Sunday, January 30, 2011

നിറജലം



എനിക്കുതരൂ ഒരു കവിള്‍ നിറജലം...
എനിക്കുതരൂ ഒരു കവിള്‍ പുക...

നുരയട്ടെ നിറജലമെന്‍ സിരകളില്‍...
പുകയട്ടെയെന്‍ ആന്തരാവയവങ്ങള്‍...

ഓടട്ടെ ക്ഷമയും സഹനവുമെന്നില്‍നിന്നും...
അന്ധകാരം നിറക്കുക നീയെന്‍ ഹൃദയത്തില്‍...

എടുത്തുകളയുക നീയെന്‍ മനുഷ്യത്വം...
കറുപ്പിക്കുക നീയെന്‍ ചിന്തകളെ....

ഞാന്‍ തന്നെ കൊളുത്തിയിരിക്കുന്നു എന്‍ ചിതയ്ക്ക് തീ...
വെണ്ണ പകരല്ലേ ആക്കം കൂട്ടാന്‍, ആവോളമുണ്ടെന്‍ സിരകളില്‍...

Thursday, January 27, 2011

'തിരിച്ചിലാന്‍... പേര് മാറ്റല്‍'

അതെ ഞാന്‍ തീരുമാനിച്ചു... ബ്ലോഗിന്റെ പേര്‍ മാറ്റുക തന്നെ. രണ്ട് വയസ്സ് മുതല്‍ തിരിച്ചിലങ്ങാടിയുടെ വിരിമാറിലൂടെ തലതിരിഞ്ഞ് നടന്നവന്‍ 'തിരിച്ചിലാന്‍' അല്ലാതെ മറ്റാരാണ്.

വാസുവേട്ടന്റെ ചായക്കടയും, ശിവേട്ടന്റെ പലചരക്ക് കടയും ഒരു ലേഡീസ് ടൈലറിംഗ് ഷോപ്പും പിന്നെ മുടി ചീകുവാനും പത്രം വായിക്കുവാനുമായി ആള്‍ക്കാര്‍ കയറുന്ന ഒരു ബാര്‍ബര്‍ ഷോപ്പിലും ഒതുങ്ങുന്നു എന്റെ തിരിച്ചിലങ്ങാടി.

പ്രകൃതിയാല്‍ അലങ്കരിക്കപ്പെട്ട ഗ്രാമം. ഒരു ഭാഗത്ത് ചാലിപ്പാടത്തിന്റെ വശ്യമനോഹാരിതയും മറുഭാഗത്ത് വെള്ളശ്ശേരി പാടത്തിന്റെ മാടിവിളിക്കും സൗന്ദര്യവും. ഗ്രാമത്തിന്റെ അഴക് കൂട്ടാന്‍ പടുകൂറ്റന്‍ ആല്‍മരം കാവല്‍ നില്‍ക്കുന്ന പാലക്കോട്ട് ഭഗവതി ക്ഷേത്രം. ഫെബ്രുവരു 19ന് നടക്കാറുള്ള ക്ഷേത്രത്തിലെ ഉത്സവദിവസം ഞാന്‍ തികച്ചും ഒരു കൊച്ചുകുട്ടിയായി മാറികഴിഞ്ഞിട്ടുണ്ടാവും.

നാഷണല്‍ ഹൈവേയില്‍ നിന്നും ഫാറൂഖ് കോളേജിലേക്കുള്ള പ്രധാന വഴിയിലാണ് തിരിച്ചിലങ്ങാടി എന്നതിനാല്‍ രാവിലേയും വൈകിട്ടും തരുണീമണികളെ വഹിച്ചുകോണ്ട് പോകുന്ന പച്ച നിറത്തിലുള്ള സിറ്റി ബസ്സുകളാലും, കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളാര്‍ക്ക് അവരാവശ്യപ്പെടുന്ന സ്ഥലങ്ങളൊക്കെ ബസ്സ് സ്റ്റോപ്പാക്കി മാറ്റുന്ന മിനി ബസ്സുകളാലും, നിവൃത്തിയില്ലാതെ ജീപ്പിന്റെ പുറകിലെ വാതിലില്‍ ഇരുക്കുന്ന നിതംബത്തില്‍ അവകാശം സ്ഥാപിച്ചിരിക്കുന്ന കിളികളാലും, കുഞ്ഞു കൂട്ടുകാരുടെ പാട്ടും ചിരിയുമായി പോകുന്ന ഓട്ടോറിക്ഷകളാലും, കാമ്പസിലേക്ക് നടന്ന് പോകുന്ന പലതരം യൂനിഫോര്‍മുകളാലും സമ്പന്നമായിരിക്കും തിരിച്ചിലങ്ങാടി.

തിരിച്ചിലങ്ങാടിയില്‍ കളിച്ചും, വഴക്കിട്ടും, പഞ്ജാരയടിച്ചും, പറയിപ്പിച്ചും നടന്നത് പോരാഞ്ഞ് ബ്ലോഗറിനെകൂടെ പറയിപ്പിച്ചേ അടങ്ങൂ എന്ന വാശിയില്‍ ഇതാ പുതിയ പേരില്‍...

ചൂരലും കല്ലുകളുമെടുക്കൂ... ആശിര്‍വദിക്കൂ...

Wednesday, January 26, 2011

ബ്ലോഗാണുപോലും ബ്ലൊഗ്... പ്പ്ഫാ...

എന്താടാ നിനക്ക് പറ്റിയത്?... രണ്ട് ദിവസായിട്ട് ഒരു ഉഷാറില്ലല്ലോ?...

നാഫിയുടെ ചോദ്യം കേട്ടാണ് ആലോചനയില്‍ നിന്നും ഉണര്‍ന്നത്...

പ്രശ്നം വല്ലതും ഉണ്ടോ?... പെണ്ണിനോട് വഴക്കിട്ടോ?

ഇല്ലെടാ... പെണ്ണിനോട് വഴക്കിടാന്‍ അവളോട് ശരിക്കും സംസാരിക്കാന്‍ തുടങ്ങിയിട്ട് വേണ്ടേ... പരിചയപെട്ടുവരുന്നല്ലേ ഉള്ളൂ...


പിന്നെന്താ നിന്റെ പ്രശ്നം... ബാസിക്ക പറഞ്ഞല്ലോ ഖുബ്ബൂസിനോടൊന്നും ഒരു താല്പര്യവുമില്ലെന്ന്?

ഏത്? നമ്മളെ റ്ഫീസിന്റെ ഖുബ്ബൂസോ?

എന്തോന്ന്? ഇതിനെടക്ക് അങ്ങനേയും ഒരു സാധനം ഇറങ്ങിയോ? എടാ.. ഞാന്‍ പറഞ്ഞത് മൊഡേര്‍ണ്‍ ബേക്കറിയുടെ ഖുബ്ബൂസാണ്.

ഞാന്‍ വിചാരിച്ചു റഫീസിന്റെ ഖുബ്ബൂസ് ബ്ലോഗാണെന്ന്.

ബ്ലോഗോ?

ആടാ... ബ്ലോഗ്... ഞാനും ഒരു ബ്ലൊഗ് തുടങ്ങി അളിയാ... അതാണിപ്പോ എന്റെ പ്രശ്നം.

ഹാ... ഹാ... ഹാ...

ചിരിക്കല്ലെ... ചിരിക്കല്ലെ...

എങ്ങനെ ചിരിക്കാതിരിക്കും... പഠിക്ക്ണകാലത്ത് ഒരു ലൗ ലെറ്റര്‍ പോലും എഴുതാത്ത ചെക്കനാ... ബ്ലോഗ് തുടങ്ങി പോലും...

ഇതാ പറഞ്ഞത്... എന്റെ ഉറ്റ കൂട്ടുകാരനായ നീ പോലും എന്നെ സപ്പോര്‍ട്ട് ചെയ്യുന്നില്ല. പിന്നെ മറ്റുള്ളവരെ പറഞ്ഞിട്ടെന്താകാര്യം... ലൗ ലെറ്റര്‍ എഴുതിയില്ലെങ്കിലെന്താ... എല്ലാ പരീക്ഷ കഴിഞ്ഞാലും എസ്സേ 5 പ്രാവശ്യം ഇമ്പൊസിഷന്‍ എഴുതാറുണ്ടല്ലോ... തോറ്റതിന്ന് മോഹന്‍ മാഷെ വക.

ഇതൊക്കെ തലക്കകത്ത് വല്ലതും ഉള്ളവര്‍ക്ക് പറഞ്ഞിട്ടുള്ള പണിയാണ്. സ്കൂളില്‍ പഠിക്ക്ണ കാലത്ത് മലയാളം സെക്കന്‍ഡില്‍ വന്ന പാത്തുമ്മയുടെ ആടും, ബാല്യകാലസഖിയും മാത്രം വായിച്ച് നീ എന്ത് ബ്ലോഗാനാടാ?

നിന്നോട് പറഞ്ഞിട്ട് കാര്യമില്ല. നീ സ്ഥലം കാലിയാക്ക്. ഞാന്‍ ഭാവന വരുന്നുണ്ടോന്ന് നോക്കട്ടെ...

ടിവി തുറന്ന് നോക്ക്... ഭാവനയോ നയന്‍ താരയോ ആരെങ്കിലും വരാണ്ടിരിക്കില്ല.

വളിച്ച കോമഡിക്ക് ഒരു ക്ഷാമവുമില്ലല്ലേ...?

പോടാ... എന്നിട്ട് പറ... എന്താ നിന്റെ പ്രശ്നം...?

ഇല്ല... നിന്നോട് പറഞ്ഞാല്‍ ശരിയാവൂല.

അല്ലെടാ... കാര്യായിട്ട്... നീ പറ...ബ്ലോഗ് തുടങ്ങീട്ട്?

ബ്ലോഗ് തുടങ്ങീട്ട് എന്താടാ... ഒരെണ്ണം തിരിഞ്ഞുനൊക്കുന്നില്ല. ആരും കമന്റടിക്കുന്നില്ല... ആകെ അഞ്ജോ പത്തോ കമന്റാ കിട്ടിയത്. ബൊസ്സ് എപ്പഴും കമ്പനി വെബ്സൈറ്റിന് തീരെ വിസിറ്റേര്‍സ് ഇല്ല എന്നെന്നെ ചീത്ത പറയുന്നതിന്റെ കാരണം എനിക്കിപ്പഴല്ലേ മനസ്സിലായത്.

ആട്ടെ...നിന്റെ ബ്ലോഗിന്റെ പേരെന്താ?

'Losing Hero'

വെറുതേയല്ല ആരും തിരിഞ്ഞുനോക്കാത്തത്. വല്ല കേള്‍ക്കാന്‍ സുഖമുള്ള പേരും ഇടെടാ...

എടാ... എല്ലാരും ഇങ്ങനെയുള്ള പേരുകളാ ബ്ലൊഗിന് ഇടുന്നത്. തല്‍ക്കാലം ഇതുതന്നെ കിടക്കട്ടെ. വേണമെങ്കില്‍ നമുക്ക് പിന്നീട് മാറ്റാം...

പേര് മാറ്റി വല്ല പെണ്ണിന്റേം പേരൊന്ന് വച്ചുനോക്ക്... അപ്പോ കാണാം കമന്റിന്റേം വിസിറ്റിന്റേം പൂരം.

അത് നീ പറഞ്ഞത് നേരാ നാഫീ... ഇവളുമ്മാരോട് ബസ്റ്റാന്‍ഡില്‍നിന്ന് കമ്മന്റ് അടിക്കുന്ന പോലെയല്ലെ പയ്യന്മാര്‍ കമ്മന്റ് അടിക്കുന്നത്. അവളുമ്മാര് 'തറ.. പറ' എന്ന് പോസ്റ്റിയാലും നൂറ് കമന്റ് കിട്ടും. 'തറ എന്നെഴുതിയത് വളരെ നന്നായിരിക്കുന്നു. എന്നെ ഒന്നാം ക്ലാസ്സിലെ ബെഞ്ജില്‍ കൊണ്ടെത്തിച്ചു' എന്നൊക്കെ പറഞ്ഞ്.

നീ വിഷമിക്കാതിരി... നിന്റെ സമയം വരും...

നെഞജത്ത് മീസാന്‍ കല്ല് വച്ചിട്ടാവരുതേ പടച്ചോനേ...

ഈ പോക്ക് പോവാണേല്‍ അധികൊന്നും വേണ്ടിവരില്ല മീസാന്‍ കല്ല് വെക്കാന്‍...

എന്തേ?

അല്ല... ലേഡീ ബ്ലോഗര്‍മാരെ പറ്റി പറഞ്ഞത് കേട്ടാല്‍ അവര് തന്നെ കൊണ്ട്
വച്ച് തരും മീസാന്‍ കല്ല് നെഞ്ജത്ത്.

അതിന് ലേഡീ ബ്ലോഗര്‍മാരെ ആര് പറഞ്ഞു... അവരെ ഇമ്പ്രസ് ചെയ്യാന്‍ നോക്കുന്ന പൊട്ടന്മാരെയല്ലെ പറഞ്ഞത്.

അപ്പോ നീ അവളുമ്മാര്‍ക്ക് കമന്റ് അടിക്കാറില്ലെ?

ഫാറൂക്ക് കോളേജിന്റെ അടുത്ത് താമസിക്കുന്ന എന്നോട് നീ ആ ചോദ്യം ചോദിക്കാന്‍ പാടുണ്ടോ? അണ്ണാന്‍ മൂത്താലും മരം കേറ്റം മറക്കോ അളിയാ... അങ്ങനെയെങ്കിലും ഞാന്‍ ഈ ബ്ലൊഗ് ലോകത്തില്‍ ഉണ്ടെന്ന് ആരെങ്കിലും അറിയട്ടെ എന്നൊരു ദുരുദ്ദേശവുമുണ്ടെന്ന് കൂട്ടിക്കോ...

കമന്റടിച്ച് നാലാളെ അറിയിക്കാണല്ലെ?

ഉം... എടാ നിനക്കറിയോ ഓരോരുത്തര് പുതിയ പൊസ്റ്റ് ഇടുംബോള്‍ അവിടെ തേങ്ങാ ഉടക്കലും, നമ്മളെ കുട്ടിപ്പെരേട്ടന്റെ പോലെ അമിട്ട് പൊട്ടിച്ചുമൊക്കെയാ ആള്‍ക്കാര്‍ ആഘോഷിക്കുന്നത്.

ആ... അതാണ് ആണ്‍കുട്ട്യേളെ പോസ്റ്റ്... കണ്ട് പഠിക്ക്...

എടാ... എനിക്കും കാണില്ലെ എന്റെ പോസ്റ്റില്‍ ആരെങ്കിലും തേങ്ങ ഉടക്കണം എന്നൊക്കെ ഒരു പൂതി. ഒരു കമെന്റ് കാണുംബോ നോമ്പ് 29ന് മാസം കണ്ട പോലത്തെ സന്തോഷാടാ... അറിയോ?...

നീ വിഷമിക്കണ്ടെടാ... ഇനിമുതല്‍ നിന്റെ എല്ലാ പോസ്റ്റിനും തേങ്ങ ഉടക്കുന്ന കാര്യം ഞാനേറ്റു...

മുത്തേ... ചക്കരേ... ഉമ്മ.... നീയാണെടാ യഥാര്‍ഥ സ്നേഹിതന്‍...

വൈകീട്ട് വരുംബോള്‍ KFC dinner meal ആയിട്ടുവന്നാല്‍ മതി.

ഛെ... വെറുതേ ഒരു ഉമ്മ വെയിസ്റ്റായി... dinner meal ആക്കണ്ട... ബക്കറ്റ് തന്നെ നിന്റെ തലയില്‍ കൊണ്ട് കമിഴ്തി തരാം.. എന്തെ?

ബക്കറ്റായാലും കുഴപ്പമില്ല...

എങ്ങോട്ടാടാ ഈ തിന്നുകയറ്റുന്നത്?... നിന്റെ ബെല്‍റ്റ് കുറേ കഷ്ടപ്പെടുന്നുണ്ട് ആ വയറിനെ തളയ്ക്കാന്‍... കുറച്ചോ മോനേ... അല്ലെങ്കില്‍ രണ്ട് തലയാണ പോരാതെവരും...

കളിച്ചുണ്ടാക്കിയ വയറാ മോനേ...

ശരിയാ... ഭക്ഷണത്തോട് കളിച്ചുണ്ടാക്കിയ വയറ്...

പോടാ അവിടുന്ന്... ഞാന്‍ പോണു...

അതെന്ത് പോക്കാ അളിയാ... എന്റെ ബ്ലോഗൊന്ന് വായിച്ചിട്ട് പോ...

പിന്നെ വായിക്കാം...

എന്നാ ഈ ലിങ്ക് ഒന്ന് എഴുതിയെടുക്കെടാ...

ഓ... അത് നീ മെയില്‍ അയച്ചാല്‍ മതി.

****

നിങ്ങള്‍ കണ്ടില്ലേ...? ഉറ്റ സ്നേഹിതനാണ് ആ പോകുന്നത്... പിന്നെ നിങ്ങളെ പറഞ്ഞിട്ടെന്താ കാര്യം? വയിച്ച് നോക്കി ഇഷ്ടപ്പെട്ടില്ലെങ്കില്‍ രണ്ട് തെറി പറഞ്ഞാലും കുഴപ്പമില്ലായിരുന്നു.

അല്ല... നിങ്ങളും പോവാണോ?... നിങ്ങളും അവന്റെ ഗ്രൂപ്പാണല്ലേ...?

സില്ലി ബോയ്...

നാട്ടിലെ ഫൂട്ട്ബോള്‍ കളിക്കിടെ സാരമായ പരിക്ക് പറ്റിയിട്ടുള്ള രണ്ടുപേരാണ് വിനുവേട്ടനും, ഹാഫിസും. വിനുവേട്ടന്‍ നല്ല ഗോളിയായിരുന്നു. അറിയപ്പെടുന്ന കളിക്കാരന്‍. കളിക്കിടെ തലയ്ക്ക് കാലുകൊണ്ട് അടികിട്ടി ഞരമ്പ് പൊട്ടിപ്പോയി. കുറേകാലം വിനുവേട്ടന്‍ കിടപ്പിലായിരുന്നു. ഇപ്പൊ ഉഷാറാണ്. ഇടക്കിടെ നമ്മുടെ കൂടെ കളിക്കാന്‍ കൂടാറുണ്ട്.

ഹാഫിസിന്റെ കാര്യം പറയുകയാണെങ്കില്‍ എന്നെ കൊന്നാലും ഫൂട്ട്ബോള്‍ കളിക്കാന്‍ ഞാനില്ല എന്നും പറഞ്ഞ് കളികണ്ടിരിക്കുന്ന ആളാണ്. കളിക്കാന്‍ ആള്‍ കുറവുള്ള ദിവസങ്ങളില്‍ പേരിന് ഒരാളായി അവിടെ എവിടെയെങ്കിലും നിര്‍ത്താം. വല്ലപ്പോഴുമേ അതിനുള്ള അവസരം ഞങ്ങള്‍ക്കും കിട്ടൂ. അങ്ങനെയിരിക്കെയാണ് കളിക്കാന്‍ ആള്‍ കുറവുള്ള ഒരു ദിവസം ഹാഫിസിനെ പിടിച്ചിറക്കിയത്. ബോളിനുപകരം കളിക്കാന്‍ ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കുകയാണ് അവന്‍, ആരെങ്കിലും വന്നാല്‍ പിന്നെ അവന് ജോലിനിര്‍ത്തി കളികണ്ടിരിക്കാമല്ലോ...

'ഹാഫിസേ... ബോള്‍...'

പെട്ടെന്നാണവന്‍ വിളി കേട്ടത്. എനിക്ക് ബോള്‍ വേണ്ട എന്ന ഭാവത്തില്‍ ഗ്രൗണ്ടിന്റെ ഒരു മൂലയില്‍ നില്‍ക്കുന്ന അവന്‍ ഒരു വെപ്രാളത്തില്‍ ബോള്‍ എടുക്കാനോ ബോളിനെ ഭയെന്നോ ഓടി. ഓടുന്നതിനിടയില്‍ ഇലക്ട്രിക്ക് പോസ്റ്റില്‍നിന്നും വലിച്ചുകെട്ടിയ എര്‍ത്ത് കമ്പി അവന്‍ കണ്ടില്ല. എര്‍ത്ത് കമ്പിയില്‍ കാല്‍ തടഞ്ഞ് വീണ് ഹാഫിസ് ഫ്ലാറ്റ്. കളിക്കാന്‍ പിടിച്ചിറക്കിയ ആരൊക്കെയോ തുറിച്ച്നോക്കികൊണ്ട് അവന്‍ ഗ്രൗണ്ടിന് പുറത്തേക്ക് നടന്നു.

ആ സമയത്ത് അതൊരു സാധാരണ വീഴ്ച്ചയായേ ഞങ്ങള്‍ക്ക് തോന്നിയുള്ളൂ. ക്രമേണ ഹാഫിസിന്റെ വേദന കൂടിവന്നു. മെഡിക്കല്‍ കോളേജില്‍ കാണിച്ചപ്പോള്‍ ഡോക്ടര്‍ക്കത്ഭുതം.
'ഇതെങ്ങനെ സംഭവിച്ചു?'
ഫൂട്ട്ബോള്‍ കളിച്ചതാണ് സാര്‍...
ഫൂട്ട്ബോള്‍ കളിച്ചാല്‍ കാലിലെ ഞരമ്പെങ്ങനെ മുറിയും?
അത് സാര്‍... കളിക്കിടെ എര്‍ത്ത് കമ്പിയില്‍ കാല്‍ കുടുങ്ങിയതാണ്.
സാരമില്ല. ചെറിയൊരു സര്‍ജറി വേണ്ടിവരും. സര്‍ജറിയുടെ ഡേറ്റും വാങ്ങി തിരിച്ചുപോന്നു.

സര്‍ജറിയുടെ തലേദിവസം അഡ്മിറ്റായി. ഡോക്റ്ററോടൊപ്പം പരിശോധിക്കാന്‍ വന്ന മെഡിക്കല്‍ വിദ്ദ്യാര്‍ത്ഥികള്‍ക്കെല്ലാം ഭയങ്കര ആവേശം.

ഈ കുട്ടിയുടെ സര്‍ജറിക്ക് ഞങ്ങളേയും വിളിക്കണേ... പ്ലീസ്....

അവര്‍ക്ക് അപൂര്‍വ്വമായെ ഇത്തരം കേസ് കാണാന്‍ പറ്റൂ.

രാത്രി ഹെഡ് നേഴ്സ് വാങ്ങിക്കാനുള്ള സാധനങ്ങളുടെ ലിസ്റ്റ് കൊടുത്തു. രാവിലെ ആറ്മണിക്ക് എല്ലാവരും ഒരുങ്ങിനില്‍ക്കണം എന്നും പറഞ്ഞു. രാത്രിതന്നെ സാധനങ്ങളെല്ലാം വാങ്ങി റെഡിയാക്കി വച്ചു. മെഡിക്കല്‍ കോളേജിലെ വരാന്ദയില്‍ കിടന്ന് ഉറങ്ങാന്‍ ശ്രമിച്ചു. മയങ്ങുംബോഴേക്കും ആരുടേയെങ്കിലും കുളമ്പടി നാദം ഉണര്‍ത്തിയിരിക്കും. ഹാഫിസ് സര്‍ജറിയെ പറ്റി ഓര്‍ത്ത് കുറച്ചോരു ടെന്‍ഷനിലാണ്.

നേരത്തെ തന്നെ എണീറ്റ് അവന്‍ വെള്ള മുണ്ടും വെള്ള ഷര്‍ട്ടും ഇട്ട് പുയ്യാപ്ലായി നില്‍ക്കുന്നുണ്ടായിരുന്നു. ഹെഡ് നഴ്സ് വന്ന് ഓരോരുത്തരുടെ പേര്‍ വിളിക്കാന്‍ തുടങ്ങി. കല്ല്യാണവീട്ടിലേക്ക് അറക്കാനുള്ള ബ്രോയിലര്‍ കോഴികള്‍ വരിവരിയായി നില്‍ക്കുന്നപോലെ അവരെല്ലാവരും നില്‍ക്കാന്‍ തുടങ്ങി.

'മന്‍സൂര്‍'..... മന്‍സൂര്‍...... മന്‍സൂറുണ്ടോ?....

ഹെഡ് നഴ്സ് ഉറക്കെ വിളിച്ച് ചോദിക്കുകയാണ്. വരാന്ദയില്‍ ഒരാളൊഴികെ മറ്റെല്ലാവരും എണീറ്റു.

എണീക്കാത്ത ആളെ നഴ്സ് വിളിച്ചുണര്‍ത്തി ചോദിച്ചു...

മന്‍സൂറാണോ?

ആ...ആ... ആ.... (വായില്‍നിന്നും ഒലിച്ചുവരുന്ന വെള്ളം കൈകൊണ്ട് തുടച്ച് മന്‍സൂര്‍)

എടോ... ഞാന്‍ നിന്നെ എത്രനേരമായെടോ വിളിക്കുന്നു. നിന്റെ ഓപറേഷനാടോ ഇപ്പൊ... (മന്‍സൂര്‍ നഴ്സിനോട് സൈക്കിളില്‍നിന്നും വീണ ചിരി പാസ്സക്കി)

എവിടെ? വാങ്ങിക്കാന്‍ പറഞ്ഞ സാധനം എവിടെ?

എന്ത് സിസ്റ്ററേ?

എടോ... ഇന്നലെ ഒരു ലിസ്റ്റ് തന്നില്ലായിരുന്നോ... ആ സാധനം എവിടെ?

ഓ... അത്... ഇപ്പൊ കൊണ്ടേരും...

ആര്?

ഇക്കാക്ക പോയിക്ക്ണ്... ഇപ്പോ കൊണ്ടേരും... ഒരു അഞ്ജിന്റ്...

ഇത്രേം കാലത്തെ സര്‍വീസിനിടക്ക് ആദ്യായിട്ടാ ദൈവമേ ഇങ്ങനെ ഒന്നിനെ കാണുന്നത്. '

അതിനും നമ്മുടെ സൈക്കിളില്‍നിന്നും വീണ ചിരി തന്നെ.

ഓപറേഷന്‍ തീയറ്ററിലേക്ക് ടെന്‍ഷനോടെ പോകാനിരുന്ന എല്ലാവരേയും ചിരിപ്പിച്ചിട്ടാണ് അവന്‍ വിട്ടത്.

***************************************************

എനിക്കിപ്പോഴും മനസ്സിലാവിനില്ല, അടുത്ത ദിവസം ഓപറേഷന്‍ ഉള്ള അവനെങ്ങനെ ഇത്ര ശാന്തമായി ഉറങ്ങി? അതും മെഡിക്കല്‍ കോളേജിലെ വരാന്ദയില്‍. അതൊ എല്ലാവരുടേയും ടെന്‍ഷന്‍ കുറയ്ക്കാനാണോ പടച്ചോന്‍ അവനെ ഉറക്കികളഞ്ഞത്?

Tuesday, January 25, 2011

കല്ല്യാണമുടക്കങ്ങള്‍

ഏതൊരു നാടിന്റേയും അവകാശമാണ് കുറച്ച് കല്ല്യാണം മുടക്കികള്‍ അവിടെ ഉണ്ടായിരിക്കുക എന്നത്. ഈ വിഭാഗത്തില്‍ ഉന്നത ബിരുദം നേടിയവര്‍ വരെയുണ്ട് എന്റെ നാട്ടില്‍‍. പലരുടേയും രീതി വളരെ വിചിത്രമാണ്. എന്റെ നാട്ടില്‍ നടന്ന രസകരമായ ഏതാനും കല്ല്യാണമുടക്കങ്ങളിലേക്ക് നിങ്ങളെ കൂട്ടികൊണ്ടുപോവുകയാണ് ഞാന്‍...

എന്റെ നാട്ടില്‍ ചായക്കട നടത്തുന്ന കുട്ടേട്ടന്‍ കല്ല്യാണം മുടക്കാന്‍ മിടുമിടുക്കനാണ്. ചായക്കടയായതുകൊണ്ട് അന്വേഷണം പൊതുവേ അവിടെയേ വരുള്ളൂ. അന്വേഷണത്തിന് വരുന്നവരോട് മൂപ്പരുടെ രീതി ഇങ്ങനെയാണ്.

അന്വേഷി: 'ഏട്ടാ... ഈ ഖാലിദ്ക്കന്റെ മോന്‍ ഷബീറെങ്ങനാ ആള്?

കുട്ടേട്ടന്‍: ഓനാള് ഉഷാറാണല്ലോ... എന്തേ?

അന്വേഷി: ഒന്നുല്ല്യ... ഒരു കല്ല്യാണക്കാര്യാണേ...

കുട്ടേട്ടന്‍: ആഹാ... കല്ല്യാണക്കാര്യാണല്ലെ...? എന്നാലിങ്ങള് ഒന്നുംകൂടെ ഒന്ന്
ശരിക്കും അന്വേഷിച്ചേക്ക്ട്ടോ...

പോരേ? കല്ല്യാണം മുടങ്ങാന്‍ വേറെ വല്ലതും പറയണോ?

****************************************

പ്രേമേട്ടന്റെ കല്ല്യാണാലോചനകള്‍ ഉഷാറായി നടക്കുകയാണ്. കുറച്ചാലോചനകള്‍ മുടങ്ങി ഇരിക്കുകയാണ് കക്ഷി. ഒരെണ്ണം എങ്ങനെയോ കഷ്ടിച്ച് ഉറപ്പിച്ചിരിക്കുകയാണ്. ഒരു ദിവസം കുട്ടേട്ടന്റെ കടയില്‍ ചായ കുടിക്കന്‍ വന്ന പ്രേമനോട്...

എടാ പ്രേമാ... അന്റെ കല്ല്യാണം ഒറച്ചെന്ന് കേട്ടല്ലോ...
പ്രേമന്‍: ഇന്റെ വീട്ടാര്‍ക്കും സമ്മതം, ഓളെ വീട്ടാര്‍ക്കും സമ്മതം. ഇനി കുട്ടേട്ടന്റെ സമ്മതം കൂടെ അറിഞ്ഞാല്‍ കല്ല്യാണങ്ങ് നടത്തേനി...

കുട്ടേട്ടന്റെ മുഖം മൂപ്പരുടെ അടുപ്പിലെ കനല്‍ പോലെ ചുവന്നിരുന്നു അപ്പോള്‍.

****************************************

ഒരന്വേഷണം എത്തിയത് ഓട്ടോ ഡ്രൈവറായ രാജന്റെയടുത്ത്. അന്വേഷിക്കാന്‍ വന്ന കക്ഷികളെ ഓട്ടോയില്‍ കയറ്റി രാജന്‍ നേരെ പോയത് ഫറോക്ക് പുതിയ പാലത്തില്‍. പുതിയ പാലത്തിന്റെ മുകളില്‍ വണ്ടി നിര്‍ത്തി അന്വേഷിക്കാന്‍ വന്നവര്‍ക്ക് ചാലിയാര്‍ പുഴ കാണിച്ചുകൊടുത്തിട്ട് രാജന്‍ പറഞ്ഞു...

'ഇങ്ങക്കിങ്ങളെ മോളെ വേണ്ടെങ്കില്‍ ഈ പൊഴേല്‍ക്ക് അങ്ങട്ട് ഇട്ടേക്കി'

എങ്ങനുണ്ട്...? രാജന്‍ ആള്‍ പുലിതന്നെയല്ലെ?

മറ്റൊരാലോചന രാജന്റെ അടുത്തെത്തിയപ്പോള്‍

'അല്ല ചേട്ടാ... ഈ ഷുക്കൂറെങ്ങനാ ആള്?

രാജന്‍: ഏത്... ഞമ്മളെ ബീരാനിക്കാന്റെ മോനോ?

ആ... അതെന്നെ...

രാജന്‍: ഓന്‍.... (പോക്കറ്റില്‍നിന്ന് ഹാന്‍സിന്റെ പാക്കറ്റെടുത്ത് കുറച്ച് കയ്യിലിട്ട് തിരുമ്മി ചുണ്ടിനടിയില്‍ വച്ചിട്ട്) ഞമ്മളെ കമ്പനിയല്ലേ... നല്ല ചെക്കനാ....'

വന്നവര്‍ പിന്നെ ഒന്നും ചൊദിക്കാന്‍ നിന്നില്ല.

****************************************

കല്ല്യാണം മുടങ്ങിയിട്ട് ആദ്യമായി സന്തോഷിച്ചുകണ്ടത് എന്റെ ഒരു കൂട്ടുകാരനെയാണ്. അവന്‍ പെണ്ണ് കാണാന്‍ പോയി, അവനൊഴികെ എല്ലാര്‍ക്കും ഇഷ്ടാവേം ചെയ്തു. ഇഷ്ടമായില്ല എന്ന് പറയത്തക്ക കുഴപ്പങ്ങളൊന്നും ആ കുട്ടിക്കില്ലതാനും. ഇഷ്ടക്കേട് അവന്‍ മനസ്സില്‍ തന്നെ വച്ചു.

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അവനുണ്ട് ആവേശത്തോടെ ഓടി വരുന്നു.
' രക്ഷപ്പെട്ടെടാ... ആ കല്ല്യാണം മൊടങ്ങി, അന്വേഷണത്തില്‍ പൊട്ടി... ഞാന്‍ ചുങ്കത്ത് അടിണ്ടാക്ക്യതൊക്കെ ഓരറിഞ്ഞ്. ഇപ്പളാ മോനേ സമാധാനായത്'

****************************************

നിങ്ങളിലെല്ലാവരിലും ഒരു കല്ല്യാണം മുടക്കി ഓളിച്ചിരിപ്പില്ലേ?
ആശിച്ചതിനെ മറ്റൊരുവന്‍ അല്ലെങ്കില്‍ അവള്‍ സ്വന്തമാക്കാനൊരുങ്ങുംബോള്‍ ' എങ്ങനാ റബ്ബെ അതൊന്ന് മൊടക്കാന്‍ പറ്റാ...' എന്ന് ചിന്തിക്കാത്തവരെങ്കിലും ഉണ്ടാവുമോ...?

Thursday, January 20, 2011

എന്തിനാ ഉമ്മാ.....?

ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഞാനും കൂടെയുള്ള ബഷീര്‍ക്കയും സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉമ്മയുടെ ഫോണ്‍ വന്നു. പതിവുപോലെ സലാം ചൊല്ലി. ശബ്ദ കോലാഹലങ്ങള്‍ കേട്ടപ്പോള്‍ ഉമ്മ 'ഹറമില്‍' (മക്കയിലെ പള്ളി) ആണെന്ന് മനസ്സിലായി. ഇനി നാലോ അഞ്ജോ മാസമേ ഉമ്മയും ഉപ്പയും മക്കയില്‍ ഉണ്ടാവൂ. അതു കഴിഞ്ഞാല്‍ നാട്ടില്‍ സ്ഥിരമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അവിടെ ബാക്കിയുള്ള ദിവസങ്ങള്‍ ഉംറയും, തവാഫും ഒക്കെ ആയി ആത്മീയമാക്കുകയാണ് ഉമ്മ.

എല്ലാം കഴിഞ്ഞ് ഉപ്പയെ ഫോണില്‍ വിളിച്ചാല്‍ ഉപ്പ ഉമ്മയെ കൂട്ടികൊണ്ട് പോവാന്‍ വണ്ടിയുമായി വരും. ഉപ്പയെ കാത്തിരിക്കുന്ന സമയത്താണ് ഉമ്മ എന്നെ വിളിക്കാറ്.

ഉമ്മയോട് ഞാന്‍ ചോദിച്ചു...

ഹറമിലാല്ലേ?

ഉം

ഫുള്‍ടൈം ഹറമില്‍ തന്നാണെല്ലോ ഇപ്പോ...

മരിക്കാനായില്ലെടാ... അതോണ്ട് ഉള്ള സമയം ഇബാദത്ത് ചെയ്യാന്‍ നോക്കാനല്ലാണ്ടെ...

ഓഹോ... അപ്പൊ ഇങ്ങള് മരിക്കാനുള്ള ടൈമും ഫിക്സ് ചെയ്തോ?

ആ... അന്റെ കല്ല്യാണം കഴിഞ്ഞിട്ടേ ഉള്ളൂ... അന്നെ അങ്ങനെ ഒറ്റക്കാക്കിട്ട് പോവാന്‍ പറ്റൂലല്ലോ...

പിന്നെയും എന്തൊക്കെയോ ചോദിച്ചു... പറഞ്ഞു... ഒന്നും തലയില്‍ കയറിയില്ല. സാധാരണ ഞാന്‍ തമാശ പറഞ്ഞാല്‍ ഉമ്മയാണ് കാര്യമായെടുത്ത് എന്നെ ചീത്ത പറയാറ്. ഈ പ്രാവശ്യം മറിച്ചായിപ്പോയി.

ഉമ്മ അങ്ങനെ പറയേണ്ടിയിരുന്നില്ല. ആര്തന്നെ എന്റെ ജീവിതത്തില്‍ വന്നാലും എന്റെ ഉമ്മക്ക് പകരമാവില്ലല്ലോ... അല്ലെങ്കിലും 50 വയസ്സായപ്പോഴേക്കും മരിക്കാനായെന്ന് പറയാന്‍ പാടുണ്ടോ?

ഉമ്മയോടൊപ്പം ഉണ്ടായിരുന്ന കുറേ നല്ല നിമിഷങ്ങള്‍ മനസ്സിലേക്ക് കടന്നുവരാന്‍ തുടങ്ങി. കണ്ണില്‍നിന്നും വെള്ളം ഒലിച്ചുകൊണ്ടേയിരുന്നു. ബഷീര്‍ക്ക കാണാതിരിക്കാന്‍ പുതപ്പ് കൊണ്ട് തല മുഴുവന്‍ മൂടി.

ഉമ്മ ആവശ്യപ്പെട്ട ഒരു ചായ വാങ്ങികൊടുക്കാന്‍ കഴിയാതിരുന്നത് മനസ്സിലേക്ക് കയറി വന്നു.

ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നും എന്റെ പെങ്ങള്‍ക്ക് ഒരു സര്‍ജറി നടക്കുകയാണ്. കോമ്പ്ലിക്കേറ്റടായ ഒരു സര്‍ജറിയായിരുന്നു അത്. പെങ്ങള്‍ ചെറുതായിരിന്നപ്പോള്‍ ചെവിയില്‍ ഇട്ട എന്തോ ഒരു സാധനം ചെവിയിലെ എല്ലിനോട് കൂടിച്ചേര്‍ന്ന് ആ ചെവിയുടെ കേള്‍വി നഷ്ടപ്പെട്ടിരിക്കുകയാണ്. മെഡിക്കല്‍ കോളേജിലെ ഡോക്റ്ററെ കാണിച്ചപ്പോള്‍ മൂന്ന് മാസം ഈ രോഗത്തെ പറ്റി പഠിക്കാന്‍ സമയം വേണമെന്നാവശ്യപ്പെട്ടു. അപ്പോള്‍ നിങ്ങള്‍ക്കൂഹിക്കാം സര്‍ജറി എത്രമാത്രം വലുതാണെന്ന്.

ഈ സര്‍ജറി കഴിഞ്ഞാല്‍ ചിലപ്പോള്‍ ഒരു കവിള്‍ തൂങ്ങാന്‍ സാധ്യതയുണ്ടെന്ന് ഡോക്റ്റര്‍ പറഞ്ഞിരുന്നു. ഓപറേഷന്‍ തീയറ്ററില്‍നിന്നും പുറത്തേക്ക് കൊണ്ടുവന്ന പെങ്ങളുടെ ഒരു കവിള്‍ വല്ലാതെ തൂങ്ങിയിരുന്നു. ഞങ്ങള്‍ പ്രതീക്ഷിച്ചതിലും എത്രയോ കൂടുതലായിരുന്നു അത്.

പെങ്ങളെ കണ്ടതും ഉമ്മ ബോധം കെട്ട് താഴെ വീണു. മുഖത്ത് വെള്ളം കുടഞ്ഞ് ഉമ്മയെ എഴുനേല്‍പ്പിച്ച് എന്റെ മേല്‍ ചാരിയിരുത്തി. വെള്ളം കൊടുത്തു. ആ സമയം ഉമ്മ എന്നോട് ഒരു ചായ വേണമെന്നാവശ്യപ്പെട്ടു. ഓപറേഷന്‍ തീയറ്ററില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റുന്ന പെങ്ങള്‍ ഒരുവശത്ത്, ആകെ തളര്‍നിരിക്കുന്ന ഉമ്മ മറുവശത്ത്. രണ്ടുപേരേയും അവിടെ വിട്ട് ചായക്കായി ഓടാന്‍ മനസ്സനുവദിച്ചില്ല. ഉമ്മയോട് ഡോക്ടര്‍ വന്നു പറഞ്ഞു 'പേടിക്കാനൊന്നുമില്ല, കവിള്‍ തൂങ്ങിയത് ചെവി വികസിക്കാന്‍ പുരട്ടിയ മരുന്നിന്റെ എഫക്ടാണ്. അത് മൂന്ന് മണിക്കൂര്‍ കഴിയുംബോള്‍ സാധാരണ രീതിയിലാവും. അത് കേട്ടപ്പോള്‍ ഉമ്മക്ക് സമാധാനമായി. ഉമ്മ തന്നെ അപ്പോള്‍ 'അല്ലെങ്കില്‍ ചായ വേണ്ട' എന്ന് പറഞ്ഞു. ഉമ്മക്ക് മനസ്സിലായിക്കാണും എന്റെ അവസ്ഥ. എന്റെ തോളില്‍ ചാരി ക്ഷീണത്തോടെ നടക്കുംബോഴും പെങ്ങള്‍ കിടക്കുന്ന സ്ട്രച്ച്ചര്‍ തള്ളുന്ന വാര്‍ഡന് കൊടുക്കാനുള്ള ചില്ലറ പേഴ്സില്‍നിന്നുമെടുത്ത് കയ്യില്‍ ചുരുട്ടി വെക്കുന്നുണ്ടായിരുന്നു.

****************************************************

ഈ സംഭവം ഉമ്മക്ക് ചിലപ്പോള്‍ ഓര്‍മതന്നെ കാണില്ല. പക്ഷേ എന്തോ, എനിക്ക് മറക്കാനാവുന്നില്ല.

റബ്ബേ... ഞങ്ങളുടെ രക്ഷിതാക്കള്‍ക്ക് നീ ദീര്‍ഘായുസ്സ് കൊടുക്ക്... ആമീന്‍...

Tuesday, January 18, 2011

ബാച്ച്ലര്‍ ലൈഫ്...ഭാഗം II

പല ബാച്ച്ലര്‍ റൂമിലേയും ആഘോഷങ്ങള്‍ മദ്ധ്യസേവക്ക് വേണ്ടി മാത്രമുള്ളതാണ്. പല ആഘോഷങ്ങളും മദ്ധ്യമയമായിരിക്കും. 'മദ്ധ്യം ഹറാമാണ് എന്നത് പലരും മദ്ധ്യം ഹരമാണെന്ന് മാറ്റിക്കഴിഞ്ഞു.' ഒരു ഭാഗത്ത് പാട്ടാണെങ്കില്‍ മറുഭാഗത്ത് അടിയും വാളുവെപ്പും എല്ലാം അരങ്ങേറുന്നുണ്ടാവും. ചിലര്‍ക്ക് രണ്ടെണ്ണം അങ്ങ് ഉള്ളില്‍ ചെന്നാല്‍ ആരോടെങ്കിലും മനസ്സില്‍ ഒളിപ്പിച്ചുവച്ചിട്ടുള്ള വെറുപ്പ് പുറത്തേക്ക് വരാന്‍ തുടങ്ങും. കൂടെയുള്ളവനെ കാത്തുനില്‍ക്കാതെ ഭക്ഷണം കഴിച്ചതോ തുടര്‍ച്ചയായി രണ്ട് പ്രാവശ്യം സാമ്പാര്‍ തന്നെ വച്ചതോ മറ്റോ ആയിരിക്കും അപ്പോഴത്തെ ഭൂലോക പ്രശ്നം.

ജോലിയില്‍ പ്രവേശിച്ച് ആദ്യ ശമ്പളം കിട്ടിയ പപ്പു എന്ന എന്റെ സഹമുറിയനെ അവന്റെ മാനേജര്‍ ചിലവ് വേണമെന്നാവശ്യപ്പെട്ട് ബാറില്‍ കൊണ്ടുപോയി. അധികം കഴിച്ച് പരിചയമില്ലാത്ത പപ്പു രാത്രി രണ്ട്മണിക്ക് വഴിനീളെ മുള്ളികൊണ്ടാണ് നടന്നുവരുന്നത്. ഇവിടെ പൊതുസ്ഥലത്ത് കാര്യം സാധിച്ചാല്‍ പോലീസ് പിടിക്കില്ല, മറിച്ച് എഴുതും, ഫൈന്‍ 150 ദിര്‍ഹംസ്. പപ്പുവിന്റെ ഭാഗ്യത്തിന് ആരും കണ്ടില്ല. ഞാനും മറ്റൊരു സഹമുറിയനും പുറത്ത് സംസാരിച്ചുനില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും പപ്പു ഭയങ്കര കരച്ചില്‍.
'ഞാന്‍ നശിച്ചെടാ ഇല്ല്യാസേ... ഞാന്‍ നശിച്ചു'. രണ്ട് ബിയറിന്റെ കുപ്പി ഒരുമിച്ചെടുക്കാന്‍ വയ്യാത്ത ചെക്കനാ... മാനേജറുടെ മുന്നില്‍ മോശക്കാരനാവേണ്ട എന്നുകരുതി അടിച്ചതാണ്. എതായാലും ഞങ്ങള്‍ രണ്ടാളുംകൂടെ അവനെ പൊക്കി ബെര്‍ത്തിന് മുകളില്‍ കൊണ്ടിട്ടു. മുള്ളാനൊന്നും കാണില്ല. അത് ഞങ്ങളെ മുന്നില്‍നിന്നും ഇപ്പൊ സാധിച്ചതല്ലേയുള്ളൂ...

പക്ഷേ രാത്രി പപ്പു പണിപറ്റിച്ചു. ഉഗ്രശേഷിയുള്ള ഒരു വാള്‍ പണിതു. ഉഗ്രശേഷിയെന്ന് പറയാന്‍ കാരണമുണ്ട്, ആ വാളിന്റെ മണമടിച്ച് ആ റൂമിലെ ഒരാളൊഴികെ എല്ലാരും എണീറ്റു. അവന്റെ കട്ടിലിന്റെ താഴെ ബെര്‍ത്തില്‍ കിടക്കുന്നവന്റെ മേലേക്കാണ് വാള് വച്ചത്. ആ ഒരാളാണ് എണീക്കാതിരുന്നത്. വാളിന്റെ ഉഗ്രശേഷി കാരണം ബോധം നഷ്ടപ്പെട്ടതുകൊണ്ടാണ് പുള്ളി എണീക്കാതിരുന്നത്.

രാവിലെ ജോലിക്ക് പോകാന്‍ കഴിയാതെ തലവേദനയെടുത്ത് കട്ടിലില്‍ ഇരിക്കുന്ന പപ്പുവിനോട് മറ്റൊരു സഹമുറിയന്‍ പറഞ്ഞതിങ്ങനെ.
' ഇന്നലത്തെ കട്ടിറങ്ങിയില്ലല്ലേ പപ്പു?.. രണ്ടെണ്ണം കൂടെ അടിച്ചാല്‍ ശരിയായിക്കൊള്ളും'

പരിചയസമ്പത്തുള്ളവരുടെ ഉപദേശം.

ബാച്ചിലര്‍ ലൈഫ് - ഭാഗം1
ബാച്ചിലര്‍ ലൈഫ് - ഭാഗം3