരാടാ പ്രവീണേ?'

'വിശാഘന്‍ മാഷ്... ജിയോഗ്രഫി...'

'ഛെ... സോമന്‍ മാഷ് വെറുതേ എണീല്‍പ്പിച്ചു'

വിശാഘന്‍ മാഷ് ക്ലസ്സിലേക്ക് കയറിവന്നു, വീണ്ടും ഒരു ഗുഡ്മോര്‍ണിംഗ്.

പുറത്ത് നല്ല മഴയുണ്ട്. നല്ല കുളിരും...

'നല്ല മഴയല്ലേ?' വിശാഘന്‍ മാഷ് എല്ലാവരോടും കൂടെ ചോദിച്ചു.

'ഉം' ഞങ്ങളെല്ലാവരും മറുപടി പറഞ്ഞു

'ഇപ്പോ വെള്ളപ്പൊക്കം വന്നാല്‍ നമ്മളെന്തുചെയ്യും?'

ആ ചോദ്യം കേട്ടപ്പോള്‍ എല്ലാരും പരസ്പരം നോക്കി

ഞങ്ങളുടെ മൗനത്തെ ഭേദിച്ച് വിശാഘന്‍ മാഷ് തന്നെ പറഞ്ഞു
'വെള്ളപ്പൊക്കം വന്നാല്‍ ഞാന്‍ വടക്കോട്ടോടും, എനിയ്ക്ക് വടക്കറിയാം, ഞാനോടി ഹിമാലയത്തില്‍ കയറും, തെക്കും വടക്കും അറിയാത്ത നിങ്ങളൊക്കെ എന്തുചെയ്യും...?'

പിന്നേ... വടക്കോട്ടോടാന്‍ പോകുന്നു. ബാക്കിയുള്ളവന്റെ അരയ്ക്കൊപ്പം വെള്ളം മതി പുള്ളിയ്ക്ക് മുങ്ങിചാവാന്‍.

'ഞങ്ങളും സാറിന്റെ പിന്നാലെ ഓടും' ആരൊക്കെയോ ഒരുമിച്ചു പറഞ്ഞു.

വിശാഘന്‍ മാഷ് അഭിമാനത്തോടെ 'കൊള്ളാം' എന്ന് പറഞ്ഞു.

'അല്ല സാറേ... നമ്മളീ ഓടുന്നതിനിടയ്ക്ക് വല്ല പുഴയോ, കടലോ കണ്ടാലോ?' പ്രവീണിന്റേതായിരുന്നു സംശയം.

'നീന്തി കടക്കണം'... പുള്ളി ഒട്ടും കൂസലില്ലാതെ പറഞ്ഞു.

'സാറിന് നീന്തലറിയാമോ?' പ്രവീണ്‍ വിടുന്ന ലക്ഷണമില്ല.

ചമ്മിയ മുഖത്തോടെ സാറ് 'ഇല്ല' എന്ന് പറഞ്ഞു.

'സാറേ...എന്നാപിന്നെ സ്വന്തം നാട്ടില്‍ മുങ്ങി ചത്തൂടെ? വെറുതേയെന്തിനാ അന്യ നാട്ടില്‍ പോയി ചാവാന്‍ നില്‍ക്കണേ...?' ഈ പ്രാവശ്യം പ്രവീണിന് വിട്ടുകൊടുക്കാതെ ഞാന്‍ തന്നെ ചോദിച്ചു. ക്ലാസ്സില്‍ ഒരു കൂട്ടച്ചിരിയുണ്ടായി. വിശാഘന്‍ മാഷിന് മാത്രം ചിരിക്കാന്‍ കഴിഞ്ഞില്ല.

'ആ... മതി.. മതി, എല്ലാവരും ബുക്ക് എടുക്കൂ' ചൂരല്‍ കൊണ്ട് ഡസ്കില്‍ രണ്ടടി അടിച്ചുകൊണ്ട് വിശാഘന്‍ മാഷ് പറഞ്ഞു.

ജിയോഗ്രഫി, എന്റെ ആജന്മ ശത്രു. അക്ഷാംഷ രേഖ, ഭൂമദ്ധ്യ രേഖ എന്നൊക്കെ കേള്‍ക്കുംബഴേ എനിയ്ക്ക് തല ചുറ്റാന്‍ തുടങ്ങും. പിന്നെ ഒരു ബോധക്ഷയമാണ്, ആ ബോധക്ഷയത്തെ കൂടെ പഠിയ്ക്കുന്നവരും, സാറന്മാരും ഉറക്കം എന്നൊക്കെ പറയും, ഞാന്‍ അതൊന്നും കാര്യമാക്കാറില്ല. ജിയോഗ്രഫിയോടുള്ള എന്റെ പ്രതിഷേധം S.S.L.C ബുക്കില്‍ രേഖപ്പെടുത്തുമെന്ന വാശിയിലാണ് ഞാന്‍.

എനിയ്ക്ക് തലകറക്കം അനുഭവപ്പെട്ടു, പിന്നീട് ബോധക്ഷയവും. എന്റെ കൂടെ ഇരിയ്ക്കുന്നതുകൊണ്ടാണോ എന്നറിയില്ല, ഈ രോഗം പ്രവീണിനും ഉണ്ട്. പെട്ടെന്നാണ് ചോക്കുകൊണ്ടുള്ള ഒരേറ് പ്രവീണിന് കിട്ടിയത്. അവന്റെ ചാടിയുള്ള എഴുനേല്‍പ്പ് എന്നേയും ഞെട്ടിയുണര്‍ത്തിച്ചു. ക്ലാസ്സില്‍ വീണ്ടും കൂട്ടച്ചിരിയുതിര്‍ന്നു. 'ബോധക്ഷയം വന്ന് തളര്‍ന്നുറങ്ങിയവരെ കളിയാക്കുന്നോ വൃത്തികെട്ടവന്മാരേ?'

'പറയെടാ... ഹിമാലയത്തിലെ സുഖവാസകേന്ദ്രങ്ങളുടെ പേര് പറയെടാ രണ്ടും?' വിശാഘന്‍ മാഷ് അലറി...

പിന്നേ.. സുഖവാസ കേന്ദ്രം... അതും ഇവിടെയെങ്ങും അല്ല, അങ്ങ് ഹിമാലയത്തില്‍. വല്ല ഊട്ടിയോ, കൊടൈക്കനാലോ, മസനഗുടിയോ, ഗുണ്ടല്‍പേട്ടയോ മറ്റോ ആണെങ്കില്‍ ആരെങ്കിലും പറഞ്ഞുകേട്ട അറിവെങ്കിലും ഉണ്ടായേനെ. പിന്നെ സുഖവാസം എന്തെന്ന് അറിഞ്ഞിട്ടുവേണ്ടേ സുഖവാസ കേന്ദ്രങ്ങളെ പറ്റി അറിയാന്‍. പത്താംക്ലാസ്സുകാരന്റെ ഓട്ടക്കീശയില്‍ എന്ത് സുഖവാസം.

'പറയെടാ വേഗം' സാറ് വീണ്ടും അലറി. നേരത്തെ ഒരു പണി അങ്ങോട്ടുകൊടുത്തതിന്റെ ദേഷ്യം കൂടെ ആ അലര്‍ച്ചയില്‍ ഉണ്ടോ എന്നൊരു സംശയം.

സ്നേഹമുള്ള പാവം കുട്ടികള്‍ ഞങ്ങളെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി ആ പേരുകള്‍ അവര്‍ മെല്ലെ പറഞ്ഞുതരുകയാണ് ഞങ്ങള്‍ക്ക്. പതിയ സ്വരത്തില്‍ 'ഡാര്‍ജലിംഗ്... ഡാര്‍ജലിംഗ്...' എന്ന് അവര്‍ പറയുന്നുണ്ട്. കേട്ടപാതി കേള്‍ക്കാത്തപാതി പ്രവീണ്‍ ഉറക്കെ വിളിച്ചു പറഞ്ഞു.. 'ഡാര്‍ളിംഗ്'

'ഡാര്‍ളിംഗ് എന്ന് വിളിച്ചിട്ടൊന്നും കാര്യമില്ല, മരിയാദയ്ക്ക് ഉത്തരം പറയെടാ..' പണി കിട്ടിയതിന്റെ ദേഷ്യം സാറിനുണ്ടെന്ന് എനിയ്ക്കുറപ്പായി.

'ഡാര്‍ളിംഗ് അല്ല സാര്‍... ഡാര്‍ജലിംഗ്' അപ്പോഴേക്കും അവന്‍ ശരിക്ക് കേട്ടിരുന്നു.

'നീ ഇരിയ്ക്ക്... അടുത്തത് നീ പറയെടാ...' അതെ.. എന്നോട് തന്നെ

പ്രവീണ്‍ സഹതാപത്തോടെ എന്നെ നോക്കി. 'കള്ള സുബര്‍... നീയെന്നെ ഒറ്റയ്ക്കാക്കിയല്ലേ...' ഞാന്‍ മനസ്സില്‍ പറഞ്ഞു.

എന്നോടും സ്നേഹമുള്ള ആരൊക്കെയോ പിറുപിറുത്തു. കേട്ടപാതി കേള്‍ക്കാത്തപാതി ഞാനും പറഞ്ഞു... 'വസൂരി'

'വരുമെടാ... നിന്നെപോലുള്ള വൃത്തികെട്ടവന്മാര്ക്ക് വസൂരിയല്ല അതിനപ്പുറവും വരും' വിശാഘന്‍ മാഷിന് പതിവിലും കൂടുതലായി ദേഷ്യം വന്നു.

'വസൂരിയല്ല സാര്‍... മുസൂറി...' അപ്പോഴേക്കും കൂടെയുള്ളവര്‍ പറഞ്ഞത് കേട്ട് ഞാന്‍ തിരുത്തി. പക്ഷേ എന്റെ തിരുത്തലുകള്‍ ഒന്നും വിശാഘന്‍ മാഷ് അംഗീകരിച്ചില്ല.

'നീട്ടെടാ കൈ...' എന്നെ അടിക്കാതെ വിടില്ലയെന്ന് എനിയ്ക്കാ അലര്‍ച്ച കേട്ടപ്പോള്‍ മനസ്സിലായി. ഞാന്‍ കൈ നീട്ടികൊടുത്തു. അധികം ഉയരമില്ലാത്ത വിശാഘന്‍ മാഷ് വായുവില്‍ ഉയര്‍ന്നുപൊങ്ങി മുഴുവന്‍ ശക്തിയും എടുത്ത് ഒറ്റയടി.

അടി കിട്ടി എനിയ്ക്ക് ഒരു വേദനയും അനുഭവപ്പെട്ടില്ല, ഒരു രണ്ട് സെക്കന്‍ഡ് കഴിഞ്ഞപ്പോള്‍ സാറ് അലറിയതിനേക്കാളും ഉച്ചത്തിലാണ് ഞാന്‍ അലറിയത്. നല്ല മഴയത്ത് നല്ല ഉഗ്രന്‍ അടി... സാറ് പറഞ്ഞത്പോലെ വെള്ളപ്പൊക്കം വന്നു, അതെന്റെ കണ്ണിലായിരുന്നെന്ന് മാത്രം.

Monday, February 21, 2011

നാട്ടിലേക്കുള്ള ആദ്യ യാത്ര

ഒരു റമളാന്‍ മാസം...അന്ന് നോമ്പ് 28 ആണ്. (നോമ്പ് കാലവും, ചൂടും ആയതിനാല്‍ 'ദെയര'യില്‍ താമസിക്കുന്ന എന്നെ 'അല്‍ ബര്‍ഷ'യിലുള്ള ഓഫീസില്‍ നിന്നും GM എന്നും എന്റെ താമസ സ്ഥലത്ത് കൊണ്ടുവിടുമായിരുന്നു. അന്ന് ദുബായില്‍ മെട്രോ ട്രെയിന്‍ പ്രവൃത്തനം ആരംഭിച്ചിട്ടില്ല) ആ ദിവസത്തെ യാത്രക്കിടയില്‍ പുള്ളി എന്നോട് 'പെരുന്നാളിന് നാട്ടില്‍ പോകുന്നുണ്ടോ?' എന്ന് ചോദിച്ചു.

പെരുന്നാളിനുള്ള പുതിയ വസ്ത്രങ്ങളൊക്കെയെടുത്ത് കൂട്ടുകാരുമൊത്തുള്ള ടൂര്‍ വരെ തീരുമാനിച്ച് കഴിഞ്ഞിരിക്കുന്നു. എങ്കിലും ഞാന്‍ അതെയെന്ന് പറഞ്ഞു. അതു വരേയില്ലാത്ത ഒരു മോഹം അപ്പോള്‍ മനസ്സിലേക്ക് കയറിവന്നു. മത്രമല്ല ഉപ്പയും, ഉമ്മയും, പെങ്ങളും, അളിയനും എല്ലാരും നാട്ടിലുണ്ട്താനും. ഞാന്‍ ടിക്കറ്റിനായുള്ള പരക്കം പാച്ചില്‍ ആരംഭിച്ചു. അടുത്ത ദിവസത്തേക്ക് ടിക്കറ്റ് ഒരു വഴിക്കും കിട്ടാനില്ല.

അടുത്ത ദിവസം പരിചയത്തിലുള്ള ഒരു ട്രാവല്‍സില്‍ നിന്നും എന്നെ വിളിച്ചു. 'ഒരാള്‍ ഇപ്പോള്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്തിട്ടുണ്ട്, നോമ്പ് 30 ന് രാത്രി ഒരുമണിക്ക് ഫ്ലൈറ്റ്, പെരുന്നാള്‍ ദിവസം രാവിലെ ഏഴ്മണിക്ക് നാട്ടില്‍ ഇറങ്ങാം, എടുക്കട്ടെ?' ഒട്ടും അമാന്ദിക്കാതെ ഞാന്‍ എടുത്തുകൊള്ളാന്‍ പറഞ്ഞു. വൈകിട്ട് നോമ്പ് തുറന്ന്, ട്രാവല്‍സില്‍ പോയി ടിക്കറ്റ് വാങ്ങി തിരിച്ചുവരുംബോള്‍ തക്ബീര്‍ കേള്‍ക്കുന്നു. ദുബായ് ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങി. ഞാനോ... ടിക്കറ്റ് മാത്രമേ കയ്യിലുള്ളൂ. കുറഞ്ഞ സമയം കൊണ്ട് എന്തൊക്കെ വാങ്ങിയ്ക്കും. ഒരു പിടിയുമില്ല.

എന്തൊക്കെയോ കണ്ണില്‍ കണ്ടതൊക്കെ വാങ്ങിക്കൂട്ടി പെട്ടി നിറച്ചു. പെട്ടെന്നുള്ള യാത്രയായതിനാല്‍ സാധാരണ നാട്ടില്‍ പോകുന്നവര്‍ എടുക്കുന്ന മുന്‍കരുതലുകളായ താടി വളര്‍ത്തല്‍, ഈത്തപ്പഴം ബദാം ജ്യൂസ്, ആപ്പിള്‍ ഓറഞ്ജ് തീറ്റ എന്നിവയൊന്നും എടുക്കാന്‍ പറ്റിയില്ല. നിങ്ങളില്‍ ചിലര്‍ വിചാരിക്കുന്നുണ്ടാവും താടി വളര്‍ത്തലും നാട്ടില്‍ പോക്കും തമ്മില്‍ എന്തു ബന്ധം എന്ന്. പറഞ്ഞുതരാം, ഒരു പക്ഷേ ഈ രഹസ്യങ്ങള്‍ പുറത്ത് വിട്ടതിന് പ്രവാസീ ബ്ലോഗര്‍മാര്‍ എന്നെ ഓടിച്ചിട്ടടിച്ചേക്കാം... എങ്കിലും സാരമില്ല.

*****

'നാട്ടില്‍ പോകുന്നതിന്റെ ഒരുമാസം മുന്നേ താടി വളര്‍ത്താന്‍ തുടങ്ങണം. നാട്ടില്‍ പോകുന്ന ദിവസമോ അല്ലെങ്കില്‍ തലേദിവസമോ താടി വടിച്ചുകളഞ്ഞാല്‍ മുഖത്തിന് നല്ല തിളക്കം കിട്ടും. പിന്നെ പ്രത്യേകം പറയാനുള്ളത് അന്നെങ്കിലും ബാര്‍ബര്‍ ഷോപ്പില്‍ പോയി പത്തുരൂപ കൊടുക്കുക. സ്വന്തമായി വടിക്കാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടാവും.'

'അടുത്തത് ഈത്തപ്പഴം ജ്യൂസ് അല്ലെങ്കില്‍ ബദാം ജ്യൂസ്. മുഖം തുടുക്കാനും ഒരു പ്രസരിപ്പ് വരാനും ഒക്കെയാണെന്ന് പറയെപ്പെടുന്നു. പക്ഷേ കല്ല്യാണം കഴിഞ്ഞവര്‍ക്കാണ് ഇതിനോടുള്ള ആക്കറാന്തം കൂടുതല്‍.'

'പിന്നെയുള്ളത് ആപ്പിള്‍ തീറ്റയും ഓറഞ്ജ് തീറ്റയും. ആപ്പിള്‍ കവിള്‍ തുടുക്കാന്‍ സഹായിക്കും, ഓറഞ്ജ് ചുണ്ട് ചുവക്കാനും' എന്നൊക്കെയാണ് പറഞ്ഞുകേള്‍ക്കുന്നത്. പരീക്ഷണം നടത്തി പരാചയപ്പെട്ടാല്‍ എന്നെ തെറിവിളിക്കാന്‍ വന്നേക്കരുത്, പറഞ്ഞേക്കാം... പ്രത്യേകം പറയാനുള്ള മറ്റൊരു കാര്യം ആപ്പിളും ഓറഞ്ജും സ്വന്തം കട്ടിലിനടിയില്‍ ഒളിപ്പിച്ച് വെയ്ക്കുക. അല്ലെങ്കില്‍ ചുവക്കുന്നത് അടുത്ത് കിടക്കുനവന്റെ കവിളും ചുണ്ടുമായിരിക്കും.'

****

അങ്ങനെ ഇതൊന്നും ചെയ്യാന്‍ പറ്റാതെ ഉള്ള ഗ്ലാമര്‍ വച്ച്, ദുബായിലെ പെരുന്നാള്‍ ആഘോഷം കഴിഞ്ഞ് രാത്രി യാത്രയായി. എന്റെ പെട്ടി തൂക്കാന്‍ കൊടുത്തപ്പോള്‍ അവര്‍ക്ക് തന്നെ നാണക്കേടായപോലെ തോന്നി. മൊത്തം 18 കിലോ. ഡ്യൂട്ടി ഫ്രീയില്‍ നിന്നും കുറച്ച് മിഠായി വാങ്ങിച്ചു, ഫ്ലൈറ്റില്‍ കയറി, വിന്‍ഡോ സീറ്റാണ് എനിക്ക് കിട്ടിയത്. അടുത്ത് മറ്റു രണ്ടുപേര്‍ വന്നിരുന്നു. അവരെ പരിചയപ്പെട്ടു. ഒരാള്‍ കോട്ടക്കല്‍, മറ്റേ ആള്‍ തിരൂര്‍. തിരൂര്‍ക്കാരന്‍ ചെറുപ്പക്കാരനായിരുന്നു. തന്റെ മകളെ ആദ്യമായി കാണാന്‍ പോകുന്ന ത്രില്ലിലായിരുന്നു അയാള്‍. മറ്റേ ആള്‍ക്ക് ഒരു 45 വയസ്സുകാണും, നല്ല ഭംഗിയായി താടി വളര്‍ത്തിയിട്ടുണ്ട്.

'ഇതില്‍ മറ്റതില്ലല്ലേ?' കോട്ടക്കല്‍ കാരന്‍ എന്നോട് ചോദിച്ചു.

'മറ്റതോ?' എനിക്കൊന്നും മനസ്സിലാകാതെ ഞാന്‍ ചോദിച്ചു.

കോട്ട: 'ആ മറ്റത്' അയാള്‍ കൈ കൊണ്ട് കുപ്പിയുടെ ആംഗ്യം കാണിച്ച് പറഞ്ഞു.

തിരൂര്‍ക്കാരനും ഞാനും ചിരിച്ചു.

ഞാന്‍: 'ഞാന്‍ വിചാരിച്ചു ഇത് ഈമാന്‍ താടിയാണെന്ന്. കള്ളത്താടിയും വച്ച് നടക്കാല്ലേ ആളെ പറ്റിക്കാന്‍'

കോട്ട: 'ഈമാനൊക്കെയുണ്ട് മോനേ... നാട്ടില്‍ നിന്നും വെള്ളമടിക്കൂല, ദുബായില്‍ നിന്നും വെള്ളമടിക്കൂല'

ഞാന്‍: 'അപ്പോ നിങ്ങള് ആകാശത്തുനിന്ന് മാത്രം വെള്ളമടിക്കുള്ളൂ അല്ലേ?

കോട്ട: 'അതാവുംബോള്‍ ആരും അറിയൂലല്ലോ...'

ഞാന്‍: 'ആ... ശരിയാ... ഫ്ലൈറ്റിന്റെ ഉള്ളിലേക്ക് പടച്ചോന്റെ കണ്ണത്ര പോര'

അതും പറഞ്ഞ് ഞാനും തിരൂര്‍ക്കാരനും ഒരുമിച്ച് ചിരിച്ചപ്പോള്‍ അയാള്‍ ദേഷ്യം പിടിച്ച് മുഖം തിരിച്ചു.

ഞാന്‍: ദേഷ്യം പിടിക്കണ്ട, ഇപ്പൊ എന്താ വേണ്ടത്? എന്റെ കോട്ട ഇക്കാക്ക് വാങ്ങിതരണോ?

കോട്ട: 'അതിന് കിട്ടിയിട്ട് വേണ്ടേ... ഇത് ബ്രേക്ക്ഫാസ്റ്റ് ഫ്ലൈറ്റ് ആയതുകൊണ്ട് തരില്ല പോലും.'

കള്ളാ... അപ്പോ അന്വേഷണമൊക്കെ എപ്പഴേ കഴിഞ്ഞിരിക്കുന്നു

ഞാന്‍: 'നല്ലോരു പെരുന്നാള്‍ രാവല്ലേ ഇക്കാ... നമുക്കത് വേണ്ട'

അപ്പോള്‍ അയാളെന്നോട് ചിരിച്ചു. തിരൂര്‍ക്കാരന്‍ ഞങ്ങള്‍ പറയുന്നത് കേള്‍ക്കുന്നുണ്ടെങ്കിലും ഒന്നും പറയാതെ എന്തൊക്കെയോ ചിന്തിച്ചിരിപ്പാണ്.

കോട്ട: 'രാവിലെ വീട്ടിലെത്തിയിട്ട് ഒരു കാര്യവുമില്ല, രാത്രി ആയിക്കിട്ടാനുള്ള ഒരു പാട്...ഹൊ...'

തിരൂര്‍ക്കാരന്‍ ശരിയാണെന്ന മട്ടില്‍ ചിരിച്ചുകൊണ്ട് തലയാട്ടി

കോട്ട: 'ഇന്ന് കുടിശ്ശിക തീര്‍ക്കാനുള്ളതാ...' എന്ന് പറഞ്ഞ് അവര്‍ രണ്ടുപേരും ചിരിച്ചു.

ഏതോ കടം വീട്ടാനുള്ള കാര്യം ഇയാളെന്തിന് ഇത്രയും ആവേശത്തോടെ പറയുന്നതെന്ന് വിചാരിച്ച് അവരുടെ ചിരിയില്‍ പങ്കുചേരാന്‍ കഴിയാതിരുന്ന എന്നോട് അയാള്‍ ചോദിച്ചു..

'മോന്റെ കല്ല്യാണം കഴിഞ്ഞതാണോ?'

ഞാന്‍: 'ഇല്ല'

കോട്ട: 'ഈ പോക്കില്‍ കല്ല്യാണം കഴിക്കുന്നുണ്ടോ'

ഞാന്‍: 'ഇല്ല'

കോട്ട: 'എന്നാല്‍ പിന്നെ നിന്നോട് പറഞ്ഞിട്ട് കാര്യമില്ല, നിനക്ക് മനസ്സിലാവില്ല'

ഛെ... വൃത്തികെട്ടവന്‍... ഇതായിരുന്നോ ഇയാള്‍ പറഞ്ഞത്... ചുമ്മാ താടിയും വച്ച് നടക്കാ... കയ്യിലിരിപ്പ് മുഴുവന്‍ ബെടക്കാ...

ഞാന്‍ പിന്നെ അയാളോട് മിണ്ടാന്‍ പോയില്ല. ഒന്നാമത് നമ്മുടെ സ്റ്റാന്‍ഡേര്‍ഡിന് പറ്റിയ ആളല്ല, രണ്ടാമത് വെറുതേ ആളെ പറഞ്ഞ് കൊതിപ്പിച്ചിട്ട്... ഞാനാണെങ്കില്‍ ഈ പോക്കില്‍ കല്ല്യാണം കഴിക്കാനുള്ള പരിപാടിയുമില്ല. വീട്ടുകാര്‍ നിര്‍ബന്ധിക്കുമെന്ന പ്രതീക്ഷ തീരേയില്ല.

രാവിലെ ഏഴ്മണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി. എമിഗ്രേഷനിലേക്ക് പോയപ്പോള്‍ അവിടെ അപ്സര തിയറ്ററില്‍ മമ്മുക്കായുടെ പുതിയ പടം റിലീസാവുന്ന ദിവസത്തെ ഓര്‍മ്മിപ്പിക്കുന്ന തിരക്ക്. തീയറ്ററിലെ ഉന്തും തള്ളും മാത്രമില്ല. അതുണ്ടായിരുന്നെങ്കില്‍ ഞാന്‍ വിടുമോ... ശ്വാസം മുട്ടി ചാവുന്നത് വരെ തള്ളില്ലേ...

എമിഗ്രേഷന്‍ കഴിഞ്ഞ് ലഗേജ് വരുന്നതിനായുള്ള കാത്തിരിപ്പയിരുന്നു. ദോഷം പറയരുതല്ലോ... ഇത്രയും വേഗത്തില്‍ ലഗേജ് കിട്ടുന്ന വേറെ ഒരു എയര്‍പോര്‍ട്ട് ലോകത്തിലെവിടെയും കാണില്ല. അത് എന്റെ നാട്ടില്‍ തന്നെ ആയതില്‍ ഞാന്‍ അഭിമാനിച്ചു. പോലീസുകാരന്‍ അയാളുടെ ഭാര്യ പറഞ്ഞേല്‍പ്പിച്ച എന്തിനോവേണ്ടി എല്ലാ പെട്ടികളിലും തിരയുന്നതായിട്ടാണ് എനിയ്ക്ക് തോന്നിയത്. അഥവാ എന്റെ പെട്ടിയിലുണ്ടെങ്കിലോ... ഞാന്‍ പെട്ടി അങ്ങേര്‍ക്ക് നോക്കാന്‍ കൊടുത്തു. ഇതേതടാ ദരിദ്രവാസി എന്ന മട്ടില്‍ ഒരു പരിഹാസ ചിരിയും ചിരിച്ച് അങ്ങേര്‍ എന്നോട് പൊയ്ക്കോളാന്‍ പറഞ്ഞു.

'വേണെങ്കില്‍ മതി... പറഞ്ഞ സാധനം കിട്ടാഞ്ഞിട്ട് ഭാര്യയോട് വെറുതേ കിട്ടാന്‍ നില്‍ക്കേണ്ട, ഒരു 'ഡേ റ്റു ഡേ' മുഴുവന്‍ ഇതിനകത്തുണ്ട്, അവര്‍ക്കിതൊക്കെയാ ബ്രാന്റഡ് എന്നാര്‍ക്കാ അറിയാന്‍ പാടില്ലാത്തേ' എന്ന് മനസ്സില്‍ പറഞ്ഞ് ഞാന്‍ പുറത്തിറങ്ങി. ആവേശത്തോടെ ഉപ്പയെ വിളിച്ചു.

എയര്‍പോര്‍ട്ടിലേക്ക് 20 മിനുറ്റ് കഷ്ടി ദൂരമുള്ള എന്റെ വീട്ടില്‍ നിന്നും കിട്ടിയ മറുപടി അറിയണോ..?

'നീ അവിടെ നില്‍ക്ക്... ഒരു മണിക്കൂര്‍ കഴിഞ്ഞ് ഞങ്ങളങ്ങെത്താം...'

Saturday, February 19, 2011

ഇന്ന് ഫെബ്രുവരി 19

ഇന്ന് തിരിച്ചിലങ്ങാടിക്കാര്‍ക്ക് ആഘോഷദിവസമാണ്. തിരിച്ചിലങ്ങാടിക്കാര്‍ കുടുംബക്ഷേത്രം എന്ന് വിശേഷിപ്പിക്കുന്ന 'പാലക്കോട്ട് ഭഗവതി ക്ഷേത്രത്തിലെ' ഉല്‍സവമാണിന്ന്. 2 വയസ്സുമുതല്‍ 23 വയസ്സുവരെ ഞാന്‍ മുടങ്ങാതെ ആഘോഷിച്ചിരുന്ന ഉല്‍സവം.

ഇന്നെന്റെ കണ്ണില്‍ ദുബായിലെ തിരക്കേറിയ തെരുവോരങ്ങളില്ല, പകരം ശര്‍ക്കര ജിലേബിയുടേയും തട്ടു കടയില്‍ കോഴിമുട്ട പൊരിക്കുന്നതിന്റേയും മണമുള്ള ചെറിയ തിരക്കേറിയ തെരുവ്. മുന്നിലൂടെ പോകുന്ന ആഡംബര കാറുകള്‍ക്ക് പകരം പല നിറത്തില്‍ അടുക്കിവച്ചിരിക്കുന്ന കുഞ്ഞുകാറുകള്‍. പല നിറത്തിലുള്ള കുപ്പിവളകളും ആ കുപ്പി വളകള്‍ അണിയാന്‍ പല നിറത്തിലായി വന്നവരും. എന്റെ കാതില്‍ കാക്കാത്തിയുടെ തത്തയുടെ കുറുകലും മുച്ചീട്ട് കളിക്കാരന്റെ ആര്‍ത്തുവിളികളും കദീനയുടെ കാതടപ്പിക്കുന്ന ശബ്ദങ്ങളും മാത്രം.

ഞാനിന്നെന്റെ ഗ്രാമത്തിലായിരുന്നെങ്കിലെന്ന് ആശിച്ചുപോകുന്നു. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് എനിക്ക് ഉല്‍സവം നഷ്ടപ്പെടുന്നത്.

ബാല്യത്തില്‍ കളിപ്പാട്ടകടയിലെ ചേട്ടന്‍ വെള്ളമാവശ്യപ്പെട്ടാല്‍ ഓടിപ്പോയി എടുത്തുകൊടുക്കും, അതിന് സമ്മാനമായി എനിക്കൊരു ആപ്പിള്‍ ബലൂണ്‍ തരും. അതായിരിക്കും അന്ന് ആദ്യം കിട്ടുന്ന കളിപ്പാട്ടം. ബലൂണുമായി ചിരിച്ച് തിരിച്ച് വീട്ടില്‍ വരുംബോള്‍ ഉമ്മ പത്തോ ഇരുപതോ രൂപയെടുത്തുതരും. അതും കൊണ്ട് വീണ്ടും ഓടും അമ്പലപ്പറമ്പിലേക്ക്. ഇഷ്ടമുള്ളതൊക്കെ വാങ്ങിക്കൂട്ടും.

എന്നിലെ കൗമാരക്കാരന് കളിപ്പാട്ടകാരന് വെള്ളം കൊണ്ടുകൊടുക്കാന്‍ എന്തോ ചമ്മല്‍ അനുഭവപ്പെട്ടു. ആ വര്‍ഷങ്ങളില്‍ കുപ്പിവളക്കടയ്ക്കരികില്‍ കണ്ണുകള്‍ ആരെയോ തേടുന്നുണ്ടായിരുന്നു. കൂട്ടുകാരന്റെ പോളകമ്പനിയുടെ ഞങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ട മതിലില്‍ ഇരുന്ന് അമ്പലത്തിലേക്ക് വരുന്നവരേയും പോകുന്നവരേയും രാജകീയമായി ഞങ്ങള്‍ വീക്ഷിച്ചിരുന്നതിന്റെ സുഖം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്.

****

ഒരുനാള്‍ ഞാന്‍ വീണ്ടും തിരിച്ചെത്തും, അന്ന് ഞാന്‍ ആ കളിപ്പാട്ടകടയുടെ അടുത്ത് പോയി നില്‍ക്കും. ആ കടക്കാരന്‍ ഒരു പാത്രം എനിക്കെടുത്ത് തന്നിട്ട് ചോദിക്കും ' മോന്‍ കുറച്ച് വെള്ളം കൊണ്ടുതരുമോ' ഞാന്‍ ചിരിച്ച് ആ പാത്രം വാങ്ങിച്ച് നേരെ വീട്ടിലേക്കോടും. പൈപ്പിലെ വെള്ളമെടുക്കാതെ കിണറിലെ തണുത്തവെള്ളം അതില്‍ നിറയ്ക്കും. എന്നിട്ട് അത് കളിപ്പാട്ടകടക്കാരന് കൊടുക്കും. അയാള്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച് ഒരു ആപ്പിള്‍ ബലൂണ്‍ എനിക്ക് തരും. അതുംകൊണ്ട് വീട്ടിലേക്കോടും...

എന്നിലെ യുവാവ് സമ്മതിക്കുമോ എന്നറിയില്ല.

Sunday, February 6, 2011

കള്ളന്‍... കള്ളന്‍...

സൂര്യന്‍ ഇരുട്ടില്‍ ഒളിക്കാന്‍ തുടങ്ങുന്ന സമയം കളി കഴിഞ്ഞ് വിയര്‍പ്പ് ഉണങ്ങാന്‍ എല്ലാരും കൂടെ കത്തിയടിച്ചും കളിയെ വിശകലനം ചെയ്തും ഇരിക്കുംബോഴാണ് 'ഓടിവരീ... കള്ളന്‍ കള്ളന്‍' എന്ന അലര്‍ച്ച കേള്‍ക്കുന്നത്. ശബ്ദം കേട്ട ദിശയിലേക്ക് എല്ലാരുംകൂടെ ഓടി. ഭര്‍ത്താവ് ഗള്‍ഫിലുള്ള, മകനോടൊപ്പം വീട്ടില്‍ താമസിക്കുന്ന ഒരു ഇത്തായുടെ വീട്ടിലാണ് കള്ളന്‍ കയറിയിരിക്കുന്നതെന്ന് മനസ്സിലായി.

ഓടിചെന്നപ്പോള്‍ കണ്ടത് വാതില്‍ തള്ളി അകത്തേക്ക് കയറാന്‍ ശ്രമിക്കുന്ന കള്ളനും അകത്തുനിന്നും വാതില്‍ അമര്‍ത്തിപിടിച്ച് അലറി വിളിക്കുന്ന വീട്ടുകാരിയും. ഞങ്ങളെ കണ്ട് ഓടാന് ശ്രമിച്ച കള്ളന് പെട്ടെന്ന് തന്നെ പിടിയിലായി. കുറ്റി മുടി, ഉറച്ച ശരീരം, ഇരുനിറം, ശരീരത്തോടൊട്ടിനില്‍ക്കുന്ന ടീ ഷര്‍ട്ടും കള്ളിമുണ്ടും വേഷം. നല്ല ഉഗ്രന്‍ കള്ളന്‍, അടി കുറച്ച് താങ്ങാനുള്ള ശേഷിയുണ്ട്. ചോര തിളക്കുന്ന ഇരുപതുകാര്‍ക്ക്കയറി മേയാന്‍ മാത്രമുണ്ട്.

ആമുഖമൊന്നുമില്ലതെ കോപ്ലിയുടെ വക അടി ഉത്ഘാടനം തുടങ്ങി. എല്ലാവരും ഓരോ അവസരത്തിനായി കാത്തുനില്ക്കുകയാണ്, ഓസിക്കുത്ത് കുത്താന്‍. ഓസിക്കുത്തെന്ന് പറഞ്ഞാല്‍ അറിയാമല്ലോ... തിരിച്ചുകിട്ടില്ല എന്ന ഉറപ്പോടെ കുത്തുന്നത്. (ഓസിക്കുത്ത് കുത്തുന്നവരോട് പറയാനുള്ളത്... ഓസിയാണെന്ന് കരുതി അധികം കുത്തരുത്. വല്ലാതെ വേദനിപ്പിച്ച ആളുടെ മുഖം അവന്‍ നോട്ട് ചെയ്ത് വച്ചാല്‍ എപ്പോ വേണമെങ്കിലും പണികിട്ടാന്‍ സാധ്യതയുണ്ട്)

ആര്‍ക്കും വിട്ടുകൊടുക്കില്ല എന്ന വാശിയോടെ 'മസാല' കള്ളനെ കഴുത്തിലൂടെ ഒരുകയ്യിട്ട് വരിഞ്ഞ് മുറുക്കി പിടിച്ച് ഒരു മുഷ്ടി ചുരുട്ടി കള്ളന്റെ മുഖത്തിനു നേരെ വച്ചിട്ട് ചോദിക്കുകയാണ് ' പറയെടാ... നീ എന്തിനാ വന്നത്?'. കള്ളന് പറയാന് പോയിട്ട് ശ്വാസമെടുക്കാന്‍ പോലും അവന്റെ പിടുത്തം കാരണം പറ്റുന്നില്ല. ശ്വാസമേടുക്കാന്‍ മസാല അവനെ വിടുന്ന സമയത്ത് ഞാനും കോപ്ലിയും ഇടക്കിടെ ഓരോന്ന് പൊട്ടിക്കും.

കോപ്ലിക്കാണെങ്കില്‍ അടിയുണ്ടാക്കാന്‍ ഭയങ്കര താല്‍പര്യമാണ്. അങ്ങാടിയിലെ പല വലിയ വഴക്കുകളും കാണികളെ നിരാശപ്പെടുത്തി അടിയുണ്ടാവാതെ ഡയലോഗില്‍ മത്രം ഒതുങ്ങുംബോള്‍ ഡയലോഗ് ഇല്ലാതെ അപ്രതീക്ഷിതമായ അടികളാണ് കോപ്ലിയുടെ സ്റ്റൈല്‍. ആ കോപ്ലിയുടെ കയ്യിലേക്ക് കള്ളനെ വിട്ടുകൊടുക്കാതിരിക്കുകയാണ് മസാല. അവനറിയാം കോപ്ലിയുടെ കയ്യില് കിട്ടിയാല് പിന്നെ കള്ളന്റെ ഹോസ്പിറ്റല്‍ ചിലവുകൂടെ കൊടുക്കേണ്ടി വരുമെന്ന്.

അതിനിടയില്‍ ആരോ പോലീസിനെ വിളിച്ചു. ഓസിക്കുത്തിനായി വരിയില്‍ നിന്ന പാവം ഓസന്മാരെ നിരാശരാക്കികൊണ്ട് പോലീസ് ജീപ്പെത്തി. പോലീസ് ജീപ്പിലേക്ക് 'ചോട്ട മുംബൈ' പടത്തില്‍ ബിജുക്കുട്ടന്‍ കയറിയതിനേക്കാള്‍ ഉത്സാഹത്തോടെയാണ് കള്ളന്‍ കയറിയത്. നാട്ടുകാര്‍ പെരുമാറിയാല്‍ പിന്നെ പോലീസ് തൊടില്ലെന്നവനറിയാമായിരിക്കും.. മാത്രമല്ല കഴിക്കാനും വല്ലതും കിട്ടും.

ആ ദിവസം അങ്ങനെ കടന്നുപോയി. കള്ളനെ സാഹസികമായി പിടിച്ച യുവ രക്തങ്ങളെ ഏവരാലും പ്രശംസിക്കപ്പെട്ടു.

പിറ്റേദിവസം കളിക്കാന്‍ പോകുന്ന ഞങ്ങളോട് അവിടുത്തെ ഇത്താമാരെല്ലാം കൂടിനിന്ന് ഭയങ്കര ചീത്ത. 'എടാ... നിങ്ങള്‍ക്കൊക്കെ പടച്ചോന്റെ അടുത്തുനിന്ന് ശാപം കിട്ടും, എന്ത് അടിയാ നിങ്ങളെല്ലാരും കൂടെ ആ പാവത്തിനെ അടിച്ചത്?'

ഞങ്ങളുടെ എല്ലാവരുടേയും ഓര്‍മ്മ തലേദിവസത്തേക്ക് റിവൈന്റ് അടിച്ചു. ' ഓന്റെ നാഭിക്ക് ചവിട്ടെടാ... ഓന്റെ കണ്ണ് കുത്തിപ്പൊട്ടിക്കെടാ... രണ്ടെണ്ണം കൂടെ കൊടുക്കെടാ ഓന്‍ക്ക്... ' എന്നൊക്കെ തലേദിവസം ഇന്‍സ്റ്റ്രക്ഷന്‍സ് നല്‍കികൊണ്ടിരുന്നവരെങ്ങനെ ഇത്ര പെട്ടെന്ന് ഞങ്ങള്‍ക്കെതിരെയായി?

ചോദിക്കേണ്ടി വന്നില്ല... അവര്‍ തന്നെ പറയുന്നുണ്ടായിരുന്നു, ' മാനസിക രോഗിയായ ആ ചെക്കനെ നിങ്ങളെല്ലാരും കൂടെ കൊല്ലാനാക്കിയില്ലെടാ?... ഓന്റെ ഉപ്പ ഇന്നലെ പോലീസ് സ്റ്റേഷനില്‍ വന്ന് കരഞ്ഞു പോയി ചെക്കന്റെ കോലം കണ്ടിട്ട്, ഇന്റെ മോനെ ഇങ്ങനെ ആക്കിയോരോട് പടച്ചോന്‍ ചോദിച്ചോളും എന്ന് പറഞ്ഞിട്ടാ പാവം ഓനേം കൂട്ടിപ്പോയത്.'

തലേദിവസത്തെ ഹീറോസ് പിറ്റേദിവസം വില്ലന്മാരായി. ഞങ്ങളെല്ലാവര്‍ക്കും അത് സങ്കടവുമായി. കൂടെ ഉണ്ടായിരുന്നവരും ഞങ്ങള്ക്കെതിരെ തിരിഞ്ഞു. പോയി മാപ്പ് ചോദിക്കാനുള്ള ധൈര്യം വന്നില്ല. അവര്‍ എങ്ങനെ പ്രതികരിക്കും എന്ന് ഞങ്ങള്‍ക്ക് ഊഹിക്കാം.

അതിന് ശേഷം എവിടെയെങ്കിലും കള്ളനേയോ പോക്കറ്റടിക്കാരനേയോ പിടിച്ചാലും ആ മുഖമൊന്ന് കാണും എന്നല്ലതെ ഒന്നും ചെയ്യാറില്ല. അടിയുണ്ടാക്കാനും അടി കാണാനുമുള്ള എല്ലാവരുടേയും താല്‍പര്യം ആ ഒരു സംഭവത്തോടെ അവസാനിച്ചു.

Tuesday, February 1, 2011

ബാച്ച്ലര്‍ ലൈഫ് - ഭാഗം 3

രണ്ട് കൂട്ടുകാര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ദുബായിലെ അവീര്‍ ഫ്രൂട്ട്സ് & വെജിറ്റബിള്‍ മാര്‍ക്കറ്റില്‍ വച്ച് കണ്ടുമുട്ടുകയാണ്.

എടാ ഹബീബേ...

എടാ മന്‍സൂറേ...

എനിക്കങ്ങോട്ട് വിശ്വസിക്കാന്‍ പറ്റുന്നില്ല, എത്ര നാളായെടാ കണ്ടിട്ട്...

എനിക്കും അളിയാ... പത്താം ക്ലാസ്സ് കഴിഞ്ഞ ശേഷം ഇപ്പഴാടാ കാണുന്നത്.

അല്ല, നീയെന്താ ഇവിടെ?

എടാ... എനിക്കിവിടാ പണി, ജമാല്‍ ട്രേഡിംഗില്‍...

ജമാല്‍ ട്രേഡിംഗിലോ... എനിക്കും അവിടെതന്നാ പണി.

തന്നേ... നമ്മള് രണ്ട്പേരും ഒരേ കമ്പനിയിലായിട്ടും ഇതുവരെ കണ്ടില്ലല്ലോടാ...

അതിന് നീ വന്നിട്ട് എത്രയായി?

ഞാന്‍ വന്നിട്ട് മൂന്ന് മാസായിട്ടുള്ളൂ... നീയോ?

ഞാന്‍ വന്നിട്ട് രണ്ട് വര്‍ഷായെടാ... അല്ല... നീ എവിടാ താമസം?

ഞാന്‍ അവീര്‍ ലേബര്‍ കാമ്പില്‍

ഞാനും അവീര്‍ ലേബര്‍ കാമ്പില്‍ തന്നാടാ... ഏതാ ബ്ലൊക്ക്?

D Block, റൂം 212...

എടാ... ഞാനും അതേ റൂമില്‍ തന്നാ...

ഏ... നിന്റെ ഡ്യൂട്ടി ടൈം എപ്പഴാ?

രാവിലെ നാല്മണിമുതല്‍ വൈകിട്ട് നാല്മണി വരെ. നിന്റെതോ?

എന്റേത് ഉച്ചയ്ക്ക് ഒരുമണി മുതല്‍ രാത്രി ഒരുമണി വരെ.

ഞാന്‍ പണിക്ക് പോകുമ്പോ കട്ടിലിന്റെ മോളില്‍ മൂടിപ്പുതച്ച് കിടക്കുന്നത് നീയായിരുന്നോടാ ഹബീബേ?...

ഒരേ മുറിയില്‍ ഒരേ കട്ടിലില്‍ താഴേയും മുകളിലുമായിട്ട് കിടന്നിട്ട് നമ്മളിതുവരെ കണ്ടില്ലല്ലോ മന്‍സൂറേ...

****************

ഇതാണ് കമ്പനി അക്കമഡേഷന്റെ അവസ്ഥ. മാസങ്ങള്‍ കൂടെ താമസിച്ചിട്ടും പരസ്പരം കാണാത്തവരുണ്ടാവും അവിടെ. അവിടെ പേടിക്കേണ്ടത് റൂമിലെ സീനിയര്‍ മെംബേര്‍സിനേയാണ്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുന്ന സീനിയര്‍ റൂമിലെ പുതിയ പയ്യന്‍ ഭക്ഷണം കഴിക്കുംബോള്‍ പപ്പടം പൊടിക്കുന്ന ശബ്ദം കേട്ടുണര്‍ന്നുപോയി.

'ഇങ്ങനെയാണോടാ പപ്പടം പൊട്ടിക്കുന്നത്? പുറത്ത് പോടാ...'

ഇതായിരുന്നു സീനിയറിന്റെ പ്രതികരണം. ഒരു പപ്പടം പൊട്ടിച്ചെന്ന തെറ്റേ പാവം ചെയ്തിട്ടുള്ളൂ...

പിന്നെ അങ്ങനാ പപ്പടം പോട്ടിക്കണ്ടേയെന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ കരണത്തിട്ട് പൊട്ടിച്ചായിരിക്കും കാണിച്ചുതരുന്നത്.

പക്ഷേ നാട്ടിലെപോലെയല്ല കെട്ടോ... ഇവിടെ അടിയുണ്ടാക്കാന്‍ എല്ലാര്‍ക്കും പേടിയാണ്. കാരണം ചോര വന്നാല്‍ ക്രിമിനല്‍ കേസാക്കി അകത്ത് കൊണ്ടിടും. അതുകൊണ്ട് അടിയുണ്ടാക്കുംബോള്‍ ചോര വരാണ്ടെ നോക്കണം. (പരീക്ഷണം എന്റെ മേല്‍ തന്നെ ആവരുതേ...)

**********

എന്റെ സഹമുറിയന് ഉറക്കത്തില്‍ സംസാരിക്കുന്ന സ്വഭാവമുണ്ട്. ഉറക്കം കിട്ടാത്ത രാത്രികളില്‍ ഞാന്‍ ഈ സംസാരം കേട്ടിരിക്കും. മിക്കവാറും അന്ന് പകല്‍ തെറിപറഞ്ഞ മേലുദ്ദ്യോഗസ്ഥരെ തെറി പറയുകയായിരിക്കും ആശാന്‍.
ഒരു രാത്രി കേട്ടത്..

'വെട്ടിക്കള.. അവന്റെ രണ്ട് കാലും കയ്യും വെട്ടിക്കള... പക്ഷേ ചോര വരാണ്ടെ നോക്കണം... ചോര വന്നാല്‍ പ്രശ്നാവും'

സാധാരണക്കാരന്റെ സന്തോഷവും പ്രതികരണവും എല്ലാം സ്വപ്നത്തില്‍ മാത്രേ ഉള്ളൂ... അല്ലേ?

*************

ഞാന്‍ ആദ്യമായി ബാച്ച്ലര്‍ ലൈഫിന്റെ രസമറിയുന്നത് ബംഗളൂരുവില്‍ വച്ചാണ്. പഠിക്കുന്നതും, ജോലി നോക്കുന്നതുമായ ഒരുപറ്റം യുവാക്കള്‍. എല്ലാരും സമപ്രായക്കാര്‍. പലരും എന്നെപ്പോലെ തന്നെ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും മാത്രമുള്ളവര്‍. പഴ്സില്‍ കനം കൂട്ടാന്‍ വിസിറ്റിംഗ് കാര്‍ടല്ലാതെ മറ്റൊന്നും ഇല്ലാത്തവര്‍. പട്ടിണിയും പരവെട്ടവുമായി കഴിഞ്ഞ ആ ലൈഫാണ് ജീവിതത്തില്‍ ഏറ്റവും ആസ്വദിച്ചത്. എല്ലാരും ഒരേപോലെ ആണെങ്കില്‍ അവിടെ പ്രശ്നങ്ങള്‍ ഉണ്ടാവില്ലല്ലോ. ലാല്‍ബാഗില്‍ ഫ്ലവര്‍ഷോ നടക്കുംബോള്‍ അവിടെ വന്ന കളേര്‍സിന്റെ പിന്നാലെ പോകലായിരുന്നു പ്രധാന ജോലി.

രണ്ട് മുറിയിലായി പത്ത് പേര്‍, താഴെ പഠാണി തെരുവ്. താഴേനിലയില്‍ ഞങ്ങളുടെ റൂമിന്റെ ഓണറായ പഠാണി സഹോദരനും കുടുംബവും. അവര്‍ക്ക് വലിയ ഇഷ്ടമായിരുന്നു ഞങ്ങളെ. ഒരു കാര്യത്തിലേ അവര്‍ക്ക് ഞങ്ങളോട് പരാതിയുണ്ടായിരുന്നുള്ളൂ... 'നിങ്ങളെന്നും കുളിക്കും'. അതാണവരുടെ പരാതി.

രണ്ട് മാസമേ ആ ലൈഫ് ആസ്വദിക്കാന്‍ പറ്റിയുള്ളൂ. അപ്പോഴേക്കും നാട്ടില്‍ തന്നെ ജോലികിട്ടി തിരിച്ചുവന്നു. നാട്ടില്‍ തന്നെ നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രണയവും അന്നുണ്ടായിരുന്നു. ആ പ്രണയം നഷ്ടപ്പെട്ടപ്പോള്‍ വീണ്ടും ഒളിച്ചോടി. എന്റേതായി ആരുമില്ലാത്ത നഗരത്തിലേക്ക്.

************
ഞാനും തിരിച്ചുപോകും എന്റെ നാട്ടിലേക്ക്. വിശ്രമിക്കാന്‍ അവിടെയെത്തണമെനിക്ക്. എന്റെ മഹല്ലില്‍, എന്റെ നാട്ടുകാരോടൊപ്പം. വെള്ളിയാഴ്ച്ച എന്റെ അടുത്തേക്ക് വരുന്നവരെ അടുത്ത് കിടക്കുന്നവന് ചൂണ്ടികാണിച്ചുകൊടുത്ത് പറയണം അവരെന്നെ കാണാന്‍ വരുന്നവരാണെന്ന്.

ബാച്ചിലര്‍ ലൈഫ് - ഭാഗം1
ബാച്ചിലര്‍ ലൈഫ് - ഭാഗം2

Wednesday, January 26, 2011

സില്ലി ബോയ്...

നാട്ടിലെ ഫൂട്ട്ബോള്‍ കളിക്കിടെ സാരമായ പരിക്ക് പറ്റിയിട്ടുള്ള രണ്ടുപേരാണ് വിനുവേട്ടനും, ഹാഫിസും. വിനുവേട്ടന്‍ നല്ല ഗോളിയായിരുന്നു. അറിയപ്പെടുന്ന കളിക്കാരന്‍. കളിക്കിടെ തലയ്ക്ക് കാലുകൊണ്ട് അടികിട്ടി ഞരമ്പ് പൊട്ടിപ്പോയി. കുറേകാലം വിനുവേട്ടന്‍ കിടപ്പിലായിരുന്നു. ഇപ്പൊ ഉഷാറാണ്. ഇടക്കിടെ നമ്മുടെ കൂടെ കളിക്കാന്‍ കൂടാറുണ്ട്.

ഹാഫിസിന്റെ കാര്യം പറയുകയാണെങ്കില്‍ എന്നെ കൊന്നാലും ഫൂട്ട്ബോള്‍ കളിക്കാന്‍ ഞാനില്ല എന്നും പറഞ്ഞ് കളികണ്ടിരിക്കുന്ന ആളാണ്. കളിക്കാന്‍ ആള്‍ കുറവുള്ള ദിവസങ്ങളില്‍ പേരിന് ഒരാളായി അവിടെ എവിടെയെങ്കിലും നിര്‍ത്താം. വല്ലപ്പോഴുമേ അതിനുള്ള അവസരം ഞങ്ങള്‍ക്കും കിട്ടൂ. അങ്ങനെയിരിക്കെയാണ് കളിക്കാന്‍ ആള്‍ കുറവുള്ള ഒരു ദിവസം ഹാഫിസിനെ പിടിച്ചിറക്കിയത്. ബോളിനുപകരം കളിക്കാന്‍ ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കുകയാണ് അവന്‍, ആരെങ്കിലും വന്നാല്‍ പിന്നെ അവന് ജോലിനിര്‍ത്തി കളികണ്ടിരിക്കാമല്ലോ...

'ഹാഫിസേ... ബോള്‍...'

പെട്ടെന്നാണവന്‍ വിളി കേട്ടത്. എനിക്ക് ബോള്‍ വേണ്ട എന്ന ഭാവത്തില്‍ ഗ്രൗണ്ടിന്റെ ഒരു മൂലയില്‍ നില്‍ക്കുന്ന അവന്‍ ഒരു വെപ്രാളത്തില്‍ ബോള്‍ എടുക്കാനോ ബോളിനെ ഭയെന്നോ ഓടി. ഓടുന്നതിനിടയില്‍ ഇലക്ട്രിക്ക് പോസ്റ്റില്‍നിന്നും വലിച്ചുകെട്ടിയ എര്‍ത്ത് കമ്പി അവന്‍ കണ്ടില്ല. എര്‍ത്ത് കമ്പിയില്‍ കാല്‍ തടഞ്ഞ് വീണ് ഹാഫിസ് ഫ്ലാറ്റ്. കളിക്കാന്‍ പിടിച്ചിറക്കിയ ആരൊക്കെയോ തുറിച്ച്നോക്കികൊണ്ട് അവന്‍ ഗ്രൗണ്ടിന് പുറത്തേക്ക് നടന്നു.

ആ സമയത്ത് അതൊരു സാധാരണ വീഴ്ച്ചയായേ ഞങ്ങള്‍ക്ക് തോന്നിയുള്ളൂ. ക്രമേണ ഹാഫിസിന്റെ വേദന കൂടിവന്നു. മെഡിക്കല്‍ കോളേജില്‍ കാണിച്ചപ്പോള്‍ ഡോക്ടര്‍ക്കത്ഭുതം.
'ഇതെങ്ങനെ സംഭവിച്ചു?'
ഫൂട്ട്ബോള്‍ കളിച്ചതാണ് സാര്‍...
ഫൂട്ട്ബോള്‍ കളിച്ചാല്‍ കാലിലെ ഞരമ്പെങ്ങനെ മുറിയും?
അത് സാര്‍... കളിക്കിടെ എര്‍ത്ത് കമ്പിയില്‍ കാല്‍ കുടുങ്ങിയതാണ്.
സാരമില്ല. ചെറിയൊരു സര്‍ജറി വേണ്ടിവരും. സര്‍ജറിയുടെ ഡേറ്റും വാങ്ങി തിരിച്ചുപോന്നു.

സര്‍ജറിയുടെ തലേദിവസം അഡ്മിറ്റായി. ഡോക്റ്ററോടൊപ്പം പരിശോധിക്കാന്‍ വന്ന മെഡിക്കല്‍ വിദ്ദ്യാര്‍ത്ഥികള്‍ക്കെല്ലാം ഭയങ്കര ആവേശം.

ഈ കുട്ടിയുടെ സര്‍ജറിക്ക് ഞങ്ങളേയും വിളിക്കണേ... പ്ലീസ്....

അവര്‍ക്ക് അപൂര്‍വ്വമായെ ഇത്തരം കേസ് കാണാന്‍ പറ്റൂ.

രാത്രി ഹെഡ് നേഴ്സ് വാങ്ങിക്കാനുള്ള സാധനങ്ങളുടെ ലിസ്റ്റ് കൊടുത്തു. രാവിലെ ആറ്മണിക്ക് എല്ലാവരും ഒരുങ്ങിനില്‍ക്കണം എന്നും പറഞ്ഞു. രാത്രിതന്നെ സാധനങ്ങളെല്ലാം വാങ്ങി റെഡിയാക്കി വച്ചു. മെഡിക്കല്‍ കോളേജിലെ വരാന്ദയില്‍ കിടന്ന് ഉറങ്ങാന്‍ ശ്രമിച്ചു. മയങ്ങുംബോഴേക്കും ആരുടേയെങ്കിലും കുളമ്പടി നാദം ഉണര്‍ത്തിയിരിക്കും. ഹാഫിസ് സര്‍ജറിയെ പറ്റി ഓര്‍ത്ത് കുറച്ചോരു ടെന്‍ഷനിലാണ്.

നേരത്തെ തന്നെ എണീറ്റ് അവന്‍ വെള്ള മുണ്ടും വെള്ള ഷര്‍ട്ടും ഇട്ട് പുയ്യാപ്ലായി നില്‍ക്കുന്നുണ്ടായിരുന്നു. ഹെഡ് നഴ്സ് വന്ന് ഓരോരുത്തരുടെ പേര്‍ വിളിക്കാന്‍ തുടങ്ങി. കല്ല്യാണവീട്ടിലേക്ക് അറക്കാനുള്ള ബ്രോയിലര്‍ കോഴികള്‍ വരിവരിയായി നില്‍ക്കുന്നപോലെ അവരെല്ലാവരും നില്‍ക്കാന്‍ തുടങ്ങി.

'മന്‍സൂര്‍'..... മന്‍സൂര്‍...... മന്‍സൂറുണ്ടോ?....

ഹെഡ് നഴ്സ് ഉറക്കെ വിളിച്ച് ചോദിക്കുകയാണ്. വരാന്ദയില്‍ ഒരാളൊഴികെ മറ്റെല്ലാവരും എണീറ്റു.

എണീക്കാത്ത ആളെ നഴ്സ് വിളിച്ചുണര്‍ത്തി ചോദിച്ചു...

മന്‍സൂറാണോ?

ആ...ആ... ആ.... (വായില്‍നിന്നും ഒലിച്ചുവരുന്ന വെള്ളം കൈകൊണ്ട് തുടച്ച് മന്‍സൂര്‍)

എടോ... ഞാന്‍ നിന്നെ എത്രനേരമായെടോ വിളിക്കുന്നു. നിന്റെ ഓപറേഷനാടോ ഇപ്പൊ... (മന്‍സൂര്‍ നഴ്സിനോട് സൈക്കിളില്‍നിന്നും വീണ ചിരി പാസ്സക്കി)

എവിടെ? വാങ്ങിക്കാന്‍ പറഞ്ഞ സാധനം എവിടെ?

എന്ത് സിസ്റ്ററേ?

എടോ... ഇന്നലെ ഒരു ലിസ്റ്റ് തന്നില്ലായിരുന്നോ... ആ സാധനം എവിടെ?

ഓ... അത്... ഇപ്പൊ കൊണ്ടേരും...

ആര്?

ഇക്കാക്ക പോയിക്ക്ണ്... ഇപ്പോ കൊണ്ടേരും... ഒരു അഞ്ജിന്റ്...

ഇത്രേം കാലത്തെ സര്‍വീസിനിടക്ക് ആദ്യായിട്ടാ ദൈവമേ ഇങ്ങനെ ഒന്നിനെ കാണുന്നത്. '

അതിനും നമ്മുടെ സൈക്കിളില്‍നിന്നും വീണ ചിരി തന്നെ.

ഓപറേഷന്‍ തീയറ്ററിലേക്ക് ടെന്‍ഷനോടെ പോകാനിരുന്ന എല്ലാവരേയും ചിരിപ്പിച്ചിട്ടാണ് അവന്‍ വിട്ടത്.

***************************************************

എനിക്കിപ്പോഴും മനസ്സിലാവിനില്ല, അടുത്ത ദിവസം ഓപറേഷന്‍ ഉള്ള അവനെങ്ങനെ ഇത്ര ശാന്തമായി ഉറങ്ങി? അതും മെഡിക്കല്‍ കോളേജിലെ വരാന്ദയില്‍. അതൊ എല്ലാവരുടേയും ടെന്‍ഷന്‍ കുറയ്ക്കാനാണോ പടച്ചോന്‍ അവനെ ഉറക്കികളഞ്ഞത്?

Thursday, January 20, 2011

എന്തിനാ ഉമ്മാ.....?

ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഞാനും കൂടെയുള്ള ബഷീര്‍ക്കയും സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉമ്മയുടെ ഫോണ്‍ വന്നു. പതിവുപോലെ സലാം ചൊല്ലി. ശബ്ദ കോലാഹലങ്ങള്‍ കേട്ടപ്പോള്‍ ഉമ്മ 'ഹറമില്‍' (മക്കയിലെ പള്ളി) ആണെന്ന് മനസ്സിലായി. ഇനി നാലോ അഞ്ജോ മാസമേ ഉമ്മയും ഉപ്പയും മക്കയില്‍ ഉണ്ടാവൂ. അതു കഴിഞ്ഞാല്‍ നാട്ടില്‍ സ്ഥിരമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അവിടെ ബാക്കിയുള്ള ദിവസങ്ങള്‍ ഉംറയും, തവാഫും ഒക്കെ ആയി ആത്മീയമാക്കുകയാണ് ഉമ്മ.

എല്ലാം കഴിഞ്ഞ് ഉപ്പയെ ഫോണില്‍ വിളിച്ചാല്‍ ഉപ്പ ഉമ്മയെ കൂട്ടികൊണ്ട് പോവാന്‍ വണ്ടിയുമായി വരും. ഉപ്പയെ കാത്തിരിക്കുന്ന സമയത്താണ് ഉമ്മ എന്നെ വിളിക്കാറ്.

ഉമ്മയോട് ഞാന്‍ ചോദിച്ചു...

ഹറമിലാല്ലേ?

ഉം

ഫുള്‍ടൈം ഹറമില്‍ തന്നാണെല്ലോ ഇപ്പോ...

മരിക്കാനായില്ലെടാ... അതോണ്ട് ഉള്ള സമയം ഇബാദത്ത് ചെയ്യാന്‍ നോക്കാനല്ലാണ്ടെ...

ഓഹോ... അപ്പൊ ഇങ്ങള് മരിക്കാനുള്ള ടൈമും ഫിക്സ് ചെയ്തോ?

ആ... അന്റെ കല്ല്യാണം കഴിഞ്ഞിട്ടേ ഉള്ളൂ... അന്നെ അങ്ങനെ ഒറ്റക്കാക്കിട്ട് പോവാന്‍ പറ്റൂലല്ലോ...

പിന്നെയും എന്തൊക്കെയോ ചോദിച്ചു... പറഞ്ഞു... ഒന്നും തലയില്‍ കയറിയില്ല. സാധാരണ ഞാന്‍ തമാശ പറഞ്ഞാല്‍ ഉമ്മയാണ് കാര്യമായെടുത്ത് എന്നെ ചീത്ത പറയാറ്. ഈ പ്രാവശ്യം മറിച്ചായിപ്പോയി.

ഉമ്മ അങ്ങനെ പറയേണ്ടിയിരുന്നില്ല. ആര്തന്നെ എന്റെ ജീവിതത്തില്‍ വന്നാലും എന്റെ ഉമ്മക്ക് പകരമാവില്ലല്ലോ... അല്ലെങ്കിലും 50 വയസ്സായപ്പോഴേക്കും മരിക്കാനായെന്ന് പറയാന്‍ പാടുണ്ടോ?

ഉമ്മയോടൊപ്പം ഉണ്ടായിരുന്ന കുറേ നല്ല നിമിഷങ്ങള്‍ മനസ്സിലേക്ക് കടന്നുവരാന്‍ തുടങ്ങി. കണ്ണില്‍നിന്നും വെള്ളം ഒലിച്ചുകൊണ്ടേയിരുന്നു. ബഷീര്‍ക്ക കാണാതിരിക്കാന്‍ പുതപ്പ് കൊണ്ട് തല മുഴുവന്‍ മൂടി.

ഉമ്മ ആവശ്യപ്പെട്ട ഒരു ചായ വാങ്ങികൊടുക്കാന്‍ കഴിയാതിരുന്നത് മനസ്സിലേക്ക് കയറി വന്നു.

ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നും എന്റെ പെങ്ങള്‍ക്ക് ഒരു സര്‍ജറി നടക്കുകയാണ്. കോമ്പ്ലിക്കേറ്റടായ ഒരു സര്‍ജറിയായിരുന്നു അത്. പെങ്ങള്‍ ചെറുതായിരിന്നപ്പോള്‍ ചെവിയില്‍ ഇട്ട എന്തോ ഒരു സാധനം ചെവിയിലെ എല്ലിനോട് കൂടിച്ചേര്‍ന്ന് ആ ചെവിയുടെ കേള്‍വി നഷ്ടപ്പെട്ടിരിക്കുകയാണ്. മെഡിക്കല്‍ കോളേജിലെ ഡോക്റ്ററെ കാണിച്ചപ്പോള്‍ മൂന്ന് മാസം ഈ രോഗത്തെ പറ്റി പഠിക്കാന്‍ സമയം വേണമെന്നാവശ്യപ്പെട്ടു. അപ്പോള്‍ നിങ്ങള്‍ക്കൂഹിക്കാം സര്‍ജറി എത്രമാത്രം വലുതാണെന്ന്.

ഈ സര്‍ജറി കഴിഞ്ഞാല്‍ ചിലപ്പോള്‍ ഒരു കവിള്‍ തൂങ്ങാന്‍ സാധ്യതയുണ്ടെന്ന് ഡോക്റ്റര്‍ പറഞ്ഞിരുന്നു. ഓപറേഷന്‍ തീയറ്ററില്‍നിന്നും പുറത്തേക്ക് കൊണ്ടുവന്ന പെങ്ങളുടെ ഒരു കവിള്‍ വല്ലാതെ തൂങ്ങിയിരുന്നു. ഞങ്ങള്‍ പ്രതീക്ഷിച്ചതിലും എത്രയോ കൂടുതലായിരുന്നു അത്.

പെങ്ങളെ കണ്ടതും ഉമ്മ ബോധം കെട്ട് താഴെ വീണു. മുഖത്ത് വെള്ളം കുടഞ്ഞ് ഉമ്മയെ എഴുനേല്‍പ്പിച്ച് എന്റെ മേല്‍ ചാരിയിരുത്തി. വെള്ളം കൊടുത്തു. ആ സമയം ഉമ്മ എന്നോട് ഒരു ചായ വേണമെന്നാവശ്യപ്പെട്ടു. ഓപറേഷന്‍ തീയറ്ററില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റുന്ന പെങ്ങള്‍ ഒരുവശത്ത്, ആകെ തളര്‍നിരിക്കുന്ന ഉമ്മ മറുവശത്ത്. രണ്ടുപേരേയും അവിടെ വിട്ട് ചായക്കായി ഓടാന്‍ മനസ്സനുവദിച്ചില്ല. ഉമ്മയോട് ഡോക്ടര്‍ വന്നു പറഞ്ഞു 'പേടിക്കാനൊന്നുമില്ല, കവിള്‍ തൂങ്ങിയത് ചെവി വികസിക്കാന്‍ പുരട്ടിയ മരുന്നിന്റെ എഫക്ടാണ്. അത് മൂന്ന് മണിക്കൂര്‍ കഴിയുംബോള്‍ സാധാരണ രീതിയിലാവും. അത് കേട്ടപ്പോള്‍ ഉമ്മക്ക് സമാധാനമായി. ഉമ്മ തന്നെ അപ്പോള്‍ 'അല്ലെങ്കില്‍ ചായ വേണ്ട' എന്ന് പറഞ്ഞു. ഉമ്മക്ക് മനസ്സിലായിക്കാണും എന്റെ അവസ്ഥ. എന്റെ തോളില്‍ ചാരി ക്ഷീണത്തോടെ നടക്കുംബോഴും പെങ്ങള്‍ കിടക്കുന്ന സ്ട്രച്ച്ചര്‍ തള്ളുന്ന വാര്‍ഡന് കൊടുക്കാനുള്ള ചില്ലറ പേഴ്സില്‍നിന്നുമെടുത്ത് കയ്യില്‍ ചുരുട്ടി വെക്കുന്നുണ്ടായിരുന്നു.

****************************************************

ഈ സംഭവം ഉമ്മക്ക് ചിലപ്പോള്‍ ഓര്‍മതന്നെ കാണില്ല. പക്ഷേ എന്തോ, എനിക്ക് മറക്കാനാവുന്നില്ല.

റബ്ബേ... ഞങ്ങളുടെ രക്ഷിതാക്കള്‍ക്ക് നീ ദീര്‍ഘായുസ്സ് കൊടുക്ക്... ആമീന്‍...

Tuesday, January 18, 2011

ബാച്ച്ലര്‍ ലൈഫ്...ഭാഗം II

പല ബാച്ച്ലര്‍ റൂമിലേയും ആഘോഷങ്ങള്‍ മദ്ധ്യസേവക്ക് വേണ്ടി മാത്രമുള്ളതാണ്. പല ആഘോഷങ്ങളും മദ്ധ്യമയമായിരിക്കും. 'മദ്ധ്യം ഹറാമാണ് എന്നത് പലരും മദ്ധ്യം ഹരമാണെന്ന് മാറ്റിക്കഴിഞ്ഞു.' ഒരു ഭാഗത്ത് പാട്ടാണെങ്കില്‍ മറുഭാഗത്ത് അടിയും വാളുവെപ്പും എല്ലാം അരങ്ങേറുന്നുണ്ടാവും. ചിലര്‍ക്ക് രണ്ടെണ്ണം അങ്ങ് ഉള്ളില്‍ ചെന്നാല്‍ ആരോടെങ്കിലും മനസ്സില്‍ ഒളിപ്പിച്ചുവച്ചിട്ടുള്ള വെറുപ്പ് പുറത്തേക്ക് വരാന്‍ തുടങ്ങും. കൂടെയുള്ളവനെ കാത്തുനില്‍ക്കാതെ ഭക്ഷണം കഴിച്ചതോ തുടര്‍ച്ചയായി രണ്ട് പ്രാവശ്യം സാമ്പാര്‍ തന്നെ വച്ചതോ മറ്റോ ആയിരിക്കും അപ്പോഴത്തെ ഭൂലോക പ്രശ്നം.

ജോലിയില്‍ പ്രവേശിച്ച് ആദ്യ ശമ്പളം കിട്ടിയ പപ്പു എന്ന എന്റെ സഹമുറിയനെ അവന്റെ മാനേജര്‍ ചിലവ് വേണമെന്നാവശ്യപ്പെട്ട് ബാറില്‍ കൊണ്ടുപോയി. അധികം കഴിച്ച് പരിചയമില്ലാത്ത പപ്പു രാത്രി രണ്ട്മണിക്ക് വഴിനീളെ മുള്ളികൊണ്ടാണ് നടന്നുവരുന്നത്. ഇവിടെ പൊതുസ്ഥലത്ത് കാര്യം സാധിച്ചാല്‍ പോലീസ് പിടിക്കില്ല, മറിച്ച് എഴുതും, ഫൈന്‍ 150 ദിര്‍ഹംസ്. പപ്പുവിന്റെ ഭാഗ്യത്തിന് ആരും കണ്ടില്ല. ഞാനും മറ്റൊരു സഹമുറിയനും പുറത്ത് സംസാരിച്ചുനില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും പപ്പു ഭയങ്കര കരച്ചില്‍.
'ഞാന്‍ നശിച്ചെടാ ഇല്ല്യാസേ... ഞാന്‍ നശിച്ചു'. രണ്ട് ബിയറിന്റെ കുപ്പി ഒരുമിച്ചെടുക്കാന്‍ വയ്യാത്ത ചെക്കനാ... മാനേജറുടെ മുന്നില്‍ മോശക്കാരനാവേണ്ട എന്നുകരുതി അടിച്ചതാണ്. എതായാലും ഞങ്ങള്‍ രണ്ടാളുംകൂടെ അവനെ പൊക്കി ബെര്‍ത്തിന് മുകളില്‍ കൊണ്ടിട്ടു. മുള്ളാനൊന്നും കാണില്ല. അത് ഞങ്ങളെ മുന്നില്‍നിന്നും ഇപ്പൊ സാധിച്ചതല്ലേയുള്ളൂ...

പക്ഷേ രാത്രി പപ്പു പണിപറ്റിച്ചു. ഉഗ്രശേഷിയുള്ള ഒരു വാള്‍ പണിതു. ഉഗ്രശേഷിയെന്ന് പറയാന്‍ കാരണമുണ്ട്, ആ വാളിന്റെ മണമടിച്ച് ആ റൂമിലെ ഒരാളൊഴികെ എല്ലാരും എണീറ്റു. അവന്റെ കട്ടിലിന്റെ താഴെ ബെര്‍ത്തില്‍ കിടക്കുന്നവന്റെ മേലേക്കാണ് വാള് വച്ചത്. ആ ഒരാളാണ് എണീക്കാതിരുന്നത്. വാളിന്റെ ഉഗ്രശേഷി കാരണം ബോധം നഷ്ടപ്പെട്ടതുകൊണ്ടാണ് പുള്ളി എണീക്കാതിരുന്നത്.

രാവിലെ ജോലിക്ക് പോകാന്‍ കഴിയാതെ തലവേദനയെടുത്ത് കട്ടിലില്‍ ഇരിക്കുന്ന പപ്പുവിനോട് മറ്റൊരു സഹമുറിയന്‍ പറഞ്ഞതിങ്ങനെ.
' ഇന്നലത്തെ കട്ടിറങ്ങിയില്ലല്ലേ പപ്പു?.. രണ്ടെണ്ണം കൂടെ അടിച്ചാല്‍ ശരിയായിക്കൊള്ളും'

പരിചയസമ്പത്തുള്ളവരുടെ ഉപദേശം.

ബാച്ചിലര്‍ ലൈഫ് - ഭാഗം1
ബാച്ചിലര്‍ ലൈഫ് - ഭാഗം3

Thursday, January 13, 2011

ബാച്ച്ലര്‍ ലൈഫ്...

ത്യാഗം, സഹനം, അഡ്ജസ്റ്റ്മെന്റ്, ക്ഷമ... ഇതെല്ലാം ബാച്ച്ലര്‍ ലൈഫിന്റെ പര്യായങ്ങളാണ്. പലരും പറയും ഇത് ഭയങ്കര രസമുള്ള ലൈഫ് ആണെന്ന്. ശരിയാണ്, ചിലര്‍ക്ക് മാത്രം. സമാന ചിന്താഗതിക്കാരായ ഒരു പറ്റം ആള്‍ക്കാരാണെങ്കില്‍ രസം തന്നെയാണ്.

ബാച്ച്ലര്‍ ലൈഫ് എന്നത് കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് വിവാഹത്തിന് മുന്‍പുള്ള ജീവിതം എന്നല്ല. നാട് വിട്ട് ജോലിചെയ്യുന്ന ഒരുപറ്റം ആള്‍ക്കാര്‍ ഒരുമിച്ച് താമസിക്കുന്നതാണ് ഇവിടുത്തെ ബാച്ച്ലര്‍ ലൈഫ്. അതില്‍ ബാച്ച്ലറായിട്ട് വിവാഹം കഴിയാത്തവരും കഴിഞ്ഞവരും എന്തിന് മുത്തച്ഛനായവര്‍ വരെ കാണും.

എന്റെയും എന്റെ കൂട്ടുകാരുടേയും ബാച്ച്ലര്‍ ലൈഫിലെ രസകരമായ കുറേ അനുഭവങ്ങള്‍ ഞാന്‍ ഇവിടെ പങ്കുവെക്കുകയാണ്.

**************************************

2007 July 9 നാണ് ഞാന്‍ ദുബായില്‍ എത്തുന്നത്. ആദ്യമായി വിമാനത്തില്‍ കയറിയ ഞാന്‍ എന്റെ നാടിന്റെ സൗന്ദര്യം ആസ്വദിച്ച് (മഴക്കാലമായതിനാല്‍ സൗന്ദര്യം കൂടുതലായിരുന്നു എന്റെ നാടിന്) ഒന്നു മയങ്ങി എണീറ്റ് പുറത്തേക്ക് നോക്കിയപ്പോള്‍ ഒന്നും മനസ്സിലാകുന്നില്ല. മഴക്കാലത്ത് കെട്ടികിടക്കുന്ന വെള്ളത്തിന്റെ നിറം താഴെയാകെ. ഞാന്‍ അടുത്തുള്ള ആളോട് ചോദിച്ചു 'എന്താ ഈ കാണുന്നത്? പുറത്തേക്ക് നോക്കാതെ തന്നെ അയാള്‍ പറഞ്ഞു 'ഇതാണ് നീ വരുന്ന മരുഭൂമി'. ആദ്യ കാഴ്ച്ചയില്‍ തന്നെ എന്റെ പ്രതീക്ഷകളെല്ലാം തകര്‍ന്നു. പച്ചപ്പിന്റെ സൗന്ദര്യം കണ്ണില്‍ നിന്ന് മറഞ്ഞ്പോയല്ലോ എന്ന് സങ്കടപ്പെട്ടു. നട്ടുച്ചനേരം അബൂദാബി എയര്‍പോര്‍ട്ടില്‍ ഇറങ്ങി. ഫ്ലൈറ്റില്‍നിന്നും പുറത്തേക്കിറങ്ങിയപ്പോള്‍ അപ്രതീക്ഷിതമായി പുറത്ത് അടികിട്ടിയപോലെയായിരുന്നു ചൂട് ശരീരത്തില്‍ അടിച്ചത്. July & Auguste മാസത്തിലെ ചൂടിന്റെ സുഖമറിയാത്തവരായി ആരും കാണില്ല ഇവിടെ. ഈ മാസങ്ങളില്‍ വെള്ളത്തിന് പൊള്ളുന്ന ചൂടായിരിക്കും. ഈ സമയത്ത് ആദ്യമായി ഗള്‍ഫില്‍ എത്തുന്നവര്‍ ബാത്ത് റൂമില്‍ പോയാല്‍ ഒരു അലര്‍ച്ച കേള്‍ക്കാം. വെള്ളം ചൂടുള്ള കാര്യമുണ്ടോ പുതിയ ആള്‍ക്കാരറിയുന്നു.

ഏതായാലും നനഞ്ഞില്ലെ, ഇനി കുളിച്ച് കയറാം എന്ന് തീരുമാനമെടുത്തു. ആദ്യം അബൂദാബി, പിന്നെ ഷാര്‍ജ അതുകഴിഞ്ഞ് എന്റെ സ്വപ്ന നഗരിയായ ദുബായിലെത്തി.

സ്വാഭാവികമായും ചിലവ് കുറക്കാന്‍ വേണ്ടി വാടക കുറഞ്ഞ റൂം തന്നെ തിരഞ്ഞെടുത്തു. റൂമില്‍ 12 പേര്‍. സാരമാക്കിയില്ല. നില്‍ക്കാന്‍ തന്നെ തീരുമാനിച്ചു. പരിചിതമല്ലാത്ത വീട്ടില്‍ പുതുമണവാട്ടി ഇരിക്കുന്നപോലെയാണ് ആദ്യ ദിവസങ്ങളില്‍. പുതുമണവാട്ടിയെ സ്നേഹിക്കാനും എന്തെങ്കിലുമൊക്കെ സംസാരിക്കാനും പുതുമണവാളനെങ്കിലും കാണും. ഇവിടെ അതുമുണ്ടാവില്ല എന്നതാണ് കഷ്ടം. വരുന്നവര്‍ ഓരോരുത്തരായി പേര് ചോദിക്കും എവിടെയാ ജോലി എന്നും. ഈ രണ്ട് ചോദ്യങ്ങള്‍ വെറും ഒരു ഫോര്‍മാലിറ്റി മാത്രമാണ്. ശരിക്കും അവര്‍ക്കറിയേണ്ട ചോദ്യം വരുന്നതേയുള്ളൂ. ' രാവിലെ എപ്പഴാ പോണ്ടെ?'
ബാത്ത്റൂം ടൈമിംഗ് അറിയാനാണ് ഈ ചോദ്യം. തന്റെ സമയമല്ലെങ്കില്‍ അവന് സമാധാനമായി. അഥവാ അവന്റെ സമയത്താണെങ്കില്‍ പിന്നെ അവിടെ ഒരു ചര്‍ച്ചയാണ്. എല്ലവരും കൂടെ സമയം ക്രമീകരിച്ച് ഒരു പത്ത് മിനുറ്റ് അനുവദിച്ചുകിട്ടും. അതില്‍ ആവണം എല്ലാം. രണ്ട് മിനുറ്റ് കൂടുതലെടുത്താല്‍ വാതിലില്‍ മുട്ട് തുടങ്ങും. ഒരു ഇളിഞ്ഞ ചിരിയോടെ പുറത്തേക്കിറങ്ങുമ്പോള്‍ ചോദ്യം വന്നിട്ടുണ്ടാവും. 'എന്തായിരുന്നെടോ പരിപാടി? കുറേ നേരമായല്ലോ കയറിയിട്ട്?' നമുക്കല്ലെ അറിയൂ, സോപ്പ് ഒന്ന് താഴെവീണപ്പോള്‍ അതെടുത്തൊന്നു കഴുകി. ആ സമയം കൂടിപ്പോയതാണ് ഇവിടുത്തെ പ്രശ്നം. ( ഒരു മൂന്ന് മാസം കഴിഞ്ഞിട്ടാണ് അവന്‍ ഈ ചോദ്ദ്യം ചോദിക്കുന്നതെങ്കില്‍ എന്റെ മുഖത്ത് കണ്ട അതേ ഇളിഞ്ഞ ചിരി അവന്റെ മുഖത്ത് കാണാം, മറുപടി അത്രക്ക് നിലവാരമുള്ളതാവും)

കഷ്ടകാലമെന്ന് പറയട്ടെ, എല്ലാ റൂമിലും ആ റൂം വാടകക്കെടുത്ത ആളോ അല്ലെങ്കില്‍ അയാളുടെ ഒരു ബന്ധുവോ ഉണ്ടായിരിക്കും. അവരുടെ ഭാവം കണ്ടാല്‍ ദുബായ് മുഴുവനും അവരുടെ ഉള്ളം കയ്യിലാണെന്ന് തോന്നും. റൂമിലെ നിയമങ്ങളും ബാത്ത് റൂം സമയക്രമങ്ങള്‍ ഒന്നും അവര്‍ക്ക് ബാധകമല്ല. ഏത് സമയത്ത് വേണമെങ്കിലും എന്തും ആവാം. ബാക്കിയുള്ളവന്‍ ബുദ്ധിമുട്ടുമോ എന്നൊന്നും ചിന്തിക്കില്ല. കഷ്ടകാലത്തിന് വല്ലതും പറഞ്ഞുപോയാല്‍ അടുത്തമാസം മുതല്‍ വേറെ റൂം നോക്കിക്കൊ എന്ന് പറയും. പുതിയ റൂമില്‍ വീണ്ടും പുതുമണവാട്ടി ആവേണ്ട കാര്യം ആലോചിക്കുമ്പോള്‍ അങ്ങ് സഹിക്കും. ഇത്തരം റൂം ഓണേര്‍സിന് അപമാനമായി എവിടെയൊക്കെയോ നല്ല ആള്‍ക്കാരും ഉണ്ടെന്ന് പറഞ്ഞ് കേള്‍ക്കുന്നു. കാണാനുള്ള ഭാഗ്യം ഇതുവരെ ഉണ്ടായിട്ടില്ല.

പുതിയ ആള്‍ക്കാരെകൊണ്ട് റൂമും ബാത്ത്റൂമും ക്ലീന്‍ ചെയ്യിക്കാന്‍ ചിലര്‍ക്ക് ഭയങ്കര ആവേശമാണ്. ചിലര്‍ വന്ന് പേരൊക്കെ ചോദിച്ച് നല്ലോണം സംസാരിക്കും. പോകുന്ന വഴിക്ക് പേര് ഒന്നുകൂടെ ചോദിക്കും. ആ ചോദ്യം ഒരു പണിയാണ്. അടുത്ത ദിവസം തന്നെ ബാത്ത്റൂമിന്റെ ഡോറിലോ അടുക്കളയിലോ ആയി ഒട്ടിച്ചുവച്ചിരിക്കുന്ന ക്ലീനിങ് ടേബിള്‍ ഒന്നുമാറും. തലേദിവസം പേര് രണ്ട് പ്രാവശ്യം ചോദിച്ചവന്‍ വന്ന് പറയും ' എടാ... അടുത്ത ആഴ്ച്ച നിന്റെ ക്ലീനിങാണേ... പേര് ഇട്ടിട്ടുണ്ട്'. പോയിനോക്കിയാല്‍ കാണാം പുത്തന്‍ പേപ്പറില്‍ അച്ചടിച്ചുവച്ചിരിക്കുന്ന സ്വന്തം പേര്. അവന്‍ ഇന്നലെ രണ്ട് പ്രാവശ്യം പേര് ചോദിച്ചത് ഇതിനായിരുന്നല്ലേ എന്ന് മനസ്സില്‍ തൊന്നും.

ഇതുപോലെ പണികിട്ടിയ എന്റെ ഒരു കൂട്ടുകാരന്റെ അനുഭവം പറയാം.
ആള്‍ പുതുതായി റൂമില്‍ വന്നിട്ടേയുള്ളു. ഇതുപോലെ ക്ലീനിങ് പണി കിട്ടി. മൂന്ന് റൂമിലായി പതിനേഴ്പേര്‍ താമസിക്കുന്നുണ്ട്. ഈ പതിനേഴ്പേര്‍ക്കും കൂടെ ഒരൊറ്റ ബാത്ത്റൂമേ അവിടുള്ളൂ. ശനി ലീവായതിനാല്‍ ക്ലീനിങ് അന്നത്തേക്ക് മാറ്റി ഇഷ്ടന്‍. എല്ലാരും ജോലിക്കുപോയിട്ട് പണിതുടങ്ങാം എന്നുകരുതി അല്പ്പം വൈകിയെണീറ്റു. എണീറ്റപ്പോഴാണ് കാണുന്നത് ശനി ലീവുള്ള വേറെ കുറേ ആളുകളും ആ റൂമിലുണ്ട്. അവരും വൈകി എണീറ്റ് ഓരോരുത്തരായി അലക്കലും കുളിയും ഒക്കെ കഴിഞ്ഞപ്പോഴേക്കും ഊണ്‍ കഴിക്കാറായി. പിന്നീട് കടകളില്‍ ജോലിചെയ്യുന്നവര്‍ ഓരോരുത്തരായി വരാന്‍ തുടങ്ങി. അവര്‍ക്ക് ളുഹര്‍ മുതല്‍ അസര്‍ വരെ (ഒരുമണി മുതല്‍ നാലര വരെ) റെസ്റ്റ് ടൈമാണ്. വന്ന് കുളിച്ച് ഭക്ഷണം കഴിച്ച് ചെറുതായൊന്നു മയങ്ങും. നാലുമണിയാവുംബോള്‍ എണീറ്റ് വീണ്ടും കുളിച്ച് ജോലിക്ക് പോകും. ഇതാണ് അവരുടെ രീതി. നമ്മുടെ പുള്ളിക്കുണ്ടോ ബാത്ത്റൂം ഒന്ന് കാലിയായി കിട്ടുന്നു. എല്ലരുടേയും കുളിയും ഉണ്ണലും എല്ലാം കഴിഞ്ഞു. ഇവന്‍ കുളിച്ചിട്ടുമില്ല, ഉണ്ടിട്ടുമില്ല. അവസാനം സഹികെട്ട് അവന്‍ മയത്തില്‍ ഒരാളോട് ചോദിച്ചു.

' എന്നോട് ഇന്ന് ബാത്ത്റൂം ക്ലീന്‍ ചെയ്യാന്‍ പറഞ്ഞിരുന്നു. ബാത്ത്റൂം എപ്പഴാ ഒന്ന് ഫ്രീ ആവുക?'
'നാലരയ്ക്ക് എല്ലാരും വീണ്ടും ജോലിക്ക് പോയിക്കഴിയുമ്പോള്‍ അര മണിക്കൂര്‍ ഫ്രീയാകും, അപ്പൊ കഴുകിക്കോ... ആ പിന്നേ... പെട്ടെന്ന് തീര്‍ത്തേക്കണം, അഞ്ജ്മണിയാവുംമ്പോഴേക്കും ആള്‍ക്കാര്‍ വരാന്‍ തുടങ്ങും'

ഇതൊന്നുമല്ല രസം. ക്ലീനിങും കുളിയും ലോണ്ട്രിയില്‍ കൊടുക്കാന്‍ പറ്റാത്ത അത്യാവശ്യകാര്യങ്ങളും അലക്കി കഴിഞ്ഞപ്പോള്‍ പത്ത് മിനുട്ട് വൈകിപ്പോയി. പുറത്തിറങ്ങിയപ്പോള്‍ ജോലികഴിഞ്ഞ് വന്ന് ഒരുവന്‍ അക്ഷമനായി കാത്തിരിക്കുകയാണ്.

'അല്ലെടോ... ഇന്ന് മുഴുവന്‍ നീ ഇവിടെ ഉണ്ടായിട്ട് ഇപ്പഴാ നിനക്കിതിന് സമയം കിട്ടിയത്?'

ഈ ചോദ്യമാണ് അവനെ എതിരേറ്റത്. ചുണ്ടില്‍ ചിരിയും വരുത്തി മനസ്സില്‍ നല്ല പച്ച തെറിയും പറഞ്ഞ് അവന്‍ ഉള്ളിലേക്ക് പോയി.

*************************************

ബാച്ച്ലര്‍ റൂമിലെ ഓണര്‍ കഴിഞ്ഞാല്‍ അടുത്ത വില്ലന്‍ 'മൂട്ടയാണ്'. ഇവന്റെ കടി സഹിക്കാം, പക്ഷെ ചിലപ്പോള്‍ ഷര്‍ട്ടില്‍ എവിടെയെങ്കിലും ഒളിച്ചിരുന്ന് ഓഫീസില്‍ കൂടെ വന്നുകളയും. അതാണ് പേടി. മറ്റാരെങ്കിലും കണ്ടാല്‍ മാനം പോയത് തന്നെ. ആള്‍ക്കാര്‍ മൂട്ടയെ മറ്റുള്ളവരുടെ ദേഹത്ത് കാണുമ്പോള്‍ ഇന്നുവരെ കാണാത്ത അറപ്പോടെയാണ് പെരുമാറുക. അവന്റെ മേലും ചിലപ്പോള്‍ മൂട്ട അതേ സമയം സവാരി നടത്തുന്നുണ്ടാവും. രാത്രിയാണ് മൂട്ടകള്‍ക്ക് വിശക്കുന്നതെന്നാണ് തോന്നുന്നത്. കാരണം നമ്മള്‍ ഉറങ്ങികിടക്കുമ്പോഴാണ് ഇവറ്റകള്‍ കൂട്ടമായി വന്ന് ആക്രമണം അഴിച്ചുവിടുന്നത്. ഉറങ്ങാന്‍ സമ്മതിക്കാത്ത് ഇവറ്റകളെകൊണ്ട് അപ്പോള്‍ തന്നെ നിര്‍ത്തി നാട്ടില്‍ തിരിച്ചുപോയാലോ എന്ന് പലവട്ടം ചിന്തിച്ചിട്ടുണ്ട്.

ഞാന്‍ മുകളില്‍ പറഞ്ഞ 12 പേരുള്ള ആ റൂമില്‍ സംഭവിച്ചതാണിത്. ഒരു ദിവസം രാത്രി രണ്ട്മണിയായികാണും. മൂട്ടകടിയേറ്റ് ഉറങ്ങാന്‍ കഴിയാതായപ്പോള്‍ അവന്‍ mobile torch അടിച്ച് മൂട്ടയെ പിടിക്കാന്‍ തീരുമാനിച്ചു. പിടിച്ചിട്ടും പിടിച്ചിട്ടും മൂട്ട ബാക്കിതന്നെ. അവസാനം ആ സമയത്ത് ബെഡ്ഡ് പുറത്ത്കൊണ്ട്പോയി കത്തിക്കുകയായിരുന്നു പാവം.

എന്റെ പ്രാരാബ്ദങ്ങളും കടങ്ങളും എന്നില്‍നിന്നും മാറിയപ്പോള്‍ ഞാന്‍ അവിടം വിട്ടോടി. മൂട്ടയില്ലാത്ത ആളുകള്‍ കുറഞ്ഞ റൂമിലേക്ക്. പ്രാരാബ്ദങ്ങളില്‍നിന്നും കടങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിഞ്ഞിട്ടില്ലാത്തവന്‍ ഇന്നും മൂട്ടകടിയേറ്റ് അവിടെതന്നെ കാണും. നൊമ്പരങ്ങള്‍ തമാശരൂപത്തില്‍ പറഞ്ഞാലും നൊമ്പരങ്ങള്‍ നൊമ്പരങ്ങള്‍ തന്നെ.

******************************************
ബാച്ചിലര്‍ ലൈഫ് - ഭാഗം2
ബാച്ചിലര്‍ ലൈഫ് - ഭാഗം3

Monday, August 9, 2010

സൗദി അറേബ്യയിലെ ഒരു മാസം..

നാട്ടില്‍ ആരും ഇല്ലാത്തതിനാലും വെക്കേഷന്‍ ടൈം കഴിഞ്ഞതിനാലും ഒരു മാസം സൗദിയില്‍ കുടുംബത്തോടൊപ്പം ചിലവഴിക്കാമെന്നും കരുതി. ജൂണ്‍ 2 നു ജിദ്ദ എയര്‍പോര്‍ട്ടില്‍ ഇറങ്ങി. അര മണിക്കൂറിനകം വരാം എന്നു പറഞ്ഞ ഉപ്പക്കും ഉമ്മക്കും വേണ്ടിയുള്ള അക്ഷമമായ കാത്തിരിപ്പായിരുന്നു പിന്നീട്.

ജനക്കൂട്ടത്തില്‍ സുന്ദരമായ മുഖങ്ങള്‍ പരതി. കണ്ണുകൊണ്ടും നിറംകൊണ്ടും നഷ്ട്പെട്ടുപോയ എന്റെ പ്രണയത്തെ ഓര്‍മപ്പിക്കുന്ന ഒരു മുഖം ഞാനവിടെ കണ്ടു. തിരക്കിലായിരുന്നു അവള്‍. തന്റെ മാതാപിതാക്കളെ ഒന്നിനും ബുദ്ധിമുട്ടിക്കാതെ എല്ലാ കാര്യങ്ങളും ഓടിനടന്നു ചെയ്യുകയായിരുന്നു ആ മിടുക്കി. അവള്‍ പോയപ്പോള്‍ ഞാനെന്റെ ഓര്‍മകളിലേക്ക് കൂപ്പുകുത്തി. സന്തോഷനിമിഷങളെ സന്ദാപനിമിഷങ്ങളാക്കാന്‍ കേവലം ഒരു സാദൃശ്യത്തിന് സാധിക്കുമെന്നത് അദ്ഭുതം തന്നെ...

ഓര്‍മായില്‍നിന്നും വിളിച്ചുണര്‍ത്തി നോക്കിയ കിളി ശബ്ദിച്ചു. എവിടെയുണ്ടെന്ന് ചോദിച്ച് ഇക്ക. ഉള്ളില്‍ ഉണ്ടെന്ന് ഞാന്‍. പുറത്തേക്ക് വരാന്‍ ഇക്ക. ബാഗ് തോളിലൂടെയിട്ട് പുറത്തേക്ക് നടക്കാന്‍ തുടങ്ങുംബോള്‍ തൊട്ടുമുന്നില്‍ ഇക്ക. നീണ്ട 4 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടല്‍. ഒരു നിമിഷം ഒന്നു പകച്ചുപോയി. വിശ്വസിക്കാന്‍ കഴിയാത്തപോലെ.

പുറത്തിറങ്ങിയപ്പോള്‍ ഉപ്പയും ഉമ്മയും എന്നെ കാത്തിരിക്കുന്നു. ഉപ്പ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. പ്രായം തോന്നിക്കാന്‍ തുടങ്ങി. എന്നെ കണ്ട സന്തോഷം കൊണ്ടാണോ എന്നറിയില്ല ഉമ്മയുടെ മുഖം വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു.

കുറേ കാലത്തിനു ശേഷം ഉമ്മക്കും, ഉപ്പക്കും, ഇക്കയോടും, പെങ്ങളൊടും, അവരുടെ മക്കളോടും കൂടെ സന്തോഷത്തോടെ ഒരു മാസം. എന്റെ ജീവിതത്തില്‍ വളരെ വേഗം കടന്നുപോയ മറ്റൊരുമാസം കാണാന്‍ വഴിയില്ല.

ജൂലൈ 1 നു വീണ്ടും Dubai ലേക്ക്. Dil Chahta Hai പടത്തിലെ thanhai എന്ന പാട്ടും പാടി വീണ്ടും തിരക്കേറിയ തെരുവിലൂടെ....